വൻകരകൾക്ക് സ്ഥാനചലനം സംഭവിച്ച് അത് ഇവിടെനിന്നും വേറിട്ടുപോയ കാലത്ത് ബാക്കിവച്ചുപോയ ചെറിയൊരു ഭാഗമാണ് സെന്റ് മേരീസ് ദ്വീപുകളെന്നാണ് ഭൗമശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അക്കാലത്ത് ഭൂമിക്കടിയിലെ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഉയർന്നുവന്ന ലാവ ഉറച്ചുണ്ടായവയാണ് ഈ ശിലകൾ
ദക്ഷിണ കർണാടകയുടെ തീരക്കടലിൽ ഉടുപ്പിയിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ നാലു ചെറിയ ദ്വീപുകളുടെ ഒരു സമൂഹമുണ്ട്. വിനോദ സഞ്ചാരികൾക്കൊപ്പം ഭൂമിശാസ്ത്ര ഗവേഷകരുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപുകൾ എന്നറിയപ്പെടുന്ന അര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതമായ ഈ പ്രദേശം.
1498ൽ പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽയാത്ര നടത്തിയ വാസ്കോ ഡി ഗാമ കോഴിക്കോട് കാപ്പാട് തീരത്ത് എത്തുന്നതിനു തൊട്ടുമുന്പ് നങ്കൂരമിട്ടത് ഇതിലൊരു ദ്വീപിലായിരുന്നു. മാസങ്ങൾ നീണ്ട യാത്രയുടെ യാതനയ്ക്കൊടുവിൽ അങ്ങകലെ തീരം കാണാൻ തുടങ്ങിയതിന്റെ ആശ്വാസത്തിൽ പരിശുദ്ധ കന്യകാ മാതാവിനോടുള്ള സമർപ്പണമായി പ്രാർത്ഥനയായി ഈ ദ്വീപിനെ സാന്റാ മരിയ ഐലൻഡ് എന്ന് ആദ്യം വിശേഷിപ്പിച്ചത് ഗാമയുടെ സംഘത്തിലുള്ള നാവികരായിരുന്നുവെന്നാണ് ചരിത്രം. ജനവാസമില്ലാത്ത ഈ ദ്വീപുകൾക്ക് അറബിക്കടലിലെ പോർച്ചുഗീസ് ആധിപത്യ കാലത്ത് സെന്റ് മേരീസ് ഐലൻഡ് എന്നു പേരുറച്ചു.
ഈ ദ്വീപുകളിലെ ലാവാശിലകൾ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഭൗമശാസ്ത്ര അവശിഷ്ടങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടത് 2016ലാണ്. ഇപ്പോൾ ആഫ്രിക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന മഡഗാസ്കർ 88 ദശലക്ഷം വർഷങ്ങൾക്കു മുന്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നു ചില പഠനങ്ങൾ പറയുന്നു.
വൻകരകൾക്ക് സ്ഥാനചലനം സംഭവിച്ച് അത് ഇവിടെനിന്നും വേറിട്ടുപോയ കാലത്ത് ബാക്കിവച്ചുപോയ ചെറിയൊരു ഭാഗമാണ് സെന്റ് മേരീസ് ദ്വീപുകളെന്നാണ് ഭൗമശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അക്കാലത്ത് ഭൂമിക്കടിയിലെ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഉയർന്നുവന്ന ലാവ ഉറച്ചുണ്ടായവയാണ് ഈ ശിലകൾ. ഇന്ത്യയിൽ ഇത്തരം ശിലകൾ കാണാൻ സാധിക്കുക ഇവിടെ മാത്രമാണ്. വിനോദസഞ്ചാരികളിൽ പലർക്കും ഇവയുടെ പ്രാധാന്യമറിയില്ലെന്നത് മറ്റൊരു കാര്യം.
ഉടുപ്പി മാൽപെ ബീച്ചിൽ നിന്ന് സർക്കാർ നിയന്ത്രണത്തിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ മാത്രമാണ് സെന്റ് മേരീസ് ഐലൻഡിൽ എത്താനാവുക. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചര വരെയാണ് ബോട്ട് സർവീസ് .
കൊങ്കണ് റെയിൽപാതയിൽ ഉടുപ്പി സ്റ്റേഷനിലിറങ്ങി നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മാൽപെയിലെത്താം. മാൽപെയിൽനിന്നും ബോട്ടിൽ സെന്റ് മേരീസ് ഐലൻഡിലെത്താൻ മുക്കാൽ മണിക്കൂറോളം സമയമെടുക്കും. തീരത്തുനിന്ന് വിട്ട് അല്പസമയം കഴിയുന്പോൾ തന്നെ ദ്വീപിലെ തെങ്ങിൻതലപ്പുകളുടെ വിദൂരദൃശ്യങ്ങൾ കാണാനാകും. അങ്ങകലെ മരതകപ്പൊട്ടുപോലെ നില്ക്കുന്ന സെന്റ് മേരീസ് ദ്വീപും പിന്നിൽ വിശാലമായ കൊങ്കണ് തീരവും കാഴ്ചയുടെ വിരുന്നൊരുക്കും. ഇതാ എത്തിപ്പോയി എന്നു തോന്നുന്പോഴേക്കും പിന്നെയും പിടിവിട്ട് അകന്നുപോകുന്ന സ്വഭാവമാണ് സെന്റ് മേരീസ് ദ്വീപുകൾക്ക്.
കോക്കനട്ട് ഐലൻഡ്, നോർത്ത് ഐലൻഡ്, ദരിയ ബഹദൂർഗഢ്, സൗത്ത് ഐലൻഡ് എന്നിങ്ങനെയാണ് നാലു ദ്വീപുകളുടെ പേരുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ തെങ്ങുകളാൽ സമൃദ്ധമാണ് ആദ്യത്തെ ദ്വീപ്. ആരെങ്കിലും ഇവിടെ കൊണ്ടുവന്നു നട്ടുവളർത്തിയ തെങ്ങുകളല്ല. പ്രകൃതിയുടെ തനതായ വഴികളിൽ വളർന്നു വന്നവയാണ് ഇവ.
അവയ്ക്കപ്പുറം ഷഡ്ഭുജാകൃതിയിൽ ഉയർന്നുനില്ക്കുന്ന ആഗ്നേയശിലകൾ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. അധികം ഉയരത്തിലല്ലാത്ത ശിലകൾക്കു മുകളിൽ കയറിയിരുന്ന് ചിത്രങ്ങളെടുക്കാം. പാറക്കെട്ടുകളുടെ പരമാവധി ഉയരം പത്തുമീറ്ററാണ്. കക്കയും ശംഖുമൊക്കെ വാരിയിട്ടതുപോലെ നിറഞ്ഞ പടിഞ്ഞാറൻ തീരപ്രദേശവും അതിനപ്പുറത്തെ പീസ് കോർണറും സഞ്ചാരികളുടെ ആകർഷണങ്ങളാണ്. ദ്വീപിൽ നിന്നുള്ള സൂര്യാസ്തമയക്കാഴ്ച മനോഹരമാണെങ്കിലും വൈകുന്നേരം അഞ്ചരയ്ക്കു ശേഷം ഇവിടെ തങ്ങാൻ സഞ്ചാരികളെ അനുവദിക്കാറില്ല.
സെന്റ് മേരീസ് ദ്വീപുകളിലെ സസ്യജാലങ്ങളെയും ജീവിവർഗ്ഗങ്ങളെയും കുറിച്ച് നടത്തിയ ഗവേഷണഫലങ്ങൾ 1894ൽ മംഗളൂരു ജില്ലാ കളക്ടറായിരുന്ന ജോണ് സ്റ്ററോക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടൽക്കാക്കകളും പൊൻമാനുകളും കൊക്കുകളും ഉൾപ്പെടുന്ന പക്ഷിസമൂഹം അനാദികാലം മുതൽ ഈ ദ്വീപുകളിൽ പാർപ്പുറപ്പിച്ചിരുന്നു. എന്നാൽ മൃഗങ്ങളോ മനുഷ്യരോ ഇതുവരെ വസിച്ചിട്ടില്ല. ദ്വീപുകളുടെ തനതു പരിസ്ഥിതിക്ക് കോട്ടം വരുത്തുമെന്നതിനാൽ വളർത്തു മൃഗങ്ങളെ പോലും കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് രാത്രി തങ്ങുന്നതിനുള്ള അനുമതിയുമില്ല. ദ്വീപിൽ കെട്ടിടങ്ങളോ കടകളോ ഒന്നുമില്ല. ഒന്നുരണ്ട് റിസോർട്ടുകൾ പണിതാൽ കോടികൾ നേടാമായിരുന്നെങ്കിലും ദ്വീപുകളുടെ തനിമ നഷ്ടപ്പെടുത്തരുതെന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ആത്മാർത്ഥതയുണ്ട്.
മഴക്കാലത്ത് കടൽ കലുഷിതമാകുമെന്നതിനാൽ ജൂണ് മുതൽ സെപ്റ്റംബർ വരെ ദ്വീപുകലേക്ക് പ്രവേശനം അനുവദിക്കാറില്ല. വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന മംഗളൂരുവിലെ വിദ്യാർഥികളുടെയും പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപുകൾ.
ശ്രീജിത് കൃഷ്ണൻ
അഗ്നിപർവതം ബാക്കിവച്ച മരതകദ്വീപ്
07:48 AM Feb 13, 2022 | Deepika.com