ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻ മുതൽ ആഗോള സഭയിൽ വണങ്ങപ്പെടുന്ന രക്തസാക്ഷികളുടെ നിരയിലേക്ക് ആദ്യമായി ഒരു ഭാരതീയൻ. അന്ത്യോക്യയിലെ ഇഗ്നേഷ്യസ്, സ്മിർണായിലെ പോളിക്കാർപ്പ്, റോമിലെ സെബാസ്റ്റ്യനും ലോറൻസും... വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെ നിര നീളുകയാണ്...
270 വർഷങ്ങൾക്കു മുൻപ് മാർത്താണ്ഡവർമ മഹാരാജാവിന്റെ ഭരണകാലത്ത് ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയും എതിർപ്പുകൾക്കും പീഡനങ്ങൾക്കും മുന്നിൽ വിശ്വാസം കാത്തുസൂക്ഷിച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ധീര പുണ്യചരിതനാണ് ദേവസഹായം പിള്ള.
40 വയസു വരെ മാത്രം ദീർഘിച്ച ആ ജീവിതത്തിലെ അവസാനത്തെ മൂന്നു വർഷം ക്രൂരപീഡനങ്ങളാണ് വിശ്വാസത്തെപ്രതി ഏറ്റുവാങ്ങേണ്ടി വന്നത്. അദ്ദേഹത്തിന്റെ സദ്കർമങ്ങളെ വിസ്മൃതിയിലാഴ്ത്തുന്നതിനായിരുന്നു ഭരണാധികാരികൾ എക്കാലവും ശ്രമിച്ചതെങ്കിലും പത്മനാഭപുരം കൊട്ടാരവും ഉദയഗിരിക്കോട്ടയും ജനതതിയും ത്യാഗോജ്ജ്വലമായ ആ സഹനപർവം ഇന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നു, തലമുറകളിലേക്ക് പകരുകയും ചെയ്യുന്നു.
ജീവിതകാലം
പ്രഥമ ഭാരതീയ അത്മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. 1712 ഏപ്രിൽ 23ന് തെക്കൻ തിരുവിതാംകൂറിൽ പത്മനാഭപുരം നട്ടാലത്ത് മരുതംകുളങ്ങര നായർ കുടുംബത്തിലാണ് നീലകണ്ഠപിള്ള ജനിച്ചത്.
സംസ്കൃതം, മലയാളം, തമിഴ് ഭാഷകളും തർക്കം, വേദാന്തം, വ്യാകരണം എന്നിവയും പഠിച്ചു. പുരാണങ്ങളിലും ആയുധാഭ്യാസത്തിലും പ്രാവീണ്യം നേടി. വിനയവും നിഷ്കളങ്കതയും കൊണ്ട് ഏവരുടെയും പ്രീതി പിടിച്ചുപറ്റിയ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തത്പരനായിരുന്നു.
നീലകണ്ഠപിള്ളയുടെ കഴിവും സാമർഥ്യവും പെരുമാറ്റവും മനസിലാക്കിയ മാർത്താണ്ഡവർമ പത്മനാഭപുരം നീലകണ്ഠസ്വാമി കോവിലിൽ കാര്യവിചാരകനായി നിയമിച്ചു. ദേവസഹായം ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ കാരണമായത് യൂസ്റ്റേഷ്യസ് ബനഡിക്ട് ഡിലനോയി എന്ന ഡച്ച് പട്ടാളക്കാരനുമായുള്ള സഹവർത്തിത്വമാണ്.
1741ൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച കുളച്ചൽ യുദ്ധത്തിൽ പിടിക്കപ്പെടുകയും പിന്നീടു മാർത്താണ്ഡവർമയുടെ സൈന്യാധിപനായി മാറുകയും ചെയ്ത വലിയ കപ്പിത്താനാണ് ഡിലനോയി. 24 ഡച്ച് പടയാളികൾക്കൊപ്പമായിരുന്നു ഡിലനോയി പിടിയിലായത്.
ആദ്യം അംഗരക്ഷകനായും പിന്നീട് ജനറലായും അദ്ദേഹം നിയോഗിക്കപ്പെട്ടു. ഉദയഗിരിക്കോട്ട പുതുക്കിപ്പണിതതും പത്മനാഭപുരം കോട്ട ബലപ്പെടുത്തിയതും ഡിലനോയിയായിരുന്നു. അക്കാലത്ത് തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നത് ഖജനാവ് സൂക്ഷിപ്പുകാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ കാര്യക്കാരനും കോട്ട നിർമാണത്തിന്റെ മേൽനോട്ടക്കാരനുമായിരുന്ന ദേവസഹായം പിള്ളയായിരുന്നു.
ഇക്കാലത്താണ് ഡിലനോയിയും ദേവസഹായംപിള്ളയും ആത്മ സുഹൃത്തുക്കളായി മാറിയത്. ഉദയഗിരിക്കോട്ടയ്ക്കു സമീപം മറ്റൊരു കോട്ടയിലായിരുന്നു ഡിലനോയിയുടെ താമസം. അതിനുള്ളിൽ ചെറിയൊരു ചാപ്പലും ഡിലനോയിക്കുണ്ടായിരുന്നു.
ജ്ഞാനസ്നാനം
ഒരിക്കൽ വ്യക്തിപരമായ പ്രശ്നങ്ങളാൽ ദുഃഖിതനായ ദേവസഹായത്തിന് ആശ്വാസം പകരാൻ ഡിലനോയി യേശുക്രിസ്തുവിന്റ ജീവിതവും ബൈബിൾ വചനങ്ങളും പകർന്നുകൊടുത്തു. ക്രിസ്തുവിലും ബൈബിളിലും ആകൃഷ്ടനായി 1745 മെയ് 14ന് മാമ്മോദീസാ സ്വീകരിച്ച വേളയിലാണ് ദൈവത്തിൻ സഹായം അഥവാ ദേവസഹായം എന്ന അർഥം വരുന്ന ലാസർ എന്ന പേര് നീലകണ്ഠപിള്ള സ്വീകരിച്ചത്.
ഡിലനോയിയുടെ സുഹൃത്തായിരുന്ന ജോണ് ബാപ്റ്റിസ്റ്റ് ബുത്താരി എന്ന ഈശോസഭ വൈദികനാണ് മാമോദീസ നൽകിയത്. പിന്നീട് ദേവസഹായം പിള്ളയുടെ ഭാര്യ ഭാർഗവിയും ജ്ഞാനപ്പൂവ് എന്ന പേരിൽ മാമോദീസ സ്വീകരിച്ചു.nനിരവധി പേർ ദേവസഹായം പിള്ളയുടെയും ഭാര്യയുടെയും വ്യക്തിത്വത്തിലും മാതൃകാ ജീവിതത്തിലും ആകൃഷ്ടരായി ക്രിസ്തുവിനെ അറിയാൻ തുടങ്ങിയതോടെ സവർണ ജാതി മേധാവിത്വം എതിർപ്പുമായി എത്തുകയും ക്രൈസ്തവ വിശ്വാസത്തിൽ നിന്നു മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ദേവസഹായം ബോധ്യങ്ങളിൽ ഉറച്ചു നിന്നതോടെ ദിവാൻ രാമയ്യൻ ദളവ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ കരുക്കൾ നീക്കിത്തുടങ്ങി. നാട്ടുപ്രമാണികൾ മാർത്താണ്ഡവർമയ്ക്കു മുന്നിലും പൊതുവേദികളിലും അടിസ്ഥാന രഹിതമായ പരാതികളുമായി തുടരെ എത്തിയതോടെ ദേവസഹായത്തിനെതിരേ കുറ്റപത്രം ചുമത്താൻ രാജാവ് നിർബന്ധിതനായി.
1949 ഫെബ്രുവരി 23ന് ദേവസഹായം പിള്ളയെ ബന്ധനസ്ഥനാക്കി രാജാവിനു മുന്നിലെത്തിച്ചു. രാജാവിന് കുറ്റങ്ങളൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതിനാൽ ദളവ നിരവധി കുറ്റങ്ങൾ മുന്നോട്ടുവച്ചു. സവർണർ ക്രിസ്തുവിശ്വാസം സ്വീകരിക്കരുത് എന്ന വിധിയെ എതിർത്തു എന്നതായിരുന്നു പ്രധാനം.
നായർ കുടുംബത്തിൽ ജനിച്ച ദേവസഹായം പിള്ള മതത്തെയും രാജാവിനെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിച്ചതായി ആരോപണമുയർന്നു. തർക്കശാസ്ത്രത്തിലും മറ്റും ദേവസഹായം പിള്ളയുമായി മുൻപ് പരാജപ്പെട്ടവരും പ്രതികാരത്തിനു കാത്തിരിക്കുകയായിരുന്നു.
ഡിലനോയിയുടെയും ദേവസഹായം പിള്ളയുടെയും സ്വാധീനത്തിൽ മഹാരാജാവും മതം മാറുമോ എന്നു പോലും ചിലർ ആശങ്കപ്പെട്ടു. കെട്ടിച്ചമച്ച അനേകം കുറ്റങ്ങൾ ചുമത്തുകയും മഹാരാജാവിനെ വിശ്വസിപ്പിക്കുകയും ചെയ്തതോടെ വിശ്വസ്തനും കാര്യസ്ഥനുമായ ദേവസഹായത്തെ കൽതുറുങ്കിൽ അടയ്ക്കുന്നതിനു മാർത്താണ്ഡവർമ കൽപിച്ചു.
ശിക്ഷാമുറകൾ
കഴുത്തിൽ എരുക്കൻമാലയിട്ട് നാടുനീളെ അപമാനിക്കുകയും ചാട്ടവാറിന് അടിക്കുകയും ചെയ്തപ്പോഴും ദേവസഹായം പിള്ളയുടെ മുഖത്ത് പ്രസന്നത നിഴലിച്ചു. പത്മനാഭപുരം കോട്ടയ്ക്കുള്ളിലായിരുന്നു ആദ്യം പാർപ്പിച്ചിരുന്ന ജയിൽ. ഇതിനു തിരുവിതാംകോട് ജയിൽ എന്നായിരുന്നു പേര്.
ക്രൈസ്തവർ ഏറെ ദ്രോഹങ്ങളും പീഡകളും സഹിക്കേണ്ടിവന്ന കാലഘട്ടം കൂടിയായിരുന്നു അത്. പുതുതായി ക്രൈസ്തവ വിശ്വാസത്തിലേക്കു വന്നവർ വിശ്വാസം സംരക്ഷിക്കാൻ നാടുവിട്ടോടിയതായി പറയപ്പെടുന്നു.
പിന്നീട് ദേവസഹായത്തിന്റെ കൈകാലുകൾ ഇരുന്പു ചങ്ങലയിൽ ബന്ധിച്ച് എരുമപ്പുറത്തു കയറ്റി ഗ്രാമ-നഗരവീഥികളിലൂടെ നടത്താൻ രാജാവ് കൽപിച്ചു. ആഴമേറിയ മുറിവുകളിൽ മുളകുപൊടി വിതറിയപ്പോഴും ക്രൂര മർദനങ്ങൾക്കിരയാക്കിയപ്പോഴും സഹനത്തിലൂടെ പിള്ള വിശ്വാസം പ്രഘോഷിച്ചു.
രാജാവ് അദ്ദേഹത്തെ എട്ട് ഗ്രാമമുഖ്യൻമാരുടെ അടുക്കൽ എത്തിച്ച് അവരുടെ ശിക്ഷാവിധികൾ നടപ്പാക്കിയശേഷം കുളുമക്കാട്ടിൽ കൊണ്ടുപോയി വധിക്കാൻ ഉത്തരവിട്ടു. പത്മനാഭപുരത്തു നിന്നും കുളുമക്കാട്ടിലേക്ക് പതിനാറു ദിവസത്തെ കാൽനട ദൂരം ഉണ്ടായിരുന്നു.
രാജഭടൻമാർ ഉത്തരവ് നിറവേറ്റുന്നതിനായി കൽക്കുളം വഴിയുള്ള യാത്രയിലുടനീളം ക്രൂരമായ മർദനത്തിനിരയാക്കി. തുടർച്ചയായ ആ നടപ്പുവേളയിൽ ദിവസവും നാട്ടുകൂട്ടത്തിനു നടുവിൽ കിടത്തി ഉള്ളംകാലിൽ മുപ്പത് അടി വീതം നൽകുന്നതിനും ഉത്തരവുണ്ടായിരുന്നു.
കൽക്കുളത്തുനിന്നും അഗസ്തീശ്വരത്തെത്തിച്ച് ഒരു മാസം ഗ്രാമങ്ങളിലൂടെ നടത്തി ചൂരമുള്ളുകൊണ്ട് അടിക്കുന്നതിനായിരുന്നു അടുത്ത ശിക്ഷ. രാത്രി തുറസായ സ്ഥലത്ത് മരത്തിൽ ബന്ധിക്കും. സഹനപാതയിലെ യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കേട്ടറിഞ്ഞ പലരും കാണുന്നതിനും സംസാരിക്കുന്നതിനും ആഗ്രഹിച്ചു.
വിശുദ്ധചൈതന്യം അക്കാലത്ത് ദേശവാസികളിൽ ചിലരെങ്കിലും അദ്ദേഹത്തിൽ ദർശിച്ചിരുന്നു. കന്യാകുമാരി മുനന്പും സമീപ ഗ്രാമങ്ങളും വഴി തോവാളയിലേക്കും വിളവംകോടിലേക്കും നെയ്യാറ്റിൻകരയിലേക്കും കൊണ്ടുപോയ വേളയിലെല്ലാം ഗ്രാമ മുഖ്യൻമാർ കഠിനശിക്ഷകൾ വിധിച്ചുകൊണ്ടിരുന്നു.
പീഡനം ഒരു വർഷം പിന്നിട്ടപ്പോൾ വഴിയിൽ കണ്ടുമുട്ടിയ പലരും അദ്ദേഹത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കാൻ തുടങ്ങി. നെയ്യാറ്റിൻകര, നെടുമങ്ങാട്, ചിറയിൻകീഴ്, തിരുവനന്തപുരം, മണലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദേവസഹായം ആനയിക്കപ്പെട്ടു. 1750 ഓഗസ്റ്റിൽ ചിറയിൻകീഴ് അധികാരിയുടെ പക്കൽ കൊണ്ടുവന്നു.
ദേവസായംപിള്ള വഴി നിരവധി അത്ഭുങ്ങൾ സംഭവിക്കുന്നതായി നാടെങ്ങും വാർത്തകൾ പ്രചരിക്കുകയും ഗ്രാമചന്തകളിൽ ദേവസഹായത്തെ കാണുന്നതിനായി ആളുകൾ കൂട്ടമായെത്തുകയും ചെയ്തു.
നേർച്ചകൾ നൽകി വണങ്ങാനും ഉപദേശങ്ങൾ സ്വീകരിക്കാനും പലരും താൽപര്യപ്പെട്ടു. സഹന യാത്രയ്ക്കിടെ കുമാരകോവിലിൽ ദാഹജലത്തിനായി പാറയിൽ മുട്ടിടിച്ച് വെള്ളം വരുത്തിയ മുട്ടിടിച്ചാൻപാറ ഇന്നും പ്രസിദ്ധമാണ്. പുലിയൂർകുറിച്ചി സെന്റ് മൈക്കിൾസ് പള്ളി വളപ്പിലുള്ള മുട്ടിടിച്ചാൻപാറയിൽ ഇന്നും വറ്റാത്ത തെളിനീരൊഴുകുന്നു.
പീഡനങ്ങളുടെ തുടർക്കഥ
1751 നവംബർ 21ന് ദേവസഹായം പിള്ളയെ കഴുകൻതിട്ട എന്ന സ്ഥലത്തെ ജയിലിൽ എത്തിച്ചു. ഈശോസഭ ജനറൽ ഫാ. ആർ.എഫ്. ബീമണ്ടലും കോട്ടാർ പള്ളി വികാരി ഫാ. തൊമ്മസോഡിയും അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചതായി രേഖകളുണ്ട്.
വിശ്വാസസംരക്ഷണത്തിനായി ചോര ചീന്തുന്ന പുണ്യചരിതന്റെ കീർത്തി വർധിക്കുകയും അത്ഭുതങ്ങൾ സംഭവിക്കുന്നതായി അറിഞ്ഞും പല ദേശങ്ങളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരുന്നു. ജനത്തെ അകറ്റാൻ കാരക്കോട്ടയിൽ യക്ഷിയുടെ വാസസ്ഥലമെന്നു കുപ്രസിദ്ധമായ വിജനപ്രദേശത്തേക്കു മാറ്റിയപ്പോൾ അവിടേക്കും സന്ദർശകർ കൂട്ടമായെത്തി. ഇതോടെയാണ് ദിവാൻ രാമയ്യൻ അദ്ദേഹത്തെ ആറുവായ്മൊഴിക്കു സമീപമുള്ള കാറ്റാടിമലയിൽ എത്തിച്ചു വധിക്കാൻ ഉത്തരവിട്ടത്. ഇതിനു രാജാവിന്റെ അനുമതിയും ലഭിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് അദ്ദേഹത്തെ ജയിലിലേക്കു മാറ്റി. ജയിലിൽ അന്ത്യകൂദാശയും വിശുദ്ധ കുർബാനയും സ്വീകരിച്ചശേഷമായിരുന്നു കൊലക്കളത്തിലേക്കു നയിക്കപ്പെട്ടത്. തനിക്കു മുട്ടുകുത്തി പ്രാർഥിക്കണമെന്നായിരുന്നു കാറ്റാടിമലയിൽ എത്തിച്ചപ്പോൾ അവസാന ആഗ്രഹം.
പ്രാർഥനയ്ക്കുശേഷം പാറയുടെ മുകളിലെത്തിച്ച ദേവസഹായം പിള്ളയ്ക്കുനേരെ മൂന്നു ഭടൻമാർ ഒരുമിച്ചു നിറയൊഴിച്ചു. വെടിയേറ്റു വീണപ്പോൾ ജീവനുണ്ടായിരുന്നതായി കണ്ട ഭടന്മാർ വീണ്ടും നിറയൊഴിച്ചു. തൊട്ടടുത്തു നിന്നും ഒരു പാറ ഇളകി വീഴുകയും മണിയൊച്ച മുഴങ്ങുകയും ചെയ്തു. ഈ പാറയെ മണിയടിച്ചാംപാറ എന്ന പേരിൽ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
1752 ജനുവരി 14നായിരുന്നു ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ചത്. ചില മിഷനറി വൈദികർ പ്രാദേശിക ഗവർണറെ സന്ദർശിച്ച് മൃതദേഹം കോട്ടാർ പള്ളിയിൽ സംസ്കരിക്കാൻ അനുമതി വാങ്ങിയതായി രേഖയുണ്ട്. കോട്ടാർ സെന്റ് സേവ്യേഴ്സ് കത്തീഡ്രലിലാണ് മൃതശരീരം സംസ്കരിച്ചത്.
കാറ്റാടിമലയയിൽ ദേവ സഹായം രക്തസാക്ഷിത്വം വരിച്ച മലയുടെ താഴ്വാരത്ത് 1966ൽ വ്യാകുല മാതാവിന്റെ നാമത്തിൽ ഒരു ദേവാലയത്തിന് തറക്കല്ലിട്ടു. 1975ൽ നിർമാണം പൂർത്തിയായി. ദേവ സഹായത്തിന്റെ കാൽമുദ്ര പതിഞ്ഞ പ്രധാന സ്ഥലങ്ങളെല്ലാം ഇന്ന് കോട്ടാർ രൂപതയുടെ സംരക്ഷണത്തിലാണ്.
രേഖകൾ വത്തിക്കാനിലേക്ക്
അക്കാലത്തെ കൊച്ചി ബിഷപ്പ് മാർ ക്ലെമെന്റ് ജോസെ കൊലാസോ ലയിത്താവേയാണ് ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം വത്തിക്കാനിൽ അറിയിച്ചത്. അക്കാലത്ത് ശ്രീലങ്കയും തെക്കേ ഇന്ത്യ മുഴുവനും കൊച്ചി രൂപതയുടെ കീഴിലായിരുന്നു. 1756 നവംബർ 15ന് 14-ാം ബനഡിക്ട് മാർപാപ്പയ്ക്ക് അദ്ദേഹം വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ കൈയ്യെഴുത്തുപ്രതി 2005 ഒക്ടോബർ 28ന് വത്തിക്കാനിൽ രഹസ്യ രേഖകൾ സൂക്ഷിച്ചിരുന്ന ആർക്കൈവ്സിൽ നിന്നു ഫാ.ജോണ് കുളന്തൈ കണ്ടെടുത്തിരുന്നു.
ചരിത്രം വിശുദ്ധമാകുന്പോൾ
1778ൽ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തയും പാറേമ്മാക്കൽ ഗോവർണദോർ തോമാക്കത്തനാരും ചേർന്ന് റോമിലേക്കു നടത്തിയ യാത്രാവേളയിൽ ദേവസഹായം
പിള്ളയുടെ ജീവചരിത്രവും അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യണ മെന്ന അപേക്ഷയും ലത്തീൻ ഭാഷയിലാക്കി വത്തിക്കാനിൽ സമർപ്പിച്ചതായി “വർത്തമാനപ്പുസ് തക’’ത്തിൽ രേഖപ്പെടു ത്തിയിട്ടുണ്ട്.
1986ൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ കോട്ടാർ രൂപതയു ബിഷപ് ഡോ.എം. ആരോഗ്യസ്വാമി ദേവസഹായം പിള്ളയുടെ ചരിത്രവും രേഖാചിത്രവും പാപ്പായ്ക്കു സമർപ്പിച്ചു. രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നതു ബനഡിക്ട് പതിനാലാമൻ മാർപ്പാപ്പയ്ക്ക് മാർ ക്ലെമെന്റ് എഴുതിയ റിപ്പോർട്ടാണ്.
നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ഹോസെ മാർട്ടിനെസാണ് 2003ൽ നാമകരണ നടപടികൾ ആരംഭിച്ചത്. 2012 ഡിസംബർ രണ്ടിന് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി കോട്ടാറിൽ വച്ചു പ്രഖ്യാപിച്ചു.
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
12:50 AM May 15, 2022 | Deepika.com