ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ 18 ന് ആരംഭിച്ച ഈ സിൻഡിക്കേറ്റഡ് കാർട്ടൂണ്‍ പരന്പര 1995 ഡിസംബർ 31നു അവസാനിച്ചു. അക്കാലത്തു ലോകമെന്പാടുമായി 2,400 പത്രങ്ങളിൽ ഈ കാർട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
ഈ കാർട്ടൂണ്‍ ഇപ്പോഴും നിരവധി പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ, അവയെല്ലാം മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളവയുടെ ആവർത്തനമാണെന്നു മാത്രം.
"കാൽവിൻ ആൻഡ് ഹോബ്സ്’ എന്ന കാർട്ടൂണ്‍ പരന്പരയിലെ നായകൻ ആറുവയസുള്ള കാൽവിൻ ആണ്. കാൽവിന്റെ കളിപ്പാവയാണ് ഹോബ്സ് എന്ന കടുവ. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഹോബ്സ് ജീവനില്ലാത്ത ഒരു കളിപ്പാട്ടമാണെങ്കിലും കാൽവിനതു ജീവനുള്ള ഒരു കൂട്ടുകാരനാണ്.
പഠനകാര്യത്തിൽ കാൽവിൻ പിന്നിലാണെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ അവൻ ആരുടെയും പിന്നിലല്ല. എന്നു മാത്രമല്ല, പ്രതികരണശേഷിയിൽ അവൻ മറ്റു പലരെയുംകാൾ മുന്നിലാണുതാനും. മനസിൽ തോന്നുന്നതു മറച്ചുവയ്ക്കുന്ന സ്വഭാവം കാൽവിനില്ല. തൻമൂലം, കാൽവിന്റെ പോക്ക് ഏതു ദിശയിലാണെന്നു മറ്റുള്ളവർക്കു മനസിലാക്കാനാകും.
എപ്പോഴും കൗതുകം കാഴ്ചവയ്ക്കുന്ന ഈ കാർട്ടൂണ്‍ പരന്പരയിൽനിന്ന് ഒരെണ്ണം താഴെ വിവരിക്കട്ടെ:
രാവിലെ കാൽവിനും ഹോബ്സും വീട്ടിലെ സ്വീകരണ മുറിയിലേക്ക് മാർച്ചുചെയ്തു കടന്നുവരുന്നു. അപ്പോൾ കാൽവിന്റെ അമ്മ അവിടെ ഒരു കസേരയിലിരുന്നു കാപ്പി ആസ്വദിച്ചു കുടിക്കുകയാണ്. അവർ കാൽവിനെ സൂക്ഷിച്ചു നോക്കി. അവന്റെ വസ്ത്രധാരണം കണ്ട് ആ അമ്മയ്ക്ക് ചിരിക്കാതിരിക്കാനായില്ല.
കാൽവിൻ തലയിൽ ഒരു ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. ഷോർട്സിനും ടീഷർട്ടിനും പുറമെ കഴുത്തിനു ചുറ്റിയിട്ടിട്ടുള്ള നീളമുള്ള ഒരു ഷോളുമുണ്ട്. ഒരു കൈയിൽ ഒരു ഫ്ളാഷ് ലൈറ്റും മറ്റേ കൈയിൽ ഒരു ബെയ്സ് ബോൾ ബാറ്റുമുണ്ട്.
"എന്താണ് കാര്യം?’ അമ്മ കാൽവിനോടു ചോദിച്ചു. ഉടൻ കാൽവിൻ പറഞ്ഞു: "ഇതുവരെ ഒന്നുമില്ല’.
"ഇതുവരെ?’ കാര്യം പിടികിട്ടാത്തതുകൊണ്ട് അമ്മ വീണ്ടും ചോദിച്ചു.
"നമുക്കറിയില്ലല്ലോ,’ കാൽവിൻ പറഞ്ഞു. "ഇന്നു എന്തുവേണമെങ്കിലും സംഭവിക്കാം. എന്തെങ്കിലും സംഭവിച്ചാൽ അതു നേരിടാൻ ഞാൻ റെഡിയായിരിക്കുകയാണ്’. ഇത്രയും പറഞ്ഞിട്ട് കാൽവിൻ നടന്നുനീങ്ങി.
അടുത്തതു ആ അമ്മയുടെ ആത്മഗതമാണ്: "ഞാനും അവനെപ്പോലെ റെഡിയായിരിക്കണം’.
കാൽവിനെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും സംഭവിക്കുന്നതു ഭാവനയിൽ മാത്രമാണ്. അവന്റെ ഭാവനാലോകത്തു സംഭവിക്കുന്ന കാര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പിലാണ് അവൻ. എന്നാൽ, അവന്റെ അമ്മയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും അവയെല്ലാം നേരിടാൻ അവർ തയാറായിരിക്കണം.
നമ്മുടെ കാര്യവും ഇതുപോലെയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ ഓരോ ദിവസവും എന്തും സംഭവിക്കാം. അതു എന്തുതന്നെ ആയാലും അതിനെ നേരിടാൻ നാം തയാറായിരിക്കുക തന്നെ വേണം.
ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതു നമുക്കു സന്തോഷം നൽകുന്ന കാര്യങ്ങളായിരിക്കാം. എന്നാൽ, മറ്റു ചിലപ്പോൾ സംഭവിക്കുന്നതാകട്ടെ നമ്മെ ഏറെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളുമാകാം. സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കുന്പോൾ അവ നേരിടുന്നതിനു പ്രത്യേക ശ്രദ്ധയൊന്നും വേണ്ടിവരില്ല.
എന്നാൽ, ദുഃഖകരമായ കാര്യങ്ങൾ സംഭവിക്കുന്പോൾ സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമാണ്. അവയെ നേരിടുവാൻ നല്ല തയാറെടുപ്പുതന്നെ വേണം. തക്കതായ തയാറെടുപ്പു കൂടാതെയാണു ദുഃഖകരമായ കാര്യങ്ങൾ നാം നേരിടുന്നതെങ്കിൽ അവ നമ്മെ കൂടുതൽ ദുഃഖത്തിലാഴ്ത്തുമെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെയാണു തയാറെടുപ്പിനു വലിയ പ്രസക്തിയുള്ളത്.
കാൽവിന്റെ കഥയിലേക്ക് മടങ്ങിവരട്ടെ. തനിക്കെതിരെ ആരോ യുദ്ധം ചെയ്യുവാൻ വരുന്നു എന്ന മട്ടിലാണു കാൽവിൻ തയാറെടുപ്പു നടത്തിയിരിക്കുന്നത്. തൻമൂലമാണ്, കാൽവിൻ ഒരു കൈയിൽ ബെയ്സ് ബോൾ ബാറ്റ് കരുതിയിരിക്കുന്നത്. ആരെയും അടിച്ചുവീഴ്ത്തുവാൻ പോരുന്നതാണു ബെയ്സ്ബോൾ ബാറ്റ്.
കാൽവിൻ കൈയിൽ ടോർച്ച് കരുതിയിരിക്കുന്നത് വെറുതെയല്ല. പേടിപ്പെടുത്തുന്ന ഇരുട്ടിനെ മറികടക്കാൻ ഫ്ളാഷ് ലൈറ്റ് വേണമെന്നു കാൽവിനറിയാം. തലയിൽ ഹെൽമറ്റ് ധരിച്ചിരിക്കുന്നതും വെറുതെയല്ല. സുരക്ഷയ്ക്ക് ഹെൽമെറ്റ് അത്യാവശ്യമാണല്ലോ.എന്താണു സംഭവിക്കാൻ പോകുന്നതെന്നു കാൽവിനറിയില്ല. എന്നാൽ, എന്തു സംഭവിച്ചാലും അതു നേരിടുവാൻ കാൽവിൻ തയാറായിരുന്നു. കാൽവിന്റെ ഈ മനോഭാവം നമുക്കും ഉണ്ടാകുന്നതു നല്ലതാണ്. നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതു നേരിടുവാൻ നാം മുൻകൂട്ടി തയാറെടുക്കണം. അതു എങ്ങനെയാണു ചെയ്യേണ്ടതെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട്. എഫേസോസുകാർക്കുള്ള ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം എഴുതുന്നു:
"ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിൻമയുടെ ദിനത്തിൽ ചെറുത്തുനിൽക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനിൽക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും. അതിനാൽ, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചുനിൽക്കുവിൻ. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ ധരിക്കുവിൻ. സർവോപരി, ദുഷ്ടന്റെ കൂരന്പുകളെ കെടുത്തുന്നതിനു നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച ധരിക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ. നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ’ (6:13-18).
നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതു വിജയപൂർവം നേരിടുവാൻ നമ്മെ സജ്ജരാക്കുന്ന കാര്യങ്ങളാണ് ദൈവവചനത്തിൽനിന്നു മുകളിൽ കൊടുത്തിരിക്കുന്നത്. ദൈവവചനം അനുസ്മരിപ്പിക്കുന്നതുപോലെ, സത്യം കൊണ്ട് അര മുറുക്കി നീതിയുടെ കവചവും വിശ്വാസത്തിന്റെ പരിചയും രക്ഷയുടെ പടത്തൊപ്പിയും ധരിച്ചു ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുത്തുകൊണ്ട് നിരന്തരം പ്രാർഥനാനിരതരായിരുന്നാൽ അതിനേക്കാൾ വലിയൊരു തയാറെടുപ്പ് ഇല്ല എന്നതാണു യാഥാർഥ്യം.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ നേരിടുവാൻ നാം തയാറെടുക്കുന്പോൾ ഇക്കാര്യം നാം മറന്നുപോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
09:15 PM May 21, 2022 | Deepika.com