യഥാർഥ സംഭവങ്ങൾ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്നത് പ്രേക്ഷകർക്ക് എന്നും സ്വീകാര്യമായ സംഗതിയാണ്. ബയോപിക്കുകളും റിയലിസ്റ്റിക് സിനിമകളും അരങ്ങു വാഴുന്നിടത്താണ് കേരള മനസാക്ഷി തൊട്ടറിഞ്ഞ സംഭവത്തിന്റെ ദൃശ്യാവിഷ്കാരവുമായി സംവിധായകൻ കെ.എം. കമൽ എത്തിയിരിക്കുന്നത്. പട എന്ന ചിത്രം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം കാലഹരണപ്പെട്ടതല്ല എന്നതാണ് പ്രത്യേകത. വലിയ താരനിരയിൽ നടന്ന ഒര സംഭവത്തിന്റെ യഥാർഥ ഭാവത്തെ ചിത്രത്തിനു പകരാൻ കഴിഞ്ഞിട്ടുണ്ട്. തിരശീലയിൽനിന്നു സിനിമ ഭാഷ്യം പ്രേക്ഷകരിൽ ചർച്ച സൃഷ്ടിക്കുന്പോൾ പടയുടെ സംവിധായകൻ കമലിനു പറയാനേറെയുണ്ട്...
യഥാർഥ സംഭവത്തിന്റെ നേർ സാക്ഷ്യം
25 വർഷം മുന്പ് കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് കെ.എം. കമൽ പട എന്ന സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലേക്കെത്തിയ നാൾവഴികളെക്കുറിച്ച് സംവിധായകൻ പറയുന്നു. ഞാൻ വിദ്യാർഥിയായിരിക്കുന്ന സമയത്ത് 1996 ൽ പാലക്കാട് കളക്്ടറേറ്റിൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഡബ്ല്യൂ.ആർ. റെഡ്ഡിയെ നാലംഗ സംഘം മണിക്കൂറുകളോളം ബന്ധിയാക്കുന്ന വാർത്ത ആദ്യമായി കേൾക്കുന്നത്. അന്നത്തെ സമരത്തിന്റെ സ്വഭാവംകൊണ്ടും അതിന്റെ ഉദ്ദേശശുദ്ധികൊണ്ടും സംഭവം എന്നും മനസിൽ നിറഞ്ഞു നിന്നിരുന്നു. അന്നു രാത്രിയോടെയാണ് ബന്ധിയാക്കിയതിന്റെ യഥാർഥ ചിത്രം വ്യക്തമാകുന്നത്. 25 വർഷത്തിനു ശേഷം അവർ ഉന്നയിച്ച വിഷയം സമൂഹത്തിന്റെ പ്രശ്നമായി തുടരുകയാണ്. ഞാൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പല ചർച്ചകൾക്കിടയിലാണ് ഈ സംഭവം വീണ്ടും മനസിലുദിക്കുന്നത്.
കാലം മാറിയാലും ഒരു ജന വിഭാഗം നേരിടുന്ന പ്രശ്നം ഇന്നും അങ്ങനെതന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ രാഷ്്ട്രീയ സംസ്കാരിക രംഗത്ത് ചലനം സൃഷ്ടിച്ച സംഭവത്തിലേക്ക് തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. അതിനായി ഒരു വർഷത്തെ റിസർച്ചും പഠനവും നടത്തി. അന്നത്തെ സംഭവത്തിനു നേതൃത്വം നൽകിയ നാലുപേരെയും നേരിൽ കണ്ടും അവരുടെ അനുഭവങ്ങൾ മനസിലാക്കിയും ചിത്രത്തിന്റെ രചന ഒരുക്കുകയായിരുന്നു. അവരെ നേരിൽ കണ്ട് അവരുടെ ശരീര ഭാഷയും പ്രവർത്തനവും മനസിലാക്കിയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് നടത്തിയതും. അയ്യങ്കാളിപ്പട എന്ന സംഘടനയിലെ നാലു പേരായിരുന്നു കളക്ടറെ ബന്ദിയാക്കിയത്. കല്ലറ ബാബു, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ, വിളയോടി ശിവൻകുട്ടി എന്നിവരായിരുന്നു ആ നാല് പേർ. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുന്ന സർക്കാർ നടപടിയിൽ നിന്ന് പിന്മാറുക, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആദിവാസി ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നറിയിക്കുക എന്നതായിരുന്നു ബന്ദിയാക്കിയവരുടെ പ്രധാന ആവശ്യങ്ങൾ. അവരെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരിലൂടെ സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നും പരിഹാരമില്ലാത്ത ഒരു ജനതയുടെ പ്രശ്നങ്ങളെ കേരള ജനതയുടെ മുന്നിലേക്ക് വീണ്ടുമെത്തിക്കുകയാണ് പട ചെയ്യുന്നത്.
താരസന്പന്നം
നമ്മുടെ ഭരണസംവിധാനം പാൻ ഇന്ത്യൻ സംവിധാനമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ ഇവിടെ സേവനത്തിനായി എത്തുന്നു. പടയിൽ കളക്്ടറാകുന്നത് തമിഴ് നടൻ പ്രകാശ് രാജാണ്. അദ്ദേഹത്തെ കാസ്റ്റ് ചെയ്തതിൽ അത് നിർണായക ഘടകമായിരുന്നു. വലിയ താരനിരയിൽ വലിയ പഠനങ്ങളും തയാറെടുപ്പോടെയുമാണ് ചിത്രം ഒരുക്കിയത്. 2018 ൽ ചിത്രത്തിന്റെ റിസർച്ച് ആരംഭിക്കുകയും 2019ൽ സിനിമയുടെ ജോലികൾ ആരംഭിക്കുകയുമായിരുന്നു. ലോക്ഡൗണിനു മുന്പ് ചിത്രീകരണം ആരംഭിച്ചെങ്കിലും തിയറ്ററിൽ പ്രേക്ഷകർ ചിത്രം കാണണം എന്ന ആഗ്രഹമാണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തിച്ചത്. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടമുണ്ട്. അതിന് ഏറ്റവും അനുയോജ്യരായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.
പുരസ്കാര നേട്ടങ്ങൾക്കു ശേഷം
കോതമംഗലമാണ് സംവിധായകൻ കെ.എം. കമലിന്റെ സ്വദേശം. ജേർണലിസം പഠനത്തിനു ശേഷം ജോലി ചെയ്യുന്പോൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥ, സംവിധാന പഠിക്കാൻ അവസരം ലഭിക്കുന്നതോടെയാണ് കരിയർ മാറുന്നത്. പൂനെയിലെ പഠനത്തിനു ശേഷം സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനൊപ്പം പ്രവർത്തിച്ചു. പിന്നീടാണ് ഐഡി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങളും ഐഡി നേടിയിരുന്നു. 2014 മുതൽ 2018 വരെ കോട്ടയത്തുള്ള കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആൻഡ് ആർട്സിൽ പ്രഫസറായി പ്രവർത്തിച്ചു. അവിടെനിന്ന് ഇറങ്ങിയതിനു ശേഷമാണ് പടയുടെ ജോലികൾ ആരംഭിക്കുന്നത്.
പടപൊരുതി കെ.എം. കമൽ
04:45 AM Mar 13, 2022 | Deepika.com