ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ടികളുടെ ദൈന്യതയും ആശങ്കകളും കാണാനായത്. സ്കൂൾ തുറക്കലിന് ദിവസങ്ങൾ ബാക്കിനിൽക്കെ വിവിധ ആഗ്രഹങ്ങളും ആവശ്യങ്ങളമായി കുട്ടികൾ ഓടിയെത്തി. സ്കൂൾ ബാഗ്, കുട, ചോറ്റുപാത്രം, നോട്ട്ബുക്ക്, പേന, പെൻസിൽ, ഉടുപ്പ് എന്നിവയൊക്ക അവര്ക്ക് വേണം. ഒന്നര സെന്റ് റെയിൽവെ പുറന്പോക്കിലെ ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്ന കുഞ്ഞുമക്കൾക്ക് പ്രവേശനോത്സവം ആശങ്കകളുടേതാണ്.
ഇതേ ദിവസങ്ങളിൽതന്നെ നവജീവൻ കേന്ദ്രത്തിൽ പഠനസാമഗ്രികൾ വാങ്ങിത്തരുമോ, സഹായം തരുമോ എന്നു ചോദിച്ചെത്തുന്ന കുഞ്ഞുങ്ങളും ഏറെപ്പേരാണ്. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു വഴിയും വകയുമില്ലാത്തവരുടെ ദുഃഖം നാം കാണണം. സ്കൂൾ തലത്തിൽ മാത്രമാണ് ഇത്തരത്തിൽ ദുരിതപ്പെടുന്നവരുള്ളതെന്ന് ധരിക്കരുത്. ഭക്ഷണത്തിനുപോലും വകയില്ലാതെ പഠനം മുന്നോട്ടുപോകാതെ വലഞ്ഞ വിദ്യാർഥികളെ മെഡിക്കൽ കോളജിൽ കാണാനിടയായിട്ടുണ്ട്.
നവജീവനിലെത്തി ഉച്ചഭക്ഷണം കഴിച്ചും സഹായം തേടിയും മെഡിസിനും നഴ്സിംഗും പൂർത്തിയാക്കിയവരുണ്ട്. പാടങ്ങളിൽ കൂലിവേല ചെയ്തും അയൽ വീടുകളിൽ പാത്രം കഴുകിയും മക്കളെ മെഡിസിൻ പഠിപ്പിച്ച അമ്മമാരെയും അറിയാം. പഠനം മുടങ്ങുമെന്ന സാഹചര്യത്തിൽ വിദ്യാർഥികൾ പിരിവെടുത്തു സഹപാഠിയെ പഠിപ്പിച്ചതും ഓർമിക്കുന്നു.
സാഹചര്യങ്ങളുടെ പരിമിതിയിൽ പഠനം നിറുത്തിപ്പോകാനിടയുള്ള കുട്ടികൾ പലയിടങ്ങളിലുമുണ്ട്. രക്ഷിതാക്കളുടെ രോഗമോ, സാന്പത്തിക ക്ലേശമോ, ജിവിതപാളിച്ചകളോ എന്തുമാകട്ടെ കുട്ടികൾ പഠിപ്പു നിറുത്തിപ്പോകുന്ന സാഹചര്യം സമൂഹത്തിലുണ്ടാവരുത്. ഇവർ പഠനം നിറുത്തിയാൽ വഴി തെറ്റാവുന്ന സാഹചര്യം ചുറ്റുപാടുകളിൽ നിലനിൽക്കുന്നു. വിദ്യാലയങ്ങളും കോളജുകളും തുറക്കുന്പോൾ സ്വന്തം മക്കൾക്ക് നൽകുന്ന കരുതൽപോലെ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കും ചെറിയ സഹായങ്ങൾക്കു മനസുണ്ടായാൽ അതൊരു പുണ്യവും കാരുണ്യവുമാണ്.
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഉൾപ്പെടെ നിരവധി പ്രതിഭകൾ സാന്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽനിന്നല്ല വന്നത്. നാളെകളിൽ നാടിനു വലിയ സംഭാവനകൾ നൽകാൻ പ്രാപ്തിയും ബുദ്ധിയുമുള്ളവരായിരിക്കും അയലത്തെ പാവപ്പെട്ട കുട്ടിയും. കുട്ടികള്ക്ക് ഉപദേശങ്ങൾ നൽകാൻ പതിവായി പോകാറുള്ള നിരവധി സർക്കാർ സ്കൂളുകളിൽനിന്ന് ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും സങ്കടക്കഥകളാണ് പലപ്പോഴും കേൾക്കാനാവുന്നത്.
കുറവിലങ്ങാട്ടെ ഒരു സ്കൂളിൽ മുൻപൊരിക്കൽ പോയവേളയിൽ അടുത്തെത്തിയ പെണ്കുട്ടി പങ്കുവച്ച ജീവിതദുരിതം കണ്ണുനിറയ്ക്കുന്നതായിരുന്നു. അച്ഛൻ കാൻസർ ബാധിച്ചു മരിച്ചതോടെ അവളെയും അനുജത്തിയെയും അമ്മ പർപ്പിടകം തയാറാക്കി വിറ്റാണ് സംരക്ഷിക്കുന്നത്. അച്ഛൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നപ്പോൾ നവജീവൻ സഹായിച്ചതിനു നന്ദി പറയാനാണ് അവൾ അടുത്തുവന്നത്. പഠനത്തിൽ മിടുക്കിയായ ആ കുട്ടിക്ക് സ്കൂൾ ബാഗ് സമ്മാനിച്ചപ്പോൾ അവൾ പറഞ്ഞു. ഞാൻ ബാഗുമായി വീട്ടിലെത്തുന്പോൾ അനുജത്തിക്കു സങ്കടം വരും. ക്ലാസിൽ കൂട്ടുകാർ പുത്തൻ ബാഗുമായി എത്തുന്പോൾ അവൾക്ക് സങ്കടം കൂടും. അനുജത്തിക്കു കൂടി ഒരു ബാഗു തരുമോ എന്നായി ആവൾ.
സന്പന്നയായ ഒരു പ്രവാസി ദരിദ്ര പെണ്കുട്ടികൾക്ക് സമ്മാനം നൽകാനായി എൽപ്പിച്ചിരുന്ന ഏതാനും ചെറിയ സ്വർണക്കമ്മലുകൾ എന്റെ ബാഗിലുണ്ടായിരുന്നു. ആ മൊട്ടു കമ്മലുകളിൽ രണ്ടെണ്ണം അവൾക്കും അനുജത്തിക്കുമായി സമ്മാനിച്ചു. അന്ന് സ്നേഹോപഹാരം വാങ്ങിപ്പോയ കുട്ടി ഇന്നൊരു മെഡിക്കൽ വിദ്യാർഥിനിയാണ്. നമ്മുടെയൊക്കെ ചെറിയ സമ്മാനങ്ങൾ കുട്ടികളുടെ ചിന്തകൾക്കും ലക്ഷ്യങ്ങൾക്കും ഉത്തേജനം പകരുമെന്ന് തീർച്ച.
പി.യു. തോമസ്,
നവജീവൻ
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
09:24 PM May 21, 2022 | Deepika.com