കുതിരലാടത്തിന്റെ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ ക്കൂടാരമാണ് മൂലമറ്റം പവർ ഹൗസ്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന ഈ വൈദ്യുതി നിലയം കേരളത്തിന്റെ കെടാവിളക്കാണ്. ഏറെ വൈകാതെ രണ്ടാമതൊരു വൈദ്യുതി ഭൂഗർഭനിലയം കൂടി ഇടുക്കി പദ്ധതിയോടു ചേർന്നു നിർമിക്കുന്നതോടെ കേരളത്തിന്റെ വെളിച്ചവിപ്ലവത്തിൽ ഇടുക്കി വൻ സാധ്യതയായി മാറുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം എന്ന ഖ്യാതിയും ഇതിനു സ്വന്തം. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വിച്ച് ഓണ് ചെയ്തതോടെയാണ് ഇടുക്കി പദ്ധതിയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായത്. 1986 നവംബർ 28ന് രണ്ടാം ഘട്ടം കമ്മീഷൻ ചെയ്തു. കനേഡിയൻ കന്പനിയായ എസ്എൻസി ലാവ്ലിനാണ് പവർ ഹൗസിന്റെ രൂപകൽപ്പനയും ജനറേറ്റർ ഉൾപ്പെടെ യന്ത്രോപകരങ്ങളുടെ വിതരണവും നടത്തിയത്.
ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ആർച്ച് ഡാം , ചെറുതോണി, കുളമാവ് ഡാമുകൾ , വൈദ്യുതി നിലയം എന്നിവയുടെ ഒന്നാം ഘട്ടം നിർമാണത്തിന് 115 കോടിയും രണ്ടാം ഘട്ടത്തിന് 72 കോടിയുമാണ് ചെലവായത്. അഞ്ചു വർഷത്തിനുള്ളിൽ വൈദ്യുതി ബോർഡിന് ഈ മുടക്കുമുതൽ തിരികെ ലഭിച്ചുവെന്നത് നേട്ടമായി. പവർ ഹൗസിൽനിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ജലാശയത്തിൽ തടഞ്ഞുനിർത്തി ഇവിടെ വൈദ്യുതി നിലയം സ്ഥാപിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ആയിരക്കണക്കിന് ഹെക്ടറിൽ കൃഷിക്കും ജലസേചനത്തിനുമായി വെള്ളം ഇടതുകര, വലതുകര കനാലുകളിലൂടെ എത്തിക്കുന്ന എംവിഐപി പദ്ധതിയും ഇടുക്കി പദ്ധതിയുടെ മറ്റു നേട്ടങ്ങളാണ്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ അനന്ത സാധ്യതകൾ കണ്ടെത്തിയത് 1922-ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു. ജെ. ജോണ് ഇടുക്കി വനത്തിൽ നായാട്ടിനു പോയപ്പോഴാണ്. അന്ന് അദ്ദേഹത്തിനു വഴികാട്ടിയായത് കരുവെള്ളയാൻ കൊലുന്പൻ എന്ന ആദിവാസിമൂപ്പനായിരുന്നു. കുറവൻ-കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം ജോണിന് കാട്ടിക്കൊടുത്തത് കൊലുന്പനാണ്. ഇടുക്കിയിലെ പദ്ധതി സാധ്യതകളെപ്പറ്റി പഠിക്കാൻ തിരുവിതാംകൂർ സർക്കാർ ഇറ്റലിക്കാരായ ആഞ്ചലോ ഒമോദെയോ, ക്ലാസിയോ മാർസലെ എന്നിവരെ നിയോഗിച്ചു. 1937-ൽ ഇവർ തയാറാക്കിയ റിപ്പോർട്ടും 1947-ൽ തിരുവിതാംകൂർ ചീഫ് ഇലക്ട്രിക്കൽ എൻജിനിയറായിരുന്ന പി.ജോസഫ് ജോണും സമർപ്പിച്ച റിപ്പോർട്ടും അനുസരിച്ച് 1957-ൽ കേന്ദ്രസർക്കാർ സർവെ നടത്താൻ തീരുമാനിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷൻ 1963-ൽ റിപ്പോർട്ട് അംഗീകരിച്ചതോടെയാണ് ഇടുക്കി പദ്ധതിയ്ക്കു വഴിതുറന്നത്.
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരമുള്ള നാടുകാണി മല തുരന്നാണ് കുളമാവ് ഡാമിൽ നിന്നുള്ള വെള്ളം പവർ ഹൗസിൽ എത്തിക്കുന്നത്. ഇതിനായി ഡാമിനോട് ചേർന്ന് കോളാന്പി പൂവിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രവേശന ഗോപുരമുണ്ട്. അരിച്ചെത്തുന്ന വെള്ളം പവർ ടണലിൽ എത്തും. പവർ ടണൽ നാടുകാണി ബട്ടർഫ്ളൈ വാൽവ് ചേന്പറിലാണ് അവസാനിക്കുന്നത്. പവർ ഹൗസിലെ അറ്റകുറ്റപ്പണിക്കായി ജല പ്രവാഹം നിയന്ത്രിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്നും രണ്ട് പ്രബലിത ഉരുക്കു കുഴലിലൂടെയാണ് വെള്ളം പവർ ഹൗസിൽ എത്തിക്കുന്നത്. ഉരുക്കുകുഴലിലൂടെ ആറു ജലധാരകളായി ടർബൈന്റെ കോപ്പകളിലേക്ക് 600 അടി ഉയരത്തിൽ നിന്ന് വെള്ളം പതിക്കുന്പോൾ കൂറ്റൻ ടർബൈൻ കറങ്ങുകയും ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്ഫോർമറുകളിൽ ശേഖരിച്ചശേഷം കേബിൾ ടണൽ വഴി 1400 മീറ്റർ അകലെ സ്വിച്ച് യാർഡിലെത്തിക്കും. ഇവിടെനിന്നാണ് കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള വിതരണം. 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളിൽ നിന്ന് 780 മെഗാവാട്ട് വൈദ്യുതിയാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്.
പവർ ഹൗസിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന 2028-ൽ ഭൂഗർഭത്തിലെ മറ്റൊരു ഉൗർജവിസ്മയമാകുമെന്നു കരുതുന്ന രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇടുക്കി സുവർണ ജൂബിലി പ്രോജക്ട് എന്നാണ് ഈ നിലയത്തിന് പേരു നൽകിയിരിക്കുന്നത്. അടുത്ത വർഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് പൂർത്തീകരിക്കുന്നതാണ് പദ്ധതി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസ് (വാട്ടർ ആൻഡ് പവർ കണ്സൾട്ടൻസി സർവീസസ്) ആണ് നിലയത്തിന്റെ സാധ്യത പഠനം നടത്തിയത്. ഈ റിപ്പോർട്ടിന് വൈദ്യുതി ബോർഡിന്റെ ഫുൾ ബോർഡ് ചേർന്ന് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാകുന്നതോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കും. 200 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പവർ ഹൗസിനു സമീപം മറ്റൊരു നിലയം സ്ഥാപിക്കും. നിലവിലുള്ള നിലയത്തിന് സമാനമായ ഭൂഗർഭ നിലയമാണ് സ്ഥാപിക്കുന്നത്.
കുളമാവ് ഡാമിൽ നിന്ന് നിലവിലുള്ള ടണലിനോട് ചേർന്ന് പുതിയ ടണൽ നിർമിച്ച് വെള്ളമെത്തിയ്ക്കും. വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം ഭൂഗർഭ ടണൽ വഴി അറക്കുളത്തെത്തിച്ച് മലങ്കര ജലാശയത്തിലേക്ക് ഒഴുക്കും. പീക്ക് ലോഡ് സമയത്ത് രണ്ടു വൈദ്യുതി നിലയവും ഒരുമിച്ച് പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ ഉൗർജോത്പാദന മേഖലയിൽ പുതു ചരിത്രമാകും.
ജോയി കിഴക്കേൽ
മൂലമറ്റം പവർ ഹൗസ് കേരളത്തിന്റെ കെടാവിളക്ക്
01:56 AM Feb 20, 2022 | Deepika.com