ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായിരുന്നു ഏണസ്റ്റ് മില്ലർ ഹെമിംഗ്വേ (1899-1954). 1954ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം ഏഴു നോവലുകളും ആറു കഥാസമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘ ദി ഓൾഡ് മേൻ ആൻഡ് ദ സി’ എന്ന നോവലാണ് അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കിയത്.
അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തെ ഓക്ക് പാർക്കിൽ ജനിച്ച ഹെമിംഗ് വേ പന്ത്രണ്ടാം ക്ളാസ് പൂർത്തിയാക്കിയപ്പോൾ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. കുറേ മാസങ്ങൾ ‘ ദ കാൻസാസ് സിറ്റി സ്റ്റാർ’ എന്ന പത്രത്തിൽ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച ശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ യുദ്ധമേഖലയിൽ ആംബുലൻസ് ഡ്രൈവറായി പ്രവർത്തിച്ചു. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് 1918ൽ അമേരിക്കയിലേക്കു മടങ്ങി.
യുദ്ധകാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ‘എ ഫെയർവെൽ ടു ആംസ്’ എന്ന പേരിലുള്ള നോവൽ 1929ൽ ഹെമിംഗ്വേ പ്രസിദ്ധീകരിച്ചത്. 1921 ൽ വിവാഹിതനായ അദ്ദേഹം അധികം താമസിയാതെ ‘ടൊറാന്റോ സ്റ്റാർ വീക്കിലി’യുടെ പ്രതിനിധിയായി പാരീസിൽ സേവനമനുഷ്ഠിച്ചു. 1936-39 ലെ സ്പാനിഷ് യുദ്ധകാലത്ത് നോർത്ത് അമേരിക്കൻ ന്യൂസ്പേപ്പർ അലയൻസിനുവേണ്ടി സ്പെയിനിൽനിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്തും ഹെമിംഗ്വേ പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചു. സഖ്യകക്ഷികൾ നോർമൻഡിയിൽ ലാൻഡ് ചെയ്തപ്പോഴും പാരീസിനെ നാസികളുടെ പിടിയിൽനിന്നു മോചിപ്പിച്ചപ്പോഴും ഹെമിംഗ്വേ അവിടെനിന്നൊക്കെ റിപ്പോർട്ട് ചെയ്ത് ഏറെ പ്രസിദ്ധനായി. പത്രപ്രവർത്തകനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ആഫ്രിക്കയിൽ നായാട്ടിനു പോവുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു.
1954 ജനുവരിയിൽ ഭാര്യ മേരിയുമൊത്ത് ഹെമിംഗ്വേ നായാട്ടിനായി ഈസ്റ്റ് ആഫ്രിക്കയിലുണ്ടായിരുന്നു. അപ്പോൾ അവർ തലേദിവസവും പിറ്റേദിവസവുമായി രണ്ടു വിമാനാപകടങ്ങളിലുൾപ്പെടുകയുണ്ടായി. ആദ്യത്തെ അപകടത്തിൽനിന്നു പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ അപകടത്തിൽ ഹെമിംഗ്വേയ്ക്ക് സാരമായ പരിക്കുകൾ ഏൽക്കുകയുണ്ടായി. ഈ പരിക്കുകൾമൂലം അദ്ദേഹത്തിന്റെ ശിഷ്ടജീവിതകാലം മുഴുവൻ വേദനയും വലിയ ബുദ്ധിമുട്ടുകളും അലട്ടിയിരുന്നു.
പത്രപ്രവർത്തകനും നോവലിസ്റ്റും എന്ന രീതിയിൽ ഹെമിംഗ്വേ വൻ വിജയമായിരുന്നതുകൊണ്ട് ആഡംബരജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തിന് ഒരേസമയം ന്യൂയോർക്കിലും പാരീസിലും വെനീസിലും ഐഡഹോയിലെ സോടൂത്ത് മലനിരയിലും സ്വന്തമായി കൊട്ടാരസദൃശ്യമായ വാസസ്ഥലങ്ങളുണ്ടായിരുന്നു.
നാലുതവണ വിവാഹിതനായെങ്കിലും മരിക്കുന്ന സമയത്തുണ്ടായിരുന്ന വിവാഹബന്ധം സുദൃഢമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മരണം സ്വാഭാവികമരണമായിരുന്നില്ല. അദ്ദേഹം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
എന്താണ് ഹെമിംഗ്വേയ്ക്ക് സംഭവിച്ചത്? അന്വേഷണാത്മക പത്രപ്രവർത്തനത്തിലും സാഹിത്യരംഗത്തുമൊക്കെ ജ്വലിച്ചുനിന്നയാളാണ് അദ്ദേഹം. എന്നാൽ വിഷാദരോഗവും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തെ തളർത്തി. ജീവിതത്തിൽ സന്പത്തും പ്രതാപവുമൊക്കെയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ അദ്ദേഹത്തിന്റെ സന്തോഷം ചോർന്നുപോയി. അപ്പോൾ ആത്മധൈര്യത്തോടെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതം ആത്മഹത്യയിൽ കലാശിച്ചത്.
രോഗവും മറ്റു പ്രതിബന്ധങ്ങളും മനുഷ്യജീവിതത്തെ പന്താടുന്പോൾ പിടിച്ചുനിൽക്കാൻ ദൈവമാണ് ഏക അഭയം എന്ന് ഹെമിംഗ്വേയ്ക്ക് അറിയാമായിരുന്നോ? അദ്ദേഹം ദൈവവിശ്വാസിയായിരുന്നു. തന്മൂലം ന്യായമായിട്ടും നമുക്കങ്ങനെ അനുമാനിക്കാൻ സാധിക്കും.
പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസിയായിരുന്ന ഹെമിംഗ്വേ പാരീസിലായിരുന്ന കാലത്ത് കത്തോലിക്കാ സഭയെക്കുറിച്ച് ഏറെ അറിയുകയും പഠിക്കുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസിയായി മാറിയത്. ’ ഞാൻ എന്തെങ്കിലുമാണെങ്കിൽ അതു കത്തോലിക്കനാണ്’’ എന്ന് അദ്ദേഹം ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്.
എങ്കിലും അദ്ദേഹത്തിന് വലിയൊരു പിഴവ് പറ്റി. കത്തോലിക്കാ വിശ്വാസത്തെയും പഠനങ്ങളെയുംകുറിച്ച് ഏറെ ആദരവുണ്ടായിരുന്നെങ്കിലും അതിന്റെ ശക്തമായ സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായില്ല. അതായത്, വിശ്വാസം ജീവിതത്തിൽ ഫലമണിഞ്ഞില്ലെന്നു വ്യക്തം.
നമ്മിൽ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതും ഏതാണ്ട് ഇതുപോലെയാണ്. ദൈവത്തിലും നമ്മുടെ മതപഠനങ്ങളിലുമൊക്കെ നമുക്ക് വിശ്വാസമുണ്ടെങ്കിലും നമ്മുടെ ജീവിതം ആ വിശ്വാസത്തിനും പഠനങ്ങൾക്കുമനുസരിച്ചു കരുപ്പിടിപ്പിക്കാൻ നമുക്കു സാധിക്കാതെപോകുന്നു. അതായത്, നമ്മുടെ വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കാതെ പോകുന്നുവെന്നു സാരം.
ഹെമിംഗ്വേയുടെ കഥ ഇവിടെ എഴുതിയത് അദ്ദേഹത്തെ കുറ്റം വിധിക്കാനല്ല. അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചതിന്റെ കാരണം ദൈവത്തിനു മാത്രമേ വ്യക്തമായി അറിയൂ. അദ്ദേഹത്തിന്റെ വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കാതെപോയി എന്നു നാം പറയുന്പോൾ അതു നമ്മുടെ മാനുഷിക വീക്ഷണമാണെന്നു കരുതിയാൽ മതി. തന്മൂലം, അതു ശരിയായിരിക്കണമെന്നില്ല.
എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നു നാം പുറമേ കാണുന്നതനുസരിച്ച് നമുക്ക് ഒരു പാഠം ഉൾക്കൊള്ളാവുന്നതാണ്. അതായത്, ദൈവമാണ് നമ്മുടെ ആദ്യത്തെയും അവസാനത്തെയും അഭയം എന്നു നാം വിശ്വസിക്കുന്നുണ്ടെങ്കിൽ ആ വിശ്വാസം നമ്മുടെ ജീവിതത്തിൽ എപ്പോഴും പ്രതിഫലിക്കുന്നുണ്ടെന്നു നാം ഉറപ്പുവരുത്തണം. അല്ലെങ്കിൽ ജീവിതത്തിലെ ദുരന്തങ്ങൾ നമ്മെ തകർത്തുകളയും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
11:20 PM Mar 19, 2022 | Deepika.com