കൊറോണ രണ്ടു വർഷം വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞശേഷം നാട്ടിലേക്കും നഗരത്തിലേക്കും ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. അകലെ തലവെട്ടം കാണുന്പോഴേ ജനം അടക്കം പറഞ്ഞുതുടങ്ങും, കൊറോണ വീണ്ടും പ്രശ്നമുണ്ടാക്കാൻ ഇറങ്ങിത്തുടങ്ങിയെന്ന്. സംഗതി മനസിലാക്കാത്ത പേടിക്കാർ കൊറോണ അടുത്തു വരുന്പോൾ അന്പരപ്പോടെ അകലം പാലിച്ചുനിൽക്കും. ആൾക്കാരുടെ പേടിയും അടക്കം പറച്ചിലുമൊക്കെ കാണുന്പോൾ കൊറോണയ്ക്കു ചിരി വരും.
കോട്ടയം ചുങ്കം മള്ളുശേരി മാത്തൻപറന്പിൽ ഷൈനിന്റെ ഭാര്യയായ കൊറോണ ഈയിടെയായി വലിയ ആശ്വാസത്തിലാണ്. കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞതിനാൽ ഇനി ആരും കളിയാക്കില്ല, ബന്ധുവീടുകളിലും കല്യാണങ്ങൾക്കുമൊക്കെ പേടിക്കാതെയും പേടിപ്പിക്കാതെയും പോകാം എന്ന ആശ്വാസം. ചുങ്കത്തെ എസ്. കൊറോണ എന്ന ടിനുവിനു പ്രായം 34 .
താനറിയാതെ പള്ളീലച്ചൻ കൊറോണ എന്ന പേരിട്ട് മമോദീസ രജിസ്റ്ററിൽ എഴുതിയ കാലത്ത് ഇങ്ങനെയൊരു മഹാമാരി നാടുമുടിക്കുമെന്ന് അച്ചനെന്നല്ല ആരും വിചാരിച്ചിട്ടുണ്ടാവില്ല. ഇലക്്ഷൻ തിരിച്ചറിയൽ കാർഡിലും ആധാർ കാർഡിലും പള്ളി പള്ളിക്കൂടം രേഖകളിലുമെല്ലാം എസ്. കൊറോണ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കാലത്തു പേരു ചോദിക്കുന്നവരോട് കൊറോണ എന്നു പറയുന്പോൾ വിചാരിക്കും അവരെ കളിയാക്കുകയോ പേടിപ്പിക്കുകയോ ആണെന്ന്. പോളിംഗ് ബൂത്തിലും മറ്റും പേരു വിളിക്കുന്പോൾ മാറ്റി പറയാനാവില്ലല്ലോ. പേരു കൊറോണ എന്നാണെന്നു പറയുന്പോൾ ചിലർ പറയും തമാശിക്കാതെ നേരായ പേരു പറയാൻ. ആശുപത്രി ഒപിയിൽ പോയിരുന്നാൽ നഴ്സ് കൊറോണ എന്നു പേരുവിളിക്കുന്പോൾ അടുത്തിരുന്നവരൊക്കെ ആകെ അന്ധാളിച്ചുപോകും.
സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ടിവരുന്പോൾ ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ കാണിച്ചാണ് ഒരു വിധം തലയുയർത്തിനിൽക്കുന്നത്. സംഗതി നേരാണെന്നു തിരിച്ചറിയുന്പോൾ അന്തം വിട്ട ചിരിയോടെ അവരൊക്കെ ’ ഭയങ്കരീ, എന്നാലും നീ ആളു കൊള്ളാല്ലോ’ എന്ന ഭാവത്തിൽ നോക്കും.
കായംകുളം മുതുകുളം ചൂളത്തെരുവിൽ താഴ്ചയിൽ ബാബു- സെലിൻ ദന്പതികളുടെ മകളാണ് എസ്. കൊറോണ. ഈ പേരിലൊരു വൈറസ് മഹാമാരിയായി ലോകമെന്പാടും നാശം വിതയ്ക്കുമെന്ന് വീട്ടുകാരും പേരിട്ട വൈദികൻപോലും മുൻപ് വിചാരിച്ചിരുന്നില്ല. വിവാഹിതയായി ചുങ്കത്ത് എത്തിയപ്പോഴും പിൽക്കാലത്ത് താൻ നാട്ടിലെ വാർത്താ താരമാകുമെന്നും കൊറോണ കരുതിയില്ല.
2020 മാർച്ചിൽ ലോകത്തെ കൊറോണ വൈറസ് കീഴടക്കുകയും ലോക്ക് ഡൗണ് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചുങ്കത്തെ കൊറോണയെ പലരും ഒളികണ്ണിട്ടു നോക്കിത്തുടങ്ങിയത്.
സ്കൂളിൽ പഠിക്കുന്പോൾ കൊറോണ എന്ന അപൂർവ പേരിൽ വളരെ അഭിമാനിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ ഈ പേര് കേൾക്കുന്പോൾ ചിലർക്കു ചിരി, ചിലർക്ക് പേടി. കൊറോണയുടെ ഒന്നാം തരംഗത്തിൽ എസ്. കൊറോണയ്ക്ക് പേര് പറയാനും പുറത്തിറങ്ങാനും വല്ലാത്ത മടിയായിരുന്നു.
എല്ലാവർക്കും ഇങ്ങനെയൊരു പേര് വരാനുള്ള കാരണമാണ് അറിയേണ്ടത്. ചൂളത്തെരുവ് സെന്റ് ജോസഫ്സ് പള്ളിയിൽ മാമ്മോദീസ വേളയിലാണ് ഇതൊക്കെ സംഭവിച്ചുപോയത്. കുഞ്ഞിനെ മാമോദീസ മുക്കാൻ എത്തിച്ചപ്പോൾ വികാരി ഫാ. ജയിംസ് മാതാപിതാക്കളോട് ചോദിച്ചു, കുഞ്ഞിന് പേര് നൽകാൻ നിങ്ങൾ ഒരുങ്ങിയാണോ വന്നിരിക്കുന്നതെന്ന്. അല്ലെന്നു പറഞ്ഞപ്പോൾ ഫാ. ജയിംസ് കൊറോണ എന്ന പേര് നിർദേശിക്കുകയും വീട്ടുകാരും തലതൊട്ടപ്പനും സമ്മതിക്കുകയുമായിരുന്നു. കൊറോണ എന്നാൽ കിരീടമെന്നാണ് അർഥമെന്നും വികാരിയച്ചൻ മാതാപിതാക്കളെ ബോധിപ്പിച്ചിരുന്നു.
കൊറോണ മഹാമാരികളുടെ ആഗോള ബ്രാൻഡായി മാറുന്നതിനു മുൻപുവരെ കൊറോണയുടെ അർഥമെന്താണെന്ന് ചോദിച്ചവരോട് ‘കിരീടം വെച്ചവൾ’ എന്ന് അഭിമാനത്തോടെ മറുപടി കൊടുത്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ അഭിമാന കീരീടം മുൾക്കിരീടമായി മാറിയെന്നു പറഞ്ഞാൽ മതി.
നാട്ടിലെ രക്തദാതാവുകൂടിയായ എസ്. കൊറോണ അടുത്തയിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തം ദാനം ചെയ്യുന്നതിനു ഫോറം പുരിപ്പിച്ചു നല്കി. പേരിന്റെ കോളത്തിൽ കൊറോണ എന്നെഴുതാൻ കാരണമെന്തെന്ന് ആശുപത്രി അധികൃതർക്ക് ആശങ്ക. കോവിഡ് പോസീറ്റീവാണോ എന്ന സംശയമായിരുന്നു ആശുപത്രി ലാബിൽ. കൊറോണ തമാശ എഴുതിയതാണെന്നു കരുതി തുടരെ ചോദ്യങ്ങളുണ്ടായപ്പോൾ തിരിച്ചറിയൽ കാർഡും മറ്റും സമർപ്പിച്ചാണ് രക്തം കൊടുത്തു മടങ്ങിയത്.
മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന രണ്ടു മക്കൾ കൊറോണയ്ക്കുണ്ട്. സ്കൂളിൽ ഓണ്ലൈൻ ക്ലാസിന് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ മക്കൾ അമ്മയുടെ പേര് കൊറോണ എന്ന് രേഖപ്പെടുത്തിയിരുന്നു. കൊറോണ വ്യജനോ വില്ലനോ എന്നു എന്ന് സ്ഥിരീകരിക്കാൻ അധ്യാപകർ നേരിട്ടു വീട്ടിലേക്കു ഫോണ് വിളിക്കുകയും ചെയ്തു. പരിചയക്കാർ കാണുന്പോഴൊക്കെ ’ കൊറോണാ നീ എന്നാണ് നാടുവിട്ടുപോകുന്നതെന്ന’കളിയാക്കൽ പതിവാണ്. അവരോടൊക്കെ ‘ഉടനെയൊന്നും നാടും വീടും വിട്ടു പോകാൻ ഉദ്ദേശമില്ലെ’ന്നു മറുപടി കൊടുക്കും.
സ്വന്തം പേരുകാരിയോടുപോലും കൊറോണ വൈറസ് കരുണ കാണിച്ചില്ല. യാതൊരു ഇളവും കാണിക്കാതെ കൊറോണ വൈറസ് എസ്. കൊറോണയെ വല്ലാതെ ആക്രമിച്ചു. ദിവസങ്ങൾ പനിയിൽ വിറപ്പിച്ചും ശരീരം വേദനിപ്പിച്ചുമാണ് ക്രൂരവൈറസ് നാട്ടുകാരുടെ കൊറോണാച്ചേച്ചിയെ വീട്ടൊഴിഞ്ഞുപോയത്.
ഒരിക്കൽ സുഹൃത്ത് വിളിച്ചു പറഞ്ഞു, ഇനിയെങ്കിലും കൊറോണ എന്ന പേരു കോവിഡ് 19 എന്നു മാറ്റിയെടുക്കാൻ. കാര്യമറിയാതെ കാരണം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് പേരിനൊപ്പമുള്ള എസ് ഇനിഷ്യൽ ഇംഗ്ലീഷ് അക്ഷരമാലയിലെ 19-ാമത്തെ അക്ഷരമാണെന്ന്.
കൊറോണയുടെ ഭർത്താവ് ഷൈൻ തോമസ് മത്സ്യ തൊഴിലാളിയാണ്. കെവിൻ, നവീൻ എന്നിവരാണ് മക്കൾ.
ജെവിൻ കോട്ടൂർ
കോട്ടയത്തൊരു പാവം കൊറോണ
11:25 PM Mar 19, 2022 | Deepika.com