കല്യാണപ്പന്തലിലെ എച്ചിലിലകൾ ശേഖരിച്ച് അതിൽ അവശേഷിച്ചവ ഭക്ഷിക്കാൻ കൊതിച്ചെത്തിയ ഒരു അമ്മയുടെയും മൂന്നു കുഞ്ഞു മക്കളുടെയും ദൈന്യത കാലം പിന്നിടുന്പോഴും ഓർമയിൽനിന്നു മാഞ്ഞുപോയിട്ടില്ല.
അയലത്തെ പുറന്പോക്കിൽ കഴിഞ്ഞിരുന്ന അമ്മയുടെയും മക്കളുടെയും ആ ഉദ്യമത്തിൽ നിന്ന് കല്യണവീട്ടിലെ മുതിർന്നയാൾ ശാസിച്ച് തിരികെ ഓടിക്കുന്ന രംഗം. ഹൃദയവ്യഥയോടെ അവർ മടങ്ങുന്പോൾ പന്തലിലുണ്ടായിരുന്ന ഞാൻ അവരുടെ പിന്നാലെ ചെന്ന് സാഹചര്യം തിരക്കി. ഭർത്താവ് മരിച്ചുപോയ ആ സ്ത്രീ അയൽവീടുകളിൽ പാത്രം കഴുകിയും തുണി അലക്കിയുമൊക്കെയാണ് വീട് പോറ്റുന്നത്.
കല്യാണത്തിന് ക്ഷണിക്കപ്പെട്ടില്ലെങ്കിലും അതിഥികൾ ഭക്ഷിച്ചതിന്റെ ശേഷിപ്പെങ്കിലും ഭക്ഷിക്കാമല്ലോ എന്ന ആഗ്രഹത്തിൽ അവിടേക്കു വന്നുപോയതാണ്. മൂന്നു നാലു പതിറ്റാണ്ടിനപ്പുറം ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ ദരിദ്രർ കുട്ടകളുമായി സദ്യപ്പന്തലിനു പുറത്തു കാത്തുനിൽക്കുന്ന കാഴ്ച സാധാരണമായിരുന്നു.
മനംനൊന്ത് മടങ്ങേണ്ടിവന്ന ആ അമ്മയ്ക്കും മക്കൾക്കും നവജീവൻ കൂട്ടായ്മ പിൽക്കാലത്ത് ഏറെ സഹായങ്ങൾ നൽകിപ്പോന്നു.
ഭക്ഷണവും വസ്ത്രവും വീടും മാത്രമല്ല മൂന്നു മക്കളുടെ പഠനവും ഏറ്റെടുത്തു. ആശ്വാസത്തോടെ പറയട്ടെ, അന്ന് എച്ചിൽപാത്രവുമായി കാത്തുനിന്ന കുടുംബത്തിലെ മൂത്ത മകൻ ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ്. മകൾ ആയുർവേദ ബിരുദം പൂർത്തിയാക്കി ചികിത്സ നടത്തുന്നു. ഇളയ കുട്ടി ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജോലിക്കുള്ള പരിശ്രമത്തിലാണ്.
രുചികരമായ ഒരു സദ്യ കഴിക്കാൻ വകയില്ലാത്തതിനാൽ ഇലയിലെ വറ്റെങ്കിലും കൊതിക്കുന്നവർ ചിലരെങ്കിലുമുണ്ടാകുമെന്ന് മറക്കരുത്.
അതുപോലും നിഷേധിച്ച് എച്ചിലിലകൾ നായ്ക്കൾക്കും പന്നികൾക്കും എറിഞ്ഞുകൊടുക്കുന്നത് എത്ര മനുഷ്യത്വരഹിതമാണ്. പന്തലിൽ ക്ഷണിക്കപ്പെട്ടവർക്കൊപ്പം ഇരുത്താൻ മനസില്ലെങ്കിലും പുറത്തോ കലവറയുടെ ചായ്പ്പിലോ ആ അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും ഇരുത്തി ആ സദ്യയുടെ വിഹിതം കൊടുത്താൽ അവരുടെ വിഭവപാത്രത്തിൽ ഒരു കുറവും സംഭവിക്കുമെന്ന് തോന്നുന്നില്ല.
ചെറിയവരെ ചെറിയ തോതിലെങ്കിലും സഹായിക്കുന്പോൾ ദൈവം നമ്മുക്കു മുന്നിൽ വലിയ അനുഗ്രഹമാരി വർഷിക്കുമെന്നതിൽ സംശയം വേണ്ട. നാം സന്പന്നനോ ദരിദ്രനോ പ്രതാപിയോ ആവട്ടെ, ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ദുരിതങ്ങളുടെയും വേദനയുടെയും രോഗങ്ങളുടെയും കാലം വന്നേക്കാം.
ആ കാലത്തു മാത്രമായിരിക്കും ഇന്നലെകളിലെ പ്രവൃത്തികളെക്കുറിച്ച് മനസിൽ ഓർമവരിക. ആ പശ്ചാത്താപവും മാനസാന്തരവും ഒരു നേട്ടവും ആശ്വാസവും പകരുമെന്ന് കരുതേണ്ടതില്ല.
മരണം എല്ലാവരും അഭിമുഖീകരിക്കേണ്ട യാഥാർഥ്യമാണ്. ഒരു ശവപ്പെട്ടിയിലേക്ക് വ്യക്തിയുടെ പ്രതാപം നിസാരമാക്കപ്പെടുന്ന ദിവസം. ആഡംബരങ്ങളുടെ അകത്തളത്തിൽ നിന്നും വീട്ട ുമുറ്റത്തേക്ക് നാം പെട്ടിയിൽ സംവഹിക്കപ്പെടും. ഒട്ടും വൈകാതെ ആറടി മണ്ണിൽ അന്ത്യ നിദ്ര.
മരണത്തിനുശേഷം അന്ത്യവിധിയുടെയും ഉത്ഥാനത്തിന്റെതുമായ പ്രത്യാശ ബാക്കിയുണ്ടാകണമെങ്കിൽ ജീവിച്ചിരിക്കുന്പോൾ ആവുന്ന സഹായം കൈനീട്ടിയും കണ്ണീരോടെയും മുന്നിലെത്തുന്നവർക്ക് ചെയ്തുകൊടുക്കണം. ആയുസിന്റെ നീളം ദൈവത്തിന്റെ ദാനമാണ്. മരണത്തിനപ്പുറം പ്രത്യാശയുടെ ഉയിർപ്പും നിത്യജീവനും സ്വന്തമാക്കാൻ ജീവിതത്തിൽ ആവുന്ന നൻമ ചെയ്യണം. ഓരോ നൻമയും നമുക്കുള്ള സ്വർഗീയ നിക്ഷേപമായി ദൈവം കരുതി വയ്ക്കും.
മരണത്തെ പരാജയപ്പെടുത്തിയ ഈ ഉയിർപ്പിന്റെ സുദിനത്തിൽ അയൽക്കാരിലേക്ക് ഒരു നിമിഷം കണ്ണോടിക്കാം. നമ്മുടെ മേശപ്പുറത്തെ വിഭവങ്ങളുടെ ചെറിയൊരു പങ്ക് അയലത്തെ വിശക്കുന്നവർക്കും കൊതിയുള്ള കുഞ്ഞുങ്ങൾക്കുംകൂടി പങ്കുവയ്ക്കാനായാൽ അതാണ് തിരുവുത്ഥാനത്തിരുനാളിന്റെ ധന്യത.
പി.യു. തോമസ്, നവജീവൻ
ഓരോ നൻമയും സ്വർഗീയ നിക്ഷേപം
08:34 PM Apr 16, 2022 | Deepika.com