പനിനീർ പൂക്കളുടെ ആത്മാവിൽ നിന്ന് ഉത്ഭവിച്ച റൂഹ് ഗുലാബ്. പത്തു മില്ലിക്ക് 28,000 രൂപയാണ് വില. സൗഗന്ധിക ഭാരം താങ്ങാനാകുന്നില്ലേ, പരിഭ്രമിക്കേണ്ട. വെറും 200 രൂപ കൊടുത്താൽ ഡമാസ്കസിൽ നിന്നുള്ള പനിനീർപ്പൂക്കളും കസ്തൂരിയും ചേർത്തു വാറ്റിയെടുത്ത മദൻ മസ്ത് അത്തർ കിട്ടും. 5000 കിലോ തുടുത്ത പനിനീർ പുഷ്പങ്ങൾ വാറ്റിയെടുത്താലാണ് ഒരു ലിറ്റർ റൂഹ് ഗുലാബ് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത്. പരിമളം പരത്തി അന്പരപ്പിക്കുന്ന ഒരു പാട് വിശേഷങ്ങളുണ്ടിവിടെ. സുഗന്ധദ്രവ്യ വ്യാപാരത്തിൽ 206 വർഷങ്ങളുടെ ചരിത്രം പറയാനുണ്ട് പുരാന ദില്ലിയിലെ ഗുലാം സിംഗ് ജോഹ്രിമാലിന്.
സുഗന്ധകാലം രണ്ടു നൂറ്റാണ്ടു പിന്നിടുന്പോൾ ഈ ഗന്ധമൂലയെക്കുറിച്ച് പറയാനേറെയാണ്. ചാന്ദ്നി ചൗക്കിൽ ദരിബാ കലൻ റോഡിലെ പൊടിപിടിച്ച പഴയൊരു കെട്ടിടത്തിലാണു ഈ പെർഫ്യൂം വിൽപ്പന കേന്ദ്രം. കണ്ടാൽ ആരും പറയില്ല ഇത്രയധികം വർഷങ്ങളുടെ വീര്യം നിറഞ്ഞതും ആകർഷിക്കുന്നതുമായ ഗന്ധമുള്ള ഇടമാണിതെന്ന്. പതിഞ്ഞ വെളിച്ചമുള്ള, തടിയലമാരകൾ നിറഞ്ഞ വലിയ മുറി. അലമാരയിലെ ചില്ലുകുപ്പിയിൽ നിറയെ സുഗന്ധക്കൂട്ടുകൾ. മുഗൾ ഭരണകാലം മുതൽ സുഗന്ധവ്യാപാരത്തിന്റെ ചരിത്രം പേറുന്ന ഇടമാണിത്.
സുഗന്ധദ്രവ്യ കടയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരിൽ ഒരാളായ പ്രഫുൽ ഗുണ്ഡി (56) ഇരിക്കുന്ന തടിമേശയ്ക്കു പോലുമുണ്ട് നൂറു വർഷത്തിലേറെ പഴക്കം. ഇത് ഇവരുടെ ആസ്ഥാന ഓഫിസും വിൽപ്പന കേന്ദ്രവുമാണ്. ഗുലാബ് സിംഗ് ജോഹ്രിമാലിന്റെ ചില്ലറ വിൽപ്പന കേന്ദ്രം ചാന്ദ്നി ചൗക്കിലെ പ്രധാന മാർക്കറ്റിലുണ്ട്. 1816ൽ ലാലാ ഗുലാബ് സിംഗാണ് ഈ പെർഫ്യൂം കേന്ദ്രം സ്ഥാപിച്ചത്. ആളുകൾ അദ്ദേഹത്തെ ഗുലാബ് സിങ് ഗുണ്ഡി എന്നു സ്നേഹപൂർവം വിളിച്ചു.
ഗുണ്ഡി എന്ന വാക്കിനർഥം ’ പെർഫ്യൂമർ’. പിന്നീട് ആ വിളിപ്പേര് ലാലാ ഗുലാബ് സിംഗിന്റെ കുടുംബം പേരിനൊപ്പം ചേർത്തു. ലാലാ സിംഗിന്റെ മകനായിരുന്നു ജോഹ്രിമാൽ. മുഗൾ സാമ്രാജ്യത്തിന്റെ പതനം, ബ്രിട്ടീഷ് രാജിന്റെ ആരംഭം, ഇന്ത്യയുടെ സ്വാതന്ത്ര്യം, വിഭജനം ഇതെല്ലാം കണ്ടതാണ് ഈ വ്യാപാരകേന്ദ്രം.
പ്രഫുലിന്റെ മൂത്ത സഹോദരൻ അതുൽ (60), അനുജൻ മുതുൾ (50) എന്നിവരുമുണ്ട് ഇപ്പോൾ ഗുലാബ് സിംഗ് ജോഹ്രിമാലിന്റെ നടത്തിപ്പിന്. ഒപ്പം ഇവരുടെ മക്കളും. ഐഐടി ഡൽഹിയിൽ നിന്നു കെമിസ്ട്രിയിൽ പിജി നേടിയ ശേഷമാണു പ്രഫുൽ പെർഫ്യൂം ബിസിനസിൽ സജീവമാകുന്നത്.
പ്രഫുലിന്റെ മകൻ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നു കെമിസ്ട്രിയിൽ പിജി പൂർത്തിയാക്കിയ കുശാലാണ് (33) ഇപ്പോൾ ബ്ലെൻഡിംഗിനു (രണ്ടോ അതിലേറെയോ സുഗന്ധക്കൂട്ടുകൾ ചേർത്ത് പുതിയ സുഗന്ധം തയാറാക്കുന്ന ജോലി) മേൽനോട്ടം വഹിക്കുന്നത്. മുകുളിന്റെ മകൻ, ഫാർമസി വിദ്യാർഥിയായ വിൻമാറിനാണ് ഓണ്ലൈൻ ഇടപാടുകളുടെ ചുമതല. കോവിഡ് കാലത്ത് വിൽപ്പനയിൽ ഇവർ ഇ കൊമേഴ്സ് ഉൾപ്പടെ പുതിയ സാധ്യതകളിലേക്കും കടന്നു.
ബ്ലെൻഡിംഗിനു മുതുമുത്തച്ഛൻമാരുടെ കുറിപ്പുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് ഇവർ പറയുന്നു. പുതിയ ഗന്ധങ്ങൾ, അതിന്റെ വ്യത്യസ്ത അളവുകൾ ഉപയോഗിച്ചുള്ള ബ്ലെൻഡുകൾ, ഇവയുടെ വിശദാംശങ്ങൾ ഇതെല്ലാം ഇവർ രേഖകളായി സൂക്ഷിക്കുന്നു. ആറു വർഷത്തിനിടെ 25 പുതിയ ബ്ലെൻഡുകളാണു കുശാൽ തയാറാക്കിയത്.
ദമാസ്കസ് റോസും ഓക്മോസും ചേർന്ന മദൻ മസ്ത് അത്തറിന്റെ 10 മില്ലിക്ക് ഇവരുടെ നിരക്ക് 200 രൂപയാണ്. റോസാപ്പൂവിന്റെ സത്തിൽ നിന്നു തയാറാക്കുന്ന റൂഹ് ഗുലാബിനാകട്ടെ 10 മില്ലിക്കു 28,000 രൂപയും.
പാരീസിലും സ്പെയിനിലും ലഭിക്കുന്ന വിലകൂടിയ പെർഫ്യൂമുകളുടെ ’ വ്യാജൻമാരെ’ ഇവർ പുഷ്പം പോലെ തയാറാക്കി തരും. ടോം ഫോർഡിന്റെ പകർപ്പിന് ഇവിടെ വില 320 രൂപ മാത്രം. ഇതിന്റെ ഒറിജിനലിനു 10 മില്ലിക്കു 2000 രൂപയാണു നൈക്കയുടെ ഷോറൂമിൽ എന്നോർക്കണം.
കോയന്പത്തൂരിൽ നിന്നുൾപ്പെടെ ഇവർക്കു മുല്ലപ്പൂ എത്തുന്നു. റോസാപൂക്കൾ ലഭിക്കാനും രാജ്യത്തെ പലയിടത്തും കൃഷിയിടങ്ങളുണ്ട്. കേരളത്തിലേക്ക് ഉൾപ്പെടെ പെർഫ്യൂമും, അത്തറുമെല്ലാം ഇവർ കൈമാറുന്നു. സോപ്പ്, റൂം ഫ്രഷ്നർ, പൂജാ വസ്തുക്കൾ എന്നിവയെല്ലാം ഇവിടെ ലഭിക്കും.
സെബി മാത്യു
ചരിത്രത്തിൽ പരിമളം പരത്തിയ രണ്ട് നൂറ്റാണ്ട്
11:29 PM Mar 19, 2022 | Deepika.com