തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽഹി നോട്സ് വിരൽ ചൂണ്ടുന്നത്.
ഡൽഹി പബ്ലിക് ലൈബ്രറി. 71 വർഷത്തെ പഴമയുടെ പാരന്പര്യമുണ്ട് ഈ മഹാ പുസ്തകശാലയ്ക്ക്. ദേശീയതലത്തിൽ രാജ്യത്തെതന്നെ ആദ്യ വായനശാലകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കാം. ഇന്നു ദേശീയ തലസ്ഥാന മേഖലയിൽ 35 ശാഖകളും നൂറ്റൻപതിലേറെ മൊബൈൽ ബുക്ക് സർവീസ് പോയിന്റുകളും ഇതിനുണ്ട്.
യുനെസ്കോയുടെ പിന്തുണയോടെ 1951ലാണു കേന്ദ്ര മാനവശേഷി മന്ത്രാലയം ലൈബ്രറി ആരംഭിക്കുന്നത്. വായനയെ ജനകീയമാക്കാനുള്ള ആ ഉദ്യമത്തിൽ ഗ്രന്ഥശാലയുടെ സേവനം പൂർണമായി സൗജന്യമായിരുന്നു. പിന്നീട് രണ്ടു രൂപയായി വാർഷിക അംഗത്വ ഫീസ്. മുക്കാൽ നൂറ്റാണ്ടിലെത്തുന്പോൾ ഇക്കാലത്ത് 100 രൂപയാണ് അംഗത്വ ഫീസ്. ഏഷ്യയിൽ പൊതു വായനശാലകൾ ആരംഭിക്കാനുള്ള പദ്ധതി യുനെസ്കോ ആവിഷ്കരിച്ചപ്പോൾ ഇന്ത്യയാണ് ആദ്യം താൽപര്യമറിയിച്ചത്. 1951 മേയിൽ യുനെസ്കോയുമായി ഇന്ത്യാ സർക്കാർ ഇതു സംബന്ധിച്ച കരാറിലേർപ്പെട്ടു.
അതിൽ ഇങ്ങനെ പറയുന്നു: "ഡൽഹിയിലെ ജനങ്ങൾക്കു വായനശാലയുടെ സേവനം ലഭ്യമാക്കണം. ഒപ്പം രാജ്യത്തിനും ഏഷ്യയിലെ മറ്റു രാജ്യങ്ങൾക്കും ലോകത്തിനും മാതൃകയായി മാറണം. യുനെസ്കോയുടെ പബ്ലിക് ലൈബ്രറി മാനിഫെസ്റ്റോ അനുസരിച്ചാകണം നയങ്ങൾ. ജനങ്ങളുടെ അറിവു സന്പാദനത്തിനുള്ള മാർഗമായി ലൈബ്രറി മാറണം’. 1951 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ഡൽഹി പബ്ലിക് ലൈബ്രറിയുടെ ആദ്യ ഇന്ത്യൻ ഡയറക്ടർ ഡി.ആർ. കാലിയയായിരുന്നു. 1950ൽ അദ്ദേഹത്തെ ഒരു വർഷത്തെ ഫെലോഷിപ്പിനു ഇംഗ്ലണ്ടിലേക്കയച്ചു. യുകെയിലെ ലൂട്ടൻ പബ്ലിക് ലൈബ്രറി ലൈബ്രേറിയനായിരുന്ന ഫ്രാങ്ക് എം.ഗാർഡ്നറെ 1951 നവംബറിൽ ഡിപിഎല്ലിന്റെ കണ്സൽട്ടന്റായി നിയമിച്ചു. 1952 വരെ അദ്ദേഹം പദവിയിൽ തുടർന്നു. അദ്ദേഹമാണു "ഡൽഹി പബ്ലിക് ലൈബ്രറി പ്രൊജക്ട്’ എന്ന പുസ്തകം എഴുതിയത്.1955ൽ ഡൽഹി പബ്ലിക് ലൈബ്രറിക്ക് ഒരു "ബുക്ക് മൊബീൽ’ ഉണ്ടായിരുന്നുവെന്നു ചരിത്രം. നഗരത്തിലെ 15 സ്ഥലങ്ങളിൽ ഇത്തരത്തിൽ പുസ്തകമെത്തിച്ചിരുന്നു.
നഗരത്തിന്റെ സാംസ്കാരിക ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന കമ്യൂണിറ്റി സെന്ററായി ലൈബ്രറി പ്രവർത്തിച്ചുവെന്നു കെ. രാമകൃഷ്ണ റാവു 1961ൽ കുറിച്ചു. സീനിയർ ലൈബ്രേറിയനായിരുന്ന ബബതി ഗൗറിന്റെ നേതൃത്വത്തിൽ "നുക്കഡ് നാടക്’ (തെരുവു നാടകം), ചർച്ചകൾ, തെരുവു ശുചീകരണം എന്നിവയെല്ലാം ക്രമീകരിച്ചിരുന്നു. ഇപ്പോൾ ചാന്ദ്നി ചൗക്കിലെ പ്രധാന ലൈബ്രറിയിലും സരോജിനി നഗർ ശാഖയിലും സൗജന്യ വൈഫൈ ഉൾപ്പെടെ സംവിധാനങ്ങളുണ്ട്. ഒൻപത് മൊബൈൽ ലൈബ്രറി ബസുകളുമുണ്ട്. വിവിധ ഭാഷകളിലായി ആറു ലക്ഷത്തിലേറെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളുമുണ്ട്.
നിലവിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലാണ് ലൈബ്രറിയുടെ പ്രവർത്തനം. രാവിലെ 10 മുതൽ വൈകുന്നേരം 7.45 വരെ ഇത് തുറന്നിരിക്കും.
ഞായറാഴ്ചകളിൽ വൈകുന്നേരം അഞ്ചു വരെ മാത്രം പ്രവർത്തനം. ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷൻ രണ്ടാം നന്പർ ഗേറ്റിനു സമീപം ഡോ. ശ്യാമപ്രസാദ് മുഖർജി മാർഗിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 100 രൂപ നൽകി അംഗത്വമെടുക്കാൻ പുതിയ തലമുറക്കാരും എത്തുന്നു. ഡൽഹി നഗരവാസിയെന്നു തെളിയിക്കാനുള്ള തിരിച്ചറിയൽ കാർഡ് മാത്രമെ രേഖയായി വേണ്ടതുള്ളൂ.
സെബി മാത്യു
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
11:30 PM Apr 30, 2022 | Deepika.com