വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്. ചാക്കോ അഞ്ചു വർഷമായി വാഴകൃഷി നടത്തുന്നത് വാഴയില വിറ്റുള്ള വരുമാനംകൂടി ലക്ഷ്യമിട്ടാണ്. ഒരു തൂശനിലയ്ക്ക് മൂന്നര രൂപ നിരക്കിൽ ദിവസം ശരാശരി ഇരുന്നൂറു വാഴയില വിൽക്കാനായാൽ അത്രയുംകൂടി വരുമാനമായി. വാഴയിലയ്ക്ക് ആവശ്യക്കാരേറെയുണ്ടെന്നിരിക്കെ ഇലനില വിൽപന നഷ്ടം വരുത്തില്ലെന്നാണ് ചാക്കോയുടെ കൃഷിയനുഭവം. നന്നായി പരിചരിച്ചാൽ ചെറുകിട കർഷകർക്കുപോലും ദിവസം ആയിരം രൂപവരെ വരുമാനമുണ്ടാക്കാം. നിലവിൽ ഹോട്ടലുകൾക്കും കേറ്ററിംഗ് സ്ഥാപനങ്ങൾക്കും ആവശ്യമുള്ള വാഴയിലയുടെ ഏറിയ പങ്കും മേട്ടുപാളയം, പൊള്ളാച്ചി, കന്പം, മധുര എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. തമിഴ് നാട്ടിൽ നിന്ന് ഒരു വാഴയില കേരളത്തിലെത്തുന്പോൾ അഞ്ചു രൂപയ്ക്കടുത്ത് വില വരുമെന്നിരിക്കെ വാഴയില വിൽക്കാൻ മാത്രം വാഴകൃഷി ആരംഭിച്ചുകൂടെയെന്നതാണ് ചാക്കോയുടെ ന്യായമായ ചോദ്യം.
ആലപ്പുഴയിലെയും മുഹമ്മയിലെയും കേറ്ററിംഗ്സുകാരാണ് ചാക്കോയിൽ നിന്ന് പതിവായി ഇലവാങ്ങുന്നത്. കേരളത്തിൽ മുപ്പതിലേറെ ഇനം വാഴകൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും മൃദുവായ ഇല സുലഭമായി ലഭിക്കുന്നതും സദ്യവിളന്പാൻ അനുയോജ്യമായതും ഞാലിപ്പൂവനായതിനാൽ ഈ ഇനമാണ് നട്ടുവരുന്നത്. ഇലകൾക്ക് കനക്കുറവായതിനാൽ പെട്ടെന്ന് കേടാകില്ല. മടക്കി പായ്ക്ക് ചെയ്യാനും എളുപ്പമാണ്. പരമാവധി സ്ഥലത്ത് ഇദ്ദേഹം വാഴ നടുന്നു. വളമായി ചാണകവും ചാരവും കൂടാതെ ആണ്ടിലൊരിക്കൽ വേപ്പിൻപിണ്ണാക്കും കൊടുക്കും. ഒരു വാഴയിൽ നിന്ന് ഒരു വർഷം വരെ ആഴ്ചയിയിലൊരിക്കലെന്ന തോതിൽ ഇലകളെടുക്കാം. വാഴയിൽ എത്ര കേടുണ്ടായാലും കീടനാശിനി പ്രയോഗം നടത്തില്ല. ഭക്ഷണം വിളന്പാനുള്ള ഇലയെ പവിത്രമായും പരിശുദ്ധമായും കൈകാര്യം ചെയ്യണം. വെട്ടിയെടുക്കുന്ന ഇലകൾ തൂത്തുതുടച്ച് ഒരേ നീളത്തിൽ മുറിച്ചാണ് അടുക്കിക്കെട്ടുക.
100 ഇല പായ്ക്കു ചെയ്തു നൽകുന്പോൾ നാലോ അഞ്ചോ ഇലകൾക്ക് കേടുസംഭവിക്കാം. അതിനാൽ നാലോ അഞ്ചോ ഇലകൾ അധികം വെയ്ക്കും. ഞാലിപ്പൂവൻ നട്ട് രണ്ടു മാസമാകുന്പോൾ തന്നെ ഇലയെടുത്തു തുടങ്ങാൻ പാകമാകും. കുലയുടെ വിളവെടുപ്പിന് മുൻപുതന്നെ ഇല വിറ്റ് പണമുണ്ടാക്കാം. കുല അൽപം ചെറുതായാൽ പോലും ഇലകൂടി വിൽക്കാനായാൽ കൃഷി ലാഭകരമാണ്. മാത്രവുമല്ല ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് വാഴയില. പ്ലാസ്റ്റിക് ഇലയിൽ ചൂടു ചോറും കറികളും വിളന്പുന്പോൾ രാസവസ്തുക്കൾ ഇളകി വയറ്റിലെത്തും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വലുതാണ്. കൂലിക്കാരെ നിർത്താതെ സ്വന്തം അധ്വാനത്തിൽ വാഴ നട്ട് ഇല വെട്ടിവിറ്റാൽ ഞാലിപ്പൂവൻ വാഴകൃഷി നഷ്ടമാവില്ലെന്ന് ചാക്കോ പറയുന്നു.
ദീർഘകാലത്തെ വിദേശജോലിക്കുശേഷം മടങ്ങിയെത്തി മുഹമ്മ പഞ്ചായത്തിൽ ആദ്യമായി ഹോം സ്റ്റേ തുടങ്ങിയത് ചാക്കോയാണ്. സ്വദേശികളും വിദേശികളുമായി ഏറെ സഞ്ചാരികൾ ആലപ്പുഴയുടെയും വേന്പനാട് കായലിന്റെയും വശ്യസൗന്ദര്യം ആസ്വദിക്കാൻ എത്തിയതോടെയാണ് നാടൻ വിഭവങ്ങൾ കേരളീയ രീതിയിൽ വിളന്പിക്കൊടുക്കുയെന്ന ആശയം ഉദിച്ചത്. മണ്ചട്ടിയിൽ പാചകം ചെയ്ത ചെമ്മീനും കറികളും മണ്കലത്തിൽ വേവിച്ച ചോറും വാഴയിലയിൽ പൊള്ളിച്ച കരിമീനുമൊക്കെ തൂശനിലയിൽ വിളന്പിയപ്പോൾ അതിഥികൾക്ക് രുചിയേറി, ഒപ്പം സംതൃപ്തിയും. കോവിഡിന്റെ കടന്നേറ്റത്തോടെ ടൂറിസം മേഖലയിൽ ആകെ മാന്ദ്യമായതോടെ വാഴകൃഷിയിൽ കൂടുതൽ സജീവമായി. ഇരുപതിലേറെ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ചാക്കോ അവിടങ്ങളിലെ കൃഷിത്തോട്ടങ്ങളും വിളവെടുപ്പും ഏറെ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. യൂറോപ്പിലെ ആപ്പിൾ, മുന്തിരി കൃഷിയും ഇസ്രായേലിലെ ഈന്തപ്പന, പച്ചക്കറി, ഒലിവ് തോട്ടങ്ങളും ഏറെ ആകർഷകമായി. നാട്ടിൽ ഹോം സ്റ്റേയ്ക്ക് ഒപ്പം കൃഷിയും ഉപജീവനമാർഗമാക്കാൻ തീരുമാനിച്ചത് കൃഷിയോടു വലിയ കന്പംകൊണ്ടാണ്. കാർഷിക മേഖലയുടെ പോയ കാല പെരുമയിലേക്കുള്ള തിരിച്ചുപോക്ക് കാലഘട്ടത്തിന്റെ ആവശ്യമെന്നാണ് ചാക്കോയുടെ തിരിച്ചറിവ്.
അനിരുദ്ധൻ കെ.ജി., മുഹമ്മ
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
06:05 AM Apr 24, 2022 | Deepika.com