മരണത്തിന്റെ പിടിമുറുക്കത്തിൽനിന്നും രോഗിയെ ജീവനിലേക്കും ജീവിതത്തിലേക്കും കൈപിടിച്ചു നടത്തുകയാണ് ഡോക്ടറുടെ ദൗത്യം. ദൈവത്തിന്റെ ഇടപെടലിൽ ഡോക്ടറുടെ വിരലുകൾ ജീവൻ പകരുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ തൃശൂർ സ്വദേശിനി പ്രവിജയുടെ കരൾപ്പാതി ഭർത്താവ് കുന്നംകുളം വേലൂർ കോട്ടപ്പടി വട്ടേക്കാട്ടിൽ സുബീഷിൽ തുന്നിച്ചേർത്ത് ഇരുവരുടേയും ജീവിതത്തിൽ വെളിച്ചം വിതറിയതിന്റെ ധന്യതയിലാണ് ഡോ. ആർ.എസ്. സിന്ധു.
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ അവരെ പുതുജീവിതത്തിലേക്കു യാത്രയാക്കിയ ഡോക്ടറുടെ വേദനകൾ ആരും അറിഞ്ഞതില്ല. പോളിയോ ബാധിച്ചു ദുർബലമായ സ്വന്തം കാലുകൾക്ക് ബലമേകാൻ വാക്കിംഗ് സ്റ്റിക്ക് മുറുകെ പിടിച്ചാണ് ഡോ. സിന്ധു അനേകരുടെ കൂപ്പുകരങ്ങൾക്കു മുന്നിൽ നിലകൊണ്ടത്. തുടർച്ചയായ പതിനെട്ടു മണിക്കൂർ നിന്നും നടന്നും അതിസങ്കീർണമായ ശസ്ത്രക്രിയ. ഒരു കരൾ മുറിക്കുകയും മറ്റൊരു കരൾ മുറിച്ചു മാറ്റി പുതിയതു തുന്നിച്ചേർക്കുകയും ചെയ്യുക.
വാക്കിംഗ് സ്റ്റിക്ക് പകർന്ന ബലത്തിൽ നിലകൊണ്ട് ഒരു വനിതാ ഡോക്ടർ ഇത് വിജയകരമായി നിർവഹിക്കുകയെന്നത് എത്ര അഭിമാനാർഹമായ നേട്ടമാണ്. കോട്ടയം മെഡിക്കൽ കോളജിന് പൊൻതൂവൽ ചാർത്തിയ കരൾമാറ്റിവയ്ക്കലിനു നേതൃത്വം നൽകിയത് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവാണ്. സ്വന്തം ദുർവിധിയെയും പരിമിതികളെയും നിശ്ചയദാർഢ്യത്തോടെ തോൽപ്പിക്കാനാവുന്നതിന്റെ സംതൃപ്തിയാണ് ഈ വനിതയ്ക്കു പങ്കുവയ്ക്കാനുള്ളത്. ഒപ്പം മനക്കരുത്തും കഠിനാധ്വാനവും ദൈവാശ്രയത്വമുള്ളവർക്ക് എത്രവലിയ പരിമിതികളെയും നേരിടാനാകുമെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഡോ. സിന്ധുവിന്റെ ശുശ്രൂഷാജീവിതം.
അനുഭവങ്ങളുടെ അതിജീവനം
തിരുവനന്തപുരം തന്പാനൂരിൽ പൊതുമരാമത്ത് വിഭാഗം എൻജിനീയറായിരുന്ന ടി.കെ. സദാശിവൻ നായർക്കും മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫറായിരുന്ന എ. രാധയ്ക്കും പൂർണ ആരോഗ്യത്തോടെ ജനിച്ച ആദ്യകണ്മണിയാണ് സിന്ധു. പ്രതിരോധ കുത്തിവെപ്പുകളെല്ലാം കൃത്യമായി ലഭിച്ച് കളിചിരിയോടെ വീടിന്റെ അരുമയായി വളരുന്പോൾ മൂന്നാം വയസിൽ കഠിനമായ പനി ബാധിച്ചു. ചൂടുകൂടി ശരീരം ചുട്ടുപൊള്ളി. മകളുടെ കിടക്കയുടെ ഇരുവശങ്ങളിലുമായി അച്ഛനും അമ്മയും കൂട്ടിരുന്നു. പനിക്ക് ശമനമായപ്പോൾ അച്ഛൻ കൈ പിടിച്ചു മകളെ എഴുന്നേൽപ്പിച്ചു. കട്ടിലിൽനിന്നും താഴേക്കിറങ്ങിയ സിന്ധു വീണുപോയി. കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല. അച്ഛന്റെ കൈകളിൽ പിടിച്ചു നിൽക്കാൻ ആവുന്നതു ശ്രമിച്ചെങ്കിലും വിഫലം. കാലുകൾ തളർന്നുപോയ പോലെ. മകളെ നെഞ്ചോടുചേർത്ത് അച്ഛനും അമ്മയും ആശുപത്രിയിലേക്ക് ഓടി. പരിശോധനയിൽ അവർ തിരിച്ചറിഞ്ഞു ഓമനമകൾക്ക് പോളിയോ ബാധിച്ചിരിക്കുന്നതായി.
ഇനിയൊരിക്കലും സിന്ധുവിന്റെ കാലുകൾക്ക് ശരീരത്തെ താങ്ങി നിർത്താനോ സ്വന്തം കാലിൽ നടക്കാനോ കരുത്തുണ്ടാകുകയില്ലെന്നുള്ള സത്യം അവർ മനസിലാക്കി. നിരാശയുടെ ഇരുളിലേക്ക് കൂപ്പുകുത്താൻ അച്ഛനും അമ്മയും തയാറായിരുന്നില്ല. സാധ്യമായ എല്ലാ ചികിത്സകളും ചെയ്തുനോക്കി. പ്രതീക്ഷയുടെ പലവാതിലുകൾ കയറിയിറങ്ങിയെങ്കിലും അവസാനം വൈദ്യശാസ്ത്രം വിധിയെഴുതി, സിന്ധുവിനെ 60 ശതമാനം വൈകല്യം ബാധിച്ചിരിക്കുന്നു. ഓടിക്കളിച്ചു വളരേണ്ട പ്രായത്തിൽ സിന്ധു നിലത്തുവീഴാതിരിക്കാൻ കൈകളും തോളും ക്രച്ചസിനോടു ചേർന്നു മുറുകെ പിടിച്ചും കാലുകൾ മുട്ടിനു മുകളിൽനിന്നും പാദമുൾപ്പടെ കാലിപ്പറിനോടു ചേർത്തുവച്ച് നടന്നും വിധിയെ പ്രതിരോധിച്ചു. അതിന് അച്ഛനും അമ്മയും കൂടെ നിന്നു. ലോലമായ ഇരുകാലുകളിലും വെച്ചുകെട്ടിയ ഇരുന്പ് ദണ്ഡുകൾ പകർന്ന ബലത്തിലാണ് സിന്ധുവിന്റെ ജീവിതം പിച്ചവച്ചു തുടങ്ങിയത്.
മകളുടെ ദൗർബല്യം കുറവായി കരുതാതെ, ധൈര്യം പകർന്ന് മാതാപിതാക്കൾ മുന്നിലും പിന്നിലും നിലകൊണ്ടു. സാധാരണ കുട്ടികൾക്കൊപ്പം തിരുവനന്തപുരം കുന്നുകുഴി യുപി സ്കൂളിലെ ഒന്നാംക്ലാസിൽ പഠിക്കുന്പോൾ സിന്ധുവിന് പ്രത്യേകം തയാറാക്കിയ മേശയും കസേരയും വേണ്ടിവന്നു. ആദ്യകാലത്ത് സൈക്കിളിലും പിന്നീട് സ്കൂട്ടറിലും സിന്ധുവിനെ അച്ഛൻ സ്കൂളിലെത്തിച്ചു. ജോലിത്തിരക്കിലും സിന്ധുവിനെ കാത്ത് സ്കൂൾ വളപ്പിനു പുറത്ത് അച്ഛൻ കാത്തുനിന്നു. സ്കൂൾ പഠനം മുതൽ എംബിബിഎസ് മൂന്നാം വർഷംവരെ അച്ഛനായിരുന്നു സിന്ധുവിന്റെ സാരഥി. ഡ്യൂട്ടിയുടെ ഭാഗമായി സമയം മാറിയപ്പോൾ ഓട്ടോറിക്ഷയിലായി സിന്ധുവിന്റെ യാത്ര.
ഒന്നാം ക്ലാസ് മുതൽ പഠനത്തിൽ എന്നും ഒന്നാമതായിരുന്നു സിന്ധു.
അമ്മയുടെ ആഗ്രഹമായിരുന്നു മകൾ ഡോക്ടറാകണമെന്നത്. തിരുവനന്തപുരം വിമൻസ് കോളജിൽ പ്രിഡിഗ്രി കഴിഞ്ഞപ്പോൾ എംബിബിഎസാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞപ്പോൾ പലരും വിസ്മയിച്ചു, ചിലർ പരിഹസിച്ചു. എന്നാൽ, വിധി വരുത്തിവച്ച ശാരീരിക ന്യൂനതകളെ മനക്കരുത്തോടെ നേരിടാൻ സിന്ധുവിന്റെ മനസ് പരുവപ്പെട്ടുകഴിഞ്ഞിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും ആ പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചു. വീഴ്ചകളായിരുന്നില്ല മറിച്ച് പറന്നുയരാനുള്ള വെന്പലായിരുന്നു മനസു നിറയെ.
കരുതലും കാവലും
എംബിബിഎസ് പഠനം കഴിഞ്ഞ സമയത്താണു തിരുവനന്തപുരം സ്വദേശിയും പത്രപ്രവർത്തകനുമായ രഘു എൻ. വാര്യരുമായുള്ള വിവാഹം. സിന്ധുവിന് എക്കാലവും കരുതലായി നിലകൊണ്ട അച്ഛനെ മരണം അപ്രതീക്ഷമായി കവർന്നെടുത്തതോടെ കഠിന പാതകളിൽ കൈ പിടിക്കാനുള്ള കാവലാളായി മാറുകയായിരുന്നു രഘു. തുടർന്നുള്ള ഓരോഘട്ടത്തിലെ വളർച്ചയിലും രഘുവായിരുന്നു കരുത്ത്. തുടക്കത്തിൽ ക്ലിനിക്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിലും സിന്ധുവിനു ജോലി ലഭിച്ചു. അവിടെ അഞ്ചു മാസം ജോലി ചെയ്തശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തു. അവിടെയായിരിക്കെ ഉപരിപഠനവും തുടർന്നു.
നൈറ്റ് ഡ്യൂട്ടിക്ക് പോകുന്പോൾ സിന്ധുവിന് കൂട്ടായി രഘുവുമെത്തിയിരുന്നു. കുടുംബവും ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകുകയായിരുന്നു സിന്ധു. ആറു വർഷം നീളുന്ന എംഎസ്, എംസിഎച്ച് ഉപരിപഠനം പോളിയോ ബാധിതയും ഒപ്പം കുടുംബിനിയുമായ സ്ത്രീയുടെ ജീവിതത്തിലെ അതിക്ലേശകരമായ കാലഘട്ടമായിരുന്നു. അമ്മയുടെ പ്രോത്സാഹനവും അച്ഛൻ പകർന്നുകൊടുത്ത പ്രത്യാശയും ഭർത്താവിന്റെ കരുതലുമാണു പഠനം പൂർത്തീകരിക്കാനും ജോലിയിൽ കർമനിരതയാകാനും പ്രേരകമായതെന്ന് ഡോ. സിന്ധു പറയുന്നു. മകൻ ജനിച്ചതിനുശേഷമായിരുന്നു ഉപരിപഠനം. പേരക്കുട്ടിയെ വളർത്തുന്നതിനുള്ള വലിയ ഉത്തരവാദിത്വം സിന്ധുവിന്റെ അമ്മ ഏറ്റെടുത്തു. സിന്ധുവും രഘുവും കോട്ടയത്ത് താമസിക്കുന്പോഴും അവന്റെ കാര്യങ്ങളിൽ അമ്മ വീഴ്ച വരുത്തുന്നില്ല. മകൻ നിരഞ്ജൻ കെ. വാര്യർ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളജിൽ ബിടെക് വിദ്യാർഥിയാണ്.
ഉറച്ച തീരുമാനങ്ങളും അധ്വാനിക്കാനുള്ള മനസുമാണ് സംസ്ഥാനത്ത് എംസിഎച്ച് സർജിക്കൽ ഗ്യാസ്ട്രോ പഠനം നടത്തിയ ആദ്യവനിതയെന്ന പെരുമ സ്വന്തമാക്കാൻ സിന്ധുവിന് സാധിച്ചത്. ഒരിക്കലും സ്വന്തം കാലിൽ നടക്കാനാകില്ലെന്നുള്ള വിധിയെഴുത്തിനെ പുഞ്ചിരിയോടെ സിന്ധു മറികടന്നു. പോളിയോ ബാധിച്ച കാലുകളുമായി രോഗികളെ പരിശോധിക്കാനും സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനും പരിമിതികൾ തടസമാകുന്നില്ല. എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി വേളയിലാണു ചികിത്സയിൽ ഇരുകൈകളിലെയും ക്രച്ചസ് വെല്ലുവിളിയാണെന്നു മനസിലാകുന്നത്.
ബാല്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സിക്കുകയും പിന്നീട് ഇതേ മെഡിക്കൽ കോളജിൽ തന്റെ പ്രഫസറുമായി മെഡിക്കൽ പാഠങ്ങൾ പകർന്നും നൽകിയ ഡോ. രാമസ്വാമി പിള്ള സിന്ധുവിന് എക്കാലവും കരുതലായിരുന്നു. ഡോ. രാമസ്വാമി പിള്ളയാണ് ഇരുകൈകളിലെയും ക്രച്ചസ് മാറ്റി സ്വന്തം കാലിൽ നിൽക്കാനുള്ള മാനസികമായ ധൈര്യം നൽകിയത്. കയ്യിലെ ക്രച്ചസും കാലിലെ കാലിപ്പറും മാറ്റിയാൽ വീണു പോകുമോ എന്ന ഭയത്തെ മറികടക്കാൻ സ്നേഹശാസനകളും ഒരു കയ്യിൽ മാത്രം ഉപയോഗിക്കാവുന്ന എൽബോ ക്രച്ചസ് മതിയെന്നുള്ള ധൈര്യവും നൽകിയതു ഡോ. രാമസ്വാമിയാണ്.
പിന്നിട്ട വഴികൾ
രണ്ടു പതിറ്റാണ്ടിലധികമായുള്ള സേവന കർമത്തിൽ വലതു കാലിൽ മാത്രം കാലിപ്പർ ഘടിപ്പിച്ച് ഇടതു കൈയിൽ വാക്കിംഗ് സ്റ്റിക്കുമായി ആത്മവിശ്വാസത്തിന്റെ കരുത്തിൽ നേട്ടങ്ങളുടെ പടവുകൾ മറികടക്കുകയാണ് ഡോ. സിന്ധു. ലക്ഷ്യങ്ങൾ ഏറെ ഉന്നതമാകുന്പോൾ അതിലേക്കുള്ള യാത്രയും ക്ലേശകരമാകും. കുത്തിനോവിക്കലുകളും മനസിനെ നൊന്പരപ്പെടുത്തുന്ന വാക്കുകളും ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും എന്നെ തളർത്തുന്നില്ല. എല്ലാ വേദനകളുടെയും സമയം 48 മണിക്കൂറാണ്. ജോലിയിൽ വ്യാപൃതയായും കുടുംബവുമായി ചെലവഴിച്ചും ഞാനത് മറക്കും- 47 കാരിയായ ഡോ. സിന്ധു പറയുന്നു.
ഇന്നലെകളിൽ സിന്ധു നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. എംബിബിഎസ് കഴിഞ്ഞു മെഡിക്കൽ കോളജിൽ ലക്ചറായി ജോലി ചെയ്യുന്നവർക്ക് മുൻപ് പിജി കോഴ്സിൽ സീനിയോറിറ്റി നോക്കി പ്രവേശനം ലഭിച്ചിരുന്നു. ഇതേസമയത്താണ് പിജി പ്രവേശനത്തിൽ വിവാദങ്ങളും കോടതി കേസുമുണ്ടാകുന്നത്. എൻട്രൻസ് പരീക്ഷ എഴുതി രണ്ടു തവണ ലിസ്റ്റിൽ ഇടം നേടിയിട്ടും ഗ്യാസ്ട്രോ സർജറി വേണമെന്നുള്ള ആഗ്രഹത്തിൽ മൂന്നാമതും പരീക്ഷയെഴുതിയാണു പ്രവേശനം നേടുന്നത്. എംസിഎച്ചിനു സംസ്ഥാനത്ത് അക്കാലത്ത് ഒരു സീറ്റ് മാത്രമാണുള്ളത്. മുൻവർഷംവരെ സീനിയോറിറ്റി വഴി പ്രവേശനം ലഭിച്ചിടത്താണ് എൻട്രൻസ് പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ എംസിഎച്ചിനും പ്രവേശനം നേടുന്നത്. 2013ൽ എംസിഎച്ച് പാസായി സംസ്ഥാനത്തെ ആദ്യ വനിതാ സർജനായി. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ സീനിയർ അസോസിയേറ്റ് പ്രഫസറായി സേവനം അനുഷ്ഠിക്കുന്നു. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് പ്രഗത്ഭരായ ഡോക്ടർമാർക്കൊപ്പം ജോലി ചെയ്ത അറിവും അനുഭവങ്ങളുമാണ് സിന്ധുവിനെ മുന്നോട്ടു നയിക്കുന്നത്. എംബിബിഎസ് പഠനകാലത്ത് പ്രഫസറായിരുന്ന ഡോ. ഫസൽ മരയ്ക്കാർ എഴുതിയ പുസ്തകത്തിനുള്ള മുഴുവൻ ചിത്രങ്ങളും സിന്ധുവാണ് വരച്ചുകൊടുത്തത്. ഡോ. ഫസലാണ് സർജറി വിഭാഗത്തിലേക്ക് സിന്ധുവിനെ വഴിതിരിച്ചുവിട്ടത്.
ഗ്യാസ്ട്രോ സർജറിയിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് വകുപ്പ് മേധാവിയായിരുന്ന ഡോ.എ.പി. കുരുവിളയിൽ നിന്നുമാണ്. പ്രഫസറായിരുന്ന ഡോ. രമേശ് രാജന്റെ മാർഗനിർദേശങ്ങളും നേട്ടമായി.
സമർപ്പിത ശുശ്രൂഷ
എംബിബിഎസും പിജിയും പൂർത്തിയാക്കിയപ്പോൾ വിദേശത്തേക്ക് പോകാനും അവിടുത്തെ സാഹചര്യം കൂടുതൽ അനുയോജ്യമായിരിക്കുമെന്നും പലരും ഉപദേശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞാൻ കണ്ടത് സാധാരണക്കാരായ രോഗികളുടെ ദുരിതങ്ങളും ദുഃഖങ്ങളുമാണ്. അവരുടെ വേദനകളിൽ ആശ്വാസം നൽകാനുള്ള ദൗത്യം ഏറ്റെടുത്തതിനാൽ വിദേശത്തേക്കു പോകാൻ മനസ് അനുവദിച്ചില്ല.
ഉദര സംബന്ധമായ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ചെയ്യുകയെന്നത് എക്കാലത്തെയും താൽപര്യമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മുന്പ് നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഞാനും ഭാഗമായിരുന്നു. ഇതിനുശേഷമാണു കോട്ടയം മെഡിക്കൽ കോളജിലെത്തുന്നത്. മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെയും ഇപ്പോഴത്തെ മന്ത്രിമാരായ വി.എൻ. വാസവന്റെയും വീണാ ജോർജിന്റെയും ഇടപെടൽ കോട്ടയത്തേക്കു വരാൻ പ്രേരകമായി. അവയവമാറ്റ ശസ്ത്രക്രിയയിൽ ചെന്നൈ ഗ്ലോബൽ ആശുപത്രിയിൽ 15 ദിവസവും 2019ൽ സർക്കാർ അനുമതിയോടെ തിരുവനന്തപുരം കിംസിൽ ഒന്നര വർഷവും പരിശീലനം നടത്തിയിരുന്നു. അക്കാലത്ത് 18 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പ്രധാന പങ്കാളിയായി. 2021 ജനുവരിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരിച്ചെത്തി. ഫെബ്രുവരിയിൽ പുതിയ എട്ടു തസ്തികകൾക്ക് കോട്ടയം മെഡിക്കൽ കോളജിന് സർക്കാർ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണു കോട്ടയത്തേക്കെത്തിയത്. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം കോട്ടയത്ത് ആദ്യപടിയിൽനിന്നും ആരംഭിച്ചു. ഞങ്ങളുടെ ടീം എത്തിയതിനുശേഷമാണ് രോഗികളെ കിടത്താൻ വാങ്ങിയ കിടക്കളുടെ പായ്ക്കിംഗ് അഴിച്ചതുതന്നെ. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂതന യന്ത്രങ്ങളും അനുബന്ധ സജ്ജീകരണങ്ങൾക്കുള്ള നടപടികളും തുടർന്നു.
കോട്ടയം മെഡിക്കൽ കോളജിലെ എല്ലാ ചികിത്സാവിഭാഗങ്ങളേയും കോർത്തിണക്കി ആദ്യയോഗം ചേർന്നപ്പോൾ ഞങ്ങളെന്താണു ചെയ്തുതരേണ്ടതെന്നുള്ള പോസിറ്റിവായ സമീപനമാണ് സഹപ്രവർത്തകരിൽനിന്നും ലഭിച്ചത്. അതാണ് കരൾമാറ്റ ശസ്ത്രക്രിയ എന്ന വലിയ നേട്ടത്തിലേക്ക് നയിച്ചത്. ഗ്യാസ്ട്രോ സർജറിയിൽ സ്വകാര്യ ആശുപത്രികളിൽ പൊതുമേഖലയിലുള്ളതിനേക്കാൾ മൂന്നുംനാലും മടങ്ങ് ശന്പളം ലഭിക്കുന്പോൾ മുന്നിലെത്തിയ എല്ലാ അവസരങ്ങളെയും വേണ്ടെന്നുവച്ചാണ് ഡോ. ആർ.എസ്. സിന്ധു സർക്കാർ സർവീസിൽ തിരികെയെത്തിയത്. അതിനു കാരണം സാധാരണക്കാരായ രോഗികളോടുള്ള ആർദ്രതയും അവർക്കായി സേവനം ചെയ്യണമെന്നുമുള്ള അതിയായ അഭിനിവേശവുമായിരുന്നു.
ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ
ഒരു ചെടി മരുഭൂമിയിൽ നടുന്നതുപോലെയാണ് ഒരു വ്യക്തിയിൽനിന്നും മറ്റൊരു ശരീരത്തിലേക്ക് ഒരു അവയവം കൂട്ടിച്ചേർക്കുന്നത്. അവിടെ ചെടിയുടെ വേരും താങ്ങുമെല്ലാം പുതിയ മണ്ണിലേക്കു പറിച്ചു നടാൻ തയാറാക്കണം. മണ്ണിനെ മെരുക്കിയെടുക്കണം. രോഗിയുടെ ശരീരം നട്ടുവളർത്താനുള്ള മണ്ണുപോലെയാണ്. പുതിയ ഭാഗത്തെ ആ ശരീരം സ്വീകരിച്ചു വേരുകൾ പടർത്തി സ്വന്തമാക്കണം. അതിന് നമ്മുടെ പ്രവർത്തനത്തിനൊപ്പം അദൃശ്യമായ ദൈവാനുഗ്രഹം കൂടിയുണ്ടാകണം.
കോട്ടയം മെഡിക്കൽ കോളജിൽ 2021 ഏപ്രിലിലാണ് ഗ്യാസ്ട്രോ സർജറി ഒപി ആരംഭിക്കുന്നത്. അക്കാലത്തു തന്നെ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അന്വേഷണങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഇതിനൊടുവിലാണ് യോജിക്കുന്ന ദാതാവിനെയും സ്വീകർത്താവിനെയും കണ്ടെത്തിയത്. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷി(40)നു കരൾദാനം നൽകാൻ ഭാര്യ പ്രവിജ തയാറായി. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നിരവധി പരിശോധനകളും ടെസ്റ്റുകളും പൂർത്തിയാക്കി. ശസ്ത്രക്രിയ നടത്തണമെങ്കിൽ ശാരീരിക പ്രത്യേകതകളും രക്തഗ്രൂപ്പും യോജിക്കണം. ഒപ്പം മാനസികമായി തയാറെടുക്കണം.
നാലു മാസത്തെ തയാറെടുപ്പോടെയാണ് ശസ്ത്രക്രിയയിലേക്ക് എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉദരസംബന്ധമായ സങ്കീർണ ശസ്ത്രക്രിയകൾ നടത്തിയ ഒരു രോഗിപോലും മരിക്കാനിടവന്നില്ലെന്നത് ഞങ്ങളുടെ ടീമിന് ആത്മവിശ്വാസം നൽകി. തുന്നിപ്പിടിപ്പിക്കുന്ന അവയവം ശരീരം തിരസ്കരിക്കാത്തവിധം കൂട്ടിച്ചേർക്കുകയെന്നത് അതിസങ്കീർണമാണ്. ജീവനുള്ള ദാതാവിൽനിന്നും അവയവം സ്വീകരിക്കുന്പോൾ അപകടസാധ്യത കൂടുതലാണ്. ദാതാവിന്റെ പകുതിയിലധികം കരൾ മുറിച്ചു മാറ്റിയാണ് സ്വീകർത്താവിനു തുന്നിച്ചേർക്കുന്നത്. ഇവിടെ ദാതാവിന്റെ പൂർണ സുരക്ഷിതത്വമാണ് പ്രഥമ പരിഗണന. ഒരേസമയത്താണ് രണ്ടു ശസ്ത്രക്രിയകളും നടക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ രോഗിയുടെ ശരീരത്തിൽ പുതിയ അവയവം പ്രവർത്തിച്ച് അയാൾ ജീവിതത്തിലേക്കു തിരിച്ചെത്തണം. കരൾ സ്വീകർത്താവും ദാതാവുമായ ദന്പതികൾ പൂർണസൗഖ്യത്തോടെ വീട്ടിലേക്കു മടങ്ങിയപ്പോഴാണ് ഞങ്ങളുടെ പ്രയത്നം ഫലവത്തായത്.
കൂട്ടായശ്രമം
കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായത് തന്റെ മാത്രം മികവല്ലെന്നും കണ്ണികളായി നിലകൊണ്ട വലിയൊരു മെഡിക്കൽ, ടെക്നിക്കൽ ടീമിന്റെ വിജയമാണെന്നും സിന്ധു കരുതുന്നു. ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്, ഡോ. തുളസി ചോട്ടായി എന്നിവരടങ്ങിയ ഗ്യാസ്ട്രോ സർജന്മാരുടെ ഇടപെടൽ തുണയായി. ഡോ. സന്ദേശിന്റെ മെഡിക്കൽ ഗ്യാസ്ട്രോ, ഡോ. ഷീബ വർഗീസിന്റെ അനസ്തെറ്റിക് സംഘം, ഡോ. ടി.വി. മുരളിയുടെ ഓങ്കോ സർജറി വിഭാഗം, ഡോ. കെ. സജിതയുടെ റേഡിയോളജി ടീം, ഡോ. എസ്. ശങ്കറിന്റെ പതോളജി വിഭാഗം, ഡോ. പി.കെ. ശ്രീകുമാരി, ഡോ. ഷീബാ തോമസ് എന്നിവരുടെ മൈക്രോ ബയോളജി, ഡോ. ജോ സ്റ്റാൻലി, ഡോ. മനൂപ് എന്നിവരുടെ ജനറൽ സർജറി വിഭാഗം, ഡോ. എം.എസ്. സുമയുടെ ബ്ലഡ് ബാങ്ക് യൂണിറ്റ്, ചീഫ് നഴ്സിംഗ് ഓഫീസർ വി.ആർ. സുജാത, ഹെഡ് നഴ്സുമാരായ യു. സുമിത, എ.ആർ. മായാമോൾ, സർജിക്കൽ ഗ്യാസ്ട്രോ ഓപ്പറേഷൻ തിയറ്റർ, എസിയു ടീം, കാർഡിയോതൊറാസിക് ഒപ്പറേഷൻ തീയറ്റർ ടീം, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നുമെത്തിയ ഡോ. ടി.യു. ഷബീറലി, ഡോ. ഷിറാസ് റൗതർ, ഡോ. എസ്. മനോജ്, മെഡിക്കൽ കോളജ് പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം പ്രഫസറുമായ ഡോ. കെ.പി. ജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ തുടങ്ങിയ വലിയൊരു സംഘത്തിന്റെ പിന്തുണ മറക്കാനാവില്ല.
ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയുമേറെ ദൂരം മുന്നേറാനുമുണ്ടെന്നാണ് ഡോ. സിന്ധു പറയുന്നത്. കുട്ടികൾക്കുൾപ്പെടെ സങ്കീർണമായ ശസ്ത്രക്രിയ നടത്താൻ പരിശീലനം നേടിയ വിദഗ്ധ സംഘം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇനിയുമുണ്ടാകണം. സംസ്ഥാന സർക്കാരിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരോഗ്യ ഇൻഷ്വറൻസും കാരുണ്യ പദ്ധതിയും പ്രയോജനപ്പെടുത്തി സാധാരണക്കാർക്ക് സാന്പത്തിക ബാധ്യതയാകാത്തവിധം ഈ വിഭാഗത്തിൽ ചികിത്സാ സംവിധാനം ഒരുക്കണമെന്നാണ് ആഗ്രഹം. അതിനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ് ഡോ. സിന്ധുവിന് പ്രതീക്ഷകൾ ഏറെയാണ്.
ജോമി കുര്യാക്കോസ്