ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
ബുദ്ധിയാണ് സാർ ഇവന്റെ മെയിൻ എന്ന വിശേഷണത്തോടെ സിനിമയിലേക്കു കാലെടുത്തുവെച്ച യുവതാരമാണ് നസ്ലെൻ കെ ഗഫൂർ. ഇപ്പോൾ ആ വിശേഷണം പോലെതന്നെ ഏറെ തിരക്കിലാണ് താരം. ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെന് ലഭിച്ചത്. പ്ലസ് ടു വിദ്യാർഥികളുടെ ജീവിതവും പ്രണയവും പ്രമേയമാക്കിയ തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ താരം വരനെ ആവശ്യമുണ്ട്, ഹോം, കുരുതി, സൂപ്പർ ശരണ്യ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ പ്രിയ താരമായി മാറി.
അപ്പോൾ തിയറ്ററിലെത്തിയ സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടിന്റെ മകൾ എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം മാത്യു തോമസിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ജോ ആൻഡ് ജോ എന്ന ചിത്രമാണ് ഇനി തിയറ്ററിലെത്താനൊരുങ്ങുന്നത്. സിനിമയാണ് മെയിൻ എന്നും സിനിമയ്ക്കൊപ്പം സഞ്ചരിക്കണമെന്നും താരം പറയുന്നു...
ഭാഗ്യം നൽകിയ കഥാപാത്രങ്ങൾ
ആദ്യ സിനിമ മുതൽ ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർ ശ്രദ്ധിച്ചത് ഭാഗ്യമായാണ് യുവാക്കളുടെ താരം പറയുന്നത്. എനിക്ക് കഥാപാത്രങ്ങളെ നൽകുകയും അതു മികച്ച രീതിയിൽ ചെയ്യിപ്പിച്ചെടുത്ത സംവിധായകരോടുമാണ് നന്ദി പറയുന്നത്. നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതാണ് ഭാഗ്യമായത്.
ചെയ്ത കഥാപാത്രങ്ങളിൽ ചലഞ്ചിംഗായി തോന്നിയത് കുരുതിയിലേതാണ്. കോമഡി പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളാണ് ബാക്കി ചെയതത്. സിനിമകൾ ഹിറ്റായപ്പോൾ എന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർ ശ്രദ്ധിച്ചു. ഇപ്പോഴും ഓരോ സിനിമ ചെയ്യുന്പോഴും എന്റെയുള്ളിൽ ടെൻഷനുണ്ട്. സിനിമ എനിക്ക് ഇഷ്ടമായതിനാൽ ഞാനതിനെ ഓവർകം ചെയ്തു തുടങ്ങുന്നു. സിനിമയിൽത്തന്നെ നിൽക്കണം എന്നാണ് ആഗ്രഹം.
സീനിയേഴ് സിനൊപ്പം
ചെറിയ കാലയളവിൽ സീനിയേഴ്സിനൊപ്പവും പ്രതിഭ തെളിയിക്കാൻ നസ് ലിനു സാധിച്ചു. കേശു ഈ വീടിന്റെ നാഥനിലേക്ക് വിളിച്ചപ്പോൾ ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ഞാൻ ജനിക്കുന്നതിനു മുന്പ് അഭിനയം തുടങ്ങിയ ദിലീപ്, ഉർവശി താരനിരയിലുള്ള ചിത്രമാണത്. ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാവരുമായി നല്ല അടുപ്പമായി. ഉർവശിക്കു മകനെപ്പോലെയായിരുന്നു ഞാൻ.
പൃഥ്വിരാജ് സീരിയസ് ആണെന്നുള്ള ധാരണയോടെയാണ് കുരുതിയിൽ ഞാനെത്തുന്നത്. പക്ഷേ, അവിടെ എന്നെ ഏറ്റവും കംഫർട്ടബിൾ ആക്കിയത് പൃഥ്വിരാജാണ്. സീരിയസ് കഥാപാത്രമായി അഭിനയിക്കുന്നതിന് രാജു ഏറെ സഹായിച്ചു. മകളിലൂടെ ജയറാം, സത്യൻ അന്തിക്കാട്, ഇന്നസെന്റ്, മീര ജാസ്മിൻ തുടങ്ങിയ താരങ്ങൾക്കൊപ്പം കാമറക്കു മുന്നിലെത്താനായത് അനുഗ്രഹമായി കാണുന്നതായും നെസ്ലിൻ.
പിന്തുണ കുടുംബം
അച്ഛനും അമ്മയും ചേട്ടനും ഇരട്ട സഹോദരനും ചേരുന്നതാണ് നസ് ലിന്റെ കുടുംബം. കൊടുങ്ങല്ലൂരാണ് സ്വദേശം. കുടുംബമാണ് എല്ലാ കാര്യങ്ങളിലും പിന്തുണയെന്നും തുടരെ സിനിമകൾ വരുന്പോൾ അവരും ഹാപ്പിയാണെന്നും യുവതാരം പറയുന്നു. മകൾക്കു പിന്നാലെ ജോ ആൻഡ് ജോ എന്ന സിനിമയിലൂടെ തന്റെ പതിവ് മാനറിസങ്ങളുമായാണ് നസ്ലിൻ പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്നത്.
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
12:36 AM May 01, 2022 | Deepika.com