അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവച്ചതിന്റെ പേരിൽ അമേരിക്കൻ മിലിട്ടറിയുടെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ സിൽവർ മെഡൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. എയർഫോഴ്സിൽനിന്നു വിരമിച്ചതിനുശേഷം ന്യൂമെക്സിക്കോയിലെ സാന്റഫേ നഗരത്തിൽ ആർട്ട് ഗാലറി നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്.
ആർട്ട് ഗാലറി ബിസിനസിലൂടെ ഫിൻ കോടീശ്വരനായി മാറി. അദ്ദേഹത്തിന് 58 വയസുള്ളപ്പോൾ കാൻസർ രോഗം കടന്നാക്രമിച്ചു. ഈ കാലഘട്ടത്തിലാണ് ഒരു നിധിശേഖരം ഒളിച്ചുവയ്ക്കുവാനും അതു കണ്ടെത്തുന്നതിനു തയാറുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ഫിൻ പദ്ധതിയിട്ടത്. കുറെ വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം രോഗവിമുക്തനായി. അതേത്തുടർന്ന്, നിരവധി സ്വർണനാണയങ്ങളും രത്നങ്ങളും ആഭരണങ്ങളുമടങ്ങിയ ഒരു നിധിശേഖരം അദ്ദേഹം അമേരിക്കയിലെ റോക്കി മലനിരകളിലൊരിടത്ത് ഒളിച്ചുവച്ചു.
ഇരുപതു ലക്ഷം ഡോളർ വിലമതിക്കപ്പെടുന്ന ഈ നിധിശേഖരം എവിടെയാണെന്നു സൂചന നല്കുന്ന ഒരു കവിതയും അദ്ദേഹം എഴുതി. ഈ കവിതകൂടി ഉൾപ്പെടുത്തിക്കൊണ്ട് 2010 ൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. "ദി ത്രിൽ ഓഫ് ദി ചെയ്സ്' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം പെട്ടെന്നു പ്രസിദ്ധമായി.
ഏറെത്താമസിയാതെ ആയിരക്കണക്കിനാളുകൾ ഈ നിധി കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. സാന്റഫേക്ക് വടക്കുള്ള മലനിരകളിലാണു നിധി ഒളിച്ചുവച്ചിരിക്കുന്നത് എന്നു പറഞ്ഞിരുന്നതുകൊണ്ട് ന്യൂമെക്സിക്കോ, കോളറാഡോ, വയോമിംഗ്, മൊൺടാന എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളിലേക്കാണ് നിധി അന്വേഷകർ പോയത്. സമുദ്രനിരപ്പിൽനിന്നും അയ്യായിരം അടി ഉയരമുള്ള ഒരിടത്താണ് നിധി സൂക്ഷിച്ചിരിക്കുന്നതെന്നും ഫെൻ അറിയിച്ചിരുന്നു.
2010 ൽ ഒളിച്ചുവച്ച നിധിശേഖരം കണ്ടുപിടിക്കപ്പെടുന്നതു 2020 ജൂൺ ആറിനാണ്. പത്തു വർഷം നീണ്ടുനിന്ന ഈ നിധിയന്വേഷണത്തിൽ മൂന്നര ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. അവരിൽ പലരും നിരവധി വർഷങ്ങളോളം നിധി അന്വേഷിച്ച് അലയുകയുണ്ടായി. നിധി അന്വേഷകരിൽ അഞ്ചുപേർ വിവിധ അപകടങ്ങളിൽപ്പെട്ടു മരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിധി അന്വേഷണം അവസാനിപ്പിക്കുവാൻ ന്യൂ മെക്സിക്കോ പോലീസ് അധികാരികൾ ഫെന്നിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
എങ്കിലും ആളുകൾ അവരുടെ അന്വേഷണം തുടരട്ടെ എന്ന നിലപാടിലായിരുന്നു ഫെൻ. അങ്ങനെയിരിക്കുന്പോഴാണ് നിധി കണ്ടെത്തിയതായി ഒരാൾ ഫെന്നിനെ അറിയിക്കുകയും കണ്ടെത്തിയ നിധിശേഖരം ഫെന്നിനെ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തത്. മിഷിഗൻ സംസ്ഥാനത്തുനിന്നുള്ള മെഡിക്കൽ വിദ്യാർഥിയായ ജാക്ക് സ്റ്റൂ എഫ് ആയിരുന്നു ആ ഭാഗ്യവാൻ.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി കടം വാങ്ങി ചെലവഴിച്ച ഭീമമായ തുക തിരിച്ചടയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്റ്റൂ എഫ് നിധിയന്വേഷണത്തിന് ഇറങ്ങിത്തിരിച്ചത്. ആരോടും പറയാതെ തനിയെയായിരുന്നു അയാൾ അന്വേഷണം നടത്തിയത്. ഫെന്നിന്റെ പുസ്തകവും കവിതയും മാത്രം വായിച്ചിട്ടായിരുന്നില്ല സ്റ്റൂ എഫ് അന്വേഷണം ആരംഭിച്ചത്.
ഫെന്നിന്റെ പേരിൽ പുറത്തുവന്നിട്ടുള്ള എല്ലാ അഭിമുഖ സംഭാഷണങ്ങളും അയാൾ സശ്രദ്ധം പഠിച്ചു. ടെലിവിഷനിലും പത്രമാസികകളിലും വന്നിട്ടുള്ള ഫെന്നിന്റെ അഭിമുഖസംഭാഷണങ്ങളിൽ നിന്നു സ്റ്റൂ എഫിനു ധാരാളം സൂചനകൾ കിട്ടി. അങ്ങനെയാണു വയോമിംഗ് സംസ്ഥാനത്തെ ഒരു മലയിൽനിന്നു സ്റ്റൂ എഫ് നിധി കണ്ടെടുത്തത്.
സ്റ്റൂ എഫ് നിധി കണ്ടെത്തിയതുകൊണ്ടുമാത്രം അതയാൾക്കു സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല. നിധിയന്വേഷകരിലൊരാളായ ബാർബര സ്റ്റീവൻസൺ എന്ന സ്ത്രീ സ്റ്റൂ എഫിനെതിരേ കേസ് കൊടുത്തു. താൻ കംപ്യൂട്ടറിൽ ശേഖരിച്ചുവച്ചിരുന്ന വിവരങ്ങൾ മോഷ്ടിച്ചെടുത്താണ് സ്റ്റൂ എഫ് നിധി കണ്ടെത്തിയത് എന്നാണ് ബാർബരയുടെ വാദം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുന്നു.
നിധി അന്വേഷണം രസകരമായ ഒരു സാഹസിക യത്നമായി മാറണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഫെൻ നിധി ഒളിച്ചുവച്ചത്. എന്നാൽ, സംഭവിച്ചത് അതായിരുന്നില്ല. ഫെൻ ഒളിച്ചുവച്ച നിധി എങ്ങനെയെങ്കിലും സ്വന്തമാക്കി അതിവേഗം കോടീശ്വരന്മാരാകണമെന്നതായിരുന്നു അവരിൽ ഏറെപ്പേരുടെയും ആഗ്രഹം. ആ ശ്രമത്തിനിടയിൽ മരണമെങ്കിൽ മരണം എന്നതായിരുന്നു ചിലരുടെയെങ്കിലും നിലപാട്. അങ്ങനെയാണ് അഞ്ചു പേർ നിധിയന്വേഷണത്തിനിടയിൽ മരിക്കാനിടയായത്.
ഒന്നും രണ്ടും പേരായിരുന്നില്ല ഈ നിധിയന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചത്. പത്തു വർഷത്തിനിടയിൽ മൂന്നരലക്ഷത്തോളം പേർ ഈ നിധിയന്വേഷണത്തിനിറങ്ങിത്തിരിച്ചു എന്നത് അന്പരപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ, നാം അന്പരന്നിട്ടു കാര്യമില്ല. പണം എന്നും മനുഷ്യന്റെ ഒരു ബലഹീനതയാണ്. പണസന്പാദനത്തിനുവേണ്ടി ചിലർ ഏതറ്റംവരെയും പോയെന്നിരിക്കും. മരണംപോലും അവർക്കൊരു പ്രശ്നമല്ല. അത്രമാത്രം അന്ധരായി മാറുന്നു അവർ പണത്തിന്റെ മുൻപിൽ.
ഫെൻ ഒളിച്ചുവച്ചതു വെറും കടലാസ് നോട്ടുകളായിരുന്നില്ല. പ്രത്യുത, വിലയേറിയ സ്വർണനാണയങ്ങളും രത്നങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു. തന്മൂലം, അവയുടെ മൂല്യം വർധിക്കുകയല്ലാതെ കുറയുകയില്ലെന്നു നിധിയന്വേഷകർക്കറിയാമായിരുന്നു. അതുകൊണ്ടുകൂടിയാവണം നിധിശേഖരം കണ്ടെത്തുവാൻ ധാരാളംപേർ ഇറങ്ങിത്തിരിച്ചത്.
ഫെന്നിന്റെ നിധിശേഖരം കണ്ടെത്തുവാൻ നിധിയന്വേഷണകർ കാണിച്ച താത്പര്യം അവർ ജീവിതത്തിലെ യഥാർഥ നിധികൾ കണ്ടെത്തുവാൻ കാണിച്ചിരുന്നുവെങ്കിൽ അവരുടെ ജീവിതം എത്രമാത്രം ധന്യമാകുമായിരുന്നു! വെറുതെയെന്തിനു നാം അവരെ കുറ്റം പറയണം? നമ്മുടെ സ്ഥിതിയും അവരുടേതിൽനിന്ന് ഏറെ വിഭിന്നമായിരിക്കണമെന്നില്ല. തന്മൂലം, നമ്മുടെ ശ്രദ്ധ ജീവിതത്തിലെ യഥാർഥ നിധികൾ അന്വേഷിക്കുന്നതിലായിരിക്കട്ടെ.
ആ നിധികളിൽ നമ്മുടെ സ്വഭാവവൈശിഷിഷ്ട്യവും സത്യസന്ധതയും നീതിനിഷ്ഠയും സഹോദരസ്നേഹവും ദീനാനുകന്പയും മറ്റെല്ലാ വിശിഷ്ടജീവിതമൂല്യങ്ങളും ഉൾപ്പെടും. ഈ നിധികൾ കണ്ടെത്തുവാനാണ് നാം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ മഞ്ഞ ലോഹത്തിന്റെ തിളക്കത്തിലൊന്നും നാം ഒരിക്കലും മയങ്ങിവീഴില്ല. എന്നുമാത്രമല്ല, ജീവിതത്തിലെ യഥാർഥ നിധികൾ നാം കണ്ടെത്തുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഒരു നിധിയന്വേഷണ കഥ
01:52 AM Feb 20, 2022 | Deepika.com