+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്മശ്രീയല്ല, ഗീതശ്രീ!

ബംഗ്ലബന്ധു ഫിരേ എലോ തൊമാർ.., ഷൊപ്നേർ സ്വധിൻ ബംഗ്ലായ്... (ബംഗ്ലബന്ധു തന്‍റെ സ്വപ്നത്തിലേക്കു മടങ്ങിവന്നിരിക്കുന്നു- ബംഗാൾ എന്ന സ്വതന്ത്ര രാഷ്ട്രത്തിലേക്ക്..). അ
പത്മശ്രീയല്ല, ഗീതശ്രീ!
ബംഗ്ലബന്ധു ഫിരേ എലോ തൊമാർ.., ഷൊപ്നേർ സ്വധിൻ ബംഗ്ലായ്... (ബംഗ്ലബന്ധു തന്‍റെ സ്വപ്നത്തിലേക്കു മടങ്ങിവന്നിരിക്കുന്നു- ബംഗാൾ എന്ന സ്വതന്ത്ര രാഷ്ട്രത്തിലേക്ക്..). അരനൂറ്റാണ്ടു മുന്പ്, 1972 ജനുവരിയിൽ ഫ്രീ ബംഗാൾ റേഡിയോയിൽ ആവേശപൂർണതയോടെ ഒഴുകിയ ഗാനം.

ആബിദുർ റഹ്മാന്‍റെ വരികൾ പശ്ചിമ ബംഗാളിലെ വിഖ്യാത സംഗീതസംവിധായകനായിരുന്ന സുധിൻ ദാസ്ഗുപ്ത ഈണമിട്ടൊരുക്കി സന്ധ്യ മുഖർജിയുടെ ഉത്സാഹഭരിതമായ സ്വരത്തിൽ കേൾക്കുകയായിരുന്നു. ബംഗ്ലാദേശിന്‍റെ സ്ഥാപക പിതാവ് ബംഗ്ലബന്ധു ഷേക്ക് മുജീബുർ റഹ്മാനെ ജയിലിൽനിന്ന് സ്വതന്ത്ര രാജ്യത്തേക്ക് സ്വാഗതംചെയ്തുകൊണ്ടുള്ള ഗാനമായിരുന്നു അത്.
വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശിൽ റേഡിയോ ഗാനങ്ങൾക്ക് ഒരു മുഖ്യ സ്ഥാനമുണ്ടായിരുന്നു. മുക്തി വാഹിനി എന്ന വിമോചന സേനാംഗങ്ങളെ മാത്രമല്ല, സാധാരണക്കാരുടെ ഹൃദയങ്ങളിൽപ്പോലും ദേശഭക്തി ജ്വലിപ്പിച്ചുനിർത്താൻ കഴിഞ്ഞ സ്വരമായിരുന്നു സന്ധ്യ മുഖർജിയുടേത്. കിഴക്കൻ പാക്കിസ്ഥാൻ ആയിരുന്നകാലത്ത് അഭയാർഥികളാകേണ്ടിവന്ന ദശലക്ഷക്കണക്കിനു ബംഗ്ലാദേശി പൗരന്മാർക്ക് സഹായമെത്തിക്കാൻ പണംകണ്ടെത്തുന്നതിന് സൗജന്യമായി സംഗീതപരിപാടികൾ അവതരിപ്പിക്കാനും സന്ധ്യ മുന്നിലുണ്ടായിരുന്നു.

ഗീതശ്രീ

1931ൽ കൽക്കട്ടയിൽ ജനിച്ച് സംഗീതത്താൽ ഭൂഖണ്ഡങ്ങൾക്കപ്പുറം വളർന്നയാളാണ് ഗീതശ്രീ എന്ന വിളിപ്പേരുണ്ടായിരുന്ന സന്ധ്യ മുഖർജി. പണ്ഡിറ്റ് സന്തോഷ് കുമാർ ബസു, പ്രഫ. എ.ടി. കണ്ണൻ, പ്രഫ. ചിന്മയി ലാഹിരി എന്നിവർക്കു കീഴിൽ സംഗീതപഠനം തുടങ്ങിയ സന്ധ്യയുടെ ഗുരു ഉസ്താദ് ബഡേ ഗുലാം അലി ഖാനായിരുന്നു. സിനിമാ സംഗീതത്തിൽ വലിയ പ്രശസ്തി നേടിയിട്ടും ശാസ്ത്രീയ സംഗീതരംഗത്തെ മഹനീയ സ്ഥാനം നിലനിർത്താൻ അവർക്കു കഴിഞ്ഞതും ഈ പഠനപാരന്പര്യംകൊണ്ടുതന്നെ.

അന്പതുകളിൽ പിന്നണിഗാനരംഗത്തെത്തിയ സന്ധ്യ വെള്ളിത്തിരയിലെ ഒരു പ്രണയ യുഗത്തിന്‍റെ ശബ്ദമായത് പെട്ടെന്നാണ്. ഉത്തംകുമാറും സുചിത്ര സെന്നും ബംഗാളി സിനിമയിൽ നിറഞ്ഞുനിന്നകാലത്തു പ്രത്യേകിച്ചും. ഹേമന്ദ്കുമാറിനൊപ്പം പാടിയ ഡ്യുവറ്റുകൾ ഏറെ ജനപ്രിയമായി. സുചിത്രയുടെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ഹിന്ദിയിൽ മധുബാല- ദിലീപ് കുമാർ ചിത്രമായ തരാനയിലെ പാട്ടുപാടിയായിരുന്നു അരങ്ങേറ്റം. ലതാ മങ്കേഷ്കറിനൊപ്പം പാടിയ ബോൽ പപ്പീഹാ ബോൽ എന്ന യുഗ്മഗാനം പ്രശസ്തമായി. പതിനേഴ് ഹിന്ദി സിനിമകളിൽ പാടിയശേഷമാണ് ബോംബെയിൽനിന്ന് കൽക്കട്ടയിലേക്കു മടങ്ങിയത്. എസ്.ഡി. ബർമൻ, മദൻ മോഹൻ, നൗഷാദ്, അനിൽ ബിശ്വാസ്, സലിൽ ചൗധരി തുടങ്ങിയ മഹാരഥന്മാർക്കെല്ലാം ഒപ്പം സന്ധ്യ പ്രവർത്തിച്ചു. ഒരുപക്ഷേ നമ്മളെല്ലാം കേൾക്കപ്പെടാതെപോയ സുന്ദരഗാനങ്ങൾ.

പത്മശ്രീയോ.., വേണ്ട!

ഇക്കൊല്ലം തേടിയെത്തിയ പത്മശ്രീ ബഹുമതി വേണ്ടെന്നുവച്ചു ഗീതശ്രീയെന്ന സന്ധ്യ മുഖർജി. ഡൽഹിയിൽനിന്ന് റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി പ്രഖ്യാപനത്തിനു സമ്മതം തേടിയെത്തിയ ഫോണ്‍ സന്ദേശത്തോട് അവർ അനുകൂലമായല്ല പ്രതികരിച്ചത്. ഈ പ്രായത്തിൽ തനിക്കിത് അവമതിപ്പായാണ് തോന്നുന്നതെന്ന് അമ്മ പറഞ്ഞതായി സന്ധ്യ മുഖർജിയുടെ മകൾ സൗമി സെൻഗുപ്ത പറഞ്ഞു. പ്രായം കുറഞ്ഞ ആർക്കെങ്കിലും ബഹുമതി നൽകുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്. അമ്മയുടെ തീരുമാനത്തിൽ രാഷ്ട്രീയ കാരണങ്ങൾ യാതൊന്നുമില്ലെന്നും സൗമി സെൻഗുപ്ത പറഞ്ഞു.

എട്ടുപതിറ്റാണ്ടുകൾ നീണ്ടുനിന്ന സംഗീത സപര്യയിൽ അല്പംകൂടി നേരത്തേ രാഷ്ട്രത്തിന്‍റെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്ന് അവർക്കുതോന്നിയെങ്കിൽ അത്ഭുതപ്പെടാനുമില്ല. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1970ലും, പശ്ചിമ ബംഗാളിന്‍റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ബംഗ ബിഭൂഷണ്‍ 2011ലും സന്ധ്യ മുഖർജി നേടിയിരുന്നു.

മമത ബാനർജി എഴുതിയതുപോലെ, ബംഗാളിലെ മെലഡിയുടെ ചക്രവർത്തിനി എക്കാലവും ആസ്വാദക ഹൃദയങ്ങളിൽ മധുരശ്രുതിയായി നിലനിൽക്കും. സന്ധ്യ മുഖർജിയുടെയും സംഗീത സംവിധായകൻ ബപ്പി ലാഹിരിയുടെയും മണിക്കൂറുകളുടെ ഇടവേളയിലുള്ള വിയോഗം സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തുന്നു...

ഹരിപ്രസാദ്‌