ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാപ്പലിൽ ദിവ്യബലിക്ക് എത്തിയില്ല. വിശുദ്ധ കുർബാനയ്ക്കുശേഷം സന്യാസഭവനത്തിലെ അംഗങ്ങൾ ജീൻ എമിലെയുടെ വാതിലിൽ മുട്ടി തുറക്കാതെ വന്നതോടെ പൊളിച്ച് അകത്തുകടന്നവർ കണ്ടത് ബോധരഹിതനായി കട്ടിലിൽനിന്നു വീണു രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരനെയാണ്. മസ്തിഷ്കാഘാതവും ബോധക്ഷയവും സംഭവിച്ച ബ്രദർ ജീൻ മരണാസന്നനായിരുന്നു.
വൊക്കേഷനിസ്റ്റ് സന്യാസസഭാ സ്ഥാപകനായ ഫാ. ജസ്റ്റിൻ മരിയ റുസളീലോയുടെ നൊവേന ചൊല്ലി പ്രാർഥിക്കാൻ സുപ്പീരിയർ ജനറാൾ ഫാ. ആനന്റോണിയോ റാഫേൽ ദോ നാസിമെന്റോ സഭയുടെ എല്ലാ ഭവനങ്ങളിലേക്കും നിർദേശം അയച്ചു. വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരും സിസ്റ്റേഴ്സും അല്മായരും തീക്ഷ്ണമായ പ്രാർഥനയിൽ മുഴുകി.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബ്രദർ ജീൻ എമിലെയുടെ ശരീരത്തിൽ സുപ്പീരിയർ ജനറാൾ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്റെ തിരുശേഷിപ്പ് വച്ച് പ്രാർഥിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി ബ്രദർ ജീൻ പിറ്റേന്നു കണ്ണുകൾ തുറന്നു. മേയ് മൂന്നിനു പൂർണ ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.
കിഴക്കൻ ആഫ്രിക്കയിലെ മഡഗാസ്കറിൽനിന്നുള്ള ബ്രദർ ജീൻ എമിലെ റസലോഫോയ്ക്കു ലഭിച്ച ഈ അത്ഭുത സൗഖ്യം നിരവധി പഠനങ്ങൾക്കുശേഷംവിലയിരുത്തലുകൾക്കുംശേഷം വത്തിക്കാൻ അംഗീകരിച്ചതോടെ ഫാ. ജസ്റ്റിൻ മരിയ റുസോളിലോയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി നാമകരണം ചെയ്യുന്നു.
മഹത്വം പകർന്ന ജനനം
1891ൽ ഇറ്റലിയിലെ പിയന്നൂര ഗ്രാമവാസികളുടെ ആധ്യാത്മിക പിതാവും അജപാലകനുമായിരുന്ന ഫാ. സാൽവത്തോരേ ഡിഫുസ്കോ ഗുരുതര രോഗബാധിതനായി. ആ വന്ദ്യ വൈദികൻ മരണാസന്നനായിരിക്കെ ജനുവരി 18ന് രാത്രി ഒരത്ഭുതം സംഭവിച്ചു. പരിശുദ്ധ കന്യകാമറിയം ഫാ. സാൽവത്തോരേ ഡിഫുസ്കോയ്ക്കു പ്രത്യക്ഷനായി പറഞ്ഞു: ’ ഭയപ്പെടേണ്ട, നിങ്ങൾ പൂർണ രോഗവിമുക്തനാകും. നിങ്ങൾ ശുശ്രൂഷ ചെയ്യുന്ന പിയന്നൂര ഗ്രാമത്തിൽ ഒരു ശിശു ജനിച്ചിരിക്കുന്നു. ജസ്റ്റിൻ എന്ന് അവനു പേരു നൽകപ്പെടും. അവൻ കത്തോലിക്കാ സഭയ്ക്ക് ഒരു മഹത്വമായിത്തീരും.’
ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഫാ. ഡിഫുസ്കോ സുഖപ്രാപ്തനായി. നന്ദിനിറഞ്ഞ ഹൃദയത്തോടെ ആ വൈദികൻ ഭവനസന്ദർശനം ആരംഭിച്ചു. യാത്ര റുസോളിലോ കുടുംബത്തിലെത്തിയപ്പോൾ അവിടെ ജനിച്ച ശിശുവിന് ജസ്റ്റിൻ എന്ന പേരാണ് നൽകിയതെന്നറിഞ്ഞപ്പോൾ അത്ഭുത സ്തബ്ധനായി.
പരിശുദ്ധ അമ്മ ദർശനത്തിൽ പറഞ്ഞ ശിശുവിനെ തിരിച്ചറിഞ്ഞതിൽ വൈദികൻ ഏറെ സന്തോഷിച്ചു. തുടർന്ന് അദ്ദേഹം തനിക്കു പരിശുദ്ധ അമ്മ നൽകിയ രോഗസൗഖ്യത്തെക്കുറിച്ചും ദിവ്യദർശനത്തെക്കുറിച്ചും ആ കുടുംബാംഗങ്ങളോടു വെളിപ്പെടുത്തി. ആ ശിശുവാണ് പിൽക്കാലത്ത് ദിവ്യാഹ്വാന സഭ (എസ്ഡിവി) സ്ഥാപിച്ച ഫാ. ജസ്റ്റിൻ റുസോളിലോ.
കാരുണ്യവഴികൾ
ഇറ്റലിയിൽ നേപ്പിൾസ് പട്ടണത്തിനു സമീപം പിയന്നൂര ഗ്രാമത്തിൽ 1891 ജനുവരി 18നാണു ലൂയിജി റുസോളിലോയുടെയും ജോസഫീന റുസോളിലോയുടെയും പത്ത് മക്കളിൽ മൂന്നാമനായി ജസ്റ്റിൻ റുസോളിലോ ജനിച്ചത്. മുൻപ് ഈ ഗ്രാമത്തിൽ വലിയൊരു അഗ്നിപർവതമുണ്ടായിരുന്നു. അതു പൊട്ടിത്തെറിച്ച് ലാവ പരന്നൊഴുകി യുണ്ടായ പ്രദേശം ’പരന്ന സ്ഥലം’ എന്നർഥമുള്ള ’പിയന്നൂര’ എന്നറിയപ്പെടാൻ തുടങ്ങി.
പിയന്നൂര പ്രൈമറി സ്കൂളിൽ അധ്യാപികയും ഒപ്പം ബന്ധുവുമായിരുന്ന ജ്യൊവന്നീനയുടെ മേൽനോട്ടത്തിലായിരുന്നു ജസ്റ്റിന്റെ വിദ്യാഭ്യാസം. സ്കൂളിലും മതപഠനക്ലാസിലും സമർത്ഥനായിരുന്നതിനാൽ അഞ്ചാം വയസിൽ തന്നെ ആദ്യകുർബാന നൽകാൻ വികാരി ഫാ. ഒരാസിയോ ജുല്ലാരോ താൽപര്യപ്പെട്ടു.
പത്താം വയസിൽ സ്ഥൈര്യലേപനം നൽകിയ വേളയിൽ തനിക്കു വൈദികനാകാൻ ആഗ്രഹമുണ്ടെന്ന് കാർമികനായ ബിഷപ്പിനോട് ജസ്റ്റിൻ ആഗ്രഹം പ്രകടിപ്പിച്ചു. സാന്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അമ്മയുടെ ശ്രമകരമായ ഇടപെടലിലൂടെ 1901 നവംബർ 18ന് സെമിനാരിയിൽ ചേർന്നു. തുടർപഠനത്തിനുള്ള പണം ബിഷപ് അഭ്യുദയകാംഷികളിൽ നിന്ന് കണ്ടെത്തുകയും 1913 സെപ്റ്റംബർ 20ന് ജസ്റ്റിൻ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ദരിദ്രരോടും അവഗണന നേരിടുന്നവരോടും സവിശേഷമായ വാത്സല്യവും പരിഗണനയും പ്രകടമാക്കിയ ഫാ. ജസ്റ്റിൻ 1920 സെപ്റ്റംബർ 20ന് സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് ( എസ്ഡിവി) എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. ഈ സമൂഹത്തിൽ വൊക്കേഷനിസ്റ്റ് വൈദികരും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സും കൂടാതെ ’സാർവത്രിക വിശുദ്ധീകരണത്തിന്റെ അപ്പസ്തോലൻ’ എന്ന അല്മായ സമൂഹവും ഉൾപ്പെടുന്നു.
1955 ഓഗസ്റ്റ് രണ്ടിനു നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട ഫാ. ജസ്റ്റിന്റെ വീരോചിതപുണ്യങ്ങളെ ആദരിച്ച് ജോണ് പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായും ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
സെബി മാളിയേക്കൽ
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
01:52 AM May 15, 2022 | Deepika.com