ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ്പുന്ന ഗാനം. ആ ശബ്ദത്തിനു
പിന്നിലുള്ള ചിരിക്കുന്ന മുഖം പങ്കജ് ഉദാസിന്റേതാണ്. രാജ്യത്തെ മുന്‍നിര ഗസല്‍ ഗായകന്. അദ്ദേഹത്തിന്റെ എഴുപത്തൊന്നാം ജന്മദിനമാണ് വരുന്ന ചൊവ്വാഴ്ച...
ആദ്യമായി സിനിമയില്‍ പാടിയശേഷം തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തെ അനിശ്ചിതത്വം. ഗായകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഒന്നും സംഭവിക്കാത്ത അഞ്ചു വര്‍ഷങ്ങള്‍. വീണ്ടും പാടാനാകുമോ, പാടണോ എന്നൊന്നും നിശ്ചയമില്ലാതെ അയാള്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. കാനഡയിലോ അമേരിക്കയിലോ ചെന്ന് ഭാഗ്യം പരീക്ഷിക്കാം. ജോലി നോക്കണോ ബിസിനസ് ചെയ്യണോ.. അതും അറിയില്ല.
അയാള്‍ പറയുന്നു: വിധി അതിന്റെ ഭാഗം ഭംഗിയായി കളിച്ചു. ജോലിക്കു പകരം ഞാന്‍ അവിടെ പാടിത്തുടങ്ങി. ആളുകള്‍ക്ക് ഇഷ്ടമായി. ആഴ്ചയില്‍ നാലുദിവസംവരെ വൈകുന്നേരങ്ങള്‍ ഗാനസദസുകള്ക്കുള്ളതായി. ഏതാണ്ടു പത്തു മാസങ്ങള്‍. എനിക്കു പിടിച്ചുനില്‍ക്കാനുള്ള വരുമാനം കിട്ടി. അങ്ങനെ ഒരടിസ്ഥാനം ലഭിച്ചതോടെ ഞാന്‍ മടങ്ങിയെത്തി.
ആ മടക്കം സുന്ദരമായൊരു ഗസലിന്റെ തുടക്കംപോലെയായിരുന്നു. ലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് പങ്കജ് ഉദാസ് എന്ന ഗായകൻ മടങ്ങിയെത്തുകയായിരുന്നു.
ആദ്യ പ്രതിഫലം 51 രൂപ!
ഗുജറാത്തില്‍ (അന്നത്തെ സൗരാഷ്ട്ര) 1951 മേയ് 17ന് ഒരു കര്‍ഷക കുടുംബത്തിലായിരുന്നു പങ്കജ് ഉദാസിന്റെ ജനനം. പിതാവ് കേശുഭായ് ഉദാസ് ഒറ്റക്കമ്പിയുള്ള ദില്‍രുബ എന്ന സംഗീതോപകരണം വായിക്കുമായിരുന്നു. മൂത്ത സഹോദരന്മാരായ മന്‍ഹര്‍ ഉദാസും നിര്‍മല്‍ ഉദാസും പാട്ടിനു കമ്പമുള്ളവർ. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകളാണ് അക്കാലത്തെ ഏറ്റവും വലിയ പ്രചോദനം.
സ്റ്റേജ് പെര്‍ഫോര്‍മറായി മാറിയിരുന്ന മന്‍ഹര്‍ ഉദാസിനൊപ്പമാണ് പങ്കജ് സംഗീതവേദിയില്‍ ആദ്യമെത്തിയത്. 62ലെ യുദ്ധകാലത്ത് ഏ മേരേ വതന്‍ കേ ലോഗോ എന്ന പാട്ട് സ്റ്റേജില്‍ പാടിയതിന് ഒരാസ്വാദകന് നല്കിയ 51 രൂപയാണ് തന്റെ ആദ്യത്തെ പ്രതിഫലമെന്ന് ഓര്‍ക്കാറുണ്ട് പങ്കജ്.
സംഗീതത്തോടുള്ള മക്കളുടെ ഇഷ്ടംകണ്ട് മൂവരെയും പിതാവ് രാജ്കോട്ടിലെ സംഗീത അക്കാഡമിയില്‍ ചേര്‍ത്തു. പങ്കജ് ആദ്യം തബലയാണ് അഭ്യസിച്ചത്. ശേഷം ഗുലാം ഖാദിര്‍ ഖാന് സാഹിബിനു കീഴില്‍ ഹിന്ദുസ്ഥാനി വോക്കല്‍ പഠിച്ചുതുടങ്ങി. കുടുംബം മുംബൈയിലേക്കു പറിച്ചുനടപ്പെട്ടതോടെ സെന്റ് സേവിയേഴ്സ് കോളജിലായിരുന്നു പങ്കജിന്റെ വിദ്യാഭ്യാസം. ഗ്വാളിയോര്‍ ഘരാനയിലെ നവരംഗ് നാഗ്പുര്കറിനു കീഴിലായി പിന്നീടുള്ള സംഗീതപഠനം.
1971ല്‍ ആദ്യസിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. കാമ്ന എന്ന ചിത്രത്തില്‍ ഉഷ ഖന്ന ഈണമിട്ട പാട്ടു പാടിയ ശേഷമുള്ള അഞ്ചുവര്‍ഷത്തെ കഥയാണ് തുടക്കത്തില്‍ കണ്ടത്. സിനിമ പരാജയമായിരുന്നെങ്കിലും പങ്കജിന്റെ പാട്ട് പ്രശംസനേടിയിരുന്നു.
തുടര്‍ന്നുള്ള അനിശ്ചിതത്വത്തിന്റെ കാലം മാറ്റിയത് അമേരിക്കയിലെയും കാനഡയിലെയും ചെറിയ ഗസല്‍ വേദികളായിരുന്നു. ആത്മവിശ്വാസത്തോടെ നാട്ടില്‍ തിരിച്ചെത്തി ആദ്യം പുറത്തിറക്കിയ ആഹട്ട് എന്ന ആല്‍ബം ഗസല്പ്രേമികള് ഹൃദയത്തിലേറ്റുവാങ്ങി. ശേഷമുള്ളത് ചരിത്രമാണ്.
സ്വന്തമായി അമ്പതിലേറെ ആല്‍ബങ്ങള്‍, നൂറിലധികം മറ്റ് ആല്‍ബങ്ങള്‍, എണ്ണത്തില്‍ കുറവെങ്കിലും എണ്ണംപറഞ്ഞ സിനിമാ ഗാനങ്ങള്‍, ഗായകന് ആയിത്തന്നെ അഭിനയിച്ച സിനിമകള്‍... അങ്ങനെ ആ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരുന്നു. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കാന്‍സര്‍ രോഗികള്‍ക്കും തലാസീമിയ രോഗികളായ കുട്ടികള്‍ക്കും വേണ്ടി പങ്കജ് തന്റെ സമയം നീക്കിവയ്ക്കാറുള്ളത് ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ചിട്ടി ആയി ഹേ...
നാം (പേര്) എന്ന ചിത്രത്തിലെ ചിട്ടി ആയി ഹേ എന്ന പാട്ടിനു വേണ്ടി വ്യത്യസ്തമായ സ്വരം തേടുകയായിരുന്നു സംവിധായകന് മഹേഷ് ഭട്ടും സംഗീതസംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാലും. ആ അന്വേഷണം ചെന്നെത്തിയത് പങ്കജ് ഉദാസിലാണ്.
ഒരുപക്ഷേ അത്രയേറെ സമയമെടുത്ത് റെക്കോര്‍ഡ് ചെയ്ത സിനിമാപ്പാട്ട് അക്കാലത്തു വേറെയുണ്ടാകില്ല. പങ്കജ് എത്ര പാടിയിട്ടും ലക്ഷ്മികാന്ത്-പ്യാരേലാല്‍ ദ്വയത്തിനു തൃപ്തി വരുന്നില്ല. ആലാപനം മോശമായിട്ടല്ല, എന്നിട്ടും എന്തോ ഒരു കുറവുപോലെ. അതെന്താണെന്നു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കു കഴിയുന്നുമില്ല.
ഒടുവിലവര്‍ കാരണം കണ്ടെത്തി. കൂടുതലും വലിയ വേദികളില്‍ ശ്രോതാക്കള്ക്കുമുന്നില് പാടി ശീലിച്ച പങ്കജിന് വോയ്സ് റൂമിനകത്തെ ഏകാന്തതയാണ് പ്രശ്നമുണ്ടാക്കുന്നത്. അതാണാ അപൂര്‍ണത അനുഭവിപ്പിക്കുന്നത്.
പരിഹാരം ലളിതമായിരുന്നു. സ്റ്റുഡിയോയില്‍ ഒരു പരവതാനി വിരിച്ചു. സംഗീത സംവിധായകരടക്കം കുറച്ചുപേര്‍ സദസ്യരായി. പങ്കജ് പാടി, പരിപൂര്‍ണതയോടെ. ആ ഇരിപ്പില്‍ ഒറ്റ ശ്വാസത്തില്‍ ആദ്യ ടേക്കില്‍ത്തന്നെ പാട്ട് ഓക്കേ! ആദ്യം അഭിനന്ദിച്ചത് ലക്ഷ്മികാന്ത് തന്നെ. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെതന്നെയായിരുന്നു റെക്കോര്‍ഡിംഗ്.
എക്കാലവും പുതിയ ശ്രോതാക്കളെ തേടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടാണ് ചിട്ടി ആയി ഹേ. സ്വന്തം വീട്ടില്‍നിന്ന് അകലെയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുന്നമാത്രയില്‍ രോമാഞ്ചമുണ്ടാക്കുന്ന, കണ്ണുകള്‍ നിറയ്ക്കുന്ന പാട്ടാണ് അതെന്ന് പങ്കജ് വിലയിരുത്തുന്നു. പൂര്‍ണതയുള്ള സംഗീതമാണത്. ഈണം, കവിത, താളം.. എല്ലാംകൊണ്ടും- അദ്ദേഹം ഓര്‍മിക്കുന്നു. ഇപ്പോഴും തന്റെ ഗസല്‍ വേദികളില്‍ പങ്കജ് ഈ പാട്ടു പാടാതിരിക്കാറില്ല.
ഗസല്‍ പാടാന്‍ താത്പര്യമുള്ളവര്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത് എന്ന ചോദ്യത്തിന് പങ്കജ് ഉദാസ് ഒരിക്കല്‍ നല്കിയ മറുപടി ഇങ്ങനെയാണ്- ഒറിജിനല്‍ ആയിരിക്കുക!
അവസരങ്ങള്‍ ധാരാളമുണ്ട്. നല്ല കവിതയുണ്ടായിരിക്കണം, ഹൃദയത്തില്‍നിന്നു നേരിട്ടു പാടണം. കവര്‍ പതിപ്പുകള്‍ക്കു പിന്നാലെ പോകരുത്. ആരെയും അനുകരിക്കാതെ സ്വന്തമായി ചെയ്യുക., സംഗീതത്തില്‍ സത്യസന്ധരായിരിക്കുക.
ഹരിപ്രസാദ്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
01:58 AM May 15, 2022 | Deepika.com