ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം ഒരു യുവതി നവജീവനിൽ സന്ദർശനത്തിനെത്തി. മുപ്പതു വർഷം മുന്പ് അവളുടെ അമ്മയെ കൈകാലുകൾ ബന്ധിച്ച് മർദിച്ചവശയാക്കി അച്ഛൻ പന്പ വനത്തിൽ ഉപേക്ഷിച്ചതാണ്.
മദ്യപനും അസൻമാർഗിയുമായ അയാൾ പിന്നീട് ഒളിച്ചുപോയി. വനപാലകർ രോഗിണിയായ അമ്മയെയും അന്ന് മൂന്നു വയസുകാരിയായ ഈ മകളെയും നവജീവനിലെത്തിച്ചു. ഏറെക്കാലം കഴിയാതെ അമ്മ മരിച്ചു. മകൾ നവജീവന്റെ ചുമതലയിൽ ഒരു സ്ഥാപനത്തിൽ വളർന്നു. ഇന്ന് കുടുംബിനിയായി കഴിയുന്ന ആ മകൾ എന്റെ മുന്നിൽ നിന്നപ്പോൾ വിസ്മയയുടെ മുഖമാണ് മനസിൽ മിന്നിമറഞ്ഞത്.
ഭർത്താക്കൻമാരുടെ ക്രൂരത സഹിക്കവയ്യാതെ ജീവനൊടുക്കാൻ റെയിൽവെ ട്രാക്കിലിറങ്ങിനിന്ന നിരവധി യുവതികളെ ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ച് പോലീസ് നവജീവനിൽ എത്തിച്ചിട്ടുണ്ട്. അവരേറെയും ഭർതൃവീടുകളിൽ അനുഭവിച്ച യാതനാപർവം കേട്ടറിയുന്പോൾ കണ്ണുകൾ നിറയും. ദിവസങ്ങളോളം ഭക്ഷണം നൽകാതെയും പൂട്ടിയിട്ടും മർദനത്തിനും നീചവാക്കുകൾക്കും ഇരയാക്കപ്പെട്ട യുവതികൾ. കൂടെ ഭീതി വിട്ടൊഴിയാതെ മ്ലാനമുഖത്തോടെ ഒന്നു രണ്ടു കുഞ്ഞു മക്കളുമക്കളുമുണ്ടാകും.
ഗർഭിണിയായിരിക്കെയും മർദനത്തിനിരയാക്കപ്പെടുന്ന നീചത്വം. മൂന്നു കുഞ്ഞുങ്ങളുമായി ആത്മഹത്യക്ക് ഇറങ്ങിത്തിരിച്ച ഒരു യുവതിയെ നവജീവനിലെത്തിക്കുന്പോൾ അവരുടെ ശരീരം നിറയെ മുറിവുപാടുകളും പൊള്ളലിന്റെ വടുക്കളുമുണ്ടായിരുന്നു. ഉന്നത കുടുംബാംഗവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് രാത്രി ഇറക്കിവിടുകയും അവർ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയും ചെയ്ത മറ്റൊരു സംഭവം.
നരകമായി മാറുന്ന വീടുകളിൽ എത്രയോ പെണ്മക്കളുടെ കണ്ണീരും നിലവിളിയും കാണുന്നു, കേൾക്കുന്നു. മനസു നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഒരു പെണ്കുട്ടി വിവാഹിതയായി പുതിയ ഭവനത്തിലെ അംഗമായി കടന്നുചെല്ലുന്നത്. കുടുംബത്തിനു ധനമായി മാറേണ്ടവളെ കാത്തുപരിപാലിക്കാൻ ചുമതലപ്പെട്ടവർതന്നെ വാക്കുകളാലും പ്രവൃത്തികളാലും പീഡിപ്പിക്കുന്നത് നിന്ദ്യവും നീചവുമാണ്.
മരുമകളെ ധന ഉപാധിയായി മാത്രം കാണുന്ന കുടുംബങ്ങളിലാണ് പീഡനങ്ങൾ ഏറെയുമുള്ളത്. ഭർത്താക്കൻമാരുടെ മദ്യപാനം, അവിഹിതം, ധൂർത്ത്, ആത്മീയതയുടെ അഭാവം തുടങ്ങിവയും പീഡനത്തിന് വഴിതെളിക്കുന്ന ഘടകങ്ങൾതന്നെ. ഒരു സ്ത്രീയുടെ കഴിവും സാധ്യതകളും അവസരങ്ങളും മാത്രമല്ല വിലപ്പെട്ട ജീവിതം തന്നെയാണ് അസമാധാനത്തിലും അരാജകത്വത്തിലും തകർന്നടിയുന്നത്.
വേണ്ടത്ര ആലോചനകൾക്കു ശേഷം വിവാഹം ചെയ്തുകൊണ്ടുവന്നശേഷവും സ്വത്ത് കൊണ്ടുവരാൻ നിർബന്ധിക്കുന്ന മനുഷ്യത്വക്കേട്. അവളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭർത്തൃകുടുംബത്തിനുമുള്ളതാണെന്ന സാമാന്യനീതി ഇവിടെ തമസ്കരിക്കപ്പെടുന്നു.
തൊഴിലാളികളുടെ കൂലിയും ഉദ്യോഗസ്ഥരുടെ ശന്പളവും ഇക്കാലത്ത് വർധിച്ചതോടെ പലരും മദ്യത്തിനും ധൂർത്തിനും ആർഭാടത്തിനും അടിമപ്പെടുന്നു. ധൂർത്തന്റെ ആസ്തിയും പ്രശസ്തിയും നോക്കിനിൽക്കെ തകർന്നടിയുമെന്നിരിക്കെ അരാജകത്വങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഭാര്യയും മക്കളുമാണ്. ഭാര്യ സ്വന്തം ഭവനത്തിൽനിന്ന് കരുതലായി കൊണ്ടുവരുന്ന ആഭരണങ്ങളും മറ്റും പുതിയൊരു കുടുബം പണിതുയർത്താനുള്ള മൂലധനമാണെന്ന തിരിച്ചറിവുണ്ടാകണം.
സമൂഹത്തിൽ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വർധിച്ചുവരാൻ അടിസ്ഥാന കാരണം ഭർതൃവീടുകളിലെ പീഡനമാണ്. കുടുംബിനിയായും അമ്മയായും നാഥയായും മാറാൻ നിയോഗം ഏൽപ്പിക്കപ്പെട്ടവളാണ് സ്ത്രീ. അവളെ കരുതലോടെ സംരക്ഷിക്കുകയും കഴിവുകളെ വളർച്ചയിലേക്കു നയിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം പുരുഷനുള്ളതാണ്. കാലം മാറുകയാണ്.
പുതിയ തലമുറയിലെ പെണ്കുട്ടികൾ പീഡനത്തിനോ അവഗണനയ്ക്കോ ഇരയാകാൻ തയാറാകുന്നവരല്ല. വിവാഹമോചനനിരക്ക് ഓരോ വർഷവും ഏറിവരികയാണ്. ഭാര്യയെ അംഗീകരിക്കാനും ആദരിക്കാനും പരിപാലിക്കാനുമുള്ള ചുമതല ഭർത്താവിനുള്ളതാണ്. ആ ധർമം പുലരാത്ത ഭവനങ്ങളില് സമാധാനവും ഐശ്വര്യവും പുലരില്ല. അവരുടെ മക്കൾ നൻമയിലും സ്നേഹത്തിലും പ്രത്യാശയിലും വളരുകയുമില്ല.
പി.യു. തോമസ്, നവജീവൻ
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
03:51 AM May 29, 2022 | Deepika.com