കുളിക്കുന്നതിനിടയിൽനിന്ന് "യുറീക്കാ യുറീക്കാ..' എന്നു വിളിച്ചുകൂവിക്കൊണ്ട് രാജകൊട്ടാരംവരെ ഓടിയ ആർക്കിമീഡിസ് എന്ന ശാസ്ത്രജ്ഞന്റെ കഥ കേട്ടിരിക്കും. തൊട്ടിയിലെ വെള്ളത്തിൽ മുങ്ങിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ ഒരാശയം തലയിലുദിക്കുകയായിരുന്നു. അതുപോലെ, കുളിക്കുന്നതിനിടെ ആർ.ഡി. ബർമനു തോന്നിയ ഈണമാണ് പ്രശസ്തമായ മുസാഫിർ ഹൂ യാരോം.. എന്ന പാട്ടിന്റേത്. ആ പാട്ടിന് ഇക്കൊല്ലം അന്പതു തികയുന്നു...
ഒറ്റയ്ക്കു വാലന്റെെൻസ് ഡേ ആഘോഷിക്കുന്നവർക്ക് പാടാനുള്ള അടിപൊളി പാട്ടാണ് മുസാഫിർ ഹൂം യാരോം.. ബൈക്കോ കാറോ എടുത്ത്, ചുരുങ്ങിയത് ഒരു സൈക്കിളെങ്കിലുമെടുത്ത് പാട്ടുംപാടി സ്വയം ആസ്വദിച്ച് ഒരു കറക്കം. അതില്പരം സന്തോഷമെന്ത്!! 1972ൽ പുറത്തിറങ്ങിയ പരിചയ് എന്ന ചിത്രത്തിലെ ഈ സൂപ്പർഹിറ്റ് ഗാനം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. സംഗീതസംവിധായകൻ ആർ.ഡി. ബർമന്റെ മനസിലേക്ക് ഷവറിലൂടെ ഉൗർന്നിറങ്ങിയ ഈണമാണ് കിഷോർ കുമാറിന്റെ ശബ്ദത്തിൽ നാം കേൾക്കുന്നത്. ആ കഥ ഇങ്ങനെ:
യുറീക്ക... യുറീക്ക..
സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ് പുതുതായി പണിയിച്ച സ്വർണകിരീടമാണ് ആർക്കിമീഡിസിന് ആ പണി കൊടുത്തത്. സ്വർണത്തിൽ മായമുണ്ടോ എന്നു കണ്ടുപിടിക്കണം. കിരീടത്തിന്റെ രൂപം ഉരുക്കിമാറ്റാതെ എങ്ങനെ അതിന്റെ വ്യാപ്തവും സാന്ദ്രതയും കണ്ടുപിടിക്കാനാണ്! കുഴക്കുന്ന ചിന്തയുമായി കുളിക്കാൻ തൊട്ടിയിലേക്കിറങ്ങിയ ആർക്കിമിഡീസിനു വെള്ളം രക്ഷയായി. മുങ്ങുന്പോൾ തൊട്ടിയിൽനിന്നു പുറത്തേക്കു കവിയുന്ന വെള്ളം കണ്ടപ്പോൾ കിടിലനൊരു ആശയം മിന്നി. കിരീടത്തിന്റെയും ശുദ്ധമായ സ്വർണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടുപിടിക്കാനുള്ള വിദ്യ അദ്ദേഹത്തിന്റെ ചിന്തയിലുദിച്ചു. ആ സമയത്തെ ആവേശത്തിലാണ് യുറീക്കാ എന്നലറിക്കൊണ്ട് രാജകൊട്ടാരംവരെ ആർക്കിമീഡിസ് ഓടിയത്. അങ്ങനെ ആർക്കിമീഡിസ് തത്വം ഉണ്ടായി.
പാട്ടിലെന്താണ് യുറീക്ക എന്നു ചോദിച്ചാൽ അതിലുമുണ്ട് കഥ. പരിചയ് എന്ന ചിത്രത്തിലെ സുന്ദരഗാനങ്ങളിൽ ആദ്യത്തേതായ മുസാഫിർ ഹൂം യാരോം എന്ന പാട്ടിന്റെ ഈണം പിറന്നത് ആർ.ഡി. ബർമന്റെ കുളിമുറിയിലാണ്. ഗാനരചയിതാവ് ഗുൽസാർ പാട്ടിന്റെ പല്ലവിയിലെ രണ്ടോ മൂന്നോ വരികൾ മാത്രമാണ് ബർമനു നൽകിയിരുന്നത്. (അതും രാജ്കമൽ സ്റ്റുഡിയോയിൽ ബർമൻ വലിയ തിരക്കിനിടയിൽ നിൽക്കുന്പോൾ ഒരു തുണ്ടുകടലാസിൽ എഴുതിയാണ് ഗുൽസാർ കൊടുത്തത്. ഇതാണ് പല്ലവി, ട്യൂണ് ഉറപ്പിച്ചശേഷം ബാക്കി എഴുതാം എന്നായിരുന്നു ഗുൽസാറിന്റെ പക്ഷം). എന്നാൽ എളുപ്പത്തിൽ ഒരീണം തെളിഞ്ഞിരുന്നില്ല. ബർമന്റെ ഗിറ്റാറിസ്റ്റ് ഭാനു ഗുപ്ത ബാക്കി പറയും:
ഒരു പ്രഭാതത്തിൽ ഞാൻ പഞ്ചമിന്റെ (ബർമന്റെ വിളിപ്പേരാണ് പഞ്ചം) മ്യൂസിക് റൂമിൽ ഇരിക്കുകയാണ്. അദ്ദേഹം കുളിക്കുകയായിരുന്നു. ഞാൻ വെറുതേ ഗിറ്റാറിൽ കോഡുകൾ വായിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് പഞ്ചം കുളിമുറിയുടെ വാതിൽ തുറന്ന് തലപുറത്തേക്കിട്ട് പറഞ്ഞു- നിർത്തരുതേ, വായിച്ചുകൊണ്ടേയിരിക്കൂ!
ഞാനാ കോഡ് പ്രോഗ്രഷൻ വായിക്കുന്നതു തുടർന്നു. കുളികഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ വായിച്ച കോഡ് സീക്വൻസിന് ഭംഗിയായി ഇണങ്ങുന്ന ഒരീണം മൂളുന്നുണ്ടായിരുന്നു. മുജ്ഹേ ചൽത്തേ ജാനാ ഹേ എന്ന വരിയായിരുന്നു അത്. പിന്നാലെ അദ്ദേഹം ആദ്യത്തെ വരിയിലേക്കും പോയി.
ബാക്കി കാർയാത്രയിൽ
രാത്രികളിൽ വെറുതെ കാറിൽ നഗരംചുറ്റുന്ന പതിവുണ്ട് ബർമന്. അന്ന് അർധരാത്രിക്കുശേഷം കാർയാത്രയ്ക്ക് ഗുൽസാറും ഒപ്പമുണ്ടായിരുന്നു. അങ്ങനെ വെറുതേ ഒപ്പം ചേർന്നതല്ല. രാത്രിവൈകി ഗുൽസാറിന്റെ വീടുവരെ കാറോടിച്ചുചെന്നു ബർമൻ. ഒരുമണിയോടെ അദ്ദേഹത്തെ വിളിച്ചുണർത്തി കാറിൽ കയറ്റി നഗരംചുറ്റി. പാട്ടിന്റെ ഈണം തയാറാക്കി ബർമൻ ഒരു കാസറ്റിൽ റെക്കോർഡ് ചെയ്തിരുന്നു. കാറിന്റെ ഡാഷ് ബോർഡ് തബലയാക്കി താളംപിടിച്ച് ഈണം ഗുൽസാറിനെ കേൾപ്പിച്ചു. ഉറക്കച്ചടവിലായിരുന്ന ഗുൽസാറിന്റെ ക്ഷീണം പറന്നകന്നു. അദ്ദേഹം ആഗ്രഹിച്ചതുപോലെ അതിസുന്ദരമായ ഈണം. ആ സന്തോഷത്തിൽ പാട്ടിന്റെ ബാക്കി വരികളും പിറന്നു. പിറ്റേന്നത്തെ പ്രഭാതത്തിൽ പാട്ടു തയാർ.
കിഷോർ കുമാറിന്റെ മാന്ത്രിക ശബ്ദത്തിൽ ആ പാട്ട് ഹിന്ദി സിനിമാഗാന ചരിത്രത്തിന്റെ ഭാഗമാണ്. യാത്രയുടെ പശ്ചാത്തലത്തിൽ ബർമൻ ഒരുക്കിയ സുന്ദരഗാനങ്ങളിൽ ഒന്നാമതാണ് മുസാഫിർ ഹൂം യാരോം.. ചലാ ജാത്താ ഹൂം.. (മേരേ ജീവൻ സാഥി), ആജ് ഉൻസേ പെഹലി മുലാഖാത്ത് ഹോഗി (പരായാ ധൻ), ജാൻ-എ-ജാനാ ജാവോ കൽ ഫിർ ആനാ (സമാധി) തുടങ്ങിയ പാട്ടുകളും ഈ നിരയിൽ വരും.
പഥേർ പാഞ്ചലിയുമായെന്ത്?
സത്യജിത് റേയുടെ വിഖ്യാത സിനിമ പഥേർ പാഞ്ചലിയുടെ തീം ട്യൂണിന്റെ തുടക്കത്തിലുള്ള ഏതാനും നോട്ടുകളുമായി മുസാഫിറിനു സാമ്യമുണ്ടെന്ന് ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നിരുന്നു. രവിശങ്കർ ഒരുക്കിയ ആ ഈണം ആർ.ഡി. ബർമൻ കേട്ടിരുന്നിരിക്കാം എന്ന മറുപടിയേ അതിനുള്ളൂ.
ഹരിപ്രസാദ്
ആർക്കിമിഡീസും ആർ.ഡി. ബർമനും
07:54 AM Feb 13, 2022 | Deepika.com