യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ. നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇന്നുള്ള കുരിശുമരണത്തിന്റെ പള്ളി. തിരുവുത്ഥാന പള്ളിയെന്നും ഇത് അറിയപ്പെടുന്നു.
തലയോടിന്റെ സ്ഥലം എന്നറിയപ്പെടുന്ന ഗാഗുൽത്തായുടെ ചെരുവിലെ തോട്ടത്തിൽ ചുണ്ണാന്പുപാറ വെട്ടിയൊരുക്കിയ കല്ലറ. ആ കല്ലറയിൽ മുൻപ് മറ്റാരെയും സംസ്കരിച്ചിട്ടില്ലെന്ന് തിരുവചനം അടയാളപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ സ്നേഹിതൻ അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം കുരിശിൽനിന്നിറക്കി നിക്കദേമോസിന്റെ സഹായത്തോടെ 100 റാത്തൽ വിലയേറിയ സുഗന്ധദ്രവ്യങ്ങളോടെ വെള്ളക്കച്ചയിൽ പൊതിഞ്ഞ് യഹൂദ ആചാരപ്രകാരം ആ വെള്ളിയാഴ്ച വൈകുന്നേരം സംസ്കരിച്ചു. യോഹന്നാൻ ഉൾപ്പെടെ സുവിശേഷകൻമാരുടെ സാക്ഷ്യം അപ്പാടെ ശരിവയ്ക്കുകയാണ് പിൽക്കാലത്തു നടന്ന ഗവേഷണപഠനങ്ങളും.
ഇന്നേവരെ കോടിക്കണക്കിനു വിശ്വാസികൾ അതിപൂജ്യമായ ഈ കല്ലറയെ സ്പർശിച്ചിട്ടുണ്ട്, വണങ്ങിയിട്ടുണ്ട്. പഠനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി പല തവണ യേശിവിന്റെ കല്ലറ തുറക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും തീപിടിത്തങ്ങൾക്കും ഈ പൂജ്യ ഇടത്തെ തൂത്തെറിയാൻ കഴിഞ്ഞില്ല.
ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ എന്നറിയപ്പെടുന്ന തീർഥാടന ദേവാലയത്തിനുള്ളിൽ തയാറാക്കിയ പ്രത്യക കൂടാരത്തി(എഡിക്യൂൾ)നുള്ളിലാണ് യേശുവിന്റെ കല്ലറ ഭദ്രമായി സംരക്ഷിക്കുന്നത്. 2016ൽ ആഥൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിദഗ്ധരും അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും കല്ലറയിൽ ആറുമാസത്തെ പരിശോധന നടത്തുകയും പുനരുദ്ധരിക്കുകയും ചെയ്തിരുന്നു.
തിരുക്കല്ലറയുടെ കവചമായി പണിതിരിക്കുന്ന 213 വർഷം പഴക്കമുള്ള എഡിക്യൂൾ കൂടാരം ഇവർ ബലപ്പെടുത്തുകയും ചെയ്തു. രണ്ടു കള്ളൻമാരുടെ നടുവിൽ യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയ അൾത്താരയുടെ താഴത്തെ നിലയിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ.
നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങള്ക്കും തീപിടിത്തങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇപ്പോഴുള്ള കുരിശുമരണത്തിന്റെ പള്ളി. വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹത്തിനൊപ്പം ധൂപാർച്ചനകളും ഈർപ്പവും സ്പർശനവും മൂലം ദുർബലമായ സാഹചര്യത്തിലാണ് എഡിക്യൂളും ദേവായത്തിന്റെ ചില ഭാഗങ്ങളും പല ഘട്ടങ്ങളിലായി നവീകരിച്ചത്. യേശുവിന്റെ കബറിടത്തിനുള്ളിലെ മാർബിൾ ശിലയുടെ അവശേഷിപ്പുകൾ ഒന്നിലേറെ തവണ നവീകരിച്ചതായി നിരീക്ഷണങ്ങളും ഗവേഷണങ്ങളും വെളിവാക്കുന്നു. കാൽവരിക്കുന്നിൽ ചുണ്ണാന്പുമട തുരന്നുണ്ടാക്കിയ മറ്റു ചില കല്ലറകളുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ജറുസലേം മതിലിനു പുറത്തുള്ള കാൽവരി ഇപ്പോൾ വലിയൊരു കുന്നല്ല. വിവിധ കാരണങ്ങളാൽ ഈ പ്രദേശത്തെ ഭൂഘടനയിൽ മാറ്റങ്ങള് സംഭവിച്ചിട്ടുണ്ടാകാം. ക്രൂശുമരണത്തിനും തിരുവുത്ഥാനത്തിനുംശേഷം ആദിമ ക്രൈസ്തവർ തിരുക്കല്ലറയിൽ ഒരുമിച്ചുകൂടി പ്രാർഥിച്ചുവെന്ന് വ്യക്തമാണ്. അതിനാൽ ഇത് യേശുവിന്റെ കല്ലറയാണെന്നതിൽ ചരിത്രത്തിൽ രണ്ടു പക്ഷവുമില്ല. ആദിമക്രൈസ്തവർ ഒന്നാം നൂറ്റാണ്ടു മുതൽതന്നെ കല്ലറയിൽ സന്ദർശനവും ആരാധനയും നടത്തിയിരുന്നു.
എന്നാൽ വൈകാതെ റോമൻ ചക്രവർത്തിമാർ ജറുസലെം പിടിച്ചടക്കി ഗാഗുൽത്താ ഉൾപ്പെടുന്ന പ്രദേശം നഗരമാലിന്യങ്ങൾ തള്ളിയും തീയിട്ടുമറ്റും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഹഡ്രിയാൻ രാജാവ് എ.ഡി. 135 ൽ ഗാഗുൽത്തായിൽ ഒരു പേഗൻ ക്ഷേത്രം നിർമിച്ച് ക്രൈസ്തവ വിശ്വാസത്തെ നിർജീവമാക്കാൻ ശ്രമിച്ചു. പിൽക്കാലത്ത് കോണ്സ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേന രാജ്ഞി ഗാഗുൽത്തായിൽ ഒരു ദേവാലയം നിർമിക്കുകയും എഡി 335ൽ ഇത് കൂദാശ ചെയ്തുവെന്നുമാണ് പാരന്പര്യവിശ്വാസം.
എഡി 614ൽ പേർഷ്യക്കാർ ഈ ദേവാലയത്തിനു കേടുവരുത്തി. ഹലീഫ ഹക്കീമിന്റെ ആക്രമണത്തിൽ 1009 ലും ദേവാലയത്തിന്റെ ശേഷിപ്പുകൾ നശിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടെങ്കിലും കുരിശുയുദ്ധകാലത്തും തുടരെ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചതാണ് ഇപ്പോഴുള്ള ഹോളി സെപ്ൾക്കർ ദേവാലയം. ഓരോ വർഷവും 40 ലക്ഷം വിശ്വാസികളാണ് കാൽവരി കയറി കുരിശുമരണത്തിന്റെ പള്ളിയും യേശു അടക്കപ്പെട്ടതും ഉത്ഥാനം ചെയ്തതുമായ കല്ലറയും വണങ്ങാനെത്തുന്നത്.
1810ൽ നിർമിച്ചതാണ് എട്ടു കോണുകളിലായി റഷ്യൻ നിർമാണ ശൈലിയിലുള്ള മകുടവുമുള്ള എഡിക്യൂൾ. അലങ്കാരവിളക്കുകളും ഗ്രീക്ക് ഭാഷയിലെ തിരുവചനങ്ങളും ചിത്രങ്ങളും കൊണ്ട് ഉൾവശം അലങ്കരിച്ചിരിക്കുന്നു. തടിയിലും മാർബിളിലുമാണ് എഡിക്യൂൾ നിർമിച്ചിരിക്കുന്നത്.
1927ലെ ഭൂകന്പത്തിൽ എഡിക്യൂളിനു കേടുപറ്റിയെങ്കിലും 1947ൽ വലിയ ശീലാന്തികളും പൈപ്പുകളും സ്ഥാപിച്ച് ഇതിനു ബലം നൽകിയിരുന്നു. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ സഭകളുടെ നേതൃത്വത്തിലും ആലോചനയിലുമാണ് ആറു വർഷം മുൻപ് ഇത് ബലപ്പെടുത്താനും കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്താനും തീരുമാനമെടുത്തത്.
2016ൽ അതിനൂതനമായ സ്കാനറുകളും എക്സ്റെകളും ഇത സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന. കല്ലറയുടെ മാർബിൾ ശില ഇളക്കി പൊടിപടലങ്ങൾ തുടച്ചെടുത്തപ്പോൾ ഒന്നരയടി താഴ്ചയിൽ വെളുത്ത ചുണ്ണാന്പുപാറ അഥവാ തിരുക്കല്ലറയുടെ പ്രതലം കാണപ്പെട്ടു. ഈ ശിലയിലാണ് യേശുവിന്റെ തിരുശരീരം സംസ്കരിച്ചതെന്നും രണ്ടായിരം വർഷത്തെ പഴക്കം ഇതിനുണ്ടെന്നും ശാസ്ത്രീയമായി നിർണയിച്ചു.
മങ്ങിയ മാർബിൾ ശിലയുടെ പൊട്ടിയഭാഗങ്ങൾ ചുണ്ണാന്പുപാറയുടെ ഒരുവശത്ത് കണ്ടെത്തിയിരുന്നു. പലപ്പോഴുണ്ടായ ആക്രമണങ്ങളിലാവണം കുരിശുപതിച്ച ഈ മാർബിൾശില തകർന്നതെന്നു കരുതുന്നു. ആദ്യനൂറ്റാണ്ടുകളിൽതന്നെ വിശ്വാസികൾ തിരുക്കല്ലറ മാർബിൾ പൊതിഞ്ഞു ഭദ്രമാക്കിയിരുന്നുവെന്നാണ് നിഗമനം.
ചുണ്ണാന്പുമണ്ണും കല്ലുകളും മാർബിൾ കഷണങ്ങളും ലോഹത്തകിടുകളും അസ്തിവാരത്തിലുണ്ടായിരുന്നു. പലപ്പോഴായി ദേവാലയം പുനരുദ്ധരിച്ചപ്പോൾ പൂജ്യാവശിഷ്ടങ്ങൾ കല്ലറയിൽതന്നെ നിക്ഷേപിച്ചതായാണ് നിഗമനം. ഓക്കുമരത്തിന്റെ ജീർണിച്ച തടി അവശിഷ്ടങ്ങളും ഇരുന്പാണികളും കൊളുത്തുകളും തുകൽച്ചുരുളുകളുമൊക്കെ നിക്ഷേപിക്കപ്പെട്ടിരുന്നതായി കാമറയിൽ തെളിഞ്ഞു.
സിസ്റ്റർ ത്രേസ്യാമ്മ മാത്യു ഒഎംഎംഐ
യേശുവിന്റെ തിരുക്കല്ലറ
08:54 PM Apr 16, 2022 | Deepika.com