മക്കൾ വഴിതെറ്റിപ്പോകുന്നതിൽ മാതാപിതാക്കൾക്ക് ആധി. വിദ്യാർഥികൾ പ്രശ്നക്കാരാകുന്നതിൽ അധ്യാപകർക്ക് ആശങ്ക. യുവതലമുറയുടെ കുത്തഴിവിനെപ്പറ്റിയാണ് എവിടെയും കേൾക്കാനുള്ളത്.
പ്രമുഖ കോളജിലെ പ്രശ്നക്കാരായ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുവാദത്തോടെ പ്രിൻസിപ്പാൾ നവജീവനിലേക്ക് നവീകരണത്തിനായി പതിവായി അയയ്ക്കാറുണ്ട്. ഈ ചെറുപ്പക്കാരെ അടുത്തറിയുന്പോൾ ജീവിതസാഹചര്യങ്ങളാണ് അവരെയേറെപ്പേരെയും കുഴപ്പത്തിലാക്കിയതെന്നു തിരിച്ചറിയാനാകും.
കുടുംബ ബന്ധങ്ങളുടെ തകർച്ച, ധൂർത്ത്, ലഹരി, കൂട്ടുകെട്ട് അങ്ങനെ പലതും. ഹൃദയം തുറന്ന സംസാരത്തിലൂടെചങ്ങാത്തം കൂടി നവജീവനിലെ ശുശ്രൂഷകളിൽ ഇവരെയും പങ്കാളികളാക്കും. മെഡിക്കൽ കോളജ് അശുപത്രിയിൽ അപകടങ്ങളും രോഗങ്ങളുമായി ദയനീയാവസ്ഥയിൽ കഴിയുന്നവർക്കു മുന്നിലും ഇവരെ ഞാൻ കൊണ്ടുപോകും.
ആശുപത്രി കിടക്കയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരെ കാണുകയും അവരോടും ബന്ധുക്കളോടും സംസാരിക്കുകയും ചെയ്യുന്നത് കഠിനഹൃദയനിൽപോലും മനഃപരിവർത്തനത്തിന് കാരണമാകും.
ഓരോ ജീവിതവും ആയുസും ദൈവത്തിന്റെ കാരുണ്യമാണെന്ന് നാം ഇത്തരത്തിലാണ് തിരിച്ചറിക. ആരോഗ്യവും കഴിവും സ്വത്തും സൗന്ദര്യവുമൊക്കെ എന്റെ കഴിവല്ല, ദൈവത്തിന്റെ ദാനമാണെന്നു ബോധ്യം നമ്മിലുണ്ടാകും. ലഹരിയും ക്രമം തെറ്റിയ ജീവിതശൈലിയുമാണ് പലപ്പോഴും അപകടങ്ങളും രോഗങ്ങളും വരുത്തിവയ്ക്കുന്നതെന്ന തിരിച്ചറിവും ജനിപ്പിക്കും.
നവജീവന്റെ ചോറുവണ്ടിക്കു മുന്നിൽ പാത്രങ്ങളുമായി വരുന്നവരിലൂടെ വിശപ്പിന്റെ വിളിയും പണത്തിന്റെ വിലയും ഈ ചെറുപ്പക്കാർ കണ്ടറിയും. മനോരോഗികളുടെയും ബന്ധുക്കൾ ഉപേക്ഷിച്ചവരുടെയുമൊക്കെ ജീവിതം കാണുന്പോൾ വലിയ ബോധ്യങ്ങളാണ് ഇവർക്ക് ലഭിക്കുക.
വഷളൻമാർ എന്നു പേരുകേൾപ്പിച്ചവർ ഒരാഴ്ചത്തെ സഹവാസത്തിൽ നൻമയുടെ മനുഷ്യരായി, കാരുണ്യത്തിന്റെ മുഖത്തോടെ ദുശീലങ്ങളിൽ നിന്ന് മോചിതരായി, സന്തോഷത്തോടെ തിരികെ കോളജിലെത്തി പഠനത്തിൽ മിടുക്കരായി മാറുന്ന അനുഭവങ്ങൾ പലതുണ്ട്. നല്ല കൂടുംബാന്തരീക്ഷവും നല്ല കൂട്ടുകെട്ടും ഇല്ലാതെ വരുന്പോഴാണ് നമ്മുടെയൊക്കെ മക്കൾ ജീവിതപാതയിൽ വഴിതെറ്റുന്നത്.
പി.യു. തോമസ്, നവജീവൻ
വഴിതെറ്റുന്ന യുവത്വം
11:35 PM Feb 26, 2022 | Deepika.com