ചരിത്ര ശേഷിപ്പുകളുടെ അപാര വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് പുരാന ഡൽഹിയിലെ ചാന്ദ്നി ചൗക്ക്. മുഗൾ ഭരണകാലം മുതൽ സ്വാതന്ത്ര്യ സമരം ഉൾപ്പെടെ ചരിത്ര സംഭവങ്ങളുടെ ഏതറ്റത്തേക്കു തെരഞ്ഞു പോയാലും അതിലൊരു വേര് ഉറപ്പായും ചാന്ദ്നി ചൗക്കിലേക്കും നീണ്ടു പോയിട്ടുണ്ടാകും. കഷ്ടിച്ച് ഒരാൾക്കു മാത്രം പോകാവുന്ന ഇരുണ്ട ഇടനാഴികളിലൂടെ കടന്നു ചെന്നാൽ ചരിത്ര സത്യങ്ങളുടെ വിശാലമായ നടുമുറ്റങ്ങളിലേക്കാകും ഇറങ്ങിച്ചെന്നു നിൽക്കുക. ചാന്ദ്നി ചൗക്കിലെ തിരക്കുകൾക്കുള്ളിൽ അതുപോലെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു അക്ഷര വിസ്മയമാണ് ഹർദയാൽ മുനിസിപ്പൽ ഹെറിറ്റേജ് പബ്ലിക് ലൈബ്രറി. പുരാന ദില്ലിയുടെ ഹൃദയത്തിൽ പതിയിരിക്കുന്ന ഈ അക്ഷര ഖനിക്ക് 160 വർഷം പ്രായമുണ്ട്.
നിലവിൽ ഈ ലൈബ്രറിക്ക് 31 ബ്രാഞ്ചുകളുണ്ട്. കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനും പുരാതന പുസ്തകങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനും പദ്ധതിയുണ്ട്. കാലം പരിക്കേൽപ്പിച്ച കേടുപാടുകളിൽ നിന്നു മോചനത്തിനായി അടിയന്തര ചികിത്സ ആവശ്യമുള്ള 1,70,000 പുസ്തകങ്ങളാണിവിടെയുള്ളത്. സ്വർണ പുറംചട്ടയുള്ള പേർഷ്യൻ മഹാഭാരതം ഉൾപ്പെടെ ഇവിടെയുണ്ട്. മുഗൾ ചക്രവർത്തി അക്ബറുടെ വസീർ ആയിരുന്ന അബ്ദുൾ ഫസൽ ആണ് മഹാഭാരതം പേർഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയത്.
പതിനാറാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലെ ഖുറാൻ, തോമസ് ഹെർബർട്ടിന്റെ എ റിലേഷൻ ഓഫ് സം ഇയേഴ്സ് ട്രവൈൽന്റെ 1634ലെ എഡിഷൻ, സർ വാൾട്ടർ റലൈസിന്റെ ഹിസ്റ്ററി ഓഫ് ദി വേൾഡ് ഇൻ ഫൈവ് ബുക്സിന്റെ 1626, 1677 വർഷങ്ങളിലെ എഡിഷനുകൾ, 1881ൽ ബ്രജ് ഭാഷയിൽ ലല്ലുലാൽ രചിത്ത പ്രേം സാഗർ, മുഗൾ ചക്രവർത്തി ഒൗറംഗസേബിന്റെ ഖുറാൻ കൈയെഴുത്തു പ്രതി, 1800ൽ രചിച്ച ഭാഗവത് മഹാപുരാണം, ഹിന്ദി ഖുറാൻ തുടങ്ങിയവ ഹെറിറ്റേജ് ലൈബ്രറിയിലെ അപൂർവ ശേഖരങ്ങളാണ്.
ഹെറിറ്റേജ് ലൈബ്രറിയെയും അപൂർവ പുസ്തകങ്ങളെയും സംരക്ഷിക്കണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിൽ ഡൽഹിയിൽ നജീംബ് ജംഗ് ലെഫ്റ്റനന്റ് ഗവർണർ ആയിരുന്ന കാലത്താണ് ഇതിനായി ഒരു ഇടപെടൽ ഉണ്ടായത്. അതും ആറു വർഷങ്ങൾക്കു മുൻപ് മാത്രമാണ് ഒരു ചരിത്ര നിധിക്ക് നേരെ അധികൃതർ തിരിഞ്ഞു നോക്കാനെങ്കിലും തയാറായത് എന്നോർക്കണം. ലൈബ്രറി പുനരുദ്ധാരണത്തിനൊപ്പം പുരാതന പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനും നടന്നു.
1862ൽ ബ്രിട്ടീഷുകാർക്ക് ഒരു വായന ശാല എന്ന നിലയിലാണ് ഈ ലൈബ്രറി ആരംഭിക്കുന്നത്. ഇന്ന് ചാന്ദ്നി ചൗക്കിലെ ടൗണ് ഹാൾ ആയി മാറിയ അന്നത്തെ ലോറൻസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ലൈബ്രറിയുടെ ആരംഭം. പുസ്തകങ്ങളെല്ലാം തന്നെ ബ്രിട്ടീഷുകാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തിച്ചവയാണ്. 1902ൽ ലൈബ്രറി സമുച്ചയം കച്ചാ ബാഗിലേക്ക് മാറ്റി ഡൽഹി പബ്ലിക് ലൈബ്രറി എന്നു പേര് നൽകി. 1912ലാണ് നിലവിലെ കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റുന്നത്. ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ലോർഡ് ഹാംർഡിംഗിന് നേരെയുണ്ടായ ഒരു വധശ്രമത്തെ തുടർന്നാണ് ഈ ലൈബ്രറിയുടെയും തലവരയിൽ മാറ്റമുണ്ടാകുന്നത്. വധശ്രമത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി ഇവരെ കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. പിന്നീട് ഇതിനു കണക്കാക്കിയ തുക ഉൾപ്പെടെ ഉപയോഗിച്ച് ലേർഡി ഹാർഡിംഗ് മെഡിക്കൽ കോളജിനൊപ്പം വൈസ്രോയിയുടെ പേരിൽ തന്നെ ഒരു മുനിസിപ്പൽ ലൈബ്രറിയും നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 106 വർഷങ്ങൾക്കു മുൻപ് 1916ൽ ലൈബ്രറിക്ക് പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും കൈവരുന്നത്. ഹാർഡിംഗ് മുനിസിപ്പൽ ലൈബ്രറി എന്നാണ് അന്നു പേര് നൽകിയത്.
1970ലാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ലാല ഹർദയാലിന്റെ ബഹുമാനാർഥം ലൈബ്രറിക്ക് ഹർദയാൽ മുനിസിപ്പൽ പബ്ലിക് ലൈബ്രറി എന്ന പേരു നൽകുന്നത്. ഏറ്റവും രസകരമായ സംഭവം എന്തെന്നാൽ വൈസ്രോയ് ലോർഡ് ഹാർഡിംഗിന് നേരെയുണ്ടായ വധശ്രമത്തെ അനുകൂലിക്കുകയും ആ വിപ്ലവ സംഘത്തിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ലാലാ ഹർദയാൽ എന്നതാണ്.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയും അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ഡോ. ഹർഷ് വർധനും നോർത്ത് ഡൽഹി എംപി ജയ് പ്രകാശും ചേർന്നാണ് ഹർദയാൽ ലൈബ്രറി തുറന്നത്. 2.83 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് ആണ് പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തിയത്. ഇപ്പോൾ എണ്ണായിരം അപൂർവ ചരിത്ര പുസ്തകങ്ങൾ ഉൾപ്പടെ 1.25 ലക്ഷം പുസ്തകങ്ങൾ വായനയ്ക്കു തയാറായി ഇവിടെയുണ്ട്.
സെബി മാത്യു
അക്ഷരങ്ങളുടെ അമൂല്യ ഖനിയായി ഹർദയാൽ ലൈബ്രറി
06:08 AM Apr 24, 2022 | Deepika.com