കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കൊന്ന സംഭവം ഏറെക്കാലം മുൻപ് കേരളത്തെ കരയിച്ചു. ദാരുണസംഭവം ആവർത്തിക്കാതിരിക്കാൻ ആരെങ്കിലും കുഞ്ഞുങ്ങളെ മെഡിക്കൽ കോളജ് വളപ്പിൽ ഉപേക്ഷിച്ചുകളഞ്ഞതായി കണ്ടാൽ വിവരം അറിയിക്കണമെന്ന് ആ നൊന്പരക്കാഴ്ച കാണാനിടയായ ദിവസം ഞാൻ ഓട്ടോ ഡ്രൈവർമാരോട് പറഞ്ഞിരുന്നു.
അധിക മാസങ്ങൾ വൈകാതെ ഒരു പുലർച്ചെ ചോരപുരണ്ട തുണിയിൽ ഒരു ആണ്കുഞ്ഞിനെ ഇതേ കാട്ടിൽ കണ്ടെത്തിയതായി അറിഞ്ഞ് ഓടിയെത്തി. അതേ തുണിയോടെ കുഞ്ഞിനെ വാരിയെടുത്ത് വേഗത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നവജാതശിശു ചികിത്സാ വിഭാഗത്തിലെത്തിച്ചു.
മാസം തികയാതെ ജനിച്ച ആ കുഞ്ഞിനെ ഡോക്ടർമാരും നഴ്സുമാരും രാപകൽ കരുണയോടെ പരിചരിച്ചു. ആഴ്ചകൾ പിന്നിട്ടപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുത്ത അവനെ ഉമ്മവച്ചും താലോചിച്ചും അവർക്കൊപ്പം ഞാനും കരുതലായി. ഭക്ഷണവും വസ്ത്രവുമൊക്കെ വാങ്ങിക്കൊടുക്കുക മാത്രമല്ല ദിവസവും അവനെ ഒന്നു രണ്ടു മണിക്കൂർ നെഞ്ചിലും തോളിലും ചേർത്ത് താരാട്ടുപാടിക്കൊണ്ടിരുന്നു.
ആശുപത്രി ജീവനക്കാർ "കാട്ടിലെ കൊച്ച്’ എന്നൊരു ഓമനപ്പേര് അവനു സമ്മാനിച്ചു. നാലു മാസമായപ്പോൾ പരിചരണച്ചുമതല വഹിച്ചിരുന്ന ലേഡി ഡോക്ടർ സോബിൻ എന്ന് അവനു പേരിട്ടു. ശാരീരികന്യൂനതയോടെ ജനിക്കുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്ത എന്റെ മകന്റെ അതേ പേരുതന്നെ ഡോക്ടർ നൽകിയപ്പോൾ കണ്ണുകൾ നിറഞ്ഞു. വൈകാതെ നിയമാനുസൃതം ശിശുഭവന് കൈമാറിയ വേളയിൽ ഏറ്റെടുത്ത കന്യാസ്ത്രീയുടെ തോളിൽ കിടന്ന് അവൻ ചിരിച്ചു യാത്രയായ ഓർമ മനസിലുണ്ട്.
മെഡിക്കൽ കോളജിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് ഗൈനക്കോളജി വിഭാഗത്തിൽ മൂന്നാമതും നാലാമതും ആഗ്രഹിക്കാതെയുമൊക്കെ ഉദരത്തിൽ ഉരുവിട്ട കുഞ്ഞിനെ അരുംകൊലചെയ്യാനാൻ നിരവധി ദന്പതികൾ വരുന്നത് കാണാനിടയായിട്ടുണ്ട്. ഗർഭച്ഛിദ്രം മഹാപാതകമാണെന്നും ദൈവതിരുമനസിനു മുൻപിൽ മാപ്പർഹിക്കാത്ത കുറ്റമാണെന്നുമൊക്കെ അവരോടു ഞാൻ പറഞ്ഞിട്ടുണ്ട്.
ഉദരത്തെ കൊലക്കളമാക്കി ഗർഭസ്ഥശിശുവിനെ തുണ്ടംതുണ്ടമാക്കി കൊലപ്പെടുത്തിയതിന്റെ രക്തമാംസ അവശിഷ്ടങ്ങൾ തിയേറ്ററിലെ ബക്കറ്റിൽ അവശേഷിച്ചത് കാണിച്ചുകൊടുത്തിട്ടുമുണ്ട്. നിങ്ങൾ ജനിപ്പിച്ച ജീവൻ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നിങ്ങളുടെ വയറ്റിൽ ഇത്തരത്തിൽ കഷ്ണങ്ങളായി മുറിക്കപ്പെടുമെന്നും അത് മാപ്പർഹിക്കാത്ത പാതകമാണെന്നും ഉപദേശിച്ചിട്ടുണ്ട്. ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹത്തിൽ കിടപ്പാടം വരെയും പണയപ്പെടുത്തി ചികിത്സ ചെയ്യുന്നവരെക്കുറിച്ചും നേർച്ചകാഴ്ചകളുമായി കഴിയുന്നവരെക്കുറിച്ചും നിരാശയിൽ തകർന്നുപോയവരെയും കുറിച്ച് പറഞ്ഞിട്ടുണ്ട്.
ആശ്വാസത്തോടെയും സംതൃപ്തിയോടെയും പറയട്ടെ, അബോർഷന് ഉൗഴം കാത്തിരുന്ന ചിലരെങ്കിലും എന്റെ വാക്കുകളിൽ വീട്ടിലേക്കു മടങ്ങുകയും പ്രസവിച്ച് കുഞ്ഞിനെ സന്തോഷത്തോടെ വളർത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കൊലക്കത്തിയിൽ നിന്ന് രക്ഷിക്കാനായ ഒരു മകളെ ഞാൻ ഓർമിക്കുന്നു.
പ്രീഡിഗ്രി പഠനകാലത്ത് കോളജിൽ അവൾ ജീവന്റെ വില അറിയിക്കുന്ന പ്രോ ലൈഫ് മൂവ്മെന്റിന്റെ പ്രചാരകയും ശുശ്രൂഷകയുമൊക്കെയായിരുന്നു. നഴ്സിംഗ് കഴിഞ്ഞ് വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായി അവളിന്ന് ബ്രിട്ടനിൽ സന്തോഷത്തോടെ കഴിയുന്നു. അഞ്ചാമതൊരു കുഞ്ഞിന്റെ കൂടി അമ്മയാകാനുള്ള ആഗ്രഹത്തിലും പ്രാർഥനയിലുമാണ് ആ മകൾ എന്നറിയുന്പോൾ ഏറെ സന്തോഷം.
അടുത്തയിടെ മുണ്ടക്കയത്ത് ഒരു പള്ളിയിൽ പ്രഘോഷണത്തിനെത്തിയപ്പോൾ ഒരു ഹൈന്ദവ കുടുംബത്തിലെ മാതാപിതാക്കളും മകളും സ്നേഹപൂർവം അടുത്തെത്തി. മുൻപ് മെഡിക്കൽ കോളജിൽ ഗർഭച്ഛിദ്രത്തിനു വന്നപ്പോൾ ഞാൻ മടക്കി അയച്ച ദന്പതികളും ജനിക്കാൻ ഭാഗ്യം ലഭിച്ച മകളുമാണ് മുന്നിലെത്തിയത്. പഠനത്തിലും നൃത്തത്തിലും മിടുക്കിയായ ആ മകൾ ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുകയാണ്.
പ്രിയപ്പെട്ടവരേ ഓരോ കുഞ്ഞും ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. ഗർഭച്ഛിദ്രം ക്രൂരവും പൈശാചികവുമായ തിൻമയാണ്. തിയറ്ററിൽ കൊലക്കത്തി ഒരുക്കപ്പെട്ടിരുന്ന ഒട്ടേറെ കുഞ്ഞുങ്ങളെ ഉദരങ്ങളിൽ കാത്തുരക്ഷിക്കാനും ഭൂമിയിൽ പിറവിയെടുത്തു ജീവിക്കാനും ദൈവം നൽകിയ കൃപയായിരുന്നു എന്റെ ആശുപത്രി അറ്റന്റർ ജോലിയെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
പി.യു. തോമസ്, നവജീവൻ
അരുതേ, ഉദരം കൊലക്കളമാക്കരുതേ
11:40 PM Apr 30, 2022 | Deepika.com