വിവിധ കാലങ്ങളിലായി 50 രാജ്യങ്ങളിൽ ഉപയോഗത്തിലിരുന്ന ശൗചാലയ മാതൃകകളാണ് ഇവിടെയുള്ളത്. ബിസി 3000 മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ടോയ്ലറ്റുകൾ ഇവിടെയുണ്ട് എന്ന് പറയുന്പോഴാണ് ഇതുവരെയുള്ള അയ്യേ എന്ന ഭാവം മാറി അത്ഭുതത്തിലേക്ക് വഴിമാറുകയുള്ളൂ.
ഇതു പോലൊരു മ്യൂസിയം ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നതാണ് ഡൽഹിയിലെ ടോയ്ലറ്റ് മ്യൂസിയത്തിന്റെ പ്രത്യേകത. ശൗചാലയങ്ങളുടെ ചരിത്രം പറയുന്ന ഇവിടെ വിവിധ കാലങ്ങളിലെ മനുഷ്യജീവിത ശൈലികളുടെ ശേഷിപ്പുകൾ സാംസ്കാരിക മുദ്രകളാക്കി സൂക്ഷിച്ചു വച്ചിരിക്കുന്നു. സുലഭ് ഇന്റർനാഷണൽ മ്യൂസിയം ഓഫ് ടോയ്ലറ്റ്സ് എന്നാണ് മ്യൂസിയത്തിന്റെ പേര്.
പുരാതനകാലം, മധ്യകാലം, ആധുനിക കാലം എന്നീ കാലഘട്ടങ്ങളിൽ ഉപയോഗത്തിലിരുന്ന ശൗചാലയ മാതൃകകളാണ് ഇവിടെയുള്ളത്.
ഡൽഹി മഹാവീർ എൻക്ലേവിൽ ഈ മ്യൂസിയം ആരംഭിക്കുന്നത് 1992ലാണ്. സർക്കാരിതര സന്നദ്ധ സംഘടനയായ സുലഭ് ഇന്റർനാഷണൽ ആണ് മ്യൂസിയത്തിന്റെ നടത്തിപ്പുകാർ. രാജ്യത്തൊട്ടാകെ ശുചിത്വം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം സജ്ജീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. എല്ലാ വീടുകളിലും ടോയ്ലറ്റ് എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തുന്ന സുലഭ് ഇന്റർനാഷണലിന്റെ അമരക്കാരൻ ഡോ. ബിന്ദേശ്വർ പഥക് ആണ് ടോയ്ലറ്റ് മ്യൂസിയം എന്ന ആശയത്തിന്റെയും ആവിഷ്കാരത്തിന്റെയും പിന്നിൽ.
വിവിധ കാലങ്ങളിലായി 50 രാജ്യങ്ങളിൽ ഉപയോഗത്തിലിരുന്ന ശൗചാലയ മാതൃകകളാണ് ഇവിടെയുള്ളത്. ബിസി 3000 മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ടോയ്ലറ്റുകൾ ഇവിടെയുണ്ട് എന്ന് പറയുന്പോഴാണ് ഇതുവരെയുള്ള അയ്യേ എന്ന ഭാവം മാറി അത്ഭുതത്തിലേക്ക് വഴിമാറുകയുള്ളൂ.
ഓരോ ടോയ്ലറ്റിനോടും ചേർന്ന് അക്കാലത്തെ ജനതയുടെ സംസ്കാരവും ജീവിത രീതികളും ചരിത്രവും ഹ്രസ്വമായി വിവരിച്ചിരിക്കുന്നു. മധ്യകാലഘട്ടത്തിൽ ബ്രിട്ടീഷ് ടോയ്ലറ്റുകൾക്ക് നിധി കുംഭത്തിന്റെ രൂപമായിരുന്നു. അത്തരത്തിലൊന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജോർജ് അഞ്ചാമൻ രാജാവ് ഉപയോഗിച്ചിരുന്ന കമ്മോഡിന്റെ മാതൃകയുമുണ്ട്. പല കാലങ്ങളിലെ ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന സ്വർണം കൊണ്ടും വെള്ളി കൊണ്ടുമുള്ള കമ്മോഡുകളുമുണ്ട്.
സിന്ധൂനദീതട സംസ്കാര കാലഘട്ടത്തിൽ ശുചിത്വത്തിനും ശൗചാലയങ്ങൾക്കും ഏറെ പ്രധാന്യം നൽകിയിരുന്നു എന്നാണ് മ്യൂസിയത്തിലെ ക്യുറേറ്റർ ആയ ബി. ഝാ പറയുന്നത്. 4,500 വർഷങ്ങൾ മുൻപ് പ്രചാരത്തിലിരുന്ന ഒരു ശൗചാലയ മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിവരണം. ബിസി 2,500 കാലഘട്ടത്തിൽ പല വീടുകളോടു ചേർന്നും ജലസേചന സൗകര്യമുള്ള ടോയ്ലറ്റുകൾ ഉണ്ടായിരുന്നു. ഇത് പുറത്തേക്ക് കളിമണ്ണിൽ ചുട്ടെടുത്ത കുഴലുകൾ വഴി ബന്ധിച്ചിരുന്നു. സിന്ധുനദീതട സംസ്കാരത്തിന്റെ അന്ത്യത്തോടെ ശൗചാലയ സംസ്കാരംതന്നെ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി എന്നാണ് ഝാ പറയുന്നത്. എഡി 1145ൽ പ്രചാരത്തിലിരുന്ന ഒരു കമ്മോഡിന്റെ മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഡി 500 മുതൽ 1500 വരെ വൃത്തിയുടെ കാര്യത്തിൽ മനുഷ്യന്റെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇക്കാലഘട്ടത്തിലെ കൊട്ടാരങ്ങളിലും കോട്ടകളിലും മനുഷ്യ വിസർജ്യം തുറന്ന സ്ഥലത്ത് വച്ചിരിക്കുന്ന സംവിധാനങ്ങളിലേക്ക് പതിക്കുന്ന വിധമാണ് ശൗചാലയങ്ങൾ സജ്ജീകരിച്ചിരുന്നത്. ജയ്സാൽമീർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ കോട്ടകൾ ഇക്കാലത്തിന്റെ നേർസാക്ഷ്യങ്ങളാണ്. മധ്യകാലഘട്ടത്തിൽ ഫ്രാൻസിൽ ഉപയോഗത്തിലിരുന്ന ഒരു കമ്മോഡിന്റെ രൂപം തന്നെ പുസ്തകത്തിന്റേതാണ്. അറിവിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുക ആയിരുന്നിരിക്കണം ലക്ഷ്യം.
ഇരുണ്ട കാലഘട്ടത്തിന് ശേഷം പതിനാറാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ശൗചാലയങ്ങളിലേക്ക് വൃത്തിയുടെ മാതൃക കടന്നുവരുന്നത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ വാൽവ് ഫ്ളഷ് സംവിധാനമുള്ള വാട്ടർ ക്ലോസറ്റുകൾ പ്രചാരത്തിലായി. മനുഷ്യൻ ഭൂമിയിൽ ഉപയോഗിച്ച ടോയ്ലറ്റുകൾക്കൊപ്പം തന്നെ സ്പേസ് ക്രാഫ്റ്റുകളിലും സബ് മറൈനുകളിലും ഉപയോഗിക്കുന്ന ടോയ്ലറ്റുകളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സെബി മാത്യു
തലസ്ഥാനത്ത് അങ്ങനെയും ഒരു മ്യൂസിയം
05:27 AM Mar 06, 2022 | Deepika.com