ഹൃദയം തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും തരംഗം സൃഷ്ടിച്ചതോടെ പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിച്ച പേരാണ് എഡിറ്റർ രഞ്ജൻ ഏബ്രഹാം. മികച്ച കൂട്ടുകെട്ടിനൊപ്പം സഞ്ചരിക്കുന്ന രഞ്ജൻ ഏബ്രഹാമിന്റെ വിശേഷങ്ങൾ....
ഒരു സിനിമയുടെ തുടക്കം മുതൽ എഡിറ്റർ ആവശ്യഘടകമാണ്. തിരക്കഥ വായിക്കുന്പോൾതന്നെ മനസിൽ സിനിമ തെളിയും. ആവശ്യമില്ലാത്ത സീനുകൾ ഒഴിവാക്കുന്നതിനും ചിലപ്പോൾ തിരുത്തുകൾ വരുത്തുന്നതിനും അതു സഹായിക്കും- മലയാളത്തിലെ തിരക്കേറിയ എഡിറ്റർ രഞ്ജൻ ഏബ്രഹാം പറയുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും തരംഗം സൃഷ്ടിച്ചപ്പോൾ പ്രേക്ഷകർ പ്രശംസ നൽകിയ ഒരാൾ എഡിറ്ററായ രഞ്ജൻ ഏബ്രഹമാണ്. മൂന്നു മണിക്കൂറുള്ള ചിത്രം തികഞ്ഞ കൈയൊതുക്കത്തോടെ പ്രേക്ഷകരെ ഒപ്പം കൂട്ടി മുന്നോട്ടു കൊണ്ടു പോയതിൽ രഞ്ജന്റെ കത്രികകൾ നിർണായ പങ്ക് വഹിച്ചു. എഡിറ്റിംഗ് ആദൃശ്യ ആർട്ടാണ്. എഡിറ്ററുടെയുള്ളിൽ ആർട്ടിസ്റ്റിക് മൈൻഡുണ്ടാകണം.
സിനിമയുടെ സംഗീതത്തെക്കുറിച്ചും സൗണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. എഡിറ്റിംഗ് ചെയ്യുന്പോൾ സീനുകൾ കൃത്യമായി പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്നതാകണം എന്നുള്ള ധാരണയുണ്ടാകണം. സംഗീത സംവിധായകന് കൃത്യമായി സംഗീതം കൂട്ടിച്ചേർക്കാനുള്ള ഇടമുണ്ടാകണം. അതിന് ക്ഷമ ഏറ്റവും ആവശ്യമായ ഘടകമാണ്- രഞ്ജൻ ഏബ്രഹാം പറയുന്നു....
തിയറ്ററിൽ മൂന്നു ചിത്രം
കുഞ്ഞെൽദോ, മ്യാവു, ഹൃദയം എന്നീ മൂന്നു ചിത്രങ്ങൾ പോയ വാരങ്ങളിൽ തിയറ്ററിലുണ്ടായിരുന്നു. ഓരോ സിനിമയ്ക്കും വ്യത്യസ്തമായ കഥയും താളവുമായിരിക്കും. കഥയ്ക്കനുസൃതമായി സഞ്ചരിക്കാനാവണം. ഒരു സമയത്ത് ഒരു സിനിമാ മാത്രമാണ് ഞാൻ എഡിറ്റ് ചെയ്യുന്നത്. കാരണം ആ സിനിമയുടെ താളത്തിലേക്ക് എന്റെ മനസ് മാറണം.
അതുകൊണ്ടു തന്നെ ഒരു സിനിമയുടെ ജോലികൾ പൂർത്തിയായതിനു ശേഷം മാത്രമായിരിക്കും അടുത്തതിലേക്ക് കടക്കുന്നത്. രാവിലെ ഒരു സിനിമ, ഉച്ചയ്ക്ക് മറ്റൊരു സിനിമ എന്ന നിലയിൽ എനിക്ക് ജോലി ചെയ്യാനാവില്ല. തിരക്കഥ വായിക്കുന്പോൾതന്നെ ആ സിനിമ എന്റെ മനസിലുണ്ടാകും. ഹൃദയം ചെയ്യുന്ന സമയത്ത് വിനീത് ശ്രീനിവാസനുമായുള്ള ആശയവിനിമയവും തിരക്കഥ വായനയും കഴിഞ്ഞതോടെ എന്റെ മനസിൽ സിനിമ രൂപപ്പെട്ടു. പിന്നീട് അതിനനുസൃതമായി മുന്നോട്ടു പോവുകയായിരുന്നു.
സിനിമയുടെ ദൈർഘ്യം രണ്ടു മണിക്കൂറാണ് പ്രേക്ഷകർക്ക് ഇഷ്ടം. കൂടുതൽ സമയം തിയറ്ററിൽ പ്രേക്ഷകർ ചെലവഴിക്കണമെങ്കിൽ അവരെ കഥപറച്ചിൽ കൂട്ടിക്കൊണ്ടു പോകുന്നതാകണം. ഹൃദയവും അത്തരത്തിൽ ദൈർഘ്യം കൂടുതലുള്ള സിനിമയാണ്. പ്രേക്ഷകർ ഈ സിനിമകൾ കണ്ട് അതിനുള്ളിലേക്ക് ചെന്നെത്തുന്നതായി കേൾക്കുന്പോൾ എഡിറ്റർ എന്ന നിലയിൽ ഏറെ സന്തോഷം തോന്നുന്നു
എഡിറ്റർ: നിശബ്ദ കലാകാരൻ
സിനിമയുടെ ലൈംലൈറ്റിനു പിന്നിലാണ് എഡിറ്റർമാർ. ആ പ്രവണത മാറണമെന്ന്് ആഗ്രഹിക്കുന്നു. ഹൃദയം റിലീസായ ശേഷം എഡിറ്റർ എന്ന നിലയിൽ വളരെ പ്രോത്സാഹനം ലഭിക്കുന്നത് അത്തരത്തിലുള്ള മാറ്റമാണ്. ഒരു നല്ല സദ്യയുടെ എല്ലാം നന്നായി എന്നു പറയുന്നതു പോലെയാണ് നല്ലൊരു സിനിമയുടെ കാര്യവും. പക്ഷേ, എഡിറ്റിംഗ് മേഖല പലരും മറന്നു പോകുന്നു. പല പ്രമുഖ അവാർഡുകളിലും എഡിറ്റിംഗ് മേഖലയെ മറന്നു പോകാറുണ്ട്.
പലരുടേയും ധാരണ സംവിധായകൻ പറയുന്ന പോലെ വെട്ടിയൊട്ടിക്കുന്ന ഒരാളാണ് എഡിറ്റർ എന്നാണ്. എഡിറ്റിംഗ് ഒരു കലയാണ്. അവൻ അവന്റേതായ ഇടം കണ്ടെത്തുകയാണ് ഓരോ എഡിറ്റിംഗ് ടേബിളിലും. എന്റെ ആദ്യ സിനിമ ഇപ്പോഴാണ് റിലീസായതെന്നും രണ്ടാം ചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാനെന്നും കരുതാനാണ് എനിക്കിഷ്ടം.
ഫിലിമിൽ നിന്നുമുള്ള യാത്ര
ഫിലിം എഡിറ്റിംഗിലാണ് ഞാൻ ആരംഭിച്ചത്. ഇപ്പോൾ ഡിജിറ്റൽ കാലത്തിനൊപ്പമായിരിക്കുന്നു. പഠിക്കുന്ന സമയത്ത് സിനിമ എന്റെ സ്വപ്നത്തിലില്ലായിരുന്നു. സിനിമയിലുള്ള ഒരു സുഹൃത്ത് മുഖേനയാണ് ഞാനിവിടെത്തുന്നത്. സിനിമയിൽ ഒരു ജോലി വാങ്ങിത്തരാമോ എന്നായിരുന്നു എന്റെ ചോദ്യം. ടെക്നിക്കലായുള്ള മേഖലയായിരുന്നു എന്നെ ആകർഷിച്ചത്. ഐ.വി. ശശിയുടെ സഹസംവിധായകനാകാനാണ് മദ്രാസിലെത്തുന്നത്.
അദ്ദേഹം മൂന്നു സിനിമകൾ ഒന്നിച്ച് ചെയ്യുന്ന സമയത്താണ് ഞാനെത്തുന്നത്. നേരിട്ട് കണ്ടപ്പോൾ പുതിയ സിനിമ തുടങ്ങുന്പോൾ അതിൽ ജോയിൻ ചെയ്യുന്നതാണ് നല്ലതെന്നു പറഞ്ഞു. അതിനു മൂന്നു മാസം സമയമുണ്ട്. മദ്രാസിൽനിന്നും തിരികെപോരാനാവില്ല. ആ സമയത്ത് ഐ.വി. ശശിയുടെ അസോസിയേറ്റാണ് പറഞ്ഞത് മൂന്നു മാസക്കാലം വെറുതെ നിൽക്കേണ്ട എഡിറ്റിംഗ് പഠിക്കുന്നത് നല്ലതെന്ന്.
അന്ന് ഏറ്റവും തിരക്കുള്ള എഡിറ്ററായ ജി. വെങ്കിട്ടരാമന്റെ അടുക്കലാണ് പഠിക്കാനെത്തുന്നത്. അദ്ദേഹത്തിന്റെ സഹായികളിൽ പതിന്നാലാമനായിരുന്നു ഞാൻ. പുസ്തകവായന കാരണമാകാം അദ്ദേഹത്തിന് എന്നോട് പ്രത്യേക ഇഷ്ടം തോന്നി. പിന്നീട് അദ്ദേഹത്തിനൊപ്പം എഡിറ്റിംഗ് ജോലികളിൽ ഞാനും ഒപ്പം കൂടി. അങ്ങനെ എഡിറ്ററായി മാറുകയായിരുന്നു.
ലാൽ ജോസ് ബന്ധം
ഞാനും ലാൽ ജോസും തമ്മിലുള്ള ബന്ധത്തിന്റെ ആരംഭം സൗഹൃദപൂർവമല്ലായിരുന്നു. ജോലിയുടെ കാര്യത്തിൽ വളരെ കൃത്യത വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അന്ന് സംവിധായകൻ കമലിന്റെ സംവിധാന സഹായിയാണ് ലാൽ ജോസ്. എഡിറ്റിംഗ് സമയത്ത് എന്തെങ്കിലും അപാകതകൾ കണ്ടാൽ ഞാനത് പറയും.
കമൽ ടെൻഷനായാൽ വഴക്ക് കേൾക്കുന്നത് സഹസംവിധായകരാണ്. ലാൽ ജോസും ജോണി ആന്റണിയുമൊക്കെ അങ്ങനെ കമലിന്റെ വഴക്ക് കേട്ടിട്ടുണ്ട്. ദേഷ്യത്തിൽ തുടങ്ങി അത് വളർന്ന് സൗഹൃദമാവുകയായിരുന്നു.
എന്റെയും ലാൽ ജോസിന്റെയും ആദ്യ സ്വതന്ത്ര സിനിമയായിരുന്നു ഒരു മറവത്തൂർ കനവ്. മികവുറ്റ ഒരുപിടി സംവിധായകരുടെ ഒട്ടുമിക്ക സിനിമകളും പ്രവർത്തിച്ചു. ഒരുനിര സംവിധായകരുടെ തുടക്കത്തിനൊപ്പം നിൽക്കാനായി.
സംവിധായകൻ എഡിറ്ററുമാകണം
തുടക്കകാലത്ത് നവോദയിൽ എഡിറ്റിംഗ് ചെയ്യുന്ന സമയത്ത് സംവിധായകൻ ജിജോ പുന്നൂസ് പറഞ്ഞൊരു കാര്യമുണ്ട്. ആഫ്റ്റർ ദി ഷൂട്ട്, യു ആർ ദി ഡയറക്ടർ. ഷൂട്ടിംഗിനു ശേഷം വിഷ്വലുകൾ നൽകിക്കഴിഞ്ഞാൽ എന്റെ സ്വാതന്ത്ര്യത്തിലിരുന്ന് സംവിധായകരുടെ മനസിലുള്ളത് മനസിലാക്കി എനിക്കും ബോധ്യപ്പെടുന്ന വിധത്തിലാണ് സിനിമ ഒരുക്കുന്നത്. എഡിറ്റിംഗ് പൂർത്തിയാക്കി സംവിധായകരെ കാണിക്കുന്നതാണ് എന്റെ രീതി.
സംവിധായകൻ ജോഷി അദ്ദേഹത്തിന്റെ മുന്നിലല്ലാതെ ഒരു സീൻ പോലും എഡിറ്റ് ചെയ്യാൻ അനുവദിക്കാത്തയാളാണ്. റണ്വേ ചെയ്യുന്ന സമയത്ത് ദിലീപും തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി കെ തോമസും ജോണി ആന്റണിയും പറഞ്ഞിട്ടാണ് എന്നെ എഡിറ്ററാക്കുന്നത്. ഞാൻ ഷൂട്ട് ചെയ്യും, രഞ്ജൻ ആവശ്യമുള്ളത് എടുത്ത് വിഷ്വലൊരുക്കാനാണ് ജോഷി പറഞ്ഞത്.
എഡിറ്റിംഗ് കഴിഞ്ഞ് ജോഷി വിഷ്വൽ കാണാനെത്തുന്പോൾ എനിക്കൊരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തിന് തൃപ്തിയായി എന്നത് വളരെ ആത്മവിശ്വാസം തോന്നി. പിന്നീട് നരൻ അടക്കം ഒരുനിര സിനിമകളിൽ അദ്ദേഹത്തിനൊപ്പം പ്രവര്ത്തിച്ചു. സീനിയർ സംവിധായകരായ ഭദ്രനൊപ്പം ജോലി ചെയ്തപ്പോഴും ആ പേടി തോന്നിയിട്ടുണ്ട്. നമ്മൾ ചെയ്തത് അവർക്ക് ഇഷ്ടപ്പെട്ടു എന്നതോടെയാണ് ആ ഭയം മാറുന്നത്.
പലപ്പോഴും ആഗ്രഹിച്ച രീതിയിൽ ഷൂട്ട് ചെയ്യാനാവാതെ വരുന്പോൾ എഡിറ്റിംഗിൽ ചില പൊടിക്കൈകളൊക്കെ ചെയ്യേണ്ടിവരും. സംവിധായകൻ ഭദ്രൻ പറഞ്ഞിട്ടുള്ളത്, എഡിറ്റിംഗ് ടേബിൾ ഒരു കുന്പസാരക്കൂട് പോലെയാണെന്നാണ്. എന്തൊക്കെയാണ് നമ്മൾ ചെയ്തതെന്നു കൃത്യമായി അറിയുന്നത് വിഷ്വലുകൾ എഡിറ്റിംഗിനായി നിരത്തുന്പോഴാണ്. ശരിക്കും എഡിറ്റിംഗിൽ ഗിമ്മിക്കുകളില്ലാതെ പ്രേക്ഷകരോക്ക് നേരിട്ട് കഥ പറയാനാണ് എന്റെ ആഗ്രഹം.
അയാളും ഞാനും തമ്മിൽ എന്ന സിനിമ ചെയ്യുന്പോൾ ഫ്ളാഷ് ബാക്ക് സീനിലേക്കെത്തുന്നിടത്ത് എഫക്ട്സ് വേണമോ എന്നൊരു സംശയം ലാൽ ജോസിനുണ്ടായിരുന്നു. അതു വേണ്ട, പ്രേക്ഷകർക്ക് കൃത്യമായി മനസിലാകും എന്ന് ഞാൻ പറഞ്ഞു. സിനിമ തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകരും അത് ശരിവെച്ചു. ഒരു കഥയെ അതിന്റെ യാഥാർഥ്യത്തോടെ പറയാനാണ് ഞാൻ ശ്രമിക്കുന്നത്.
പുതിയ വർക്കുകൾ
ലാൽ ജോസിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ്, സിസ്റ്റർ റാണി മരിയയുടെ ബയോപിക് ഹിന്ദി ചിത്രം എന്നിവയാണ് ഇനി ചെയ്യുന്നത്.
കുടുംബ വിശേഷം
തലശേരി പേരാവൂരാണ് സ്വദേശം. ചെന്നൈയിൽ താമസിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് വർക്ക് അറ്റ് ഹോമായതോടെയാണ് ഞാനും ഭാര്യ തങ്കമ്മയും കൊച്ചി കാക്കനാട്ടെ വീട്ടിലേക്കെത്തുന്നത്. മകളും കുടുംബവും ചെന്നൈയിലാണ്.
ലിജിൻ കെ ഈപ്പൻ
രഞ്ജൻ ഏബ്രഹാം എഡിറ്റിംഗ് ടേബിളിലെ മാന്ത്രികത
12:11 AM Feb 27, 2022 | Deepika.com