റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി. തന്റെ വ്യക്തിത്വത്തിന്റെ അടയാളം തന്നെയായി മാറിയ ത്രീ പീസ് സ്യൂട്ടിൽ പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ടു നിൽക്കുന്ന ലെനിന്റെ വെങ്കല പ്രതിമ ഡൽഹി നെഹ്റു പാർക്കിലാണുള്ളത്.
1987 നവംബർ ഒന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ സോവിയറ്റ് യൂണിയൻ പ്രീമിയർ ആയിരുന്ന നിക്കോളായ് റിസ്ഹ്കോവ് ആണ് ഡൽഹിയിൽ ലെനിന്റെ പ്രതിമ അനാച്ഛാദാനം ചെയ്തത്. ആ സമയത്ത് ഇന്ത്യക്കാരും സോവിയറ്റ് യൂണിയൻ സ്വദേശികളുമായി നൂറു കണക്കിനു വിദ്യാർഥികളാണ് ഇരു രാജ്യങ്ങളുടേയും പതാകയുമേന്തി നെഹ്റു പാർക്കിൽ അണിനിരന്നത്.
നിലവിൽ ഡൽഹിയിലും കൊൽക്കത്തയിലും വിജയവാഡയിലും മാത്രമാണ് ഇന്ത്യയിൽ ലെനിന്റെ പ്രതിമയുള്ളത്. ത്രിപുരയിൽ 2018ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ലെനിന്റെ പ്രതിമ തകർത്തു താഴെയിട്ടിരുന്നു.
പാർക്കിനുള്ളിലെ ചുവന്ന പൂക്കളുടെയും പച്ചപ്പിന്റെയും നടുവിൽ ഒരു കൈ പോക്കറ്റിലിട്ട് തല ഉയർത്തി ആകാശം നോക്കി നിൽക്കുകയാണ് ലെനിന്റെ പൂർണ രൂപം. മറ്റു വിശേഷണങ്ങളൊന്നും തന്നെയില്ലാതെ ലെനിൻ എന്നു മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിരിക്കുന്നു. വിപ്ലവ നേതാവിനെക്കുറിച്ചുള്ള ചരിത്രബോധം ഓരോ സന്ദർശകന്റെയും ഉള്ളിലുണ്ടാകുമെന്ന ദീർഘ വീക്ഷണമാകും മറ്റൊരു വിശേഷണവും ഇല്ലാതെ ലെനിൻ എന്ന പേരിൽ ഒതുക്കി നിർത്താൻ അന്ന് അധികൃതരെ പ്രേരിപ്പിച്ചിരിക്കുക.
ഡൽഹിയിൽ തല ഉയർത്തി നിൽക്കുന്ന ലെനിൻ പ്രതിമ 1987ൽ ഇന്ത്യയും സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്ന ഉൗഷ്മള നയതന്ത്ര ബന്ധത്തിന്റെ തെളിവാണ്. സോവിയറ്റ് യൂണിയനിലെ തൊഴിലാളി വർഗ സമര ചരിത്രങ്ങളിലും ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും പങ്കുണ്ടായിരുന്നു.
ബ്രിട്ടീഷുകാർക്കെതിരേ പോരാടിയിരുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് നേതാക്കളെയും നിരവധി സ്വാതന്ത്ര്യ സമര സേനാനികളെയും ലെനിന്റെ ആശയങ്ങൾ ഏറെ സ്വാധീനിച്ചിരുന്നു. ലെനിൻ ആകട്ടെ ഇന്ത്യയിലെ ഇടതു നേതാക്കൾക്കു പുറമേ ഇവരെല്ലാവരുമായും അടുപ്പും പുലർത്തുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. 1917ൽ ലെനിന്റെ നേതൃത്വത്തിൽ നടന്ന ബോൾഷെവിക് വിപ്ലവം ഇന്ത്യൻ സമര നായകരിൽ കാര്യമായി സ്വാധീനം ചെലുത്തി.
റഷ്യയിലെ അക്കാലത്തെ വികസന മുന്നേറ്റങ്ങൾ ഖദർ മുന്നേറ്റം, ഖിലാഫത്ത് സമരം തുടങ്ങി കൊളോണിയൽ ഇന്ത്യയിലെ നിരവധി സമരങ്ങളെയും കാര്യമായി സ്വാധീനിച്ചിരുന്നു. റഷ്യന് വിപ്ലവത്തിൽ നിന്ന് ഉൗർജം കൊള്ളുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാരും ഭയപ്പെട്ടു തുടങ്ങി. അതോടൊപ്പം ഐറിഷ് സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനവും ഇവിടെ പ്രതിഫലിച്ചിരുന്നു. അതോടെ, ബ്രിട്ടീഷുകാർ വ്യാപകമായി ലെനിനെക്കുറിച്ച് കിംവദന്തികളും നുണകളും പ്രചരിപ്പിക്കാൻ തുടങ്ങി.
ബംഗാളിലെ വിപ്ലവ മുന്നേറ്റങ്ങളായ യുഗന്ദറിന്റെയും അനുശീലന്റെയും പ്രവർത്തകർ ലെനിനെ ഉദ്ധരിച്ചു വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി. വടക്കേ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി ഉദയം ചെയ്തു. ധീര പോരാളികളായ ഭഗത് സിംഗിനെയും ചന്ദ്രശേഖർ ആസാദിനെയും ലെനിനും അദ്ദേഹത്തിന്റെ ആശയങ്ങളും ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഇവർ പിന്നീട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിയെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനാക്കി മാറ്റി. 1930 ജനുവരി 21ന് ഭഗത് സിംഗും കൂട്ടാളികളും ബ്രിട്ടീഷ് കോടതിയിൽ വെച്ച് റഷ്യയിലേക്ക് ഒരു ടെലിഗ്രാം സന്ദേശം അയക്കണമെന്ന് അവശ്യപ്പെട്ടു. മഹാനായ ലെനിനിന് വിപ്ലവ അഭിവാദ്യങ്ങൾ എന്നായിരുന്നു ആ ടെലിഗ്രാം.
സ്വാതന്ത്ര്യ സമര നേതാക്കൾക്കു പുറമേ ഇന്ത്യൻ സാഹിത്യ രംഗത്തെയും ലെനിൻ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അല്ലാമ ഇഖ്ബാൽ, ഹസ്രത് മൊഹാനി, സുബ്രഹ്മണ്യ ഭാരതി, പ്രേം ചന്ദ്, സൂര്യകാന്ത് ത്രിപാഠി തുടങ്ങി നിരവധി കവികളും എഴുത്തുകാരും ലെനിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി. 1970ൽ ഇന്ത്യൻ തപാൽ വകുപ്പ് ലെനിന്റെ ജൻമദിനത്തിൽ ചിത്രം പതിച്ച സ്റ്റാന്പ് പുറത്തിറക്കി.
1970 ഏപ്രിൽ 22ന് ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിലായിരുന്നു സ്റ്റാന്പ് പ്രകാശിപ്പിച്ചത്. അന്ന് ലെനിനെക്കുറിച്ചുള്ള സിംപോസിയവും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി വലിയൊരു ചടങ്ങാണ് ഇന്ത്യൻ സർക്കാർ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പ്രഥമ വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ്. മേനോനും സാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്നു സുനിതി കുമാർ ചാറ്റർജിയുമാണ് മുഖ്യ പ്രഭാഷണങ്ങൾ നടത്തിയത്.
അതേവർഷം ഓഗസ്റ്റ് 23, 24 തീയതികളിൽ ലെനിന്റെ സ്മരണാർഥം സാഹിത്യ അക്കാഡമി ദേശീയ, സംസ്ഥാന തലങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. ലെനിന്റെ നൂറാം ജന്മദിനത്തിൽ കൊൽക്കത്ത നാഷണൽ ലൈബ്രറി ഓഡിറ്റോറിയത്തിലും വലിയ ചടങ്ങുകൾ നടത്തിയിരുന്നു. നൂറാം ജന്മവാർഷികത്തിലും ലെനിനോടുള്ള ആദരസൂചകമായി തപാൽ വകുപ്പ് പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു.
സെബി മാത്യു
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
03:54 AM May 29, 2022 | Deepika.com