ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ലോർഡ് മൗണ്ട് ബാറ്റൻ തന്റെ പത്നിയായ എഡ്വിനയോട് പ്രണയം തുറന്നു പറഞ്ഞ് വിവാഹ അഭ്യർഥന നടത്തിയ മുറിയിലാണ് ഇപ്പോൾ ഡൽഹി സർവകലാശാലയുടെ വൈസ് ചാൻസലറുടെ ഓഫീസ് പ്രവർത്തിക്കുന്നത്. അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ് റീഗൽ ലോഡ്ജ് എന്ന പേരായിരുന്നു ഈ കെട്ടിടത്തിന്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വിപ്ളവ സ്മൃതികളിൽ മറ്റൊരു പ്രാധാന്യം കൂടി ഈ മുറിക്കുണ്ട്. വീര സമര സേനാനിയായിരുന്ന ഭഗത് സിംഗിനെ ഒരു ദിവസം മുഴുവൻ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്. ശിപായി ലഹളക്കാലത്ത് ബ്രിട്ടീഷ് സൈനികരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി താമസിപ്പിച്ചിരുന്നതും ഇവിടെയായിരുന്നു.
അങ്ങനെ അനവധി നിരവധി ചരിത്ര സ്മരണകളുടെ കൂടാരമാണ് ഡൽഹി സർവകലാശാലയും അനുബന്ധ കലാലയങ്ങളും. ഈ വരുന്ന മേയ് ഒന്നിന് നൂറാം വയസിലേക്കു കടക്കുകയാണ് രാജ്യ തലസ്ഥാനത്തെ അഭിമാന സർവകലാശാല. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് നൂറാം വാർഷികത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.
1922 ലാണ് റസിഡൻഷ്യൽ സർവകലാശാലയായി ഡൽഹി സർവകലാശാല രൂപീകരിക്കപ്പെടുന്നത്. തുടർന്നുള്ള കാലഘട്ടങ്ങളിൽ സർവകലാശാല വളർന്ന് ഡൽഹി നഗരത്തിൽ നിരവധി കലാലയങ്ങളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന വലിയൊരു പ്രസ്ഥാനമായി മാറി. വിവിധ കലാലയങ്ങൾക്കു പുറമേ മെഡിസിൻ, നഴ്സിംഗ്, കാർഷികം, സാങ്കേതികം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഫോർ വിമൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഡൽഹി സർവകലാശാലയോട് അനുബന്ധിച്ചു പ്രവർത്തിക്കുന്നു. കൂടാതെ, സംഗീത, കലാപഠന കേന്ദ്രങ്ങളുമുണ്ട്. വെറും മൂന്നു കോളജുകളും 750 വിദ്യാർഥികളുമായി ആരംഭിച്ച ഡൽഹി സർവകലാശാലയുടെ കീഴിൽ ഇന്ന് 90ൽ അധികം കോളജുകളും 6.5 ലക്ഷം വിദ്യാർഥികളുമുണ്ട്.
ഇന്ത്യയിൽ വാഴുകയും വീഴുകയും ചെയ്ത നിരവധി സാമ്രാജ്യങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രത്തിന് നേർസാക്ഷ്യം വഹിച്ച പാരന്പര്യമാണ് ഡൽഹി സർവകലാശാലയ്ക്കുള്ളത്. ചരിത്ര പങ്കാളിത്തത്തിനൊപ്പം തന്നെ നിരവധി പ്രതിഭകളെയും രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തേക്ക് നിരവധി വിപ്ലവകാരികളെയും പരിഷ്കർത്താക്കളെയും വാർത്തെടുത്തു സംഭാവന ചെയ്തിട്ടുണ്ട് ഈ മഹാ കലാലയം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുനടന്ന ഏറ്റവും വലിയ വിപ്ലവ മുന്നേറ്റങ്ങളിലൊന്നായ 1857ലെ ശിപായി ലഹളയുടെ ചരിത്ര സാക്ഷ്യം ഇപ്പോഴും ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കമല നെഹ്റു കോളജിലുണ്ട്. ബ്രിട്ടീഷ് സൈനികരും ലഹളക്കാരും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതിനുള്ളിൽ ഇപ്പോഴുള്ള തടാകത്തിലെ വെള്ളം ചോര വീണു ചുവപ്പായി മാറിയെന്നതാണ് ചരിത്രം. അതിന്റെ ഓർമയ്ക്കായി ഖൂനീജീൽ എന്നാണ് ഈ തടാകം ഇപ്പോഴും അറിയപ്പെടുന്നത്.
ശിപായ് ലഹളയുടെ ഓർമയായി ഒരു ഫ്ളാഗ് സ്റ്റാഫ് ടവറും കാന്പസിനുള്ളിലുണ്ട്. സർവകലാശാലയുടെ കീഴിലുള്ള ഏറ്റവും പഴക്കമേറിയ വനിതാ കലാലയമാണ് ഇന്ദ്രപ്രസ്ഥ കോളജ് ഫോർ വിമൻ. ഇന്ത്യാ വിഭജനകാലത്ത് അഭയാർഥികളായി മാറിയവർക്കു തണലും താവളവും ഭക്ഷണവും നൽകി പരിപാലിച്ചത് ഇവിടെയായിരുന്നു.
നൂറു വർഷത്തെ പാരന്പര്യമുള്ള സർവകലാശയുടെ വാർഷിക ആഘോഷങ്ങൾ ഏറ്റവും വിപുലമായിതന്നെ നടത്താനാണു പദ്ധതിയെന്നാണ് വൈസ് ചാൻസലർ ഡോ. യോഗേഷ് സിംഗ് പറഞ്ഞത്. പുതിയ കെട്ടിടങ്ങളുടെയും ഹോസ്റ്റൽ മുറികളുടെയും നിർമാണം ഉൾപ്പെടെ ഇതിൽ പെടുന്നു.
ശതാബ്ദി ആഘോഷം ഒരു ചരിത്ര സംഭവമാക്കി മാറ്റാനാണു തങ്ങൾ തയാറെടുക്കുന്നതെന്നാണ് വൈസ് ചാൻസലർ പറഞ്ഞത്. ആഘോഷങ്ങൾക്കായി പത്തു കോടി രൂപയാണ് സർവകലാശാല വകയിരുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ബിടെക് കംപ്യൂട്ടർ സയൻസ്, ബിടെക് ഇലക്ട്രോണിക്സ്, ഇലക്്ട്രിക്കൽ, അഞ്ചു വർഷ ബിഎ എൽഎൽബി, ബിബിഎ എൽഎൽബി കോഴ്സുകളും ആരംഭിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഗാർഗി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ക്രതിക ഖിൻചിയാണ് സെന്റിനറി ആഘോഷങ്ങളുടെ ലോഗോ രൂപകൽപന ചെയ്തത്. 315 ഡിസൈനുകളിൽ നിന്നാണ് ക്രതികയുടെ സൃഷ്ടി ഒൗദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തത്.
കോവിഡ് കാരണം അടച്ചിട്ട ഡൽഹി സർവകലാശാല രണ്ടാഴ്ച മുൻപാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. അതുവരെ പഠനവും പരീക്ഷകളുമെല്ലാം ഓണ്ലൈനായി മാത്രമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് നടന്ന 98-ാമത് കോണ്വെക്കേഷനിൽ 1.7 ലക്ഷം വിദ്യാർഥികളാണ് സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ ബിരുദം നേടിയത്.
802 പേർ പിഎച്ച്ഡി ബിരുദവും നേടി. ഇതിൽ രണ്ടു പേർക്ക് മരണാനന്തരമാണ് പിഎച്ച്ഡി നൽകിയത്. ഗണിത ശാസ്ത്ര വിദ്യാർഥിയായിരുന്ന മനോജും കോമേഴ്സ് വിദ്യാർഥിയായിരുന്ന ബുർഹാനുദീനും കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ബിരുദ ദാനം നടത്തിയത്.
സെബി മാത്യു
നൂറിന്റെ നിറവിൽ ഡൽഹി സർവകലാശാല
04:12 AM Mar 13, 2022 | Deepika.com