കോഴിക്കോട്: തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിലും നേതൃമാറ്റത്തിലേക്കു കാര്യങ്ങളെത്തിക്കാതെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. അതേസമയം, അഞ്ചു ജില്ലകളിലെ പാർട്ടി പ്രസിഡന്റുമാരുടെ കാര്യത്തിൽ വൈകാതെ ഇളക്കി പ്രതിഷ്ഠ ഉണ്ടാകുമെന്നാണ് സൂചന.
പാർട്ടിയിൽ കടുത്ത ഭിന്നത നിലനിൽക്കുകയാണെങ്കിലും കസേര ഇളകാതിരിക്കാനുള്ള ഇടപെടലുകളിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ് കെ.സുരേന്ദ്രനും കൂട്ടാളികളും.
ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗം ചേർന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്മാറി നില്‍ക്കണമെന്ന ആവശ്യം ഒരു കോണിൽനിന്നും ഉയർന്നുവരാതെ നോക്കുന്നതിൽ നേതൃത്വം വിജയിച്ചു.
സുരേന്ദ്രനു പിന്തുണ
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ പിന്തുണ കെ.സുരേന്ദ്രനു ലഭിച്ചു. മാത്രമല്ല പി.കെ.കൃഷ്ണദാസ് പക്ഷമുള്പ്പെടെ സംഘടനാ തലത്തിലെ വീഴ്ച ചൂണ്ടികാണിച്ചെങ്കിലും പരസ്യമായി നേതൃമാറ്റമെന്ന ആവശ്യം ഉന്നയിക്കാൻ ധൈര്യപ്പെട്ടില്ല.
കുറച്ചുകൂടി പക്വതയോടെ സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന നിലപാടാണ് സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്. അതേസമയം, കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന വിമർശനം ഉയർന്നു.
ഇതിനിടെ, നാലു ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിർദേശം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
നേരത്തെ, പാർട്ടിയുടെ ഗ്രേഡ് ഉയരാത്തതിൽ ആർഎസ്എസ് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരുന്നു. യുവനേതാവ് കൂടിയായിരുന്ന കെ.സുരേന്ദ്രൻ പാർട്ടി തലപ്പത്തേക്കു വന്നപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രൻ എത്തിയിട്ടും പാർട്ടിക്കു വളർച്ച കിട്ടിയില്ലെന്നു മാത്രമല്ല പിന്നാക്കം പോവുകയും ചെയ്തതു നേതാക്കൾ തമ്മിലുള്ള ഭിന്നത മൂലമാണെന്ന നിലപാടിലാണ് ആർഎസ്എസ്.
ഗ്രൂപ്പുകളി
രണ്ടു ഗ്രൂപ്പുകൾ സജീവമായി പാർട്ടിക്കുള്ളിൽ ഭിന്നിപ്പുമായി മുന്നോട്ടു പോകുന്നതും അടുത്ത കാലത്ത് ഉയർന്ന ആരോപണങ്ങളും നിയമസഭയിൽ ഒരു സീറ്റു പോലും ലഭിക്കാത്തതും ആർഎസ്എസ് ഗൗരവമായിട്ടാണ് കാണുന്നത്.
ഇതിനിടയിൽ ആർഎസ്എസ് നിയോഗിച്ച നേതാക്കളെ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്തതും ഗൗരവമായിട്ടാണ് സംഘടന കാണുന്നത്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നിയോഗിക്കുന്ന നേതാക്കളിൽ പലരും ആരോപണ വിധേയരാകുന്നതിലും ആർഎസ്എസിന് അസംതൃപ്തിയുണ്ട്.
അത്ര സേഫ് അല്ല! ബിജെപിയിൽ അഞ്ചു ജില്ലാ പ്രസിഡന്റുമാർ തെറിച്ചേക്കും
05:30 AM Jan 01, 1970 | Deepika.com