എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തിന് മനസിലാകുന്നു. ക്യാപ്റ്റനും വെള്ളവും ഞാൻ ജയസൂര്യയെ തേടിച്ചെന്നുണ്ടായ സിനിമകളാണ്. മേരി ആവാസ് സുനോ അദ്ദേഹം എന്നോട് പറഞ്ഞ ആശയത്തിൽനിന്നു രൂപപ്പെട്ട സിനിമയാണ്.
കോവിഡ് പ്രതിസന്ധിക്കു ശേഷം മലയാള സിനിമ അനിശ്ചിതത്വത്തിൽ നിൽക്കുന്പോഴാണ് സംവിധായകൻ പ്രജേഷ് സെൻ വെള്ളം എന്ന ചിത്രവുമായി തിയറ്ററിലെത്തുന്നത്. എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി ചിത്രം മികച്ച വിജയവും പ്രശംസയും നേടി.
നല്ല സിനിമയ്ക്ക് എന്നും പ്രേക്ഷകർ ഒപ്പമുണ്ടാകുമെന്നു തന്റെ സിനിമകൾകൊണ്ട് പ്രജേഷ് സെൻ തെളിയിച്ചു. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾകൊണ്ട് മലയാളത്തിൽ മികച്ച കൂട്ടുകെട്ടായി മാറിയ പ്രജേഷ് സെൻ- ജയസൂര്യ കോന്പോയുടെ മൂന്നാമത്തെ ചിത്രം മേരി ആവാസ് സുനോ തിയറ്ററിലെത്തിയിരിക്കുകയാണ്. ഹാട്രിക് വിജയം നേടുന്ന പ്രജേഷ് സെൻ തന്റെ അനുഭവങ്ങൾ വിവരിക്കുന്നു...
റേഡിയോ ജോക്കിയുടെ കഥ
തിരുവനന്തപുരത്തെ പ്രശസ്തനായ റേഡിയോ ജോക്കിയായ ആർജെ ശങ്കർ അവതരിപ്പിക്കുന്ന റേഡിയോ ഷോയുടെ പേരാണ് മേരി ആവാസ് സുനോ. ആർജെ ശങ്കർ എന്ന കഥാപാത്രമായി ജയസൂര്യ ചിത്രത്തിലെത്തുന്നു. ജയസൂര്യ എന്ന നടനും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രവും ഈ സിനിമയും പ്രേക്ഷകരോട് ‘എന്നെ ഒന്നു കേൾക്കൂ’ എന്നാണ് പറയുന്നത്.
സ്പീച്ച് തെറാപ്പിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ലക്ഷ്മി പാടത്ത് എന്ന കഥാപാത്രത്തെ മഞ്ജു വാര്യരും അവതരിപ്പിക്കുന്നു. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ജയസൂര്യയും ശിവദയും വീണ്ടും ജോഡികളായും ചിത്രത്തിലെത്തുന്നു. ആർജെ ശങ്കറിന്റെ ഭാര്യയും ടിവി ആങ്കറുമായ മെറിൽ എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്. ഇവരിലൂടെയാണ് മേരി ആവാസ് സുനോ സഞ്ചരിക്കുന്നത്.
കൂട്ടുകെട്ടിന്റെ രഹസ്യം
നല്ലൊരു സൗഹൃദം എനിക്കും ജയസൂര്യക്കുമിടയിലുണ്ട്. അത് വളരെ ഗുണം ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. എനിക്കെന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് കൃത്യമായി അദ്ദേഹത്തിന് മനസിലാകുന്നു. ക്യാപ്റ്റനും വെള്ളവും ഞാൻ ജയസൂര്യയെ തേടിച്ചെന്നുണ്ടായ സിനിമകളാണ്.
മേരി ആവാസ് സുനോ അദ്ദേഹം എന്നോട് പറഞ്ഞ ആശയത്തിൽ നിന്നും രൂപപ്പെട്ട സിനിമയാണ്. റേഡിയോയും അതുമായി ബന്ധപ്പെട്ടുള്ളതും എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഇതിലെ ഓരോ കഥാപാത്രത്തെയും ഞാനും വളരെ ആസ്വദിച്ച് സൃഷ്ടിച്ചെടുക്കുകയായിരുന്നു. സമൂഹത്തോട് പറയാനുള്ള കാര്യം പ്രഖ്യാപനമായോ, മെസേജോ ആകാതെ, സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരിലും ചില ചിന്തകളെ ജനിപ്പിക്കാൻ തക്കവിധം സിനിമ ഒരുക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
താരസന്പന്നമായപ്പോൾ
മഞ്ജു വാര്യർക്കൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ജയസൂര്യക്കൊപ്പം വർക്ക് ചെയ്യണമെന്നു മഞ്ജു വാര്യരും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ആ രണ്ടു കാര്യങ്ങളും സമാന്തരമായി സംഭവിക്കുകയായിരുന്നു മേരി ആവാസ് സുനോയിലൂടെ.
ഡോ. ലക്ഷ്മി പാടത്ത് എന്ന കഥാപാത്രം രൂപപ്പെട്ടുകഴിഞ്ഞപ്പോൾ ജയസൂര്യയാണ് അത് മഞ്ജു വാര്യർ അവതരിപ്പിച്ചാൽ നല്ലതാകുമെന്നു പറയുന്നത്. അങ്ങനെയാണ് മഞ്ജു വാര്യരെ സമീപിച്ചത്. കഥ കേട്ടു കഴിഞ്ഞപ്പോൾ അവർ ഓകെ പറയുകയും ഈ സിനിമയുടെ ഭാഗമാവുകയും ചെയ്തു.
ജയസൂര്യ വീണ്ടും റേഡിയോ ജോക്കി
പയ്യൻസ്, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിൽ റേഡിയോ ജോക്കിയായി ജയസൂര്യ എത്തിയിട്ടുണ്ട്. അതിൽ നിന്നും വിഭിന്നമായി ഈ ചിത്രത്തിൽ റേഡിയോ ജോക്കിയുടെ ജീവിതം കൂടുതലായി പറഞ്ഞു പോവുകയാണ്. ഒരിക്കലും റേഡിയോ ജോക്കിയെ നമ്മൾ കാണുന്നില്ല. ശബ്ദത്തിലൂടെയാണ് അവരുടെ വ്യക്തിത്വം തിരിച്ചറിയുന്നത്.
റേഡിയോ കേട്ടു വളർന്ന ബാല്യമാണ് എന്റേത്. വള്ളംകളിയും ഫുട്ബോളും സിനിമാ ശബ്്ദരേഖയുമൊക്ക കേട്ട് മനസിൽ ദൃശ്യങ്ങൾ വളർന്ന അനുഭവം എനിക്കുണ്ട്. റേഡിയോ ഇഷ്ടമുള്ളതുകൊണ്ടു മേരി ആവാസ് സുനോ എനിക്കും വളരെ നല്ല അനുഭവങ്ങളാണ് പകർന്നത്.
റേഡിയോയിൽ ജോലി ചെയ്യണമെന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രഭാതഭേരിയിൽ പ്രവർത്തിച്ചാണ് മാധ്യമ പ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്. അത്തരം ഓർമകളും ഗൃഹാതുരത്വവും ചിത്രം സമ്മാനിച്ചു.
പരിമിതിയും പ്രതിസന്ധിയും
കോവിഡിന്റെ പ്രതിസന്ധി അതിജീവിച്ച് വിജയിച്ച ചിത്രമായിരുന്നു വെള്ളം. ഈ ചിത്രത്തിലും കോവിഡ് പ്രശ്നം സൃഷ്ടിച്ചിരുന്നു. കോവിഡ് ആദ്യ തരംഗം കഴിഞ്ഞ് കേരളത്തിൽ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്താണ് മേരി ആവാസ് സുനോ ആരംഭിക്കുന്നത്.
ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയപ്പോൾ ലോക്ഡൗണ് രണ്ടാം ഘട്ടമെത്തി. അതിനിടയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. വെള്ളത്തിലും അതേ പ്രശ്നം അഭിമുഖീകരിച്ചതുകൊണ്ട് മേരി ആവാസ് സുനോയിൽ വലിയ പ്രതിസന്ധിയുണ്ടായില്ല.
റോക്കട്രിയും സീക്രട്ട് ഓഫ് വുമണും
ജീവിതത്തിലെ വലിയൊരു ഭാഗ്യമായിരുന്നു റോക്കട്രി എന്ന ചിത്രത്തിൽ കോ-ഡയറക്്ടറാകാൻ കഴിഞ്ഞത്. നന്പി നാരായണന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ ആർ. മാധവനൊപ്പം സംവിധാന മേഖലയിലും പ്രവർത്തിക്കാനായി. മാധവൻ, നന്പി നാരായണൻ എന്നീ പ്രതിഭകളോടൊപ്പമുള്ള അനുഭവമായിരുന്നു ആ ചിത്രം പകർന്നത്.
അഞ്ച് രാജ്യങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഏഴ് ഇന്ത്യൻ ഭാഷകളിലും മറ്റ് വിദേശ ഭാഷകളിലുമായി ജൂലൈ ഒന്നിന് ചിത്രം തിയറ്ററിലെത്തും. നിരവധി ഇന്ത്യൻ, വിദേശ താരങ്ങൾ അണി നിരക്കുന്ന വലിയൊരു ചിത്രമാണത്. തിയറ്ററിലെത്തും മുന്പ് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ റോക്കട്രി പ്രദർശിപ്പിക്കുന്നുണ്ട്. എനിക്കും അത് അഭിമാനം പകരുന്നു.
കോവിഡ് സാഹചര്യത്തിൽ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു സീക്രട്ട് ഓഫ് വുമണ്. അതിന്റെ വർക്കുകൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. ഇനി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. അജു വർഗീസ്, മിഥുൻ, നിരഞ്ജന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും ഉള്ളിൽ ചില രഹസ്യം സൂക്ഷിക്കുന്നുണ്ട്. അത്തരം ചില രഹസ്യങ്ങളുടെ കഥയാണ് സീക്രട്ട് ഓഫ് വുമണ് പറയുന്നത്.
ആർ. മാധവനൊപ്പം കാമറയ്ക്കു പിന്നിൽ
ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളാണ് നടൻ മാധവൻ. അത്രത്തോളം കഠിനാധ്വാനവും സമർപ്പണവും തന്റെ തൊഴിലിനോട് അദ്ദേഹം പുലർത്തുന്നുണ്ട്. താരമൂല്യം മാറ്റിവച്ച് ഒരു എഴുത്തുകാരനായും സംവിധായകനായുമായാണ് അദ്ദേഹം റോക്കട്രിയിലെത്തുന്നത്. മണിരത്നം പോലെ ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലികളായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവപാഠങ്ങൾ അദ്ദേഹത്തിനു മുതൽക്കൂട്ടായിരുന്നു.
അതു ഒപ്പം നിന്നു കണ്ടുപഠിക്കാൻ എനിക്കും സാധിച്ചു. ഓരോ താരങ്ങളെയും അഭിനയിപ്പിച്ചെടുക്കുന്ന ശൈലിയും സംവിധായകനായും നടനായും ഒരേസമയം നിലകൊള്ളുന്പോഴും കാമറക്കു മുന്നിലെത്തിയാൽ നന്പി നാരായണനായി മാറുന്ന മാജിക്കും അത്ഭുതത്തോടെ ഞാൻ നോക്കിക്കണ്ടു. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും അർപ്പണബോധമുള്ള നടൻ മാധവനാണെന്നു നിസംശയം പറയാം. ബ്രദർ എന്നു വിളിച്ച് എല്ലാ പിന്തുണയും നമുക്ക് നൽകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മേരി ആവാസ് സുനോയുടെ പല കാര്യങ്ങളിലും എന്റെ ബുക്ക് ഫെസ്റ്റ് നടന്ന സമയത്തുമെല്ലാം വലിയ പിന്തുണ അദ്ദേഹം നൽകി.
പുതിയ ചിത്രങ്ങൾ
രണ്ട് സിനിമകളുടെ എഴുത്തിലാണ് ഇപ്പോൾ. സുഹൃത്തായ ഒരു സംവിധായകനുവേണ്ടിയും മലയാളത്തിലെ സീനിയറായ മറ്റൊരു സംവിധായകനുവേണ്ടിയുമുള്ള സിനിമകളുടെ എഴുത്ത് പുരോഗമിക്കുന്നുണ്ട്. ഒരെണ്ണം പൂർത്തിയാക്കി. അടുത്തതായി ഞാൻ സംവിധാനം ചെയ്യുന്നത് മറ്റൊരാളുടെ തിരക്കഥയിലുള്ള ചിത്രമായിരിക്കും.
ലിജിൻ കെ ഈപ്പൻ
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
02:06 AM May 15, 2022 | Deepika.com