മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായകനും ഗാനരചയിതാവുമായ സാഷ ബൂൾ ഇതു പറയുന്നത് യുദ്ധമുഖത്തുനിന്നാണ്. പട്ടാളക്കാരനായി മാറിയ സംഗീതജ്ഞൻ. റഷ്യൻ കടന്നകയറ്റത്തെ ചെറുക്കാൻ തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവച്ചവരിൽ ഒരാൾ മാത്രമാണ് സാഷ.
ഒരു മാസം മുന്പുവരെ, കഴിഞ്ഞ പത്തുവർഷമായി റുമിനേറ്റിവ് ഫോക്-റോക്ക് ഗാനങ്ങൾ ഒരുക്കി ജന്മനാടായ യുക്രെയ്നിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു അയാൾ. ഇപ്പോൾ അയാളുടെ മനസിൽ സംഗീതമല്ല. സത്യം പറഞ്ഞാൽ, എങ്ങനെ ജീവിച്ചിരിക്കാമെന്നും, എങ്ങനെ കൂടുതൽ റഷ്യൻ പട്ടാളക്കാരെ കൊല്ലാമെന്നുമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്- സാഷ പറയുന്നു. കീവിനു സമീപമുള്ള നഗരത്തിൽ ജനിച്ച അദ്ദേഹം തന്റെ മുപ്പത്തിമൂന്നാം ജന്മദിനമായിരുന്ന ഇക്കഴിഞ്ഞ തിങ്കളാഴ്ചയും യുദ്ധമുഖത്തുതന്നെയുണ്ടായിരുന്നു.
തെറ്റിയ താളം
അധിനിവേശം ജീവിതതാളം തെറ്റിച്ചത് പൊടുന്നനെയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. സംഗീതജ്ഞർ നാടുവിടുകയോ സുരക്ഷിത സങ്കേതങ്ങൾ തേടുകയോ ചെയ്തു.. വേദികൾ കൊട്ടിയടയ്ക്കപ്പെട്ടു.. ആഘോഷങ്ങൾ അരങ്ങൊഴിഞ്ഞു... എന്നാൽ ഉള്ളിൽ കൊളുത്തിവലിക്കുന്നൊരു മാറ്റംകൂടി ഉണ്ടായി- മറ്റു പലരെയുംപോലെ കലാകാരന്മാരിൽ വലിയൊരു ഭാഗംപേർ രാവുവെളുത്തപ്പോൾ പട്ടാളക്കാരായി! സംഗീതോപകരണങ്ങൾ താഴെവച്ച് ആയുധങ്ങൾ കൈയിലെടുത്തു. വീട്ടിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ദൂരേക്കു പോകുകയാണെന്ന് എനിക്കറിയാമായിരുന്നു. തീർത്തും അപരിചിതമായൊരിടത്താണ് ഞാൻ എത്തിച്ചേർന്നത്. പുതിയ ആളുകൾ, പുതിയ നിയമങ്ങൾ, പുതിയ ചിട്ടകൾ- ഒരു പാട്ടുകാരനെന്ന നിലയ്ക്കുള്ള ജീവിതത്തിൽനിന്ന് തീർത്തും വ്യത്യസ്തം- പടിഞ്ഞാറൻ യുക്രെയ്നിലിരുന്ന് സാഷ പറയുന്നു.
സെക്ടോറിയൽ എന്ന പ്രശസ്തമായ യുക്രെയ്നിയൻ മെറ്റൽ ബാൻഡിലെ ലീഡ് ഗായകനാണ് ഇവാൻ കൊസാകെവിച്. ബാൻഡിനുവേണ്ടി പാടിയ പാട്ടുകളിലെ വിചിത്രമായ വരികൾ യാഥാർഥ്യമായതിന്റെ അന്പരപ്പ് അയാൾക്ക് ഇനിയും മാറിയിട്ടില്ല. വരികൾ കേൾക്കൂ-
മനുഷ്യരിലെ മൃഗങ്ങളെ ഞാൻ കണ്ടു...തൊണ്ടയിലെ മാംസം പിളർക്കാനും ചുടുരക്തം കുടിക്കാനും ഒരുങ്ങിയ കൂർത്ത പല്ലുകളുമായി...
അധിനിവേശത്തിന്റെ ആദ്യനാൾമുതൽ ഇവാൻ സൈന്യത്തിൽ സന്നദ്ധ സേവകനാണ്. പുലർച്ചെ നാലു മണിയോടെയാണ് എന്റെ രാജ്യത്ത് ആദ്യത്തെ ആക്രമണമുണ്ടായത്. അന്നു വൈകീട്ട് രണ്ടു മണിക്ക് ആയുധങ്ങളുമായി ഞാൻ എന്റെ യൂണിറ്റിനൊപ്പം ചേർന്നു- ഇവാൻ പറയുന്നു.
ഒട്ടേറെ റിഹേഴ്സലുകളുമായി സ്റ്റേജ് പരിപാടികൾക്ക് ഒരുങ്ങിയിരുന്നവരാണ് ഒരു റിഹേഴ്സലുമില്ലാത്ത യുദ്ധമുഖത്ത് ജീവൻ പണയംവച്ച് പൊരുതുന്നത്- സദാ നിർദേശങ്ങൾക്കു കാതോർത്ത്!
വേദന ദു:ഖഗാനമാകും
യുദ്ധം തീരന്പോൾ തങ്ങളുടെ രാജ്യത്തിന്റെ സംഗീതം വീണ്ടും തളിരിടുമെന്ന ശുഭാപ്തിവിശ്വാസമുണ്ട് നാം കണ്ട രണ്ടുപേർക്കും. നാട് ഒറ്റക്കെട്ടായി പോരാടുകയാണ്. സൈന്യത്തിൽ എല്ലാവരും പരസ്പരം ഉത്സാഹം നിറയ്ക്കുന്നു. യുദ്ധം തീർന്നാൽ കലയും സംഗീതവും വലിയ വിജയം നേടുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്- ബൂൾ പറയുന്നു. യുദ്ധത്തിന്റെ പുകപടലങ്ങൾ അടങ്ങുന്പോൾ ഞങ്ങൾക്കു നഷ്ടമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്തു കരയണം. എന്നാൽ ഈ വേദന മനോഹരമായ ദു:ഖഗാനങ്ങളാക്കി മാറ്റാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്.
ഒരനുബന്ധംകൂടി:
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജോഷ്വ ന്യൂട്ടണ് ഒരുക്കിയ ദ സെൻ മാൻ എന്ന ഷോർട്ട് ഫിലിമിന്റെ പശ്ചാത്തലത്തിൽ സുന്ദരമായ സംഗീതമുണ്ട്. സാഖർ വലാഹ എന്ന യുക്രെയ്നിയൻ സംഗീതജ്ഞന്റെ സൃഷ്ടിയാണത്. ആ സംഗീതശകലം ചിത്രത്തിനുവേണ്ടി ഉപയോഗിക്കാൻ അനുമതി തേടിയപ്പോൾ ദുരിതകാലത്തിരുന്ന് സസന്തോഷം സമ്മതം മൂളുകയായിരുന്നു വലാഹ.
ഹരിപ്രസാദ്
കേൾക്കുന്നുണ്ടോ ആ സ്വരം?
03:34 AM Mar 27, 2022 | Deepika.com