തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി
വിമർശിച്ചവരുമുണ്ട്. ഒരു കഷണം കടലാസിന് വില ഒരു രൂപ!
സമ്മാനമടിച്ചാലോ 50,000 രൂപയും! 1967 ൽ ധനമന്ത്രി പി.കെ. കുഞ്ഞ് തുടക്കമിട്ട സംരംഭത്തിന് 55 വർഷത്തെ പെരുമ.
നാളെയാണ് നാളെയാണ് നാളെ. നാളത്തെ കേരള ബന്പർ നറുക്കെടുപ്പ്.. നറുക്കെടുപ്പ് ഫലം വരുന്പോൾ ഒരു ടിക്കറ്റ് എടുത്തില്ലല്ലോ എന്നോർത്ത് സങ്കടപ്പെടാനിടയാകരുത്..... 50 ലക്ഷവും ഒരു മാരുതി കാറും ഒന്നാം സമ്മാനം..10 ലക്ഷം രൂപ രണ്ടാം സമ്മാനം.. അഞ്ചു ലക്ഷം രൂപ മൂന്നാം സമ്മാനം.....
സൈക്കിളിലും സ്കൂട്ടറിലും കാറിലുമൊക്കെ മൈക്കു കെട്ടി ലോട്ടറി വിൽപന നടന്നിരുന്ന ഒരു കാലം. ഇക്കാലത്തോ ചുവന്ന ഓവർകോട്ടിട്ട് എത്രയോ പേരാണ് ലോട്ടറി വിൽപന ഉപജീവനമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി വിമർശിച്ചവരുമുണ്ട്. ഒരു കഷണം കടലാസിന് വില ഒരു രൂപ! സമ്മാനമടിച്ചാലോ 50,000 രൂപയും. 1967ൽ ധനമന്ത്രി പി.കെ. കുഞ്ഞ് തുടക്കമിട്ട സംരംഭത്തിന് 55 വർഷത്തെ പെരുമയാണുള്ളത്. 1967 സെപ്റ്റംബറിൽ ധനവകുപ്പിനു കീഴിൽ തുടങ്ങിയതാണ് ലോട്ടറി ഡിപ്പാർട്ട്മെന്റ്. രണ്ടു മാസം കഴിഞ്ഞ് നവംബർ ഒന്നിനാണ് പ്രഥമ ലോട്ടറി അര ലക്ഷം രൂപ ഒന്നാം സമ്മാനവുമായി വിൽപന തുടങ്ങുന്നത്. രണ്ടു മാസത്തേക്കായിരുന്നു ആദ്യ ലോട്ടറിയുടെ വിൽപന. ജനുവരി 26 നു നടന്ന നറുക്കെടുപ്പിലെ ആദ്യഭാഗ്യവാൻ ആരെന്ന് ലോട്ടറി വകുപ്പിനും അറിയില്ല.
സർക്കാർ സ്വന്തമായി ലോട്ടറി ആരംഭിച്ചാൽ കച്ചവടം പൊടിപൊടിക്കുമെന്ന് മന്ത്രി കുഞ്ഞിന് വ്യക്തമായ ഉറപ്പുണ്ടായിരുന്നു. കായംകുളംകാരനായിരുന്ന ധനമന്ത്രി ചെയർമാനായ എംഎസ്എം കോളജിന്റെ ധനശേഖരണാർഥം അക്കാലത്തൊരു ഒരു ലോട്ടറി പരീക്ഷണം നടത്തി. ഒരു രൂപയുടെ ആ സ്വകാര്യ ലോട്ടറി വിൽപനയിലൂടെ ഒരു ലക്ഷം രൂപ കോളജിന് ലഭിച്ചു. അക്കാലത്തെ ആഡംബര കാറായിരുന്ന അംബാസിഡറായിരുന്നു സമ്മാനം. ഈ വിജയത്തിന്റെ ഉറപ്പിലാണ് ആദ്യ സർക്കാർ ലോട്ടറിയുടെ പിറവി. തിരുവിതാംകൂർ രാജഭരണകാലത്ത് 1874 ഓഗസ്റ്റിൽ ഒരു ലോട്ടറി വില്പന നടത്തിയ സംഭവം വിസ്മരിച്ചുകൂടാ. ഇന്നത്തെ കന്യാകുമാരി ഉൾപ്പെടുന്ന പ്രദേശത്തെ ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരം പുനർനിർമാണത്തിന് ആയില്യം തിരുനാൾ മഹാരാജാവാണ് ലോട്ടറി ഇറക്കിയത്. ഒരു രൂപ നിരക്കിൽ 50,000 ടിക്കറ്റുകൾ വിറ്റതിൽ 10,000 രൂപ സമ്മാനമായി നൽകി. ഇക്കാലത്ത് റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസിൽ ഒന്നായി മാറിയിരിക്കുന്നു സംസ്ഥാന സർക്കാർ ലോട്ടറി. ഒരു നറുക്കെടുപ്പിൽ തുടങ്ങിയ ലോട്ടറി ആഴ്ചയിൽ ഏഴ് എന്ന നിലയിലേക്കുയർന്നു.
അര ലക്ഷം രൂപ എന്ന പഴയ ഒന്നാം സമ്മാനത്തിൽനിന്ന് നിലവിൽ 12 കോടി രൂപവരെ ഒരു ലോട്ടറിയിൽ സമ്മാനം നൽകുന്നു. ഓണം, ക്രിസ്മസ് മെഗാ ബന്പറുകളും വിഷു, പൂജാ, മണ്സൂണ്, സമ്മർ ബന്പറുകളുമുണ്ട്. ഓണം, ക്രിസ്മസ് ബന്പറിന് 300 രൂപയും മറ്റു നാലു ബന്പറുകൾക്ക് 200 രൂപയും വില. ബന്പർ കൂടാതെ തിങ്കൾ മുതൽ ശനിവരെ വിൻവിൻ, ധനശ്രീ, അക്ഷയ, കാരുണ്യ പ്ലസ്, ഭാഗ്യനിധി, കാരുണ്യ ടിക്കറ്റുകൾ, വില 40 രൂപ. ഇപ്പോൾ ദിവസം 1.8 കോടി ടിക്കറ്റാണ് അച്ചടിച്ചിറക്കുന്നത്. ആഴ്ച്ചയിൽ ശരാശരി ആറര കോടിയോളം ടിക്കറ്റ്. മാസം 26 കോടി. വർഷം 300 കോടിയിലധികം ടിക്കറ്റുകൾ. അടിച്ചിറക്കുന്ന ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായി വിറ്റഴിയുന്നു. 12 സീരിസിലായാണ് ഇപ്പോൾ അച്ചടി.
പതിനായിരം കോടി വരുമാനം
1968 ൽ 20 ലക്ഷം രൂപ ലക്ഷ്യമിട്ട ലോട്ടറിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാൽ അതിശയിക്കും. 2017 മുതലുള്ള കണക്കുകൾ ഇങ്ങനെ. 2017-18ൽ 9034.61 കോടി രൂപയുടെതായിരുന്നു വില്പന. സമ്മാനം ഉൾപ്പെടെ ചെലവുകൾക്കുശേഷം 1695 കോടി ലാഭം. തൊട്ടടുത്ത വർഷം 9264 കോടി വിറ്റുവരവും 1673 കോടി ലാഭവും. 2019 - 20ൽ 9972 കോടി വിറ്റുവരവും 1673 കോടി ലാഭവും. 2021 ൽ കോവിഡിൽ നറുക്കെടുപ്പ് പലതും ഒഴിവായെങ്കിലും 4911 കോടിയുടെ വിറ്റുവരവുണ്ടായി. 472 കോടി ലാഭവും.
18 വയസ് പൂർത്തിയായ ആർക്കും ലോട്ടറി ഏജൻസിയെടുക്കാം. 200 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജില്ലാ ലോട്ടറി ഓഫീസുകളിലെത്തി അപേക്ഷിച്ചാൽ ഏജൻസി ലഭിക്കും. സർക്കാർ കണക്കനുസരിച്ച് ലോട്ടറിക്ക് 35,000 ലധികം ഏജന്റുമാരും രണ്ടുലക്ഷത്തോളം വില്പനക്കാരുമുണ്ട്. ലോട്ടറി ഏജന്റുമാർക്കുള്ള കമ്മീഷൻ ഡിസ്കൗണ്ട് സ്കീമിലാണ് നൽകുന്നത്. അതു മൂന്നു സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. 2100 ടിക്കറ്റുകൾക്ക് താഴെയുള്ളവർക്ക് 24 ശതമാനവും 2100 മുതൽ 8450 വരെ 24.75 ശതമാനവും 8450 നു മുകളിൽ 25 ശതമാനവും ഡിസ്കൗണ്ട്. അടിക്കുന്ന ടിക്കറ്റുകൾക്ക് 12.5 ശതമാനം കമ്മീഷൻ ഏജൻസികൾക്ക് ലഭിക്കും.
കബളിപ്പിക്കാൻ കഴിയാത്തവിധം അതിസുരക്ഷാ മുദ്രകളാണ് ടിക്കറ്റുകളിൽ ഇപ്പോൾ സെക്യൂരിറ്റി ഫീച്ചേഴ്സ് ആയി നൽകിയിട്ടുള്ളത്. സ്കാൻ ചെയ്യുന്ന ടിക്കറ്റിലോ കളർ ഫോട്ടോസ്റ്റാറ്റിലോ ഈ മുദ്ര തെളിയില്ല. സർക്കാർ പ്രസിൽ ഉൾപ്പെടെ അത്യാധുനീക സംവിധാനങ്ങളോടെയാണ് അച്ചടി. വടക്കൻ കേരളത്തിലാണ് ലോട്ടറി വില്പന കൂടുതൽ. ഇതിൽ ഏറ്റവും മുന്നിൽ പാലക്കാടാണ്.
കാരുണ്യ ലോട്ടറി
ലോട്ടറിയെ ജനകീയമാക്കിയത് കാരുണ്യയുടെ വരവാണ്. 2011-12 ബജറ്റിൽ കാരുണ്യ ബെനവെലന്റ് ഫണ്ട് പ്രഖ്യാപനവും കാൻസർ, ഹൃദ് രോഗം, വൃക്ക, ഹീമോഫീലിയ ചികിത്സാ ധനസഹായ പദ്ധതിയും ആവിഷ്കരിച്ചു.
രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർക്കു അപേക്ഷ നൽകുകയും അർഹരായവരെ ജില്ലാതലസമിതി ശുപാർശചെയ്ത് സംസ്ഥാന സമിതിക്കു നൽകുകയും ആ സമിതി അംഗീകരിച്ചശേഷം തുക ആശുപത്രിയധികൃതർക്കു കൈമാറുന്നതുമായിരുന്നു പദ്ധതി. കൂടാതെ അടിയന്തര അപേക്ഷകൾ ജില്ലാ കളക്ടർ മുഖേന പ്രീഓതറൈസേഷൻ സർക്കാരാശുപത്രികൾക്കു നൽകുന്നുമുണ്ടായിരുന്നു.
ഭാഗ്യം ചാന്പലായി
ഭാഗ്യദേവത കടാക്ഷിച്ചു. ഒരു കോടി സമ്മാനമടിച്ചു. എന്നാൽ ആ സമ്മാനം ചാരമായ ഒരു കഥയുണ്ട്. മലപ്പുറം സ്വദേശിക്ക് ഒരു കോടിയുടെ ലോട്ടറി അടിച്ചത് വർഷങ്ങൾക്ക് മുന്പ്. അവസാന സമ്മാനങ്ങൾ മുതൽ പരിശോധിച്ച ഹതഭാഗ്യൻ വലിയ സമ്മാനങ്ങൾ നോക്കിയില്ല. സമ്മാനമൊന്നുമില്ലെന്നു കരുതി ലോട്ടറിയെടുത്ത് അടുപ്പിലെറിഞ്ഞു. താനെടുത്ത ലോട്ടറിയുടെ നന്പർ ബുക്കിൽ ഇദ്ദേഹം കുറിച്ചു വെച്ചിരുന്നു. അൽപം കഴിഞ്ഞ് നന്പരുകൾ പരിശോധിച്ചപ്പോൾ ചെറിയൊരു സംശയം. ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നന്പർ താൻ എടുത്ത ലോട്ടറിക്കാണോ എന്ന്. പരിശോധിച്ചപ്പോൾ എഴുതി വെച്ച നന്പരും പത്രത്തിൽ ഒന്നാം സമ്മാനമായി വന്ന നന്പരും ഒന്നു തന്നെ! വൈകാതെ അടുപ്പിൽ എറിഞ്ഞുകളഞ്ഞ ടിക്കറ്റ് തേടി ഒരു ഓട്ടം.
അവിടെ എത്തിയപ്പോൾ കാണുന്നത് പാതി ചാരമായ തന്റെ ഭാഗ്യദേവത. ചാന്പലായതിന്റെ ബാക്കി ലോട്ടറി ഭാഗവും കത്തിയ ചാരവുമായി ഇദ്ദേഹം തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിലെത്തി സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സമ്മാനത്തിന് അവകാശവാദവുമായി മറ്റാരുമെത്തിയിട്ടില്ല. പക്ഷേ പാതി ചാരമായ ലോട്ടറിയാണ് ഒന്നാം സമ്മാനം അടിച്ചതെന്നത് സത്യമാണെങ്കിലും നന്പർ പൂർണമല്ലാത്ത ലോട്ടറിക്ക് സമ്മാനം നൽകാൻ കഴിയില്ല. കൈവെള്ളയിലെത്തിയ ഭാഗ്യദേവതയെയാണ് ഇദ്ദേഹം ചാരമാക്കിയത്.
ലോട്ടറി കോടതിയിൽ
തൃശൂരിൽ പുലർച്ചെ ആരാധനാലയത്തിൽ പോയി മടങ്ങിവന്ന സഹോദരിമാർ ചേർന്ന് രണ്ട് ലോട്ടറികൾ എടുത്തു. വീട്ടിലെത്തി മേശപ്പുറത്ത് ടിക്കറ്റ് വെച്ചു. ഒരാൾ താൻ എടുത്ത ടിക്കറ്റിന്റെ നന്പർ എഴുതി സൂക്ഷിച്ചിരുന്നു. പിറ്റേന്ന് ഇവർ എടുത്ത ലോട്ടറിയ്ക്കാണ് സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമെന്ന് വിതരണക്കാരൻ അറിയിച്ചു. അപ്പോൾതന്നെ സഹോദരിമാരിൽ ഒരാൾ തന്റെ ലോട്ടറിക്കാണ് സമ്മാനമെന്ന് അവകാശവാദമുന്നയിച്ചു. എന്നാൽ രണ്ടാമത്തെ സഹോദരി താൻ എഴുതി വച്ച നന്പർ നോക്കിയപ്പോൾ ആ ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്നു ഉറപ്പിച്ചു.
ഇതോടെ തമ്മിൽ തർക്കമായി. ഒടുവിൽ പോലീസ് സ്റ്റേഷനിലും കോടതിയിലുംവരെ സമ്മാനത്തെച്ചൊല്ലിയുള്ള അവകാശവാദവും കേസും തുടർന്നു. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ സമ്മാനത്തുക ഇരുവർക്കുമായി 60 ശതമാനം 40 ശതമാനം നിരക്കിൽ വീതിച്ചു നൽകാൻ ഉത്തരവായി. ഒരു സമ്മാനം വരുത്തി വെച്ച പൊല്ലാപ്പേ..
ലോട്ടറിക്ക് പേരിട്ടത് 1991ലാണ്. ഒക്ടോബർ രണ്ടിന് നറുക്കെടുപ്പ് നടന്ന കൈരളി ലോട്ടറിയാണ് ആദ്യമായി പേരുചാർത്തപ്പെട്ട ലോട്ടറി. ഭാഗ്യം അടിച്ചിട്ടും സമ്മാനം തേടിവരാത്ത നിരവധി ഭാഗ്യശാലികളുമുണ്ട്. ഒരുപക്ഷേ അവർ ഭാഗ്യവാൻമാരായ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല. ആ പണം സർക്കാർ ഖജനാവിലേക്കാണ് എത്തുന്നത്. കോടികൾ അടിച്ച് കോടീശ്വരനായി ജീവിക്കുന്നവരും കോടികൾ അടിച്ച ശേഷം നശിച്ചുപോയവരും പലരാണ്.
തോമസ് വർഗീസ്