യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചനയിൽ നിന്നാണ് സൂപ്പർ ബസാറിന്റെ പിറവി
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ഇന്നും സൂപ്പർ ബസാർ എന്ന പേരിൽ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. ആ കാത്തിരിപ്പ് കേന്ദ്രത്തിന് അങ്ങനെയൊരു പേര് ലഭിച്ചതിനെക്കുറിച്ച് അധികം അറിയാവുന്ന ഡൽഹി നിവാസികൾ ഈ തലമുറയിൽ ഏറെയുണ്ടാകില്ല.
സൂപ്പർ ബസാറിൽ നിന്ന് കൃത്യം 50 മീറ്റർ അകലത്തിൽ ഇടിഞ്ഞു പൊളിഞ്ഞ് പഴകി ദ്രവിച്ച ഒരു ആറുനില കെട്ടിടമുണ്ട്. അതിന്റെ ഗതകാല ചരിത്രത്തിൽ നിന്നാണ് ബസ് സ്റ്റോപ്പിന് സൂപ്പർ ബസാർ എന്ന പേര് വന്നുചേരുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പ്രവർത്തനം നിലച്ചുപോയ ആ കെട്ടിടമായിരുന്നു രാജ്യത്തെതന്നെ ആദ്യത്തെ സൂപ്പർ മാർക്കറ്റ്.
പുരാതന സോഷ്യലിസ്റ്റ് ക്ഷേമരാജ്യ മാതൃകകൾ നവ ലിബറൽ സാന്പത്തിക മുന്നേറ്റങ്ങൾക്ക് കീഴ്പ്പെട്ടു പോയതിന്റെ ചരിത്ര സ്മാരകം എന്ന് ഈ പഴകിയ കെട്ടിടത്തെ വിശേഷിപ്പിക്കാം.
1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനിടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1966ലാണ് ആദ്യത്തെ സൂപ്പർ മാർക്കറ്റ് എന്ന നിലയിൽ ഡൽഹി കൊണാട്ട് പ്ലേസിലെ ആറു നില കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.
പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങി റേഡിയോകളും കംപ്യൂട്ടറുകളും ഉൾപ്പെടെ വിവിധ സാധനങ്ങളും കാലാനുസൃതമായി ഇവിടെ വിപണനം ചെയ്തു. സൂപ്പർ ബസാർ പിന്നീട് 150 ശാഖകളും 2200 ജീവനക്കാരുമുള്ള വന്പൻ സഹകരണ ശൃംഖലയായി ഡൽഹിയിലാകെ പടർന്നു. ഇതിന്റെ ഭാഗമായി വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന മൊബൈൽ വാനുകളും പ്രവർത്തിച്ചിരുന്നു.
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചനയിൽ നിന്നാണ് സൂപ്പർ ബസാറിന്റെ പിറവി. ബസാർ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ നൂറുകണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങാനായി അകത്തേക്ക് ഇടിച്ചു കയറിയതെന്ന് ഇന്ത്യ കോ-ഓപ്പറേറ്റീവ് യൂണിയന്റെ സജീവ പ്രവർത്തകനായിരുന്ന എൽ.സി. ജയിൻ തന്റെ സിവിൽ ഡിസോബീഡിയൻസ് എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
യുദ്ധകാലത്ത് വില കുറഞ്ഞ റേഡിയോകളായിരുന്നു സൂപ്പർ ബസാറിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്ന ഇലക്ട്രോണിക് ഉപകരണം. ആദ്യ വർഷംതന്നെ ഒരു ലക്ഷം ട്രാൻസിസ്റ്റർ റേഡിയോകളാണ് വിറ്റുപോയത്. ഇത്തരം ഉപകരണങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കേറിയതോടെ കെട്ടിടത്തിന്റെ കരുത്തിൽ ആശങ്കപ്പെട്ട നടത്തിപ്പുകാർ ഇതിനുള്ള കൗണ്ടർ അഞ്ചാം നിലയിൽ നിന്ന് ഗ്രൗണ്ട് ഫ്ളോറിലേക്ക് മാറ്റി.
സൂപ്പർ ബസാറിലെ വിലനിലവാര പട്ടിക അന്നത്തെ പൊതു വിപണിയിലെ വിലനിലവാര പട്ടികയുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പ്രത്യേക ബുള്ളറ്റിൻ അക്കാലത്ത് ഓൾ ഇന്ത്യ റേഡിയോയിൽ പ്രതിദിനം പ്രക്ഷേപണം ചെയ്തിരുന്നു.
1998ലാണ് സൂപ്പർ ബസാർ എന്ന സഹകരണ വ്യാപാര ശൃംഖലയുടെ കഷ്ടകാലം ആരംഭിക്കുന്നത്. കെടുകാര്യസ്ഥതയും ഉന്നത വൃത്തങ്ങളിലെ കൊടും അഴിമതിയും ഒടുവിൽ 2002ൽ സൂപ്പർ ബസാറിന്റെ അന്ത്യം കുറിക്കുന്നതിലേക്ക് വഴി തെളിച്ചു.
ഉപഭോഗ സംസ്കാരവും ഷോപ്പിംഗ് എന്ന വാരാന്ത്യ ശീലവും മാളുകളിലെ മേളങ്ങളിലേക്ക് മുഴുകും മുൻപ് സാധാരണക്കാരന് ഒറ്റ വരവിൽ വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിക്കൊണ്ടു പോകാവുന്ന ഏക സംവിധാനം സൂപ്പർ ബസാർ ആയിരുന്നു.
പഴയ സൂപ്പർ ബസാർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനരികിൽ 1984 മുതൽ ചായക്കച്ചവടം നടത്തുന്ന ആളാണ് ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ രാജു ശുക്ല. എണ്പതുകളിൽ കടയിലേക്കാവശ്യമുള്ള എല്ലാ സാധാനങ്ങളും ഇവിടെ നിന്നാണ് വാങ്ങിയിരുന്നത് എന്നാണ് രാജു പറയുന്നത്. അക്കാലത്ത് 22 രൂപയായിരുന്നു ഒരു ലിറ്റർ പാമോയിലിന് വില എന്നു പോലും രാജു ഇന്നും കൃത്യമായി ഓർമിക്കുന്നു.
വളരെ മികച്ച ഗുണമേൻമയുള്ള സാധനങ്ങളായിരുന്നു കുറഞ്ഞ വിലയ്ക്ക് സൂപ്പർ ബസാറിൽ നിന്ന് ലഭിച്ചിരുന്നത്. അത് അടച്ചുപൂട്ടിയത് തന്റെ ദൈനംദിന കച്ചവടത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും രാജു വ്യക്തമാക്കി. പ്രവർത്തനം നിലച്ചിട്ട് രണ്ടു ദശകങ്ങൾ പിന്നിടുന്പോഴും ഡൽഹി ജനതയിൽ അപൂർവം ചില തലമുറയുടെ തലകളിലെങ്കിലും സൂപ്പർ ബസാറിനെക്കുറിച്ചുള്ള ഓർമകൾ പൊടിപിടിച്ചു കിടപ്പുണ്ട്.
2002ൽ എന്നെന്നേക്കുമായി താഴു വീണതോടെ പ്രാവുകളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറി സൂപ്പർ ബസാർ പ്രവർത്തിച്ചിരുന്ന കെട്ടിടം. 2000ൽ ഒരു സ്വകാര്യ സംരംഭം സൂപ്പർ ബസാർ ഏറ്റെടുത്തു മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും മുൻകാല അഴിമതികളുടെ കെട്ടുപാടുകൾ കാരണം അതു പ്രാവർത്തികമായില്ല.
സെബി മാത്യു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
01:23 AM May 15, 2022 | Deepika.com