നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതിന്റെ ഇച്ഛാശക്തിയാൽ സ്ത്രീയെ ബഹുമാനിക്കുന്ന സിനിമകളെ കൈയ്യടിച്ച് സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
സ്ത്രീ മുന്നേറ്റങ്ങളിൽ മലയാള സിനിമ എല്ലാക്കാലവും ഒപ്പമുണ്ടായിരുന്നു. അഭിനയമായാലും സംവിധാനമായാലും സംഗീതമായാലും വിവിധങ്ങളായ ഇടങ്ങളിൽ വനിതാ സാന്നിധ്യം സജീവമായിരുന്നു. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ ഏറെ ചർച്ച സൃഷ്ടിച്ച പുഴു എന്ന ചിത്രത്തിനു പിന്നിലും സംവിധായികയുടെ കരസ്പർശമാണ്. നവാഗതയായ രതീന ഷെർഷാദാണ് മമ്മൂട്ടി നായകനായ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയിലെ സ്ത്രീ ചിത്രങ്ങൾ
സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ഏറെ ചർച്ചകളുണ്ടാകുന്ന കാലത്ത് സ്ത്രീകളുടെ ചിത്രങ്ങളുണ്ടാകുന്നത് ശ്രദ്ധേയമായ കാര്യമാണ്. ആജ്ഞാനുവർത്തികളായി മാത്രം നിലനിന്നിരുന്നിടത്തുനിന്നും അവർ സ്വന്തം തീരുമാനങ്ങളിലേക്ക് എത്തിച്ചേർന്ന വളർച്ചയാണിത്. മലയാള സിനിമയിലെ പുതിയ വനിതാ സംവിധായക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന സർക്കാരിന്റെ പോയ വർഷങ്ങളിലെ ബജറ്റ് പ്രഖ്യാപനവും അതിനു പിന്തുണയാകുന്നു.
സ്ത്രീകേന്ദ്രീകൃതമായ മികച്ച സിനിമകൾ ചെയ്ത പുരുഷ സംവിധായകർ നമുക്കുണ്ട്. കെ.ജി ജോർജ്, ഭരതൻ, പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ക്ലാസിക് സിനിമാ സംവിധായകരുടെ സ്ത്രീ കഥാപാത്രങ്ങൾ വളരെ ശക്തരായിരുന്നു. സ്ത്രീ സംവിധായികയായതുകൊണ്ട് സിനിമ സ്ത്രീ കേന്ദ്രീകൃതമാകണമെന്നു നിർബന്ധമില്ല.
ഒരു സ്ത്രീ കഥാപാത്രം ചിന്തിക്കുന്നത് കുറച്ചു കൂടി മനസിലാക്കാൻ വനിതാ സംവിധായകർക്കു കഴിയുന്നു എന്നതാണ് വസ്തുത. സ്ത്രീകൾ മാത്രമുള്ള ഒരു അണിയറ സംഘം പ്രായോഗികമാണോ എന്ന ചോദ്യത്തിന്, അത് സാധ്യമായ ഒന്നാണെന്നുള്ള ഉത്തരം ഉയർന്നുവരുന്നുണ്ട്. അത്തരത്തിലുള്ള സിനിമകളും താമസിയാതെ പ്രേക്ഷകർക്കു മുന്നിലെത്തും. അതേ സമയം വിമണ് ഫ്രണ്ട്ലിയല്ല സിനിമ എന്ന അഭിപ്രായവും ഇപ്പോഴുമുണ്ട്.
ലൊക്കേഷൻ സ്ഥലത്ത് സമയം പാലിച്ച് എത്തുന്നതിൽ പലപ്പോഴും സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ട്. അത് സാമൂഹികമായ ബുദ്ധിമുട്ടുകളാണ്. സുരക്ഷയുടെ പ്രശ്നമുണ്ട്. എന്നാൽ അത് സ്ത്രീയുടെ പ്രശ്നം കൊണ്ടല്ല. സാമൂഹിക നിർമിതികളിലെ പോരായ്മകൾ കൊണ്ടാണ് സ്ത്രീകൾക്ക് കയറി വരാൻ ബുദ്ധിമുട്ടു ള്ളത്. ഒരു സിനിമയുടെ ക്രൂവിൽ ഒരു പെണ്കുട്ടി വരുന്പോൾ അതൊരു റിസ്കാണെന്നും അതേറ്റെടുക്കാൻ ആളുകൾ തയാറാകുന്നില്ലെന്നതും മുൻകാലത്തെ സാഹചര്യമായിരുന്നു. ഇപ്പോൾ സംവിധാനത്തിലും ഛായാഗ്രഹണത്തിലും ടെക്നിക്കൽ മേഖലയിലും നിരവധി വനിതകൾ കടന്നുവരുന്നുണ്ട്.
വിജയ നിർമലയിൽ തുടക്കം
മലയാള സിനിമാ സംവിധാന രംഗത്തെ ആദ്യ സ്ത്രീ സാന്നിധ്യം വിജയ നിർമലയാണ്. 1973ൽ റിലീസ് ചെയ്ത കവിതയാണ് വിജയ നിർമല മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം. പിന്നീട് നടി ഷീലയാണ് സംവിധാന രംഗത്ത് ചുവടുവച്ചത്. രണ്ടു ശ്രദ്ധേയ ചിത്രങ്ങൾ ഷീല ഒരുക്കി. 1976ൽ പുറത്തിറങ്ങിയ യക്ഷഗാനം, 1979ൽ ജയനെ നായകനാക്കിയുള്ള ശിഖരങ്ങൾ എന്നീ ചിത്രങ്ങളാണ് ഷീലയുടെ സംവിധാനത്തിൽ പുറത്തു വന്നത്. ജന്മദിനം, സാരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സുമാ ജോസൻ, സഞ്ചാരം എന്ന ചിത്രം സംവിധാനം ചെയ്ത ലിജി ജെ. പുല്ലപ്പള്ളി എന്നിവർ ശ്രദ്ധ നേടി.
ഹിറ്റ്മേക്കർ അഞ്ജലി മേനോൻ
ആദ്യ ചിത്രം മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ നിരൂപക ശ്രദ്ധ നേടിയ സംവിധായികയാണ് അഞ്ജലി മേനോൻ. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും മൾട്ടിസ്റ്റാർ ചിത്രം ബാംഗ്ലൂർ ഡേയ്സിന്റെ സംവിധാനത്തിലൂടെ ഹിറ്റ് മേക്കറെന്ന പട്ടം നേടിയെടുത്തു. പൃഥ്വിരാജ്- നസ്രിയ- പാർവതി തിരുവോത്ത് കോന്പിനേഷനിൽ ഒരുക്കിയ കൂടെയിലൂടെ വിജയം ആവർത്തിച്ചു. മൂന്നു ഫീൽ ഗുഡ് സിനിമകളാണ് മലയാളി പ്രേക്ഷകന് ഈ സംവിധായിക സമ്മാനിച്ചത്.
ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി വിസ്മയിപ്പിച്ച് പിന്നീട് മലയാളി ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടി ഗീതു മോഹൻദാസ് മുൻനിര സംവിധായികയാണ്. കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രം, ലയേഴ്സ് ഡൈസ് എന്ന ഹിന്ദി സിനിമകൾക്കു ശേഷം നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോനിലൂടെ ലോകോത്തര ചലച്ചിത്ര മേളകളിലും ഗീതു തിളങ്ങി. ഗീതു എന്ന സംവിധായികയുടെ കഴിവ് സിനിമാ പ്രേമികളും നിരൂപകരും ശരിവച്ച ചിത്രമായിരുന്നു മൂത്തോൻ.
മാനുവൽ സ്കാവൻജിംഗ് അഥവാ തോട്ടിപ്പണി ചെയ്യുന്ന ഒരാളുടെ മകളുടെ ജീവിതം കാണിച്ച് മാൻഹോൾ എന്ന ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയാണ് വിധു വിൻസെന്റ് കടന്നു വന്നത്. പിന്നീട് സ്റ്റാൻഡ് അപ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോൾ വൈറൽ സെബി എന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികളിലാണ് ഈ സംവിധായിക. നടി സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.
പ്രിയ നടി രേവതിയും സംവിധായികയുടെ കുപ്പായം അണിഞ്ഞിരുന്നു. ആന്തോളജി സിനിമ കേരള കഫേയിലെ മകൾ എന്ന ഭാഗം രേവതിയാണ് സംവിധാനം ചെയ്തത്. മിത്ര് മൈ ഫ്രണ്ട്, ഫിർ മിലേഗ എന്ന ഹിന്ദി ചിത്രങ്ങൾ രേവതിയാണ് ഒരുക്കിയത്. ദിലീപിനെ നായകനാക്കി ലൗവ് 24 x 7 എന്ന ചിത്രത്തിലൂടെ മാധ്യമ രംഗത്തെ കഥ പറഞ്ഞുകൊണ്ടെത്തിയ സംവിധായികയാണ് ശ്രീബാല മേനോൻ. പന്തിഭോജനം എന്ന ഷോർട്ട് ഫിലിമിന് ശേഷമായിരുന്നു ശ്രീബാലയുടെ രംഗപ്രവേശം.
മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കി ഫഹദ് ഫാസിൽ, അനു മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രം ഒരുക്കിയത് ശാലിനി ഉഷാദേവിയാണ്. ലാൽ, നസ്രിയ, മേഘ്ന രാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മാഡ് ഡാഡ് സംവിധാനം ചെയ്തത് പരസ്യ ചിത്ര രംഗത്തു നിന്നെത്തിയ രേവതി വർമയാണ്.
14 വർഷം സിനിമാ മേഖലയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചതിനു ശേഷമാണ് പൃഥ്വിരാജ് - പാർവതി ജോഡിയെ അണിനിരത്തി മൈ സ്റ്റോറി എന്ന ചിത്രവുമായി രോഷ്നി ദിനകറിന്റെ രംഗപ്രവേശം. കുഞ്ചാക്കോ ബോബനെ നായകനാക്കി മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവും നടിയുമായ സൗമ്യ സദാനന്ദനും ചുവടുറപ്പിച്ചു. ഇവർക്കു പിന്നാലെയാണ് മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പുഴുവുമായി രതീന ഷെർഷാദ് തന്റെ കയ്യൊപ്പ് ചാർത്തിയിരിക്കുന്നത്.
വിജയ പാതകൾ
സിനിമയുടെ വിജയത്തെ നിർണയിക്കുന്നത് എത്ര സ്ത്രീകൾ, എത്ര പുരുഷന്മാർ ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നതല്ല, മറിച്ച് എത്രത്തോളം പ്രേക്ഷകരുടെ മനസുകളിലേക്ക് എത്തി എന്നതാണ്. സിനിമയെന്നത് കാഴ്ചാനുഭവത്തിനപ്പുറം സമൂഹത്തോട് സംവദിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ അതിനു തെളിവാണ്. നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്.
കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതിന്റെ ഇച്ഛാശക്തിയാൽ സ്ത്രീയെ ബഹുമാനിക്കുന്ന സിനിമകളെ കൈയ്യടിച്ച് സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇവിടെ നിന്നും ഇവർ തുറക്കുന്ന വഴികൾ വിജയത്തിന്റേതും തിരുത്തിക്കുറിക്കലുകളുടേതുമാകാം...
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
04:21 AM May 29, 2022 | Deepika.com