ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. തന്നോടുള്ള വേർപിരിയാത്ത ബന്ധത്തിലും കൂട്ടായ്മയിലും സന്പർക്കത്തിലും അവരെ ചേർത്തുനിർത്താൻ അവിടന്ന് ആദ്യംതന്നെ ശ്രദ്ധിച്ചു. അതിന് അവിടന്ന് അവലംബിച്ചത് തികഞ്ഞ വ്യക്തിപരമായ മാർഗങ്ങളാണെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.
ദുഃഖസാന്ദ്രമായ വെള്ളിയാഴ്ച കടന്നുപോയി. ഉത്ഥാനത്തിന്റെ ആഹ്ലാദപ്പുലരി വന്നെത്തി. മണിനാദം നിലച്ച ദേവാലയങ്ങളിൽ ആരാധനാസമൂഹം കൂട്ടമായി എത്തിത്തുടങ്ങി. ക്രൈസ്തവലോകം യേശുവിന്റെ തിരുവുത്ഥാനം ഒരിക്കൽക്കൂടി ആഘോഷിക്കുകയാണ്.
ആഘോഷിക്കുന്നത് ക്രൈസ്തവരാണെങ്കിലും ഈസ്റ്ററിന്റെ സന്ദേശവും ലക്ഷ്യവും മനുഷ്യകുലം മുഴുവനും വേണ്ടിയുള്ളതാണ്. തിരുവുത്ഥാനം സകല ജനത്തിനുംവേണ്ടിയുള്ള മറ്റൊരു സദ്്വാർത്തയാണ്. അത് അതിരറ്റ സന്തോഷത്തിന്റെയും വലിയ പ്രത്യാശയുടെയും സദ്വാർത്തയാണ്. യേശുവിന്റെ പീഡാസഹനങ്ങൾക്ക് പലവിധത്തിൽ ആക്കം വർധിപ്പിച്ചവരെയും അവിടുത്തെ കുരിശിൽ തറച്ചു കൊന്നവരെയും എന്നന്നേക്കുമായി നിശബ്ദരാക്കിക്കൊണ്ടും കുരിശുമരണത്തോടെ എല്ലാം തകർന്നെന്നു കരുതി വിഷാദിച്ചിരുന്ന ശിഷ്യസമൂഹത്തിന് പുത്തൻ പ്രതീക്ഷ പകർന്നുകൊടുത്തുകൊണ്ടും യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു.
മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവപിതാവിന്റെ പദ്ധതി യേശുവിന്റെ കുരിശുമരണവും കല്ലറയിലെ അവിടുത്തെ മൃതസംസ്കാരവുംകൊണ്ട് അവസാനിക്കുന്നില്ല, അഥവാ രക്ഷാകരപദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നില്ല. അതു പൂർത്തിയാകുന്നത് യേശുവിന്റെ ഉയിർപ്പിലാണ്. ദൈവം സമാരംഭിച്ചത് ദൈവം പൂർത്തിയാക്കും. അതിന് യേശു സ്വയം സമർപ്പിച്ചു. കഠിന പീഡനമേറ്റപ്പോഴും തെല്ലും പിൻവാങ്ങിയില്ല. സഹനത്തിലും ദൈവഹിതം പൂർത്തിയാക്കുന്നവർ രക്ഷാകരപദ്ധതിയിൽ ദൈവത്തിന്റെ സഹകാരികളാണ്. അവർ സമ്മാനിതരാകും.
മറ്റുള്ളവർക്കു സന്തോഷവും പ്രതീക്ഷയും നൽകും. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിൽ പ്രത്യാശയർപ്പിച്ചാൽ അതു വിഫലമാകുകയില്ല. യേശുവിന്റെ ഉയിർപ്പ് ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ഭാഗം തന്നെയാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാഗ്ദാനത്തെക്കുറിച്ച് പ്രകടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ’’ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്. പിതാക്കൻമാർക്കു നൽകിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്ക് നിറവേറ്റിത്തന്നിരിക്കുന്നു’’ (അപ്പ 13:33). അന്ത്യോക്യയിലെ സിനഗോഗിൽ വച്ച് വിശുദ്ധ പൗലോസ് ശ്ലീഹ നടത്തിയ ഈ പ്രസ്താവന കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് (ccc.638).
വിജയ പൂർത്തീകരണം
യേശുവിന്റെ തിരുവുത്ഥാനം മനുഷ്യരക്ഷാർഥമുള്ള അവിടത്തെ കുരിശുമരണത്തിന്റെ തുടർച്ചയും വിജയകരമായ പൂർത്തീകരണവുമാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പുനരുത്ഥാനത്തിന്റെ കല്ലറ കുരിശുമരണത്തിന്റെ കാൽവരിയിൽത്തന്നെയുണ്ട്. മരണസ്ഥലവും ഉത്ഥാനസ്ഥലവും തമ്മിൽ ദൂരമില്ല. മരണത്തിൽനിന്ന് ഉത്ഥാനത്തിലേക്കുള്ള കടന്നുപോകലാണ് അഥവാ ഒരു പെസഹാതന്നെയാണ് യേശുവിന്റെ ജീവിതാന്ത്യവും ജീവിതസാഫല്യവും. പുതുമയുള്ള കല്ലറ മരണത്തിന്റെ ചുവട്ടിലുണ്ട്. വിശുദ്ധ യോഹന്നാൻ എഴുതുന്നു, ’’അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു’’ (യോഹ 19: 41-42). അർഥപൂരിതമായ ഈ ചരിത്രവചനം വലിയ പ്രത്യാശയുളവാക്കുന്ന ഒന്നാണ്. യേശുവിനെപ്പോലെ സഹനങ്ങളെ ദൈവഹിതമായി സ്വീകരിച്ച് ആശ്ലേഷിക്കുന്നവർക്ക് അവിടത്തെ ഉത്ഥാനത്തിന്റെ മഹത്വത്തിൽ പങ്കുചേരാൻ അവകാശം ലഭിക്കും. ഈ പ്രത്യാശയില്ലാത്ത സഹനം കുരിശിന്റെ ഭാരം ഇരട്ടിയാക്കും. ലക്ഷ്യമില്ലാത്ത സഹനം അസ്വീകാര്യവും പ്രയോജനരഹിതവുമാണ്.
പ്രത്യാശ, വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഹെബ്രായ ലേഖനത്തിൽ നാം ഇപ്രകാരം വായിക്കുന്നു, ’’വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്’’ (ഹെബ്രാ 11:1). യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ പ്രത്യാശാപൂർവം അവിടത്തെ ഉത്ഥാനത്തിലും വിശ്വസിക്കണം. മതബോധനഗ്രന്ഥം ശ്രദ്ധയോടെ പഠിപ്പിക്കുന്നു, ’’യേശുവിന്റെ പുനരുത്ഥാനം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പരമോന്നത സത്യമാണ് ’’
വിശ്വാസപാരന്പര്യം
ആദിമക്രൈസ്തവ സമൂഹം കേന്ദ്രസത്യമായി ഇത് വിശ്വസിക്കുകയും ജീവിക്കുകയും അടിസ്ഥാനപരമായ ഒന്നായി പാരന്പര്യങ്ങളിലൂടെ പകർന്നു നൽകുകയും ചെയ്തു. ഇത് പുതിയനിയമ രേഖകളിൽ സുസ്ഥാപിതവും കുരിശിനോടൊപ്പം പെസഹാ രഹസ്യത്തിന്റെ കാതലായ ഒരു ഭാഗമായി പ്രഘോഷിക്കപ്പെട്ടതുമാണ് ’’ (ccc. 638). അതുകൊണ്ടുതന്നെയാണ് കത്തോലിക്കാ വിശ്വാസപ്രമാണത്തിൽ ഇത് ഉൾച്ചേർത്തിരിക്കുന്നതും ഏറ്റുചൊല്ലുന്നതും.
ഉത്ഥിതനായ ക്രിസ്തുവിന്റെ ആദ്യസാക്ഷികളിൽ നിന്നുതന്നെ ഉത്ഥാനസത്യം ഇടമുറിയാതെ തലമുറകളിലേക്ക് പകർന്നുകിട്ടി. എ.ഡി. 56ൽ കൊറീന്തോസിലെ സഭയ്ക്ക് വിശുദ്ധ പൗലോസ് എഴുതി, ’’എനിക്കു ലഭിച്ചത് സർവപ്രധാനമായി കരുതി ഞാൻ നിങ്ങൾക്ക് ഏല്പിച്ചുതന്നു. അതായത് വിശുദ്ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ മിശിഹ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേർക്കും പ്രത്യക്ഷനായി ’’ (1 കൊറി 15:3-4). ഈ വചനഭാഗം യേശുവിൽ സ്ഥിരമായി വിശ്വാസവും പ്രത്യാശയും അർപ്പിക്കാൻ നമ്മെ ക്ഷണിക്കുന്നു.
വിശുദ്ധ പൗലോസിന്റെ തിരുവാക്യങ്ങൾക്ക് അടിവരയിട്ടുകൊണ്ട് മതബോധനഗ്രന്ഥം അസന്നിഗ്ധമായി ഇപ്രകാരം പഠിപ്പിക്കുന്നു,’’ക്രിസ്തുവിന്റെ പുനരുത്ഥാനം ഭാവിയിലുള്ള നമ്മുടെ പുനരുത്ഥാനത്തിന്റെ മൂലകാരണവും ഉറവിടവുമാണ്. നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായ ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു. ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും’’ (1 കൊറി 15:20-22). ഈ പ്രത്യാശയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്ന വിശ്വാസികളുടെ ഹൃദയങ്ങളിൽ ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു (ccc.655). ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവരിൽ അവിടുത്തെ ജീവനുള്ള സാന്നിധ്യമുണ്ട്.
യേശു ഇല്ലാത്ത കല്ലറ ശൂന്യമായ കല്ലറയാണ്. യേശു ഇല്ലാത്തതെല്ലാം ഒരർഥത്തിൽ ശൂന്യമാണ്. ശൂന്യമായ കല്ലറയിങ്കലും അർഥശൂന്യമായ ഈ ലോകകാര്യങ്ങളിലും ചുറ്റിത്തിരിയുന്നവർ ഏറെയാണ്. ഉത്ഥിതനായ യേശുവിന്റെ ശരീരം ഇനി മാനുഷികവും ഭൗതികവുമായ മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, മറിച്ച് അത് ദൈവികമണ്ഡലത്തിൽ വ്യാപരിക്കാനുള്ളതാണ് (ccc. 645) ’’ അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റു.’’ (ലൂക്കാ 24: 5-6).
ഉയിർപ്പിലുള്ള വിശ്വാസം
ജീവിച്ചിരിക്കുന്നവനെ ഇപ്പോഴും മരിച്ചവരുടെയിടയിൽ അന്വേഷിച്ചു നടക്കുന്നവർ ഉത്ഥാനസത്യം അറിയാത്തവരും ഉൾക്കൊള്ളാത്തവരും അതേക്കുറിച്ച് അവബോധമില്ലാത്തവരുമാണ്. ഉത്ഥാന വാഗ്ദാനങ്ങളും പ്രവചനങ്ങളും അറിയിപ്പുകളും അടങ്ങിയ ദൈവവചനത്തിന്റെ പൊരുൾ വേണ്ടവിധം മനസിലാക്കിയേ മതിയാവൂ. അതു വിശ്വസിക്കാതെ തരമില്ല.
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. തന്നോടുള്ള വേർപിരിയാത്ത ബന്ധത്തിലും കൂട്ടായ്മയിലും സന്പർക്കത്തിലും അവരെ ചേർത്തുനിർത്താൻ അവിടന്ന് ആദ്യംതന്നെ ശ്രദ്ധിച്ചു. അതിന് അവിടന്ന് അവലംബിച്ചത് തികഞ്ഞ വ്യക്തിപരമായ മാർഗങ്ങളാണെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അവരെ വ്യക്തിപരമായി കാണുന്നു, അവരോടൊപ്പം സഹയാത്രികനായി ചേരുന്നു.
അവരുടെ അറിവില്ലായ്മയെ തിരുത്തുന്നു, അവർക്കു ഭക്ഷണമൊരുക്കുന്നു, അവരോടൊപ്പം ഭക്ഷിക്കുന്നു. സ്പർശിക്കാൻ അനുവദിച്ചുകൊണ്ട് സംശയ നിവാരണത്തിനു കളമൊരുക്കുന്നു. ചെറുതും വലുതുമായ ശിഷ്യസമൂഹത്തിന് ഉത്ഥാനശേഷം യേശു സ്വയം പ്രത്യക്ഷനാക്കിയെന്ന് വിശുദ്ധ പൗലോസ് എഴുതുന്നു, ’’ അവൻ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്കു പ്രത്യക്ഷനായി. പിന്നീട് അവൻ യാക്കോബിനും തുടർന്ന് മറ്റെല്ലാ അപ്പസ്തോലൻമാർക്കും കാണപ്പെട്ടു. ഏറ്റവും ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി’’ (1 കൊറി 15:5-8). ഇതെല്ലാം ജീവിക്കുന്നവനെ ജീവിക്കുന്നവരുടെയിടയിലാണ് അന്വേഷിക്കേണ്ടത് എന്ന കാര്യം കൂടുതൽ സ്പഷ്ടമാക്കുന്നു.
യേശു എന്നും എപ്പോഴും മനുഷ്യരുടെകൂടെ ആയിരിക്കാൻ ഇഷ്ടപ്പെട്ടവനാണ്. ഉത്ഥാനാനന്തരം സംഭവിച്ചതും ആ ഇഷ്ടപ്രകടനമായിരുന്നു. ജനമധ്യത്തിൽ വിശ്രമരഹിതമായ ശുശ്രൂഷാജീവിതം നയിച്ച യേശു തന്റെ പുനരുത്ഥാനത്തിനു ശേഷം സ്വയം പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നഷ്ടധൈര്യരെ സധൈര്യരാക്കി, അസ്വസ്ഥചിത്തരെ ശാന്തരാക്കി, നിരാശയിൽപ്പെട്ടവരെ പ്രത്യാശാഭരിതരാക്കി, സംശയാലുക്കളെ ബോധ്യങ്ങളിലുറപ്പിച്ചു, ഭയപ്പെട്ടവർക്ക് സമാധാനം പകർന്നു, മനസിലാക്കാതിരുന്നവരെ അറിവുള്ളവരാക്കി, വിശ്വാസക്കുറവുള്ളവരെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തി, ദുഃഖിതരെ സന്തുഷ്ടരാക്കി, അനിശ്ചിതത്വത്തിലാണ്ടവരെ സുസജ്ജരാക്കി, തീരുമാനമെടുക്കാൻ സാധിക്കാതിരുന്നവരെ നിശ്ചയദാർഢ്യത്തിലെത്തിച്ചു. അതെ, ഇവയൊക്കെത്തന്നെയാണ് യേശുവിന്റെ പുനരുത്ഥാനത്തിന്റെ അടിയന്തരഫലങ്ങൾ.
ഉത്ഥിതനായ യേശു ഇന്നും വേദനിക്കുന്നവരോടും രോഗികളോടും പ്രത്യാശ അസ്തമിച്ചവരോടും സഹിക്കുന്നവരോടും കൂടെയുണ്ട്. കോവിഡ് മഹാമാരിക്കും മറ്റു സാംക്രമികരോഗങ്ങൾക്കും കീഴ്പ്പെടുന്നവർക്ക് ആശ്വാസമായി അവിടുന്ന് പ്രത്യക്ഷപ്പെടുന്നു. ക്ലേശങ്ങളും സഹനങ്ങളും അടയാളപ്പെടുത്തിയ മനുഷ്യശരീരത്തിന് മരണാനന്തരം ലഭിക്കുന്ന ദൈവികമഹത്വം ഉറപ്പുവരുത്തുന്നു. അത് തിരുവുത്ഥാനം അതിരറ്റ പ്രതീക്ഷയുണർത്തുന്നു. അത് ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
ഏവർക്കും പ്രത്യാശാഭരിതമായ ഈസ്റ്റർ ആശംസകൾ.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
08:21 PM Apr 16, 2022 | Deepika.com