2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്കുന്നു. കാറ്റും കോളുമായി തിരയുയർത്തുന്ന കടൽ. ഇവർക്കു നടുവിൽ നിശ്ചയദാർഢ്യത്തിന്റെ മുഖത്തോടെ നിൽക്കുന്ന ഒരു കൗമാരക്കാരി. 4.22ന് കടൽ അൽപം ശമിച്ചതോടെ ജിയറായ് എന്ന ആ പെണ്‍കുട്ടി കടലിലേക്കിറങ്ങി. തുടർന്നുള്ള മിനിറ്റുകളിൽ ഇവൾ സൃഷ്ടിച്ചത് ലോക റിക്കാർഡാണ്. പ്രമുഖ ഇന്ത്യൻ നീന്തൽ താരം ബുല ചൗധരി 2004 ൽ 13 മണിക്കൂറും 52 മിനിറ്റും കൊണ്ടു നീന്തിക്കടന്ന പാക് കടലിടുക്ക് (ഗൾഫ് ഓഫ് മാന്നാർ 29 കിലോമീറ്റർ) ഈ കൗമാരക്കാരി അതിലും കുറഞ്ഞ സമയത്തിൽ ധനുഷ്കോടിയിലെ അരിച്ചാൽ മുനൈ ബീച്ചിലേക്ക് നീന്തിക്കയറി. എടുത്ത സമയം 13 മണിക്കൂറും പത്തുമിനിറ്റും. ബുല ചൗധരിയുടെ സമയത്തേക്കാൾ 42 മിനിറ്റിന്റെ കുറവ്. ആഹ്ലാദത്തിന്റെ പരകോടിയിൽ തമിഴ്നാട് ഡിജിപി ഡോ. സി. ശൈലേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആഹ്ലാദാരവങ്ങളോടെ ജിയറായിയെ സ്വീകരിച്ചു.
മുംബൈ സ്വദേശിനി പതിമൂന്നുകാരിയായ ജിയറായ് എന്ന പാരാസ്വിമ്മർ നേവി ഉദ്യോഗസ്ഥൻ മദൻ റായിയുടെ മകൾ. ഒന്നല്ല പല റിക്കാർഡുകളും പല പരിമിതികളുമായി ഇവിടെ മറി കടന്നത്. പാക് കടലിടുക്ക് നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ വനിത, ആദ്യത്തെ പാരാ സ്വിമ്മർ എന്നീ റിക്കാർഡുകൾ. ഇനിയാണ് ഏറ്റവും പ്രധാന വസ്തുത കൂടി കേൾക്കേണ്ടത്. ഓട്ടിസത്തിന്റെ കുരുക്കിൽ ഒറ്റമുറിയിൽ ഒതുങ്ങാതെ പരിമിതികളെ മറികടന്ന് അഭിമാനനേട്ടം സ്വന്തമാക്കാൻ ജിയറായിക്കു സാധിച്ചു. ഇത്രയേറെ വലിയ നേട്ടത്തിലേക്ക് മകളെ പരിശീലിപ്പിച്ച മദൻ റായി കുടുംബത്തിന് അതിലേറെ അഭിമാനം.
ഫ്ളാഷ് ബാക്ക്
രണ്ടുവയസുള്ളപ്പോഴാണ് ജിയയ്ക്ക് ബൗദ്ധിക വൈകല്യമുണ്ടെന്ന്(ഓട്ടിസം സ്പെക്ട്രം ഡിസോർഡർ) മാതാപിതാക്കൾ മനസിലാക്കുന്നത്. പിന്നീട് ചികിത്സയായി. മാസങ്ങൾ പിന്നിട്ടപ്പോൾ ജിയയുടെ സ്വഭാവ സവിശേഷതയിലുള്ള ’ആവർത്തിച്ചുള്ള മുട്ടൽ’ തെറാപ്പിയായി മാറ്റാനുള്ള സാധ്യത ഡോക്ടർ ആലോചിച്ചു. ഒടുവിൽ നീന്തൽ ഒരു തെറാപ്പിയായി എടുക്കാനുള്ള തീരുമാനത്തിലെത്തി. ഓട്ടിസം ഉള്ള കുട്ടികളിൽ ഏതെങ്കിലും അപാരമായ ഒരു പ്രത്യേക കഴിവ് കരുതലായുണ്ടാകും. ജിയയുടെ ആ കഴിവ് നീന്തലിലായിരുന്നു. നീന്തൽ ഇഷ്ടപ്പെട്ടു തുടങ്ങിയ ജിയയ്ക്ക് അതൊരു അഭിനിവേശമായി. ആ കഴിവിനെ മത്സരരംഗത്തേക്കു തിരിച്ചുവിടാൻ മാതാപിതാക്കൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. പ്രത്യേകിച്ച് നീന്തൽ മത്സരങ്ങളിലെ നിയമവശങ്ങളെ മനസിലാക്കിക്കൊടുക്കാൻ. ജിയയുടെ നിശ്ചയദാർഢ്യവും മാതാപിതാക്കളുടെ അശ്രാന്ത്ര പരിശ്രമവുമാണ് അംഗീകാരങ്ങളിലേക്ക് നീന്തിക്കയറാൻ ജിയയ്ക്ക് കരുത്തായയത്. ടെക്നിക്കുകൾ പെട്ടെന്ന് പഠിച്ചെടുത്തതോടെ ജിയയെന്ന പാരാ സ്വിമ്മർ ഉദയം കൊണ്ടു.
നീന്തിയെടുത്ത അംഗീകാരങ്ങൾ
ഇന്ത്യാ മഹാരാജ്യത്തിനു ചുറ്റുമുള്ള ഒട്ടേറെ മേഖലയിലൂടെ നീന്തിക്കയറിയ അനുഭവമുണ്ട് ഈ ചെറുപ്രായത്തിൽ ജിയയ്ക്ക് . 2021 ഫെബ്രുവരിയിൽ അറബിക്കടലിലെ വർളി സീലിങ്കിൽ നിന്നും ബാന്ദ്ര വരെ 36 കിലോമീറ്റർ എട്ടുമണിക്കൂർ 40 മിനിറ്റിൽ നീന്തിക്കയറി. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ ഇടം പിടിച്ചതു കൂടാതെ രാഷ്ട്രീയ ബാൽപുരസ്കാരവും (2022) തേടിയെത്തി. ഓപ്പണ്‍ വാട്ടർ പാര സ്വിമ്മറും ഓപ്പണ്‍ വാട്ടർ സ്വിമ്മിംഗിൽ വേൾഡ് റിക്കാർഡ് ഹോൾഡറുമാണ് ജിയ. 2021ലെ സ്ത്രീസമ്മാൻ പുരസ്കാരവും യുപി സ്റ്റേറ്റ് റോൾ മോഡൽ പുരസ്കാരവും ജിയ നേടിയിട്ടുണ്ട്. 2021 ജനുവരിയിൽ അറബിക്കടലിലെ കഠിനവഴികളിലൊന്നായ അർണാല ഫോർട്ടുമുതൽ വസായ് ഫോർട്ടുവരെ 22 കിലോമീറ്റർ ഏഴുമണിക്കൂർ നാലുമിനിറ്റിൽ നീന്തിക്കയറി.
2019 ജനുവരിയിൽ പത്തുവയസും ഏഴുമാസവും പ്രായമുള്ളപ്പോൾ പോർബന്തറിൽ നടന്ന നാഷണൽ ഓപ്പണ്‍ വാട്ടർ സീ സ്വിമ്മിംഗ് ചാന്പ്യൻഷിപ്പിൽ അഞ്ചു കിലോമീറ്ററിലും 2020ൽ അഞ്ചു കിലോമീറ്റർ, ഒരു കിലോമീറ്റർ വിഭാഗങ്ങളിലും സ്വർണം നേടി. 2020 ഫെബ്രുവരിയിൽ എലിഫന്റ ഐലൻഡിൽ നിന്നും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് മൂന്നുമണിക്കൂർ 27 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ നീന്തിയെത്തി.
ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ജിയയുടെ പേരുണ്ട്. 2021 മാർച്ചിൽ നടന്ന പാരാസ്വിമ്മിംഗ് ചാന്പ്യൻഷിപ്പിൽ മൂന്നുസ്വർണവും കരസ്ഥമാക്കി. ഇക്കഴിഞ്ഞ മൂന്നുവർഷത്തിനിടെ 24 സ്വർണവും ഒരു വെള്ളിയുമാണ് സ്വന്തം അക്കൗണ്ടിലേക്കെത്തിച്ചത്. മുംബൈ നേവി ചിൽഡ്രൻസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ജിയ. ഏഴു ഭൂഖണ്ഡങ്ങളിലുമായി ഏഴുകടലുകൾ നീന്തിക്കടക്കുന്ന ആദ്യസ്വിമ്മറും പ്രായംകുറഞ്ഞ പാരാസ്വിമ്മറും ആകാനുള്ള കാത്തിരിപ്പിലും പരിശ്രമത്തിലുമാണ് ഈ നീന്തൽതാരം.
വി.എസ്. ഉമേഷ്
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
04:01 AM Mar 27, 2022 | Deepika.com