ഇഷ്ട കാര്യസാധ്യത്തിനും തടസങ്ങൾ നീങ്ങാനും കരുമാടിക്കുട്ടന് എണ്ണ നേർച്ച എന്നത് കുട്ടനാട്ടിലെ മുതിർന്ന അമ്മമാർ നല്കിയിരുന്ന ഒരു ഉപദേശമായിരുന്നു.
പത്മാസനത്തിൽ നിവർന്ന് ധ്യാനനിരതനായി ഇടതു കൈയുടെ മുകളിൽ വലത് കൈ മലർത്തി വച്ച് ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന ഒരു ബുദ്ധപ്രതിമയാണ് കരുമാടിയിലെ കരുമാടിക്കുട്ടൻ.
ഈ പ്രതിമ ഹിന്ദുവോ ജൈനനോ ബുദ്ധനോ എന്നതല്ല കുട്ടനാടൻ ജനതയുടെ സംസ്കാരവുമായി ഇഴുകിച്ചേർന്ന സ്മാരകമാണ്. അന്പലപ്പുഴയ്ക്കു സമീപം കരുമാടിതോടിന്റെ കരയിൽ പ്രകൃതി സുന്ദരമായ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന മൂന്ന് അടി ഉയരമുള്ള കരിങ്കൽ പ്രതിമ കുട്ടനാടിന്റെ ഒരു പൈതൃക സ്വത്താണ്. ആനയുടെ കുത്തേറ്റ് തകർന്നതാണ് ഒരു ഭാഗം. ഈ ഭാഗം പാരന്പര്യമായി കൈവശം വച്ചിരുന്ന കുടുംബക്കാർ പിൽക്കാലത്ത് പുരാവസ്തു വകുപ്പിന് നല്കുകയും കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
ആധുനിക കൊച്ചിയുടെ ശില്പിയെനന്നു വിശേഷണമുള്ള എഞ്ചിനിയർ റോബർട്ട് ചാൾസ് ബ്രിസ്റ്റോയാണ് കരുമാടിക്കുട്ടനെ കരുമാടിതോടിന്റെ കിഴക്കേ കരയിൽ കുടിയിരുത്തിയത്. കരുമാടി തോട്ടിൽ നിന്ന് കിട്ടിയ പ്രതിമ അവിടെ സ്ഥാപിച്ചതോടെ കുട്ടനാടിന്റെ ചരിത്രത്തിന്റെ ഭാഗവും വിനോദ സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന ഇടവുമായി മാറി. കരുനാഗപ്പള്ളി മുതൽ കരുമാടി വരെ പ്രദേശങ്ങളിൽ നിന്ന് നിരവധി ബുദ്ധപ്രതിമകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സവിശേഷതയുള്ളത് ഈ ശിലയാണ്.
ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിലെ ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിൽനിന്ന് അകന്നുനിന്ന ബുദ്ധമത അനുയായികൾ തങ്ങളുടെ വിഹാരങ്ങളിലെ പ്രതിമകൾ തോട്ടപ്പള്ളിയിൽ നിന്ന് കാവിപ്പാടത്തെ മഠത്തിലേയ്ക്ക് കൊണ്ടുപോയെന്നു അത് യഥാസ്ഥാനത്ത് എത്തിക്കാനാവാതെ പോയതാണ് ഈ വിഗ്രഹമെന്നും കരുതുന്നവർ ഏറെപ്പേരാണ്. ഇത് വളരെ കാലങ്ങളോളം കരുമാടിതോട്ടിൽ കിടന്നുപോയി.
ഈ പ്രതിമയുടെ നിർമ്മാണ കാലം എട്ടാം നൂറ്റാണ്ടാണെന്നതിൽ ചരിത്രകാരൻമാർക്ക് ഒരേ അഭിപ്രായമാണ്. ആലപ്പുഴ- കൊല്ലം ജലപാത കടന്നു പോകുന്ന കരുമാടിയുടെ ഓരത്ത് ധ്യാന രൂപത്തിലാണ് ഈ പ്രതിമ കാണാനാവുക.
ആദി ചേര രാജാക്കൻമാരുടെ ആസ്ഥാനം കുട്ടനാട് ഉൾപ്പെട്ട ആലപ്പുഴ ആയിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. അക്കാലത്ത് അന്പലപ്പുഴയിലും ചങ്ങനാശേരിയിലും ഒട്ടേറെ ബുദ്ധമത വിശ്വാസികൾ ഉണ്ടായിരുന്നു. ചേര രാജാക്കൻമാർ കുട്ടൻ, കുട്ടുവൻ, കുട്ടുവർ എന്ന് വിളിക്കപ്പെട്ടിരുന്നു. വാർധക്യത്തിൽ ഇവരിൽ പലരും സന്യാസം സ്വീകരിച്ച് ബുദ്ധഭിക്ഷുക്കളായി മാറിയിരുന്നു. ആ പാരന്പര്യത്തിലാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു വിഗ്രഹം കണ്ടെ ത്തിയതെന്നു ചരിത്രകാരൻമാർ പറയുന്നു.
ശ്രീ മൂലവാസം എന്ന പഴയ കാല ബുദ്ധമത കേന്ദ്രം പുറക്കാട് ആയിരുന്നു. പുറക്കാടും കരുമാടിയും അടുത്തടുത്ത ദേശങ്ങളായതിനാൽ ഈ പ്രതിമ ബുദ്ധപ്രതിമയാണെന്ന് കരുതപ്പെടുന്നു. ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ ഇത് ജൈന വിഗ്രഹമാണെന്നാണ് കുറിപ്പ്.
ഉഴവ് സന്പ്രദായം കൃഷി രീതിയിൽ ഉപയോഗപ്പെടുത്തിയ ബുദ്ധമത വിശ്വാസികൾ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കയിരുന്നു. അതിനാൽ ഇത് ഒരു ബുദ്ധപ്രതിമയാണ് എന്നതിനാണ് കൂടുതൽ പിൻബലം.
ഇതിനെ സംബന്ധിച്ച് നാട്ടുകാരുടെ ഇടയിൽ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. വില്വമംഗലം സ്വാമിയാർ ഈ വഴി പോകുന്പോൾ ഒരു കീഴ്ജാതിക്കാരൻ അദ്ദേഹത്തെ തീണ്ടിയെന്നും, അദ്ദേഹത്തിന്റെ ശാപം മൂലം കീഴ്ജാതിക്കാരൻ ശിലയായി മാറി എന്നതുമാണ് അതിലൊന്ന്. കരുമാടിയിലെ കാമപുരം ക്ഷേത്രത്തിലെ ഉത്സവകാലത്ത് ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ച ആളിനെ ദേവൻ കല്ലാക്കി മാറ്റി എന്നത് വേറൊന്ന്.
പൂജകളും അനുഷ്ഠകളും ഇല്ലെങ്കിലും കന്നുകാലികൾക്കും കുട്ടികൾക്കും രോഗം വരുന്പോൾ കുട്ടന് മുന്നിൽ തൊഴുകൈകളുമായി എത്തി എണ്ണത്തിരി കത്തിക്കുന്നവർ ഇപ്പോഴുമുണ്ട്.
കരിനിലവും പുഞ്ച നിലവും തമ്മിൽ അതിരിടുന്ന പ്രദേശമാണ് കരുമാടി. കരുമാടിക്ക് വടക്കോട്ട് പന്പയുടെ കൈവഴിയായ പൂക്കൈത ആറിന് വടക്കുഭാഗം മുഴുവനും പുഞ്ച നിലവും തെക്കുഭാഗത്ത് കരീനിലവുമാണ്. കരിനിലത്തിൽ കൃഷിയിറക്കാൻ ഇറങ്ങുന്ന കർഷകൻ കരുമാടിക്കുട്ടന്റെ നടയിൽ എണ്ണത്തിരി കത്തിക്കുക ഒരു പതിവായിരുന്നു കുട്ടനാട്ടിൽ മറ്റെങ്ങും കാണാത്ത തരത്തിൽ മണ്ണിനടിയിൽ പഴയ കാലത്തെ മരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കണ്ടെത്തുന്നുണ്ട്.
1965 ൽ ദലൈലാമ കരുമാടിക്കുട്ടന്റെ പ്രതിമ സന്ദർശിക്കാനെത്തിയെന്ന പ്രാധാന്യവും ഇതിനുണ്ട്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുന്ന കരുമാടിക്കുട്ടൻ പ്രതിമയും ചുറ്റുവട്ടങ്ങളും സുരക്ഷിതമാക്കിയി ട്ടുണ്ടെങ്കിലും ഇതിന്റെ വിനോദ സഞ്ചാര സാധ്യതകൾ പൂർണ്ണമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ലെന്നത് പരിമിതിയാണ്.
ആന്റണി ആറിൽചിറ ചന്പക്കുളം
കുട്ടനാടിന്റെ കരുമാടിക്കുട്ടൻ
11:32 PM Feb 26, 2022 | Deepika.com