ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരിക്കയിലെ അടിമത്ത സന്പ്രദായത്തിനെതിരേ ആഞ്ഞടിച്ച ഈ നോവൽ ഹാരിയറ്റ് ബീച്ചർ സ്റ്റോ (1811-1896) എന്ന വനിതയാണു രചിച്ചത്.
ഈ നോവലിലെ പ്രധാന കഥാപാത്രം അങ്കിൾ ടോം എന്ന അടിമയാണ്. കെന്റടിക്കവിലെ ഷെൽബി പ്ലാന്റേഷനിൽ അടിമജോലി ചെയ്തിരുന്ന അയാൾ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അടിമയായിരുന്നെങ്കിലും ഭാര്യയോടും മകനോടുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ ടോമിന് അവിടെ അവസരം ലഭിച്ചു.
എന്നാൽ, ടോമിന്റെ യജമാനനായ ഷെൽബി വലിയ കടക്കെണിയിൽ വീണതുകൊണ്ട് ടോമിയെയും മറ്റൊരു അടിമയെയും അഗസ്റ്റിൻ സെന്റ് ക്ലെയർ എന്ന ഒരാൾക്ക് വിൽക്കേണ്ടിവന്നു. പക്ഷേ, അപ്പോഴും സന്തോഷകരമായ ജീവിതമായിരുന്നു ടോമിന്റേത്. കാരണം, പുതിയ യജമാനനും അദ്ദേഹത്തിന്റെ പുത്രി ഈവായും ടോമിനെ ഒരുരീതിയിലും ബുദ്ധിമുട്ടിച്ചില്ല. എന്നു മാത്രമല്ല, ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു അവർ ടോമിനോടു പെരുമാറിയിരുന്നത്.
എന്നാൽ, അവരുടെ മരണത്തെത്തുടർന്ന് ടോം വീണ്ടും വിൽക്കപ്പെട്ടു. ഇത്തവണ ടോമിനെ വാങ്ങിയ സൈമൺ ലെഗ്രി എന്ന യജമാനൻ അതിക്രൂരനായിരുന്നു. തന്മൂലം ഒട്ടേറെ മർദനങ്ങൾ ടോമിനു നേരിടേണ്ടിവന്നു. ടോമിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചു കേൾക്കാനിടയായവർ ആ വിവരം ടോമിന്റെ ആദ്യയജമാനനായിരുന്ന ഷെൽബിയുടെ പ്ലാന്റേഷനിൽ അറിയിച്ചു. ഷെൽബി പണ്ടേ മരണമടഞ്ഞിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മകൻ ജോർജ് ഉടനെ ടോമിനെ തേടിയെത്തി. പക്ഷേ അപ്പോഴേക്കും ടോം കൊല്ലപ്പെട്ടിരുന്നു.
ടോമിന്റെ മരണവാർത്ത കേട്ട് അതീവ ദുഃഖിതനായ ജോർജ് ഉറച്ചൊരു തീരുമാനവുമായിട്ടായിരുന്നു തന്റെ പ്ലാന്റേഷനിൽ മടങ്ങിയെത്തിയത്. അദ്ദേഹം തന്റെ എല്ലാ അടിമകൾക്കും അന്നു സ്വാതന്ത്ര്യം നൽകി. ആ അവസരത്തിൽ ജോർജ് അവരോടു പറഞ്ഞു, ""നിങ്ങളുടെ പ്രിയ സുഹൃത്ത് അങ്കിൾ ടോം ഇവിടെ താമസിച്ചിരുന്ന മരംകൊണ്ടുള്ള ചെറിയ വീട് കാണുന്പോൾ നിങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് ഓർക്കുക. ആ വലിയ മനുഷ്യൻ സഹിച്ച പീഡനങ്ങളും അദ്ദേഹത്തിന്റെ മരണവുമാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിതെളിച്ചത്.''
ക്രൈസ്തവലോകം ഇന്നു വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുകയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മഹത്വപൂർണമായ ജറൂസലെം പ്രവേശനം ഓശാന ഞായറാഴ്ചയായ ഇന്ന് അനുസ്മരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഈ വിശുദ്ധവാരത്തിൽ അതിവേഗം നമ്മുടെ ശ്രദ്ധ പോകുന്നത് അവിടത്തെ പെസഹാ ആചരണത്തിലേക്കും പീഡാസഹനത്തിലേക്കും കുരിശുമരണത്തിലേക്കുമാണ്.
പെസഹ ആചരണം നമ്മെ അനുസ്മരിപ്പിക്കുന്നത് യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിന്റെ പുതിയൊരു പ്രമാണം നമുക്ക് നൽകിയതും വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനവുമാണ്. എന്നാൽ , അവിടെനിന്നും അതിവേഗം നമ്മുടെ ശ്രദ്ധ പോകുന്നത് ദുഃഖവെള്ളിയിലേക്കാണ്. കാരണം, മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി അതികഠിനമായ പീഡകൾ സഹിച്ച് യേശുക്രിസ്തു കുരിശിൽ മരിച്ച സംഭവമാണ് നിറകണ്ണുകളോടെ നാം അന്ന് അനുസ്മരിക്കുന്നത്.
അന്ന് ലോകമെന്പാടും മഹത്വത്തിന്റെ ചിഹ്നമായ കുരിശ് ഉയർത്തിപ്പിടിച്ച് ക്രൈസ്തവലോകം ഉദ്ഘോഷിക്കും, ""നോക്കൂ, ഈ മരക്കുരിശിലേക്ക്. ഇതുപോലൊരു മരക്കുരിശിൽ പീഡകൾ സഹിച്ചു മരിച്ചാണ് ദൈവപുത്രനായ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തതും നമ്മുടെ നിത്യരക്ഷയ്ക്കുള്ള മാർഗം തെളിച്ചതും.''
മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ, അങ്കിൾ ടോമിന്റെ സഹനവും മരണവുമാണ് ഷെൽബി പ്ലാന്റേഷനിലെ അടിമകളുടെ സ്വാതന്ത്ര്യത്തിനു വഴിതെളിച്ചത്. ഇതുപോലെതന്നെ, യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവുമാണ് പാപത്തിൽ നിന്നും മരണത്തിൽനിന്നുമുള്ള അടിമത്തത്തിൽനിന്നും നമുക്ക് മോചനം നൽകുന്നതും.
ടോം അടിമയായിരുന്നെങ്കിലും ടോമിനോട് അവന്റെ ആദ്യത്തെ യജമാനനായ ഷെൽബിക്കും ഷെൽബിയുടെ മകനായ ജോർജിനും ഉണ്ടായിരുന്ന അഗാധമായ സ്നേഹമാണ് ടോമിനെപ്പോലുള്ള അടിമകളുടെ സ്വാതന്ത്ര്യത്തിനു വഴിതെളിച്ചത്. ഈ സമാനത പാപത്തിന് അടിമകളായ നമ്മുടെ കാര്യത്തിലും കാണാവുന്നതാണ്.
പാപത്തിൽനിന്നുള്ള നമ്മുടെ മോചനത്തിനും നമ്മുടെ നിത്യരക്ഷയ്ക്കും വഴിതെളിച്ചത് ദൈവത്തിനു നമ്മോടുള്ള അനന്തമായ സ്നേഹമാണെന്ന യാഥാർഥ്യം നാം ബൈബിളിൽ ഇപ്രകാരം വായിക്കുന്നു. '' എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.'' (യോഹ. 3:16).
പിതാവായ ദൈവത്തിന്റെ സ്നേഹമാണ് തന്റെ ഏകജാതനായ പുത്രനെ ലോകരക്ഷയ്ക്കായി അയയ്ക്കാൻ കാരണമായതെങ്കിൽ പുത്രനായ ദൈവത്തിന്റെ സ്നേഹമാണ് നമുക്കുവേണ്ടി കുരിശിൽ മരിക്കാൻ അവിടുത്തെ പ്രേരിപ്പിച്ചത്. സെന്റ് പോൾ പോലെ, ""നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു'' (റോമാ 5:8). അങ്ങനെ, അവിടുന്ന് നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്നേഹവും ആ സ്നേഹത്തിനു നാം നൽകുന്ന അനുദിന പ്രത്യുത്തരവും കൂടുതലായി നമ്മുടെ പരിചിന്തനത്തിനു വിധേയമാക്കുന്ന സമയമാണ് വിശുദ്ധവാരം. ദൈവം എങ്ങനെയാണ് നമ്മെ സ്നേഹിക്കുന്നത് എന്നു തന്റെ പുത്രന്റെ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും അവിടന്നു വ്യക്തമാക്കിത്തന്നിട്ടുണ്ട്.
അതുപോലെ, എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കേണ്ടതെന്നും പരസ്പരം സ്നേഹിക്കേണ്ടതെന്നും ദൈവപുത്രനായ യേശുവും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ദൈവത്തിന്റെ തിരുവിഷ്ടമനുസരിച്ച് ജീവിച്ചാണ് അവിടത്തോടുള്ള സ്നേഹം നാം പ്രകടമാക്കേണ്ടത്. അതുപോലെ, യേശു നമ്മെ സ്നേഹിച്ചതുപോലെയാണ് നാം പരസ്പരം സ്നേഹിക്കേണ്ടതും.
നാം വിശുദ്ധവാരം ആചരിക്കുന്പോൾ ഇക്കാര്യങ്ങൾ നമ്മുടെ ചിന്തയിലും പ്രവൃത്തിയിലുമുണ്ടെന്നു നമുക്ക് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്നേഹംമൂലം സ്വാതന്ത്ര്യം
11:59 PM Apr 09, 2022 | Deepika.com