ശൈത്യകാലമായതുകൊണ്ട് തലസ്ഥാനനഗരത്തിന്റെ സായാഹ്നങ്ങൾക്കു മീതെ വളരെ നേരത്തേ ഇരുട്ടു വീഴും. ഏഴു മണി കഴിഞ്ഞുള്ള സമയം ആകാശവാണിക്കും നീതി ആയോഗിനും ഇടയിലൂടെയുള്ള റോഡിലൂടെ നടന്നു ചെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിനു മുന്നിലുള്ള റോഡ് മുറിച്ചുകടന്നു വലത്തേക്ക് തിരിഞ്ഞാൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിലെത്തും. ചുവപ്പും നീലയും പിങ്കും ഓറഞ്ചും ഇടകലർന്ന വർണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഒരു പുരാതന കെട്ടിടം. ബ്രിട്ടീഷ് കാലത്തെ നിർമിതിയാണ്. തലസ്ഥാനത്തെ ആദ്യകാല തലയെടുപ്പുള്ള പോലീസ് സ്റ്റേഷനുകളിൽ ഒന്ന്. തുഗ്ലക് റോഡ്് പോലീസ് സ്റ്റേഷനാണ് ചരിത്രപ്രാധാന്യമുള്ള തലസ്ഥാനത്തെ മറ്റൊരു പോലീസ് സ്റ്റേഷൻ.
ചരിത്രപ്രാധാന്യമേറെയുള്ള ഈ രണ്ട് സ്റ്റേഷനുകളും രാത്രിയിലും കാഴ്ചയിൽ തെളിഞ്ഞു നിൽക്കാൻ വേണ്ടിയാണ് പ്രത്യേക വെളിച്ചസംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളും പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഇപ്പോഴുമുള്ളത്. 1930-കളിൽ നിർമിച്ചതാണ് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷൻ കെട്ടിടം. 1940-ലാണ് ഇവിടെ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും വധവുമായി ബന്ധപ്പെട്ട രേഖകൾ ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഗാന്ധി വധത്തിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ്. പിന്നീട് ഇവ മഹാത്മാഗാന്ധി മ്യൂസിയത്തിലേക്കും ഡൽഹി പോലീസ് മ്യൂസിയത്തിലേക്കും മാറ്റി. 1941 ൽ തന്റെ വീട്ടിൽ നിന്നും 40 രൂപ മോഷണം പോയെന്ന ബ്രിഗേഡിയർ എഫ്.എസ് തുക്കറിന്റെ പരാതിയിലാണ് ഈ സ്റ്റേഷനിൽ ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഡ്യൂട്ടി ഓഫീസർമാരുടെയും എസ്്എച്ച്ഒമാരുടെയും ഓഫീസുകളും വിശ്രമിക്കാനുള്ള ക്വാർട്ടേഴ്സുകളുമാണ് ഇവിടെ ഇപ്പോഴുള്ളത്.
ഉയരമുള്ള തൂണുകളും നീണ്ട ഇടനാഴിയുമായി നിൽക്കുന്ന പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ 1913 ൽ നിർമിച്ചതാണ്. ധീര സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെ അറസ്റ്റു ചെയ്ത് തടവിൽ പാർപ്പിച്ചിരുന്നത് ഈ സ്റ്റേഷനിലാണ്. സ്്റ്റേഷനിൽ ഇപ്പോൾ ഒരു വലിയ ബോർഡിൽ ഭഗത് സിംഗിന്റെ ചിത്രവും വാക്കുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. “വ്യക്തികളെ കൊന്നൊടുക്കാം, പക്ഷെ ആശയങ്ങളെ കൊല്ലാനാകില്ല. ആശയങ്ങൾ അതിജീവിക്കുന്പോൾ മഹാസാമ്രാജ്യങ്ങൾ തകർന്നടിയും” എന്ന ഭഗത് സിംഗിന്റെ വാക്കുകൾ വലിയ അക്ഷരങ്ങളിൽ ഇവിടെ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.
ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞ കേസിലാണ് ഭഗത് സിംഗിനെ ഇവിടെ തടവിൽ പാർപ്പിച്ചത്. 1929 ഏപ്രിൽ എട്ടിനാണ് ഭഗത് സിംഗും കൂട്ടാളി ബതുകേശ്വർ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേക്ക് രണ്ട് ബോംബുകൾ എറിഞ്ഞത്. ഇവർക്കെതിരേയുള്ള കേസ് രജിസ്റ്റർ ചെയ്തത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലായിരുന്നു. ഇരുവരെയും തടവിൽ പാർപ്പിച്ചതും ഇവിടെത്തന്നെ. 1929 ജൂണ് 12നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിൽ ഭഗത് സിംഗിനും കൂട്ടാളിക്കും ജീവപര്യന്തം തടവാണ് വിധിച്ചത്. വിചാരണയ്ക്കുശേഷം ഭഗത് സിംഗിനെ ലാഹോറിലേക്ക് കൊണ്ടുപോയി. 1928-ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ് സോണ്ടേഴ്സിന്റെ കൊലപ്പെടുത്തിയ കേസിൽ 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റി.
2014-ൽ ബിജെപി സർക്കാരിനെതിരേ നടത്തിയ സമരത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും ഇവിടെ അറസ്്റ്റ് ചെയ്ത് എത്തിച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രപതിഭവൻ ഉൾപ്പടെ റെയ്സിന കുന്നുകളിലെ ക്രമസമാധാന പാലനത്തിനായി ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചതാണ് ഈ സ്റ്റേഷൻ.
ചന്പൽക്കാടുകളെ വിറപ്പിച്ച് പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങി എംപിയായ ഫൂലൻ ദേവിയുടെ വധക്കേസും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. വധത്തിനുശേഷം പോലീസ് കണ്ടെടുത്ത ഫൂലൻ ദേവിയുടെ വളകളും കിടക്കയും അടക്കമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു.
സെബി മാത്യു
ചരിത്രപ്രാധാന്യമേറെയുള്ള ഈ രണ്ട് സ്റ്റേഷനുകളും രാത്രിയിലും കാഴ്ചയിൽ തെളിഞ്ഞു നിൽക്കാൻ വേണ്ടിയാണ് പ്രത്യേക വെളിച്ചസംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളും പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഇപ്പോഴുമുള്ളത്. 1930-കളിൽ നിർമിച്ചതാണ് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷൻ കെട്ടിടം. 1940-ലാണ് ഇവിടെ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും വധവുമായി ബന്ധപ്പെട്ട രേഖകൾ ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഗാന്ധി വധത്തിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ്. പിന്നീട് ഇവ മഹാത്മാഗാന്ധി മ്യൂസിയത്തിലേക്കും ഡൽഹി പോലീസ് മ്യൂസിയത്തിലേക്കും മാറ്റി. 1941 ൽ തന്റെ വീട്ടിൽ നിന്നും 40 രൂപ മോഷണം പോയെന്ന ബ്രിഗേഡിയർ എഫ്.എസ് തുക്കറിന്റെ പരാതിയിലാണ് ഈ സ്റ്റേഷനിൽ ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഡ്യൂട്ടി ഓഫീസർമാരുടെയും എസ്്എച്ച്ഒമാരുടെയും ഓഫീസുകളും വിശ്രമിക്കാനുള്ള ക്വാർട്ടേഴ്സുകളുമാണ് ഇവിടെ ഇപ്പോഴുള്ളത്.
ഉയരമുള്ള തൂണുകളും നീണ്ട ഇടനാഴിയുമായി നിൽക്കുന്ന പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ 1913 ൽ നിർമിച്ചതാണ്. ധീര സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെ അറസ്റ്റു ചെയ്ത് തടവിൽ പാർപ്പിച്ചിരുന്നത് ഈ സ്റ്റേഷനിലാണ്. സ്്റ്റേഷനിൽ ഇപ്പോൾ ഒരു വലിയ ബോർഡിൽ ഭഗത് സിംഗിന്റെ ചിത്രവും വാക്കുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. “വ്യക്തികളെ കൊന്നൊടുക്കാം, പക്ഷെ ആശയങ്ങളെ കൊല്ലാനാകില്ല. ആശയങ്ങൾ അതിജീവിക്കുന്പോൾ മഹാസാമ്രാജ്യങ്ങൾ തകർന്നടിയും” എന്ന ഭഗത് സിംഗിന്റെ വാക്കുകൾ വലിയ അക്ഷരങ്ങളിൽ ഇവിടെ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.
ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞ കേസിലാണ് ഭഗത് സിംഗിനെ ഇവിടെ തടവിൽ പാർപ്പിച്ചത്. 1929 ഏപ്രിൽ എട്ടിനാണ് ഭഗത് സിംഗും കൂട്ടാളി ബതുകേശ്വർ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേക്ക് രണ്ട് ബോംബുകൾ എറിഞ്ഞത്. ഇവർക്കെതിരേയുള്ള കേസ് രജിസ്റ്റർ ചെയ്തത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലായിരുന്നു. ഇരുവരെയും തടവിൽ പാർപ്പിച്ചതും ഇവിടെത്തന്നെ. 1929 ജൂണ് 12നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിൽ ഭഗത് സിംഗിനും കൂട്ടാളിക്കും ജീവപര്യന്തം തടവാണ് വിധിച്ചത്. വിചാരണയ്ക്കുശേഷം ഭഗത് സിംഗിനെ ലാഹോറിലേക്ക് കൊണ്ടുപോയി. 1928-ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ് സോണ്ടേഴ്സിന്റെ കൊലപ്പെടുത്തിയ കേസിൽ 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റി.
2014-ൽ ബിജെപി സർക്കാരിനെതിരേ നടത്തിയ സമരത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും ഇവിടെ അറസ്്റ്റ് ചെയ്ത് എത്തിച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രപതിഭവൻ ഉൾപ്പടെ റെയ്സിന കുന്നുകളിലെ ക്രമസമാധാന പാലനത്തിനായി ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചതാണ് ഈ സ്റ്റേഷൻ.
ചന്പൽക്കാടുകളെ വിറപ്പിച്ച് പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങി എംപിയായ ഫൂലൻ ദേവിയുടെ വധക്കേസും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. വധത്തിനുശേഷം പോലീസ് കണ്ടെടുത്ത ഫൂലൻ ദേവിയുടെ വളകളും കിടക്കയും അടക്കമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു.
സെബി മാത്യു