ഇടുക്കി കുമളി അണക്കര കുറ്റിപ്പാലയ്ക്കൽ സാബുവിന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്. സന്പാദ്യം എന്നു പറയാൻ ഒന്നുമില്ലാത്ത സാബു അനേകരുടെ കൈത്താങ്ങായി മാറിയിരിക്കുന്നു. അനാഥരെയും വൃദ്ധമാതാപിതാക്കളെയും ഭവനരഹിതരെയും സഹായിക്കാൻ ചെറുപ്പം മുതൽ മുന്നോട്ടിറങ്ങിയ സാബുവിന്റെ സദ്പ്രവൃത്തികൾ നാടിനും നാട്ടുകാർക്കും മാതൃകയും പ്രചോദനവുമായി മാറി.
കോടമഞ്ഞിന്റെ പുതപ്പിൽ ഇറ്റിറങ്ങുന്ന നൂൽമഴയോ അതല്ലെങ്കിൽ വെയിലോ മഞ്ഞോ ഒന്നും വക വയ്ക്കാതെ ദിവസവും കിലോമീറ്ററുകൾ താണ്ടിയുള്ള സേവനമാണ് സാബുവും ഇദ്ദേഹത്തിന്റെ കൂട്ടായ്മയും നടത്തിവരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ഇവർ വൃദ്ധ മാതാപിതാക്കൾക്ക് സാന്ത്വനവും മരുന്നും ഭക്ഷണവും എത്തിച്ചു നല്കുന്നു. സാബുവിന്റെ നേതൃത്വത്തിലുള്ള ’അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മ’ ചക്കുപള്ളം, വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ ആലംബഹീനർക്ക് കാരുണ്യത്തണലായി മാറിയിരിക്കുന്നു.
കല്ലും മുള്ളും നിറഞ്ഞ പാത
ചക്കുപള്ളം മേനോൻമേട്ടിലായിരുന്നു സാബു മുൻപ് താമസം. സ്കൂൾ പഠനകാലം മുതൽ ആതുരശുശ്രൂഷയിൽ താത്പര്യം പുലർത്തിയിരുന്ന ഇദ്ദേഹം വൃദ്ധസദനങ്ങൾ സന്ദർശിച്ച് ആരോരുമില്ലാതെ കഴിയുന്നവർക്ക് ആശ്വാസം പകരുന്നതിൽ വ്യാപൃതനായിരുന്നു. ജീവിതദുരിതങ്ങളിൽ നട്ടംതിരിയുന്ന അക്കാലത്ത് ആശ്വാസമല്ലാതെ പണം മുടക്കിയുള്ള സഹായം സാധ്യമായിരുന്നില്ല. വിവാഹശേഷം ഭാര്യാപിതാവ് വാങ്ങി നല്കിയ 10 സെന്റ് സ്ഥലം മാത്രമായിരുന്നു കൈവശഭൂമി. അക്കാലത്ത് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ചെറിയൊരു ഒരു സ്റ്റേഷനറി കട തുറന്നു.
ജൂണിലെ ഒരു കനത്ത മഴക്കാലത്ത് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ കാത്തു നിൽക്കുന്പോഴാണ് അയൽക്കാരനായ ഗോപാലൻ എന്ന ഒരു വയോധികൻ രോദനവുമായി അടുത്തുവരുന്നത്. വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നതിനാൽ കിടക്കാൻ ഇടമില്ലെന്ന അദ്ദേഹത്തിന്റെ പരിഭവം വല്ലാത്ത ആശങ്കയായി. തൊട്ടടുത്തുള്ള പള്ളിയിലെത്തി വികാരിയച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവിടെ നിന്നും ഏതാനും ആസ്ബറ്റോസ് ഷീറ്റുകൾ ലഭിച്ചു. കടയിലേക്കു സാധനങ്ങൾ വാങ്ങാൻ കൈവശമുണ്ടായിരുന്ന പണത്തിന് ശേഷിക്കുന്ന നിർമാണ സാമഗ്രികൾ വാങ്ങി ഗോപാലന്റെ വീട്ടിലെത്തിച്ചു.
കടയിൽ കാത്തിരുന്ന ഭാര്യ കാണുന്നത് വെറുംകൈയോടെ മടങ്ങിവരുന്ന സാബുവിനെയാണ്. ഇത്തരത്തിൽ പരോപകാരം പതിവാക്കിയതോടെ സ്റ്റേഷനറി കടയ്ക്ക് പൂട്ടു വീണു. ശേഷിച്ചത് വീടൊഴിയാതെ ദാരിദ്യവും. അണക്കര, പുറ്റടി, കുമളി സർക്കാർ ആശുപത്രികളിൽനിന്നു മരുന്നുകൾ വാങ്ങി ചക്കുപള്ളം പ്രദേശത്തെ വയോധികർക്ക് നല്‍കിയും രോഗികൾക്ക് കൂട്ടിരുന്നുമൊക്കെവിവിധ ശുശ്രൂഷകൾ സാബു തുടർന്നു. നാട്ടുവഴികളും മലകളും കയറിയിറങ്ങി കുട്ടികൾക്ക് പഠനസാമഗ്രികൾ, രോഗികൾക്ക് കന്പിളിപുതപ്പുകൾ എന്നിവ എത്തിച്ചു നല്കി.
ഒട്ടേറെപ്പേരുടെ വിമർശനങ്ങൾ ഉയർന്ന ആദ്യകാലത്തും അശരണർക്കു സഹായം എത്തിക്കുന്നതിൽ സാബു യാതൊരു വീഴ്ചയും വരുത്തിയില്ല. മാത്രമല്ല കരുണാർദ്രമായ സദ്പ്രവൃത്തികൾ സ്വാർഥതയില്ലാതെ ചെയ്യുന്നത് വീക്ഷിച്ചിരുന്ന സുമനസുകൾ നാട്ടിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു മണർകാട് സ്വദേശിയും ചക്കുപള്ളത്ത് താമസക്കാരനുമായിരുന്ന മാരുതി ബിജു. പണമില്ലാതെ താനെങ്ങനെ രോഗികളെയും അഗതികളെയും സഹായിക്കുമെന്ന ആശങ്കയിൽ സാബു മാരുതി ബിജുവിനെ സമീപിച്ചപ്പോൾ അദ്ദേഹം ഉദാരമായി സഹായം നൽകി. ആതുരസേവനം കൂടുതൽ വിപുലമായപ്പോൾ ഒട്ടേറെപ്പേർ ഈ സഹായക്കൂട്ടായ്മയിൽ കണ്ണികളായി മാറി.
അമ്മയ്ക്കൊരുമ്മ
വീടുകൾ കയറിയിറങ്ങി ആതുരശുശ്രൂഷ ചെയ്തിരുന്ന സാബു ആദ്യഘട്ടത്തിൽ കൂടുതൽ സമയം ചെലവിട്ടിരുന്നത് അഗതികളായ വയോധികർക്കൊപ്പമായിരുന്നു. ഒരിക്കല്‍ ഒരു വൃദ്ധ മാതാവിനോടു സംസാരിക്കുന്പോൾ ആ അമ്മ പറഞ്ഞ വാക്കാണ് അമ്മയ്ക്കൊരുമ്മ എന്ന സ്നേഹക്കൂട്ടായ്മയ്ക്ക് തുടക്കമായത്. എനിക്കൊരുമ്മ തരാൻ പോലും മക്കൾ ആരുമില്ലെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. ’അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ’പ്രവർത്തനങ്ങൾ വിപുലമാക്കിയതോടെ അത് നാടിന്റെ സ്പന്ദനമായി മാറുകയായിരുന്നു.
പുറ്റടി സർക്കാർ ആശുപത്രിയിൽ ഒരിക്കൽ ഒരു വൃദ്ധമാതാവിന്റെ വാക്കുകൾ ഏറെ വേദനാകരമായിരുന്നു. അമ്മ എന്തു ഭക്ഷണം കഴിച്ചുവെന്ന ചോദിച്ചപ്പോൾ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണം നൽകാൻ ആരുമില്ലെന്നുമുള്ള പരിഭവം ഉള്ളുലച്ചു. ആശുപത്രിയിൽ എത്തിച്ച ഏക മകൻ രണ്ടുദിവസമായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നന്നും പറഞ്ഞു. ഹോട്ടലിൽ നിന്ന് ഉൗണ് വാങ്ങി നൽകിയാണ് സാബു മടങ്ങിയത്. ഇതേത്തുടർന്നാണ് സുമനസുകളുടെ സഹായത്തോടെ ദിവസവും പൊതിച്ചോറുകൾ ശേഖരിച്ച് വിശക്കുന്ന രോഗികൾക്ക് നല്കാൻ തുടങ്ങിയത്.
സിനിയിൽ തെളിഞ്ഞ പ്രകാശം
അനാഥമന്ദിരങ്ങളിലും ബാലഭവനുകളിലും അമ്മയ്ക്കൊരുമ്മയുടെ സന്ദർശനം പതിവായിരുന്നു. ഒരിക്കൽ ചേറ്റുകുഴി ഗ്രേസ് വികലാംഗ പുനരധിവാസ കേന്ദ്രത്തിലെത്തിയപ്പോഴാണ് അന്ധയായ സിനി എന്ന പെണ്‍കുട്ടിയെ കാണാനിടയായത്. ജന്മനാ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സിനിക്ക് പതിനാറാം വയസിൽ അടുത്ത കണ്ണിന്റെയും കാഴ്ച നഷ്ടമായതോടെയാണ് ബന്ധുക്കൾ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
സഹായിക്കാൻ തനിക്ക് ആരുമില്ലെന്ന സിനിയുടെ ആശങ്ക അറിഞ്ഞതോടെ സിനിയെ തേനിയിലെ നേത്രാശുപത്രിയിൽ കൊണ്ടുപോയി. വിദഗ്ധചികിത്സയ്ക്ക് മധുരയിലേക്കു കൊണ്ടുപോകാൻ നിർദേശമുണ്ടായി. അവിടത്തെ പരിശോധനയിൽ 50,000 രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാൽ ഒരു കണ്ണിന്റെ കാഴ്ച്ച തിരികെ ലഭിക്കുമെന്നറിഞ്ഞു. അണക്കര നിവാസികളിൽനിന്ന് ഈ തുക സമാഹരിച്ചു വിജയകരമായി ശസ്ത്രക്രിയ നടത്തി. മൂന്നാം ദിവസം കണ്ണിന്റെ കെട്ടഴിച്ച ഡോക്ടർ ചോദിച്ചു, സിനിക്ക് ആരെയാണ് കാണേണ്ടതെന്ന്.
അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയിലെ സാബുവിനെയാണ് ആദ്യം കാണേണ്ടതെന്നായിരുന്നു മറുപടി. സന്തോഷവതിയായി സിനി സ്വന്തം വീട്ടിലേക്ക് പോയി. ഇന്ന് വിവാഹിതയും അമ്മയുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.
സാബു 2005-ൽ തുടങ്ങിയ സാമൂഹിക പ്രവർത്തനം ഇന്ന് നാട് ഏറ്റെടുത്തിരിക്കുന്നു. ദേശവാസികളുടെ സ്നേഹകൂട്ടായ്മ ഭവനരഹിതർക്ക് വീടുകളും ഇതര സഹായങ്ങളുമായി നാടിനു കരുതലായിരിക്കുന്നു. വിശേഷവേളകളിൽ ഭവനങ്ങളിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നല്കുന്നു. കോവിഡ് കാലത്ത് ഒന്നര ഏക്കർ കൃഷിയിടത്തിലെ പച്ചക്കറി ഒരു കർഷകൻ അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയ്ക്ക് വിട്ടുനല്‍കിയത് ഒട്ടേറെ ദരിദ്രവീടുകൾക്ക് സഹായകരമായി മാറി. ഉറ്റവർ ഉപേക്ഷിച്ച വൃദ്ധമാതാപിതാക്കളുമായി തേക്കടിയിലും മൂന്നാറിലുമൊക്കെ ഉല്ലാസ യാത്ര നടത്താനും സാബുവും സുഹൃത്തുക്കളും സമയം കണ്ടെത്തുന്നു.
ലക്ഷങ്ങളുടെ സഹായങ്ങള്‍ ഒട്ടേറെപ്പേരിൽ എത്തിച്ച ഈ കാരുണ്യപ്രവർത്തകന്‍ മൂന്നു വർഷം മുൻപ് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ചെറിയൊരു വീട് സ്വന്തമായത്. ബാബു സുരഭി, ഡേവിസ് തോമസ്, സജി ജോർജ് പതിപ്പള്ളി എന്നിവരാണ് എല്ലാ ആവശ്യങ്ങൾക്കും സാബുവിനൊപ്പമുള്ളത്. ഒപ്പം ചക്കുപള്ളം പഞ്ചായത്തിലെ സന്മനസ്കരായ വലിയൊരു നിരയും.
തോമസ് വർഗീസ്