വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിനെ പ്ലാവ് സ്നേഹിയാക്കിയത്. ചക്കാന്പുഴയിൽ ഇദ്ദേഹത്തിന്റെ ഒന്നരയേക്കർ തോട്ടം നിറയെ വ്യത്യസ്ത ഇനം പ്ലാവുകളാണ്.
പാലാ ചക്കാന്പുഴയിലെ ചക്കപ്പെരുമ ചെറുതൊന്നുമില്ല. ഇവിടെ നിറത്തിലും രുചിയിലും വലിപ്പത്തിലും വ്യത്യസ്തമായ 316 ഇനം പ്ലാവുകളെ പരിപാലിക്കുകയാണ് കട്ടക്കയം വി.എ.തോമസ്. വൈവിധ്യമാർന്ന പ്ലാവ് ഇനങ്ങൾ എവിടെയുണ്ടെങ്കിലും സ്വന്തമാക്കി തോട്ടത്തിൽ ഇദ്ദേഹം സംരക്ഷിച്ചുവരുന്നു. വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിനെ പ്ലാവ് സ്നേഹിയാക്കിയത്. ചക്കാന്പുഴയിൽ ഇദ്ദേഹത്തിന്റെ ഒന്നരയേക്കർ തോട്ടം നിറയെ വ്യത്യസ്ത ഇനം പ്ലാവുകളാണ്.
കേരളത്തിനകത്തും പുറത്തു നിന്നും നിരവധി പേരാണ് തോമസിന്റെ പ്ലാവ് തൈകൾ തേടിയെത്തുന്നത്. തൈകൾ ഉത്പാദിപ്പിക്കുക മാത്രമല്ല ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി ഇദ്ദേഹം വിപണനം നടത്തുന്നു. മൂന്നു വർഷം മുന്പാണ് ഒന്നരയേക്കറിലെ റബർ തോട്ടം വെട്ടിമാറ്റി തോമസ് പ്ലാവുകൾ നട്ടത്. പ്ലാവ് വൈവിധ്യത്തിൽ ആകൃഷ്ടനായ ഇദ്ദേഹം ഒരേക്കറോളം സ്ഥലത്തെ റബർകൂടി വെട്ടിനീക്കി പ്ലാവ് നടാൻ തയാറെടുക്കുകയാണ്. ഇതിനായി പ്ലാവിൻ തൈകൾ ബഡ്ഡു ചെയ്ത് കൂടകളിൽ സംരക്ഷിച്ചുവരുന്നു.
ചക്കയും ചക്കപ്പഴവും തേടി
മുൻകാലങ്ങളിൽ നാട്ടിലെ കൃഷിയിടങ്ങളിൽ വൈവിധ്യമാർന്ന പ്ലാവിനങ്ങൾ ഉണ്ടായിരുന്നത് കാലക്രമേണ നശിച്ചുപോയതോടെയാണ് അന്യം നിന്നു പോകുന്ന ഇനങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനും ജീവിതം സമർപ്പിക്കാൻ തോമസ് തീരുമാനിച്ചത്. വൈവിധ്യമാർന്നതും രുചികരവുമായ ചക്കയും ചക്കപ്പഴവും ഉള്ളതായി അറിഞ്ഞാൽ തോമസ് അന്വേഷിച്ചെത്തും. നാടൻ വരിക്ക പ്ലാവുകളിലാണ് കൂടുതൽ ശ്രദ്ധ. ചക്ക വാങ്ങിക്കൊണ്ടു വരുന്നതോടൊപ്പം പ്ലാവിന്റെ കന്പുകളും കൊണ്ടുവരും.
പ്ലാവിന്റെ കന്പുകൾ ബഡ്ഡു ചെയ്തു മികച്ച തൈകളാക്കി മാറ്റും. ചക്കയും കന്പും കൊണ്ടുവരുന്ന സ്ഥലവും ചക്കയുടെ രുചിയും നിറവും നോക്കി പുതിയ ഇനത്തിനു പേരിടുകയും ചെയ്യും. ചക്കയിലെ രുചികൾ തേടി തോമസിന്റെ യാത്രകൾ തുടരുകയാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ചക്കയുള്ളവർ തോമസിനായി കാത്തിരിക്കും. അദ്ദേഹം ചെന്ന് ചക്ക രുചിച്ചറിയും. ചക്കപ്പുഴുക്കും ചക്കപ്പഴവും രുചിച്ചുനോക്കിയശേഷമാണ് ഓരോ ചക്കയുടെയും വൈവിധ്യം മനസിലാക്കുക.
രുചിയിൽ വ്യത്യസ്തത തോന്നിയാൽ അതിന്റെ കന്പുകൾ ശേഖരിച്ചായിരിക്കും മടക്കം. പാകി മുളപ്പിച്ച് തൈകളിൽ ഈ കന്പുകൾ ബഡ്ഡ് ചെയ്താണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. കുരു മുളപ്പിച്ചാൽ യഥാർഥ മാതൃഗുണം ലഭിക്കില്ലാത്തതിനാൽ ബഡ്ഡ് തൈകളാണ് വളർത്തിയെടുക്കുക.
ഇനങ്ങളിലെ വൈവിധ്യം
എല്ലാ മാസങ്ങളിലും ഫലം തരുന്നതു മുതൽ വിവിധ സീസണുകളിൽ കായിടുന്നതുവരെയായി പ്ലാവുകളുടെ വൈവിധ്യമാണ് ശേഖരത്തിലുള്ളത്. കേരളത്തിന് പുറത്തുനിന്നുള്ള ഇനങ്ങളും ഇതിൽപ്പെടും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിയറ്റ്നാം സൂപ്പർ ഏർളി. നട്ട് രണ്ട് വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും. സ്ഥലപരിമിതിയുള്ളവർക്കും വളർത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. വർഷത്തിൽ ആറു മാസത്തോളം ഇതിൽ ചക്കയുണ്ടാകും.
ഡിസംബർ മാസത്തിൽ കായ്ക്കുന്ന മധുരമുള്ള ചക്കയാണ് ഡിസംബർ ഹണി, വിളക്കിൻ ചോട്ടിൽ വരിക്ക, ഒക്്ടോബർ വരിക്ക, ചുവപ്പൻ സിന്ദൂര വരിക്ക, ഫുട്ബോൾ വരിക്ക എന്നിങ്ങനെ വിവിധ ഇനങ്ങൾ. ചോക്ലേറ്റ് വരിക്ക, വെള്ളക്കൂഴ തുടങ്ങി ചകിണിയില്ലാത്ത ചക്ക കായ്ക്കുന്ന പ്ലാവു വരെയാണ് തോട്ടത്തിലെ വൈവിധ്യം. ആഞ്ഞിലിയിൽ പ്ലാവ് ബഡ്ഡ് ചെയ്തും തോമസു ചേട്ടൻ വിജയകരമായ പരീക്ഷണം നടത്തി.
പുല്ലും പൊതയും വളം
പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ഇദ്ദേഹത്തിന് പ്രത്യേകതയുണ്ട്. രുചിയിലും ഗുണത്തിലും പെരുമയുള്ള ഇനം കൂടത്തൈകളിൽ ബഡ്ഡ് ചെയ്തെടുക്കുകയാണ് പതിവ്. ഇതിനായി ചെറുകൂടകളിൽ പ്ലാവിൻ തൈകൾ ഇതിനായി ധാരാളമായി കരുതലുണ്ട്. മാതൃവൃക്ഷങ്ങളുടെ അതേ ഗുണമേൻമയുള്ള തൈകൾ ഒരുവർഷത്തെ ശ്രമഫലമായി നടാൻ കഴിയുന്ന രീതിയിലാക്കും. 30 അടി ഇടവിട്ട് കുഴികളെടുത്ത് ജൈവവളം ചേർത്ത് തനതു വിളയായിട്ടാണ് നടുന്നത്. ചെറുതൈകൾക്ക് വേനൽക്കാലത്ത് ജലസേചനം നൽകും.
പുല്ലും പോതയുമാണ് പ്രധാന വളം. പച്ചപ്പുല്ല് വെട്ടി ചുവട്ടിലിട്ടു കൊടുത്താൽ തന്നെ പലവിധ രോഗങ്ങളിൽ നിന്നും പ്ലാവിനെ സംരക്ഷിക്കാൻ കഴിയും. കൂടാതെ ചാണകവും നൽകും. എത്ര ചാണകം നൽകുന്നുവോ അത്രയും ചക്ക തരുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ബഡ് പ്ലാവിൻ തൈകൾ മൂന്നു നാലു വർഷത്തിനുള്ളിൽ ഫലം തന്നുതുടങ്ങും.
ജാക്ഫ്രൂട്ട് പാരഡൈസ്
യാത്ര പോകുന്ന സ്ഥലങ്ങളിലെല്ലാം ആ നാട്ടിലെ പ്ലാവുകളെക്കുറിച്ച് ചോദിച്ചറിയും. 76-ാം വയസിലും ചുറുചുറുക്കോടെ കാർഷിക ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ പ്ലാവ്തോട്ടം കാണാനും തൈകൾ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്. കൂടാതെ ഡ്രയറിൽ ഉണക്കിയ ചക്കപ്പഴവും പച്ചചക്കയും മൂല്യവർധിത ഉത്പന്നങ്ങളും വിൽപനയ്ക്കുണ്ട്. പ്ലാവുകളെ പരിപാലിക്കുന്ന തോമസിനെ തേടി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവുമധികം വ്യത്യസ്തയിനം പ്ലാവുകൾ നട്ടുവളർത്തിയതിന് യുആർഎഫ് ഏഷ്യൻ റിക്കാർഡും സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ കാർഷിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്ലാവുകൾ നട്ടുകഴിഞ്ഞാൽ പിന്നെ കാര്യമായ മുതൽ മുടക്കില്ല. സീറോ ബജറ്റിൽ തലമുറകൾക്ക് വരുമാനം കിട്ടും. വിപണി സാധ്യത കൂടിയതിനാൽ മികച്ച വരുമാനം ഇതുവഴി നേടാൻ സാധിക്കുന്നതായി തോമസ് പറയുന്നു.
ജിബിൻ കുര്യൻ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
07:31 AM Apr 03, 2022 | Deepika.com