ഒരു സ്ത്രീയായി, ഒരു കത്തോലിക്കാ സന്യാസിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്.
നിശബ്ദരാക്കപ്പെട്ട ഒരു പറ്റം ജീവിതങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിച്ചുവരവേ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയ. ക്ഷമയുടെ മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ കന്യാസ്ത്രീയുടെ പുണ്യജീവിതം കാഴ്ചാനുഭവമായി വെള്ളിത്തിരയിലേക്ക്. പെരുന്പാവൂർ പുല്ലുവഴിയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിൽനിന്നും ദൈവവിളി സ്വീകരിച്ച് ക്ലാരിസ്റ്റ് സന്യാസിനിയായി മധ്യപ്രദേശിലെ ഇൻഡോറിലെത്തി ചൂഷണത്തിലും അടിച്ചമർത്തലുകൾക്കും വിധേയമാക്കപ്പെട്ട പിന്നോക്ക ജനതയുടെ രക്ഷകയായിരുന്നു സിസ്റ്റർ റാണി മരിയ.
ഒടുവിൽ ഒരു വാടകക്കൊലയാളിയുടെ കഠാര നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ജീവൻ വെടിഞ്ഞ് സ്വർഗം പ്രാപിച്ചപ്പോഴും കാരുണ്യം നിറഞ്ഞ ആ മനസ് ദൈവസന്നിധിയിൽ നിരന്തരം മാധ്യസ്ഥ്യം വഹിച്ച് ഇന്നും അനേകർക്ക് സൗഖ്യം പ്രദാനം ചെയ്യുന്നു. ആ ത്യാഗ പൂർണമായ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുകയാണ് മലയാളി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായകൻ ഡോ. ഷെയ്സണ്‍ പി. ഒൗസേഫ്.
കർമ നിരത ജീവിതം
ആത്മീയവും ഭൗതികവുമായി സുവിശേഷത്തിന്റെ പൂർത്തീകരണമായിരുന്നു സിസ്റ്ററിന്റെ ജീവിതം. എറണാകുളം ജില്ലയിൽ പുല്ലുവഴി വട്ടാലിൽ പരേതരായ പൈലി- ഏലീശ ദന്പതികളുടെ ഏഴു മക്കളിൽ ഒരാളായിരുന്നു സിസ്റ്റർ റാണി മരിയ.
പത്താം ക്ലാസ് പരീക്ഷാഫലം അറിഞ്ഞയുടനെയാണ് മേരിക്കുഞ്ഞ് എന്നു വിളിപ്പേരുള്ള റാണി മരിയ മഠത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിലറിയിക്കുന്നത്. മാതാപിതാക്കൾ ആദ്യം വിസമതിച്ചെങ്കിലും പിന്നീട് ദൈവഹിതം മനസിലാക്കി മകൾക്കൊപ്പം നിന്നു. നോവിഷ്യേറ്റ് കഴിഞ്ഞ് സഭാവസ്ത്ര സ്വീകരണത്തിന് ഒരു വർഷത്തിനു ശേഷമാണ് വടക്കേ ഇന്ത്യയിൽ മിഷനിലേക്കുള്ള യാത്ര തിരിക്കുന്നത്. ആദ്യം ബിജ്നോറിലായിരുന്നു സേവനം.
അവിടെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം തൊട്ടറിഞ്ഞു. നാട്ടിലെത്തുന്പോഴും തന്റെ മക്കൾ അവിടെയാണെന്ന് സിസ്റ്റർ പറയും. അവർക്കായി വസ്ത്രങ്ങളും സമ്മാനങ്ങളും ശേഖരിച്ചാണ് മടക്കം. തന്റെ കർമ മണ്ഡലത്തെ തിരിച്ചറിഞ്ഞ സിസ്റ്റർ റാണി മരിയ ഇൻഡോറിലെ സാധാരണക്കാരുടെ ശബ്ദമായി. വെല്ലുവിളികളെ സധൈര്യം നേരിട്ടു. ജന്മികളുടെ ചൂഷണത്തിനു വിധേയരാക്കപ്പെട്ട സാധാരണക്കാരായ കർഷർക്കായി സിസ്റ്റർ ശബ്ദമായി. അതു തന്നെയായിരുന്നു 41-ാം വയസിൽ രക്തസാക്ഷിത്വത്തിലേക്ക് അവരെ നയിച്ചതും.
54 തിരുമുറിവുകൾ
ഇൻഡോറിലെ പഞ്ചായത്ത് അംഗങ്ങളായ ജന്മികൾ നാട്ടുരാജാക്കന്മാരെപോലെ നാട്ടിലെ നീതിയും നിയമം തങ്ങളുടേതാക്കി മാറ്റി. കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത് പണം തിരികെ കൊടുക്കാത്തവരെ അടിമകളായി പിടിച്ചുകെട്ടി. സർക്കാരിൽനിന്നും സാധാരണക്കാർക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങളും സാന്പത്തിക സഹായങ്ങളും പഞ്ചായത്ത് അംഗങ്ങൾ പോക്കറ്റിലാക്കി തുച്ഛമായത് നൽകും. ചെറിയ വിഹിതം ലഭിക്കുന്പോൾ നിരക്ഷരരായ നാട്ടുകാർ പഞ്ചായത്ത് അംഗങ്ങൾ സ്വന്തം നിലയിൽ തങ്ങളെ സഹായിക്കുകയാണെന്ന് കരുതി.
തട്ടിപ്പ് മനസിലാക്കിയ സിസ്റ്റർ റാണി മരിയ പണം നേരിട്ട് ഗ്രാമീണർക്ക് നൽകണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചു. പരിഹാസത്തോടെയാണ് അവർ സിസ്റ്ററിനെ മടക്കി അയച്ചത്. അവഹേളിക്കപ്പെട്ടെങ്കിലും വീണ്ടും അധികാരികളെ സമീപിച്ചു. രക്തസാക്ഷിത്വത്തിന് ഏതാനും മാസം മുന്‍പ് ഇതേ ആവശ്യത്തിനായി ഒരിക്കൽക്കൂടി സിസ്റ്റർ അധികാരികളെ സമീപിച്ചു. കഴുത്തിലുണ്ടായിരുന്ന ജപമാലയിലെ കുരിശുരൂപത്തിൽ പിടിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു ’ഞങ്ങളുടെ മാതാപിതാക്കൾ വീട്ടിൽനിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണ കാട്ടണം.’
ആ അപേക്ഷ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്കായില്ല. ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി കർഷകർക്ക് അനുവദിച്ച ഗ്രാന്റ് നേരിട്ട് ലഭിച്ചു. സിസ്റ്റർ റാണി മരിയ ജീവിച്ചിരുന്നാൽ തങ്ങളുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന് മനസിലാക്കിയ ജന്മിമാർ സമന്ദർ സിംഗ് എന്ന വാടകകൊലയാളിയെ കണ്ടത്തി. പുല്ലുവഴിയിലേക്ക് അവധിക്കു വരുന്നതിനായി ഉദയനഗറിൽനിന്ന് ഇൻഡോറിലേക്ക് ബസ് മാർഗം യാത്ര തിരിച്ചതായിരുന്നു സിസ്റ്റർ. യാത്രാമധ്യേ ബസിൽവെച്ച് സിസ്റ്റർ റാണി മരിയയുടെ നേരെ സമന്ദർ സിംഗ് ആയുധം ഉയർത്തി. 54 തവണ കഠാര ആ ശരീരത്തിൽ ആഴ്ന്നിറങ്ങി.
ഘാതകൻ കുടുംബാംഗം
വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. ഇൻഡോർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സന്ദർശിക്കാൻ ഫാ. മൈക്കിൾ പുറാട്ടുകര സിഎംഐ എന്ന സ്വാമിയച്ചൻ പലപ്രാവശ്യമെത്തി. ജയിലിൽനിന്ന് ഇറങ്ങിയാൽ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചവരെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സ്വാമിയച്ചൻ മാനസാന്തരത്തിലേക്ക് നയിച്ചു.
ഘാതകനെ കാണാൻ സിസ്റ്ററിന്റെ മാതാപിതാക്കളും സഹോദരങ്ങളും ജയിലിൽ എത്തി. അയാളുടെ ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഗവർണറേയും സമീപിച്ചു. അങ്ങനെ സമന്ദർസിംഗിന്റെ ജയിൽ മോചനം വേഗത്തിലായി. ഇത്തരമൊരു സംഭവം മധ്യപ്രദേശിൽ ആദ്യമായിരുന്നു. മകനായും സഹോദരനായും സമന്ദർ സിംഗിനെ സിസ്റ്ററിന്റെ കുടുംബം സ്വീകരിച്ചു. ലോകത്തിനുമുന്പിൽ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായി മാറിയ സിസ്റ്ററിന്റെ അമ്മയുടെ ശവമഞ്ചം വഹിക്കാനും ജന്മം നൽകിയ മക്കളോടൊപ്പം അവർ സ്വീകരിച്ച ആ ഇളയ മകനുമുണ്ടായിരുന്നു.
ഫേസ് ഓഫ് ദ ഫേസ്ലെസ്
ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ഒരു മുഴുനീള ഫീച്ചർ സിനിമയായിട്ടാണ് ഡോ. ഷെയ്സണ്‍ പി ഒൗസേഫ് ഒരുക്കുന്നത്. ഫേസ് ഓഫ് ദ ഫേസ്ലെസ് എന്നു പേരിട്ടിരിക്കുന്ന സിനിമ സിസ്റ്റർ റാണി മരിയയുടെ നാടായ പുല്ലുവഴിയിലും കർമ ഭൂമിയായ ഇൻഡോറിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാരാണ് ചിത്രത്തിൽ സഹകരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു വ്യത്യസ്തങ്ങളായ വിഷയങ്ങളെ കുറിച്ചു ഡോക്യുമെന്ററികൾ ഒരുക്കി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചലച്ചിത്രകാരനാണു ഡോ. ഷെയ്സണ്‍ പി ഒൗസേഫ്. മുംബൈ സെന്റ് സേവ്യർ കോളജിലെ ഫിലിം, ടെലിവിഷൻ പ്രൊഡക്ഷൻ ഡിപാർട്ട്മെന്റിൽ കോഴ്സ് മേധാവിയായി പ്രവർത്തിക്കുന്ന ഷെയ്സണ്‍ ചാലക്കുടിക്കടുത്ത് കുറ്റിച്ചിറ മോതിരക്കണ്ണി പെരുന്പള്ളിക്കാടൻ കുടുംബാംഗമാണ്.
വിദ്യാഭ്യാസത്തിനു ശേഷം ഡോക്യുമെന്ററി ഫിലിം മേക്കിംഗ് തന്റെ കർമരംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ പഠനങ്ങളും വിവര ശേഖരണത്തോടും രണ്ടു വർഷത്തെ തിരക്കഥ രൂപീകരണത്തോടും കൂടെയാണ് ഡോ. ഷെയ്സണ്‍ ഫേസ് ഓഫ് ദ ഫേസ് ലെസ് ഒരുക്കുന്നത്.
സമൂഹത്തിന്റെ നീതിക്കുവേണ്ടി പോരാടിയ ജീവിതമാണ് സിസ്റ്റർ റാണി മരിയയുടേത്. അതിൽ അസ്വസ്ഥരായ ഇരുണ്ട ശക്തികളുടെ കയ്യിലെ ഒരു യന്ത്രം മാത്രമായിരുന്നു സിസ്റ്ററിന്റെ ഘാതകനായ സമന്ദർ സിംഗ്. നമുക്കിടയിൽ ഇന്നും ആ ശക്തി തുടരുന്നുണ്ട്. അത് ഈ ചിത്രത്തിലൂടെ വെളിച്ചത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ഒരു കന്യാസ്ത്രീയുടെ ജീവിതം മാത്രമല്ല, ഒരു സ്ത്രീയായി, ഒരു യോഗിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അതിനായി ഏറ്റവും മികച്ച ടീമിനെ എനിക്ക് ലഭിച്ചു. മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിലൂടെ ക്ഷമിക്കുന്പോഴും സ്നേഹിക്കുന്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്നുള്ള വലിയ സന്ദേശം ലോകത്തെ ഓർമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.
സിസ്റ്റർ റാണി മരിയ
02:07 AM Apr 10, 2022 | Deepika.com