"മൂന്നാം ലോകയുദ്ധം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല, എന്നാൽ നാലാം ലോകമഹായുദ്ധത്തിൽ ശത്രുരാജ്യങ്ങൾ ഏറ്റുമുട്ടുക ശിലകളും കന്പുകളും ഉപയോഗിച്ചായിരിക്കുമെന്ന് തീർച്ച’- ലോകത്തെ ആഴത്തിൽ ചിന്തിപ്പിച്ച ഈ വാക്കുകൾ പറഞ്ഞ ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ചിട്ട് നാളെ 143 വർഷം.
ഈ വാക്കുകൾക്ക് മുന്പെന്നത്തേക്കാളും പ്രസക്തിയുള്ള സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധം കൊടുന്പിരി കൊള്ളുന്പോൾ ലോകയുദ്ധ ഭീതിയിലാണ് സമാ ധാനകാംക്ഷികൾ. ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള റഷ്യ അത് പ്രയോഗിക്കാൻ തുനിഞ്ഞാൽ ലോകനാശത്തിന് ഏറെ സമയം വേണ്ടിവരില്ല.
രണ്ടാംലോകയുദ്ധ കാലത്ത് ഹിറ്റ്ലറെ ഭയപ്പെടുത്താൻ നിർമിച്ച അണുബോംബ് ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും വെണ്ണീറാക്കിയ ദുരന്തക്കാഴ്ച ഇന്നും ലോകം വിസ്മരിച്ചിട്ടില്ല. ഈയൊരു കൃത്യത്തിൽ ഐൻസ്റ്റീന് നേരിട്ട് പങ്കൊന്നുമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ E=MC2 എന്ന മഹാ സമവാക്യമായിരുന്നു അണുബോംബ് നിർമാണത്തിന് വഴിതെളിച്ചത്.
രണ്ടാം ലോകയുദ്ധം ഉച്ചസ്ഥായിയിൽ നിൽക്കുന്പോൾ ജർമനി മാരകമായ ആണവായുധനിർമാണത്തിൽ രഹസ്യമായി ഏർപ്പെട്ടതോടെയാണ് കാര്യങ്ങളുടെ തുടക്കം. ജർമൻ ജൂതരെ നാസികൾ തെരഞ്ഞുപിടിച്ചു കൂട്ടക്കൊല ചെയ്ത കാലമായിരുന്നു അത്. ഒരു ജൂതനായ ആൽബർട്ട് ഐൻസ്റ്റീനും ജർമനി വിടുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അങ്ങനെ അദ്ദേഹം അമേരിക്കയിലെത്തി.
ഇതേസമയം ആണവായുധ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ലീസെ മീറ്റ്നർ എന്ന ജൂത ശാസ്ത്രജ്ഞ ജീവഭയത്താൽ ജർമനി വിട്ടത് നാസികൾക്ക് വലിയ തിരിച്ചടിയായി. അതോടെ ഗവേഷണം മുടങ്ങി. എന്നാൽ മാരകമായ ആണവായുധം നിർമിച്ചുകഴിഞ്ഞു എന്ന വ്യാജ അവകാശവാദത്തിലൂടെ അവർ ആ വീഴ്ച മറച്ചു.
അവരുടെ ഉദ്ദേശ്യംപോലെ ലോകം ഭയന്നു. എങ്കിലും ജർമനിയെ ശരിക്കും കൈകാര്യം ചെയ്യാൻ യൂറോപ്യൻ ശാസ്ത്രജ്ഞനായ ലിയോ ഷിലാഡ് അമേരിക്കയിൽ ചെന്നു. അവിടെ എത്തിപ്പെട്ട ഐൻസ്റ്റീനിനോട് ഷിലാഡ് പറഞ്ഞു, ജർമനിയെ ഭയപ്പെടുത്താൻ വാക്കാൽ പറഞ്ഞാൽ മാത്രം പോരാ, യഥാർഥത്തിൽ ഒരു ആണവബോംബ് നിർമിക്കണം.
അത് അമേരിക്കതന്നെ ചെയ്യണമെന്നും താങ്കൾ ഇക്കാര്യം അമേരിക്കൻ പ്രസിഡന്റിനോട് നിർദേശിക്കണമെന്നും ഷിലാഡ് നിർദേശിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് എഫ്.ഡി. റൂസ്വെൽറ്റിന് ജർമനിയെ ഭയപ്പെടുത്താൻവേണ്ടി മാത്രം ആറ്റം ബോംബ് നിർമിക്കണമെന്ന് ഐൻസ്റ്റീൻ കത്തെഴുതി.
റൂസ്വെൽറ്റ് ഐൻസ്റ്റീന്റെ നിർദേശത്തിൽ തന്നെ കാര്യങ്ങൾ നടത്താൻ ഒരുങ്ങി. പക്ഷേ 1945ൽ റൂസ്വെൽറ്റ് അന്തരിച്ചതോടെ കാര്യങ്ങൾ ആകെ മാറി. വൈസ് പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ പ്രസിഡന്റ് പദത്തിലേറി. എന്നാൽ റൂസ്വെൽറ്റിനെപ്പോലെ ഒരു ശുദ്ധഗതിക്കാരൻ ആയിരുന്നില്ല ട്രൂമാൻ.
പിന്നീടായിരുന്നു പ്രസിദ്ധമായ ‘മാൻഹാട്ടൻ പ്രൊജക്ട്’. ആ നീക്കത്തിന്റെ ഫലമായി ന്യൂ മെക്സിക്കോയിലെ ലോസ് അലമോസിൽ ഓട്ടോഹാൻ, റോബർട്ട് ഓപ്പണ്ഹൈമർ തുടങ്ങിയ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വിനാശകരമായ ആയുധം പിറവിയെടുക്കുകയായിരുന്നു.
പിന്നീട് ലോകം കണ്ടത് ലിറ്റിൽ ബോയ് എന്ന അണുബോംബ് ഹിരോഷിമയെ ചാന്പലാക്കി തകർക്കുന്നതാണ്. മൂന്നു ദിവസത്തിനു ശേഷം ഫാറ്റ്മാനിലൂടെ നാഗസാക്കി നഗരവും നാമാവശേഷമായി.
റൂസ്വെൽറ്റിന് കത്തെഴുതിയ ഒരു നടപടി മാത്രമായിരുന്നു ഇതിൽ ഐൻസ്റ്റീന്റെ റോൾ. എന്നാൽ റൂസ്വെൽറ്റിന്റെ മരണം എല്ലാം തകിടം മറിക്കുകയായിരുന്നു. റൂസ്വെൽറ്റായിരുന്നു അമേരിക്കൻ പ്രസിഡന്റ് എങ്കിൽ ഹിരോഷിമയിലും നാഗസാക്കിയിലും ലോകദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് ഐൻസ്റ്റീൻ പിന്നീടൊരിക്കൽ പറഞ്ഞു. ഈ സംഭവത്തോടെ ലോകസമാധാനത്തിന്റെ ശക്തനായ വക്താവായി ഐൻസ്റ്റീൻ മാറുകയായിരുന്നു.
ജർമനിയിലെ ഉലം എന്ന പട്ടണത്തിൽ 1879 മാർച്ച് 14ന് ജനിച്ച ആൽബർട്ട് എൻസ്റ്റീൻ കുട്ടിക്കാലത്തുതന്നെ വ്യത്യസ്തനായിരുന്നു. ക്ലാസ്മുറിയിലെ ഐൻസ്റ്റീന്റെ സംശയങ്ങൾ അധ്യാപകരെപ്പോലും അസ്വസ്ഥരാക്കി. അവർ ഐൻസ്റ്റീന്റെ ഏറെ വിചിന്തനം ചെയ്യപ്പെടേണ്ട ആശയങ്ങളെ മനസിലാക്കാൻ കൂട്ടാക്കാതെ ആ ബാലനെ മന്ദബുദ്ധി എന്നു മുദ്രകുത്തുകയാണ് ചെയ്ത്.
എന്നാൽ പ്രതിഭയ്ക്ക് ഒരിക്കലും മാറ്റു കുറയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഐൻസ്റ്റീന്റെ ജീവിതം. തന്മാത്രാ ഭൗതികശാസ്ത്ര സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം എന്നിവ ആദ്യം അവതരിപ്പിക്കുന്പോൾ ഇത് മനസിലാക്കാൻ പ്രാപ്തിയുള്ളവരില്ലാത്തതിനാൽ അവ തിരസ്ക്കരിക്കപ്പെട്ടു. എന്നാൽ മാക്സ്പ്ലാങ്ക് എന്ന വിഖ്യാത ശാസ്ത്രജ്ഞൻ ഇതിന്റെ പ്രാധാന്യം ലോകത്തിനു മുന്പിൽ വിവരിച്ചതോടെ ഐൻസ്റ്റീൻ ലോകപ്രസിദ്ധനായി. 1921ൽ ഫോട്ടോ ഇലക്ട്രിക് എഫക്ടിന് നൊബേൽ സമ്മാനം ലഭിച്ചത് കാലത്തിന്റെ കാവ്യനീതിയായി.
ശാസ്ത്രജ്ഞർ പൊതുവെ ഗൗരവക്കാരാണെന്നും തമാശ പറയാൻ കഴിവില്ലാത്തവരാണെന്നുമാണ് പൊതുധാരണ. എന്നാൽ ബുദ്ധിപരമായ തമാശ പറയുന്നതിൽ ഐൻസ്റ്റീൻ കഴിഞ്ഞേ ആളുണ്ടായിരുന്നുള്ളൂ. അവസാന കാലങ്ങളിൽ തികഞ്ഞ ഒരു സസ്യാഹാരിയായിരുന്നു ഐൻസ്റ്റീൻ ’ഞാൻ കൊഴുപ്പും മാംസവും മീനും ഇല്ലാതെ ജീവിക്കുന്നു, പക്ഷേ എനിക്ക് അത് വളരെ നല്ലതായി തോന്നുന്നു. മനുഷ്യൻ ഒരു വേട്ടക്കാരനായി ജനിച്ചിട്ടില്ലെന്ന് എല്ലായ്പ്പോഴും എനിക്ക് തോന്നി’ സസ്യാഹാരികൾക്കിടയിലെ ഈ ഉദ്ധരണി എന്നും സജീവമാണ്.
അജിത് ജി. നായർ
ഐൻസ്റ്റീൻ എന്ന വിസ്മയം
04:30 AM Mar 13, 2022 | Deepika.com