ഇന്ത്യയിലെ അതിഥി മന്ദിരങ്ങളുടെ ചരിത്രത്തിൽ ചക്രവർത്തിയുടെ തലയെടുപ്പാണ് അശോക ഹോട്ടലിനുള്ളത്. നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ ഒരുങ്ങുന്ന ഈ അതിഥി മന്ദിരത്തിന് നൂറ്റാണ്ടുകളുടെ ചരിത്രവും പാരന്പര്യവുമുണ്ട്. ഹോട്ടൽ വിറ്റഴിക്കാനുള്ള തീരുമാനത്തിന് ഈ മാസം അവസാനം കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകാനിരിക്കുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചനക്ഷത്ര അഥിതിമന്ദിരത്തിന് പിന്നിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു എന്ന പ്രഥമ പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണത്തിന്റെ ചരിത്രം കൂടിയുണ്ട്. 1956-ലാണ് അശോകയുടെ നിർമാണം. പ്രധാനമന്ത്രി നെഹ്റുവിന്റെ സ്വപ്ന പദ്ധതിക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കരണ് സിംഗ് ആയിരുന്നു.
ക്യൂബൻ വിപ്ലവ നേതാക്കളായ ചെഗുവേര, ഫിഡൽ കാസ്ട്രോ, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണ് തുടങ്ങിയവർ അശോകയിൽ അന്തിയുറങ്ങിയിട്ടുള്ള വിവിഐപികളാണ്. അമിതാഭ് ബച്ചന്റെ ഏറെ പ്രശസ്തമായ ബോളിവുഡ് ചിത്രം ലാവാരിസിന്റെ ലൊക്കേഷനും അശോക ഹോട്ടലായിരുന്നു. ലോകപ്രശസ്ത സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ അശോകയുടെ രുചികൾക്ക് കൂട്ടു പകർന്നിട്ടുണ്ട്. പ്രശസ്ത ഗായിക ഉഷ ഉതുപ്പ് തന്റെ ആദ്യ കാലങ്ങളിൽ ഇവിടുത്തെ റെസ്റ്റോറന്റിൽ ഗാനങ്ങൾ ആലപിച്ചിരുന്നു.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഒരിക്കൽ ഇവിടുത്തെ ജിം ഇൻസ്ട്രക്ടർ ആയിരുന്നു. അശോകയിലെ അടുക്കളയിൽ പാചകക്കാരനും ഇന്ത്യയിൽ തന്നെ ഏറ്റവും രുചികരമായ ബിരിയാണി പാചകം ചെയ്യുന്നയാളുമായ ഖുറേഷിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ വരെ ലഭിച്ചിട്ടുണ്ട്. അങ്ങനെ വിസ്മയങ്ങളുടെ ഒരുപാട് ചരിത്രമുണ്ട് അശോകയ്ക്കു ചുറ്റും.
ബ്രിട്ടീഷ് ഭരണത്തിന്റെ നിഴൽ ഒഴിഞ്ഞ് സ്വാതന്ത്ര്യം തെളിഞ്ഞ ഇന്ത്യയുടെ സുവർണ കാലത്തിന്റെ തുടക്കം പല സുപ്രധാന മാറ്റങ്ങളുടേതുകൂടിയായിരുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും സാന്പത്തിക വികസനത്തിനും ഏറെ ഉൗന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തിരുന്നത്.
കൊളോണിയൽ ചങ്ങലകളിൽ നിന്ന് കുതറി മാറിയ ഇന്ത്യ സ്വന്തം പ്രതീകങ്ങളും പ്രതിച്ഛായകളുമായി ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കങ്ങളിലേക്ക് തിരിക്കിട്ടിറങ്ങി. യുനെസ്കോയുടെ ഒൻപതാമത് ഉച്ചകോടി ഡൽഹിയിൽവച്ചു നടത്താൻ തീരുമാനിക്കുന്നതിലൂടെയാണ് അശോക ഹോട്ടൽ എന്ന അഥിതി മന്ദിരത്തിന്റെ തലവര തെളിയുന്നത്.
ലോക നേതാക്കൾക്കും മറ്റും ആഥിത്യം അരുളാൻ അങ്ങനെ അശോക ചക്രവർത്തിയുടെ സ്മരണയിൽ തലസ്ഥാനത്ത് ഒരു അതിഥി മന്ദിരം ഒരുങ്ങുകയായി. ചാണക്യപുരിയിൽ 25 ഏക്കർ സ്ഥലത്ത് വാസ്തുവിദ്യ വിദഗ്ധനായ ബി.ഇ. ഡോക്ടർ ആണ് നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. രാഷ്ട്രപതി ഭവനിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ ദൂരമേ അശോക ഹോട്ടലിലേക്കുള്ളൂ. തൂണുകൾ ഇല്ലാത്ത വലിയ കണ്വെൻഷൻ ഹാളും 550 അതിഥി മുറികളും വലിയൊരു സ്വിമ്മിംഗ് പൂളും അഞ്ഞൂറിലേറെ മരങ്ങളും വിവിധ സസ്യജാലങ്ങളുള്ള ഉദ്യാനവുമായി അശോക ഹോട്ടൽ നീതി മാർഗിൽ തല ഉയർത്തി നിൽക്കുന്നു.
റഷ്യൻ മാതൃക പിൻപറ്റി നവോത്ഥാന ശൈലിയിലാണ് അശോക ഹോട്ടലിന്റെ നിർമാണം. നിർമാണ പ്രവർത്തനങ്ങൾക്കായി അന്നത്തെ രാജാക്കൻമാരും നവാബുമാരും കൈയയച്ചു സഹായിച്ചു. ആദ്യ ഓഹരിയുടമകളായി മുന്നോട്ടു വന്ന 23 പേരിൽ 15 പേരും വിവിധ നാട്ടുരാജ്യങ്ങളിലെ രാജകുമാരൻമാരായിരുന്നു. ഹോട്ടലിന്റെ നിർമാണ വേളയിൽ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കുതിരപ്പുറത്തായിരുന്നു വന്നുപോയിരുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകളായ ഓബ്റോയ്, ടാജ് തുടങ്ങിയവയുടെ ആരംഭ കാലമായതിനാൽ അശോകയുടെ ആതിഥ്യത്തോട് മത്സരിക്കാൻ അന്നു രാജ്യത്ത് മറ്റ് അതിഥി മന്ദിരങ്ങളൊന്നും ഉണ്ടായിരുന്നില്ല. വന്പൻ വ്യവസായികളും സിനിമാ താരങ്ങളും ലോകനേതാക്കളും അശോകയുടെ ആതിഥ്യ മര്യാദയറിഞ്ഞും അനുഭവിച്ചും അതിന്റെ പെരുമ ലോകത്തെ അറിയിച്ചു.
ഡൽഹിയിലെ ആദ്യത്തെ നൈറ്റ് ക്ലബ് തുറക്കുന്നതും അശോകയിലായിരുന്നു. തലസ്ഥാനത്ത് അന്താരാഷ്ട്ര വിഭവങ്ങൾ തനതു രുചികളിൽ വിളന്പിയതും ആദ്യം അശോകയിൽ തന്നെ. ജാപ്പനീസ് രുചികൾ മാത്രം വിളന്പുന്ന ടോക്യോ, ബർഗണ്ടി, മെഡിറ്ററേനിയൻ രുചികളുടെ കലവറയായ റെസ്റ്റോറന്റുകളും അശോകയുടെ ആരാധകരുടെ മനം കവർന്നു. ഹോട്ടലിന്റെ ഉദ്യാനത്തിൽ തന്നെയുള്ള മാവുകളിൽ വിളയുന്ന മാങ്ങ കൊണ്ടുണ്ടാക്കുന്ന അച്ചാർ ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ നാടൻ വിഭവം.
ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന അശോക ഹോട്ടൽ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിനു നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകുന്നതിലൂടെ അശോകയിൽ നിന്ന് സർക്കാർ 7500 കോടിയുടെ വരുമാനം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. മുൻപ് അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് മന്ത്രി അരുണ് ഷൂരി അശോക വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
സെബി മാത്യു
അതിഥി മന്ദിരങ്ങളുടെ ചക്രവർത്തിയായി അശോക
07:32 AM Feb 13, 2022 | Deepika.com