പത്തനംതിട്ട: കൊടുമണ്‍, ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്നു കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ രാത്രികാല പട്രോളിംഗിനിടെ പോലീസ് സംഘം കുടുക്കി.
കോന്നി പയ്യനാമണ്‍ കിഴക്കേചരുവില് കെ. ബിജു (46), കൊല്ലം പത്തനാപുരം പിറവന്തൂര്‍ പൂവന് മുന്നൂര് ശ്യാംകുമാര്‍ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തന്‍വിളയില്‍ ഗോപേഷ് കുമാര്‍ (41) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ 1.20ന് കൊടുമണ്‍ പോലീസ് രാത്രികാല പട്രോളിംഗ് നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. പിക്ക് അപ്പ് വാനില്‍ പ്രതികള്‍ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് സംഘം എത്തിയത്.
പോലീസ് ജീപ്പ് കണ്ട ഉടന്‍ ഇവര്‍ വാഹനത്തില്‍ കയറി ചന്ദനപ്പള്ളി കൂടല്‍ റോഡ് വഴി അതിവേഗം കടന്നു. തുടര്‍ന്ന് നെടുമണ്‍കാവ് റോഡിലൂടെ പാഞ്ഞ പിക്അപ്പ് വാഹനത്തെ കൊടുമണ്‍ പോലീസ് സംഘം പിന്തുടര്ന്നു.
വാഹനം തടഞ്ഞു
ഇതിനിടെ വയര്‍ലെസിലൂടെ വയര്‍ലെസ് കണ്ട്രോള് റൂമിലും കൂടല്‍ മൊബൈല്‍ സംഘത്തെയും വിവരം അറിയിച്ചു. കൂടല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട മുറിഞ്ഞകല്‍ മരുതിക്കാല എന്ന സ്ഥലത്തുവച്ച്, പിന്തുടര്ന്നെത്തിയ കൊടുമണ്‍ പോലീസ് സംഘം വാഹനം തടഞ്ഞു രണ്ടുപേര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍, മറ്റു രണ്ടു പ്രതികളുമായി ചേര്‍ന്ന് പാലം കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി ഇറക്കിയിട്ട ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നെന്നു സമ്മതിച്ചു, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാര്‍, എസ്ഐ അനൂപ് ചന്ദ്രന് എന്നിവരടങ്ങുന്ന സംഘം മറ്റൊരു പ്രതിയായ ഗോപേഷ് കുമാറിന്റെ പ്രമാടത്തുള്ള വീട്ടിലും പരിസരങ്ങളിലും മറ്റും നടത്തിയ തെരച്ചിലിനെത്തുടര്ന്നു ചന്ദനപ്പള്ളി ഭാഗത്തുനിന്നു രണ്ടും മൂന്നും പ്രതികളെ പിടികൂടുകയായിരുന്നു.
രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ് ഓടിച്ചത്. അന്വേഷണ സംഘത്തില്‍ എസ്ഐ അനില്‍ കുമാര്‍, എഎസ്ഐ സന്തോഷ്, എസ്സിപിഒ സക്കറിയ, സി പിഒമാരായ രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്, ശരത് എന്നിവരാണുണ്ടായിരുന്നത്.
പാലം പണിക്കുള്ള ഇരുമ്പുകമ്പികള്‍ മോഷ്ടിച്ചവരെ പിന്തുടർന്നു പിടിച്ചു
03:49 PM Feb 17, 2022 | Deepika.com