2000 ജനുവരിയിലെ മഞ്ഞുപുതഞ്ഞ പുലരിയിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ പരിക്കുകളോടെ കൂറ്റൻ കടലാമ കടൽത്തീരത്തു കിടന്നു. ചിത്രാലയത്തിൽ സജി ജയമോഹൻ എന്ന പ്രീഡിഗ്രി വിദ്യാർഥി അവിടെയെത്തുന്പോൾ കടലാമയെ എങ്ങനെ കറിയാക്കാമെന്ന ചർച്ചയിലാണ് പലരും. ആമയെ എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹത്തിൽ സുഹൃത്ത് കൈലാസുമൊത്ത് ആമയെ ഫൈബർ വള്ളത്തിൽ കയറ്റി നൂറു മീറ്റർ അകലെ കടലിൽ വിട്ടു. എന്നാൽ പിറ്റേന്ന് അതേ കടലാമയുടെ ജഡം തീരത്തടിഞ്ഞത് വേദനപ്പിക്കുന്ന കാഴ്ചയായിരുന്നു.
കടലാമയും അതിന്റെ മുട്ടയും ഭക്ഷ്യയോഗ്യമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണം അന്നവിടെ തുടങ്ങുകയായിരുന്നു. വെന്തു പാകമാകാൻ താമസമുള്ളതിനാൽ കുപ്പമുള്ള് പുറന്തോടിൽ കുത്തിയാണ് തീരവാസികൾ കടലാമയുടെ മുട്ട പുഴുങ്ങുക. എന്നാൽ ഇവയെ കൊന്നു ഭക്ഷിക്കുന്നതു കാണുന്പോൾ ആമയോടുള്ള അനുകന്പ സജിയുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.
വന്യജീവി സംരക്ഷണ പട്ടിക ഒന്നിൽ പരിഗണനയുള്ള ജീവിയാണ് കടലാമ എന്നറിഞ്ഞതോടെ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി കണ്സർവേറ്റർ ശിവദാസിനെ സമീപിച്ചപ്പോൾ വലിയ അറിവുകളാണ് പകർന്നു കിട്ടിയത്. നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുള്ള കടലാമ ഒരേസമയം 100 മുതൽ 150 മുട്ടവരെ ഇടും. തീരത്തുനിന്ന് അൽപം കയറി മണലിൽ കുഴിയൊരുക്കി രാത്രിയിലാണ് മുട്ടയിടുക. കടലാമ ശപിക്കുമെന്ന വിശ്വാസം പ്രചാര ത്തിലുള്ളതിനാൽ ഒരു മുട്ട മാത്രം അവിടെ കരുതിവച്ച ശേഷം ശേഖരിക്കുകയായിരുന്നു തീരത്തെ പതിവ്. കാത്തിരിപ്പിനൊടുവിൽ ഒരു കുഴിയിൽ ആരോ കരുതിവച്ച ഒരു മുട്ട സജിക്കു ലഭിക്കുന്നത് 2007ലാണ്. പിന്നീട് എട്ടു മുട്ടകൾകൂടി ലഭിച്ചതിൽ അഞ്ചെണ്ണം വിരിഞ്ഞുകിട്ടി. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു സജിയുടെ കടലാമ സംരക്ഷണത്തിനു തുടക്കം.
ഗ്രീൻ റൂട്ട്സ് ഫോറം
കടലാമ സംരക്ഷണ പ്രവർത്തങ്ങൾ തനിയെ സാധ്യമല്ലെന്നു സജിക്കു മനസിലായിതോടെ സമാനചിന്താഗതിക്കാരെ ഒപ്പം കൂട്ടി തോട്ടപ്പള്ളിയിൽ ഗ്രീൻ റൂട്ട്സ് നേച്ചർ കണ്സർവേഷൻ ഫോറം രൂപീകരിച്ചു. കടലാമകൾക്ക് മുട്ടയിടാൻ സുരക്ഷിത തീരമൊരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതു വളർന്നു. ഒന്പതു വർഷത്തിനുള്ളിൽ ഇവർ വിരിയിച്ച് കടലിൽ ഇറക്കിവിട്ടത് പതിനായിരത്തോളം കടലാമക്കുഞ്ഞുങ്ങളെയാണ്.
കടലമ്മ വിഭവങ്ങൾ തന്നു കനിയണമെങ്കിൽ കടലാമ വേണമെന്ന പഠനത്തിലാണ് ഇവർ എത്തിച്ചേർന്നത്. മത്സ്യസന്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതാണ് കടൽച്ചൊറികൾ എന്നറിയപ്പെടുന്ന ജെല്ലിഫിഷ്. വിരിഞ്ഞിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേക രീതിയിൽ പിടികൂടി ജ്യൂസ് പരുവത്തിൽ ഭക്ഷിച്ചാണ് ജെല്ലിഫിഷ് വളരുന്നത്. സ്രാവുകളും കടലാമകളുമാണ് ജെല്ലിഫിഷിനെ തിന്നു നശിപ്പിച്ച് മത്സ്യസന്പത്തിനെ സംരക്ഷിക്കുന്നതും സന്പന്നമാക്കുന്നതുമെന്നത് വലിയ അറിവായിരുന്നു.
മത്സ്യങ്ങളുടെ ആവാസകേന്ദ്രവും ദ്വീപുകളുടെ നിലനിൽപ്പിന് അടിസ്ഥാനവുമാണ് കടലിലെ പവിഴപ്പുറ്റുകൾ. ഇവയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന സ്പോഞ്ചുകളുടെ അമിത വളർച്ചയെ നിയന്ത്രിക്കുന്നതും കടലാമകളാണ്. മത്സ്യങ്ങളെ സംരക്ഷിച്ച് അവയ്ക്ക് കൂടൊരുക്കുന്ന കടലാമയുടെ പ്രാധാന്യം വ്യക്തമാക്കിയാൽ തീരമൊന്നാകെ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഈ കൂട്ടായ്മക്ക് ഉറപ്പായിരുന്നു. കടലാമയുടെ മാംസവും മുട്ടയും കഴിക്കുന്ന ശീലത്തിൽനിന്ന് ദേശവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്നമായി. കടലാമയുടെ മുട്ടയിൽ മനുഷ്യന് ദോഷകരമായിട്ടുള്ള നിരവധി വിഷലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. മുട്ട ഭക്ഷ്യയോഗ്യമല്ലെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമർഥിക്കാനായതും സംരക്ഷണപ്രവർത്തനങ്ങളുടെ വേഗം വർധിപ്പിച്ചു.
ഗ്രീൻ റൂട്ട്സ് പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. കടലാമ മുട്ടയിട്ടതായ വിവരം അറിയിക്കുന്നവർക്ക് ആയിരം രൂപ സർക്കാർവക പാരിതോഷികം നൽകി തുടങ്ങിയതും ഇവരുടെ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനിടയാക്കി. വനംവകുപ്പ് സഹായത്തോട തോട്ടപ്പള്ളിയിൽ കടലാമ ഹാച്ചറി തുടങ്ങുന്നതിൽവരെയെത്തി ഇവരുടെ പ്രവർത്തനം.
തെക്കൻ തീരത്ത് കടലാമകളുടെ പ്രധാന പ്രജനനമേഖലയാണ് തോട്ടപ്പള്ളി മുതൽ പല്ലന വരെ 1.8 കിലോമീറ്റർ തീരം. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്റർ മാറിയുള്ള പ്രദേശം. പന്പ, അച്ചൻകോവിൽ, മണിമലയാറുകളുടെ സംഗമതീരം. അതിനാൽതന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യമുണ്ട്.
ഏറ്റവും പഴക്കം ചെന്ന ജീവി വർഗങ്ങളിലൊന്നാണ് കടലാമകൾ. ജനനം മുതൽ അനാഥരായി ജീവിതകാലത്ത് യാത്രചെയ്യുന്ന സവിശേഷ പ്രകൃതം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തുതന്നെ പ്രജനനത്തിനായി തിരികെയെത്തുന്നുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.
ഓഗസ്റ്റ് മുതൽ മാർച്ചുവരെയാണ് കടലാമകളുടെ പ്രജനനമെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇതിന് മാറ്റങ്ങൾ വരുത്തുന്നുണ്ട്. കടലാമകൾ പ്രായപൂർത്തിയാകാൻ 15 മുതൽ 18 വരെ വർഷം വരെ വേണ്ടിവരും. ഇണ ചേർന്നതിനു ശേഷം പെണ്കടലാമകൾ മാത്രമാണ് രാത്രി മുട്ടയിടാനായി കരയിലേക്കെത്തുന്നത്. തീരത്ത് മണലിൽ അനുയോജ്യ ഇടം കണ്ടെത്തി ഒന്നര അടിയോളം ആഴത്തിൽ കുഴിയും കൂടുമുണ്ടാക്കി മുട്ടയിട്ട് മടങ്ങും. അമ്മ കടലാമ അടയിരിക്കുകയോ കുഞ്ഞുങ്ങൾക്കായി കാത്തുനിൽക്കുകയോ ചെയ്യില്ല. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് 45 മുതൽ 60 വരെ ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയുക.
ഇന്ത്യൻ തീരത്തെ കടലാമ ഇനങ്ങൾ
കേരളതീരങ്ങളിൽ ധാരാളമായി എത്തുന്ന ഒലീവ് റിഡ്ലി ലക്ഷദ്വീപ് തീരങ്ങളിൽ കാണുന്ന ഗ്രീൻ ടർട്ടിൽ, ഹോക്സ് ബിൽ, കോലാമ എന്നു മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന ലതർ ബാക്ക്, ലോഗർ ഹെഡ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന ഇനങ്ങൾ. ഇതിൽ ലതർ ബാക്ക് ഇനമാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലുമുള്ള ഇവയ്ക്ക് 500 കിലോ വരെ ഭാരം വരാം. ഏറ്റവും കൂടുതൽ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെ ഇവ തിന്നൊടുക്കും.
580 കിലോമീറ്ററോളം വരുന്ന കേരളതീരത്ത് കടലാമയ്ക്കു മുട്ടയിടാൻ അനുയോജ്യമായ തീരങ്ങളുടെ കുറവ് പ്രജനനത്തെ പ്രതികൂലമാക്കുന്നുണ്ടെന്ന് ഗ്രീൻ റൂട്സ് പ്രവർത്തകർ പറയുന്നു. മാംസത്തിനായി വേട്ടയാടുന്നതും മുട്ടകൾ ഭക്ഷണമാക്കുന്നതും വംശനാശത്തിനു ആക്കം കൂട്ടുന്നു. കടലിലെ പ്ലാസ്റ്റിക് മലിനീകരണവും കടലിൽ ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളും ഇവയ്ക്കു വെല്ലുവിളി സൃഷ്ടിക്കുന്നു.
അനധികൃത മണൽഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. തെരുവുനായ്ക്കൾ മുട്ടകൾ തിന്നു നശിപ്പിക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇരുളിന്റെ മറവിലാണ് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നത്. രാത്രിയോ പുലർച്ചയോ ആണ് മുട്ടകൾ വിരിയുക. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ചന്ദ്രപ്രകാശത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുക. എന്നാൽ തെരുവുവിളക്കുകളോ ഹൈമാസ്റ്റ് ലൈറ്റുകളോ ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾ ആ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. വഴി തെറ്റി ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.
മുട്ടയിട്ട സ്ഥലത്തുതന്നെ മുട്ടകളെ സംരക്ഷിക്കുകയെന്നത് ചെറിയ തീരങ്ങളിൽ വെല്ലുവിളിയാണ്. വേലിയേറ്റത്തിൽ കടൽ കരയിലേക്ക് കയറുകയും കൂടുകളിൽ വെള്ളം കയറുകയും ചെയ്താൽ മുട്ടകൾ നശിക്കാനിടയുണ്ട്. അതിനാലാണ് മുട്ടകൾ സുരക്ഷിതമായ തീരങ്ങളിലേക്കു മാറ്റി വിരിയാൻ വയ്ക്കുന്നത് . വിരിഞ്ഞിറങ്ങുന്നവയെ അപ്പോൾ തന്നെ കടലിലേക്ക് യാത്രയാകുകയാണ് കടലാമകളുടെ ഈ കരുതൽക്കൂട്ടായ്മ.
ടോം ജോർജ്
കടലിന് കരുതൽ കടലാമ
04:28 AM Mar 13, 2022 | Deepika.com