ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
അവർ വിവാഹിതരായിട്ട് കുറേ വർഷങ്ങളായി. ഭാര്യ എന്തുചെയ്താലും അതിലെല്ലാം കുറവ് കണ്ടെത്തുന്ന ഭർത്താവ്. എന്നാൽ, എങ്ങനെയെങ്കിലും ഭർത്താവിനെ പ്രീതിപ്പെടുത്തണമെന്നാഗ്രഹിക്കുന്ന ഭാര്യ. തന്മൂലം ഭർത്താവ് എന്താവശ്യപ്പെട്ടാലും ഭാര്യ അതു ചെയ്തുകൊടുക്കും. പക്ഷേ, അപ്പോഴും പ്രശ്നം തീരില്ല.
ബ്രേക്ക്ഫാസ്റ്റിന് ഓംലറ്റ് ഉണ്ടാക്കിക്കൊടുത്താൽ കണ്ണിമുട്ടയായിരുന്നു നല്ലതെന്നു പറയും. കണ്ണിമുട്ട ഉണ്ടാക്കിവച്ചാൽ അന്ന് ഓംലെറ്റാണു വേണ്ടിയിരുന്നതെന്ന് അയാൾ വിലപിക്കും.ഒരു ദിവസം ഭാര്യയ്ക്ക് ഒരു ബുദ്ധിതോന്നി. അവൾ ഒരു മുട്ട, കണ്ണിമുട്ട ഉണ്ടാക്കാൻ ഉപയോഗിച്ചു. മറ്റൊരു മുട്ടകൊണ്ട് ഓംലറ്റും ഉണ്ടാക്കി. ഓംലറ്റും കണ്ണിമുട്ടയും ഒരുമിച്ചു നൽകിയാൽ അയാൾക്കു തൃപ്തിയാകുമെന്നാണു ത്യാഗമതിയായ ഭാര്യ പ്രതീക്ഷിച്ചത്.
അയാൾ ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ ഭാര്യ ഓംലറ്റും കണ്ണിമുട്ടയുംകൂടി ഒരു പ്ലെയിറ്റിലാക്കി മുന്പിൽ വച്ചു. ഇത്തവണ അയാൾ ഒരു നല്ലവാക്കെങ്കിലും പറയുമെന്നു ഭാര്യ പ്രതീക്ഷിച്ചു. അപ്പോൾ പ്ലെയിറ്റിലേക്കു നോക്കിയിട്ട് അയാൾ നെറ്റിചുളിച്ചുകൊണ്ടു പറഞ്ഞു: “നിനക്ക് ഒരുകാര്യംപോലും ശരിയായിട്ടു ചെയ്യാൻ അറിഞ്ഞുകൂടേ? കണ്ണിമുട്ടയുണ്ടാക്കിയ മുട്ടകൊണ്ടായിരുന്നു നീ ഓംലറ്റ് ഉണ്ടാക്കേണ്ടിയിരുന്നത്!”
ആരുടെയോ ഭാവന ജന്മംനൽകിയ ഒരു ഫലിതമാണിത്. എന്നാൽ, ഈ ഫലിതത്തിൽ ഏറെ കാര്യമുണ്ടെന്നു സമ്മതിക്കാരിക്കുകവയ്യ. ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്.
ഭാര്യ എന്തുചെയ്താലും അതിലെല്ലാം കുറ്റം കണ്ടുപിടിക്കുന്ന ഭർത്താവ്. ഭർത്താവ് എന്തുചെയ്താലും അതിലെ ന്യൂനതകൾ മാത്രം കാണുന്ന ഭാര്യ. മക്കൾ എത്ര നല്ലകാര്യം ചെയ്താലും അതിലും പോരായ്മകൾ കാണുന്ന മാതാപിതാക്കൾ. മാതാപിതാക്കൾ എന്തുമാത്രം മക്കൾക്കുവേണ്ടി കഷ്ടപ്പെട്ടാലും അതിലും കുറവുകാണുന്ന മക്കൾ.
അയൽക്കാർ എത്ര നല്ലവരാണെങ്കിലും അവരുടെ കുറ്റങ്ങൾ മാത്രം കാണുന്ന മനുഷ്യർ. സഹപ്രവർത്തകർ എത്ര നന്നായി പണിയെടുത്താലും അതിലും കുറവുകൾ കണ്ടെത്തുന്ന ആളുകൾ. ഇത്തരക്കാരുടെ നിര അങ്ങനെ നീണ്ടുപോകുന്നു! എന്നാൽ, ഈ നിരയിൽ നമ്മിൽ ഏറെപ്പേരും എപ്പോഴുംതന്നെ സ്ഥാനംപിടിക്കുന്നുണ്ട് എന്നതാണ് ഏറെ സഹതാപാർഹമായ കാര്യം.
നാം മറ്റുള്ളവരെ ഉള്ളകാര്യത്തിനും ഇല്ലാത്ത കാര്യത്തിനും വിമർശിക്കും. അവരുടെ നന്മയും മറ്റുള്ളവരുടെ നന്മയും ലക്ഷ്യംവച്ചാണ് നാം അതു ചെയ്യുന്നതെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോടു പറയുകയും ചെയ്യും. ഇതിൽ ഒരു പരിധിവരെ യാഥാർഥ്യമുണ്ടാകാം.
എന്നാൽ, നാം മറ്റുള്ളവരെ വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്പോൾ അതു മറ്റുള്ളവരെ എന്നതിലധികമായി നമ്മെത്തന്നെയും നമ്മുടെ സ്വഭാവന്യൂനതകളെയുമല്ലേ വെളിവാക്കുന്നത്? കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകളായവർ ആരും മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യില്ല. ന്യായമായ കാരണങ്ങളുടെ പേരിൽ അവർക്ക് അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു മറ്റുള്ളവരെ തകർക്കുന്നതിനെക്കാളേറെ അവരെ വളർത്തുന്നതിനു സഹായകമായ രീതിയിൽ മാത്രമേ ചെയ്യൂ.
മറ്റുള്ളവരുടെ നന്മയ്ക്കായി അവരെ സഹായിക്കാൻ സന്മനസുള്ളവർക്കു മാത്രമേ മറ്റുള്ളവരെ വിമർശിക്കാൻ അധികാരമുള്ളൂ എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതായത്, എന്തിനും ഏതിനും ആരെയും വിമർശിക്കാനും കുറ്റംപറയാനും നമുക്കവകാശമില്ലെന്നു ചുരുക്കം.
മറ്റുള്ളവരെ അവരുടെ പ്രവൃത്തികൾ നോക്കിയാണ് നാം സാധാരണ വിധിക്കുകയും വിമർശിക്കുകയും ചെയ്യുക. എന്നാൽ, നമ്മുടെ കാര്യം വരുന്പോൾ നമ്മുടെ പ്രവൃത്തികൾ നോക്കി വിധിക്കാൻ നാം മടിക്കും. അതിനുപകരം, നാം പ്രവൃത്തികൾ ചെയ്യാൻ ഇടയായ സഹചര്യം നോക്കി അവയെ ന്യായീകരിച്ചുകൊണ്ടായിരിക്കും വിധിക്കുക. അങ്ങനെയാണ് നാം നമ്മുടെ മുന്നിലും മറ്റുള്ളവരുടെ മുന്നിലും കേമന്മാരായി ഞെളിഞ്ഞുനിൽക്കുവാൻ ഇടയാകുന്നത്.
ബ്രിട്ടീഷ് എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്ന സി.എസ്. ലൂവിസ് (1898-1963) ഒരിക്കൽ ഇപ്രകാരം എഴുതി: ‘ഒരാളെ ഞാൻ സ്നേഹിക്കുന്നുണ്ട്-അവൻ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടാത്തപ്പോൾപോലും. ഒരാളെ ഞാൻ അംഗീകരിക്കുന്നുണ്ട്-അവൻ ചെയ്യുന്ന കാര്യങ്ങൾ എന്നെ ലജ്ജിപ്പിക്കുന്പോൾപോലും. ഒരാളോട് ഞാൻ ക്ഷമിക്കുന്നുണ്ട്- ഞാൻ ഏറെ സ്നേഹിക്കുന്നവരെ അവൻ വേദനിപ്പിക്കുന്പോഴും. ആ ഒരാൾ ഞാൻതന്നെയാണെന്നതാണ് ഏറെ വിചിത്രമായിരിക്കുന്നത്.’’
ലൂവീസ് എഴുതിയിരിക്കുന്നതു എത്രയോ ശരി? നമുക്കുതന്നെ അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളെങ്കിലും നാം ചിലപ്പോൾ ചെയ്യാറില്ലേ? അതിന്റെ പേരിൽ നമുക്കു നമ്മോടുതന്നെയുള്ള സ്നേഹം കുറയുന്നുണ്ടോ? നമ്മെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ചിന്തകൾ അപൂർവമായിട്ടെങ്കിലും നമ്മിലൂടെ കടന്നുപോകാറില്ലേ? അതിന്റെ പേരിൽ നാം നമ്മെത്തന്നെ അംഗീകരിക്കാതിരിക്കുന്നുണ്ടോ? നാം സ്നേഹിക്കുന്നവരെ പലപ്പോഴും മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യാറില്ലേ? എങ്കിലും എത്രവേഗത്തിലാണ് നാം നമ്മോടുതന്നെ ക്ഷമിക്കുന്നത്?
അതായത്, നമ്മുടെ സ്വന്തം കാര്യത്തിൽ ഏറ്റവും മൃദുലമായ സമീപനം. എന്നാൽ, മറ്റുള്ളവരുടെ കാര്യം വരുന്പോൾ ഏറെ കാർക്കശ്യവും! ഇതു നേരേ മറിച്ചാകാൻ സാധിക്കുമോ? അതായത്, സ്വന്തംകാര്യം വരുന്പോൾ ഏറെ കർക്കശമായ സമീപനം; മറ്റുള്ളവരുടെ കാര്യത്തിൽ ഏറ്റവും മൃദുലമായ സമീപനവും.
ഇത്തരമൊരു നിലപാടാണു നമ്മുടേതെങ്കിൽ നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതം ഏറെ നന്മനിറഞ്ഞതും സന്തോഷപൂർണവുമായി മാറുമെന്നതിൽ രണ്ടുപക്ഷമില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഏറെ വിചിത്രമായ ഒരു കാര്യം
01:10 AM May 15, 2022 | Deepika.com