ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരടിയും ചത്തു. അപ്പോൾ ഒരു കരടിക്കുഞ്ഞു തനിച്ചായി. ആരും സഹായിക്കാനില്ലാതിരുന്ന നിസഹായാവസ്ഥയിലായിരുന്ന ആ കരടിക്കുഞ്ഞപ്പോൾ. ഏതു നിമിഷവും ഹിംസ്രമൃഗങ്ങൾ വകവരുത്തിയെക്കാവുന്ന സ്ഥിതിവിശേഷം.
ഒരു ദിവസം തീറ്റതേടി അലയുന്പോൾ ആ കരടിക്കുഞ്ഞ് വലിയൊരു ആൺ കരടിയെ കണ്ടുമുട്ടി. അതു വേഗം ആൺകരടിയുടെ അടുത്തേക്കു ചെന്നു. അമ്മ നഷ്ടപ്പെട്ട കരടിക്കുഞ്ഞാണെന്നു മനസിലായതുകൊണ്ടായിരിക്കണം ആൺ കരടി കരടിക്കുഞ്ഞിനെ ആട്ടിയോടിച്ചില്ല. അതിനുപകരം , ആ കരടിക്കുഞ്ഞിനോടു വാത്സല്യപൂർവം പെരുമാറി.
അന്നു മുതൽ കരടിക്കുഞ്ഞ് ആ ആൺകരടിയൊടൊപ്പം നടക്കാൻ തുടങ്ങി. അങ്ങനെ കൂടെ നടന്നു മീൻപിടിച്ചും വിവിധതരം പ്രാണികളെ തേടിപ്പിടിച്ചും വിശപ്പുശമിപ്പിക്കാൻ കരടിക്കുഞ്ഞ് പഠിച്ചു. അതോടൊപ്പം മരത്തിന്മേൽ ചാരി പുറം ചൊറിയുന്ന വിദ്യയും അവൻ കരസ്ഥമാക്കി.
ഈ കരടിക്കുഞ്ഞിന്റെ ജനനം മുതൽ ഒരാൾ ഈ കരടിക്കുഞ്ഞിന്റെ ജീവിതകഥ ടെലിവിഷനുവേണ്ടി ഫിലിമിൽ പകർത്തുന്നുണ്ടായിരുന്നു. കരടിക്കുഞ്ഞിന്റെയും അതിനെ സഹായിക്കാൻ മുന്നോട്ടു വന്ന ആൺ കരടിയുടെയുമൊക്കെ ശ്രദ്ധയിൽപ്പെടാതെയാണു കാമറാമാൻ അവരുടെ അനുദിന പരിപാടികൾ ഷൂട്ടു ചെയ്തുകൊണ്ടിരുന്നത്.
കരടിക്കുഞ്ഞ് ആൺകരടിയുടെ കൂടെ നടക്കുന്പോഴൊക്കെ ഒരു "മൗണ്ടൻ ലയൺ' അകലെയായി അവരെ പിന്തുടരുക പതിവായിരുന്നു. കാഴ്ചയിൽ സിംഹവുമായി വളരെ സാദൃശ്യമുള്ള ഒരു തരം പുലിയാണ് മൗണ്ടൻ ലയൺ. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും മാത്രമാണ് ഇതു സാധാരണ കാണപ്പെടുക.
ചില അവസരങ്ങളിൽ ഈ മൗണ്ടൻ സിംഹം കരടിക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെ ഭീമനായ ആൺകരടി തന്റെ പുറം കാലുകളിൽ എഴുന്നേറ്റുനിന്ന് അലറി ശബ്ദിച്ചു മൗണ്ടൻ ലയണെ ആട്ടിയോടിച്ചിരുന്നു. ഈ രംഗങ്ങളും കാമറാമാൻ അപ്പോഴപ്പോൾ പകർത്തുന്നുണ്ടായിരുന്നു.
ഒരു ദിവസം കരടിക്കുഞ്ഞു നോക്കുന്പോൾ തന്റെ സംരക്ഷകനായ ആൺകരടിയെ കാണാനില്ലായിരുന്നു. തന്മൂലം, ആൺ കരടിയെ അന്വേഷിച്ച് അവൻ പുഴയരികിലേക്കു പോയി. അവിടെ അങ്ങോട്ടുമിങ്ങോട്ടും അലയുന്പോൾ കുറെ അകലെയായി മൗണ്ടൻ ലയൺ നിൽക്കുന്നതു കണ്ടു. ഏതു നിമിഷവും അവന്റെ മേൽ ചാടിവീണേക്കാം എന്ന സ്ഥിതിയായിരുന്നു അപ്പോൾ.
മൗണ്ടൻ ലയണെ കണ്ടപ്പോൾ ആദ്യം കരടിക്കുഞ്ഞ് അല്പം പകച്ചുപോയി. എന്നാൽ, അടുത്ത നിമിഷം അവൻ തന്റെ പുറം കാലുകളിൽ എഴുന്നേറ്റുനിന്നു. അതിനുശേഷം വാ പൊളിച്ചു പല്ലുകൾ മുഴുവൻ കാണിച്ചു. അതെത്തുടർന്നു, ആൺ കരടി ചെയ്യുന്നതു കണ്ടിട്ടുള്ളതുപോലെ, അവൻ അലറി ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. അപ്പോൾ ചെറിയൊരു സ്വരം മാത്രമേ അവനിൽ നിന്നു പുറത്തുവന്നുള്ളു.
പക്ഷേ, അപ്പോൾ സംഭവിച്ചതെന്താണെന്നോ? മൗണ്ടൻ ലയൺ തലതാഴ്ത്തി വാലും ചുരുട്ടി വന്ന വഴിയെ തിരിച്ചോടി. അപ്പോൾ അഭിമാനപൂർവം കരടിക്കുഞ്ഞ് അവിടെത്തന്നെ നിന്നു.
മൗണ്ടൻ ലയൺ പിന്തിരിഞ്ഞോടിയതു കരടിക്കുഞ്ഞു പുറം കാലിൽ എഴുന്നേറ്റുനിന്നു ശബ്ദമുണ്ടാക്കിയതുകൊണ്ടായിരുന്നോ? അല്ലേയല്ല. ഈ കരടിക്കുഞ്ഞിനെക്കുറിച്ചുള്ള ടെലിവിഷൻ ഡോക്യുമെന്ററി കാണുന്പോൾ അതു വ്യക്തമാകും.
കരടിക്കുഞ്ഞ് മൗണ്ടൻ ലയണെ അഭിമുഖീകരിക്കുന്ന ദൃശ്യം കാണിച്ചശേഷം കാമറ നീങ്ങുന്നതു കരടിക്കുഞ്ഞിന്റെ പിന്നിലേക്കാണ്. അവിടെ അവൻ അറിയാതെ ആൺ കരടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ആൺ കരടി പുറം കാലിൽ എഴുന്നേൽക്കുന്നതു കണ്ടതുകൊണ്ടാണു മൗണ്ടൻ ലയൺ ഓടിപ്പോകാൻ ഇടയായത്. ഇത്തവണ ആൺകരടിക്കു ശബ്ദിക്കേണ്ടിപോലും വന്നില്ല. ആ ആൺ കരടിയുടെ സാന്നിധ്യം മൗണ്ടൻ ലയണെ അത്രമാത്രം പേടിപ്പെടുത്തുന്നതായിരുന്നു!
തനിക്കു സംരക്ഷണം നൽകുന്ന ഭീമൻ ആൺകരടിയെ ആ കരടിക്കുഞ്ഞിനു അപ്പോൾ കാണാൻ സാധിച്ചില്ല. എന്നാൽ, അപ്പോഴും അവന്റെ സംരക്ഷണം ഏറ്റെടുത്തിരുന്ന ആ ആൺകരടിയുടെ സംരക്ഷണം അവനു ലഭിച്ചിരുന്നു. അവൻ അത് അറിഞ്ഞിരുന്നില്ലെന്നു മാത്രം.
നമ്മുടെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും ഏതാണ്ട് അതുപോലെയാണ്. നമ്മുടെ സ്നേഹപിതാവായ ദൈവം എപ്പോഴും നമ്മെ കാത്തുപരിപാലിക്കുകയും ഓരോരോ അപകടങ്ങളിൽനിന്നു നമ്മെ രക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നാം അത് അറിയുന്നില്ലെന്നു മാത്രം. ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ നാം തരണം ചെയ്യുന്പോൾ നാം കരുതുക അതെല്ലാം സാധിക്കുന്നതു നമ്മുടെ മിടുക്കു കൊണ്ടാണെന്നാണ്.
എന്നാൽ, വാസ്തവം ഏറെ വിഭിന്നമാണ്. നമ്മുടെ സംരക്ഷണത്തിനായി ദൈവം എപ്പോഴും കൂട്ടിനുള്ളതുകൊണ്ടാണ് നാം ജീവിതത്തിൽ ഓരോരോ വിഷയങ്ങൾ നേടിയെടുക്കുന്നത്. ഇക്കാര്യം നാം വെറുതെ അനുസ്മരിച്ചാൽ പോലാ, അനുദിനം ദൈവത്തോടു നന്ദിയുള്ളവരായിരിക്കുകയും വേണം.
അത്യുന്നതനായ ദൈവത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന നമ്മൾ "കർത്താവിനോട്, എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും' എന്നു പറയണമെന്നു ബൈബിളിൽ സങ്കീർത്തകൻ (സങ്കീത്തനം 91) നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. നാം അങ്ങനെ ചെയ്യുന്പോൾ എന്താണു സംഭവിക്കുക?
സങ്കീർത്തകൻ പറയുന്നു: "അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും' (സങ്കീർത്തനം 91:14). അതെ, നന്ദിയുള്ളവരായി ദൈവത്തോട് സ്നേഹത്തിൽ നാം ഒട്ടിനിൽക്കുന്പോൾ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല; നമുക്കാരെയും ഭയപ്പെടേണ്ടി വരികയും ചെയ്യില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
03:47 AM May 29, 2022 | Deepika.com