ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ.
പഴയ ഒരു അംബാസഡർ കാറിലായിരുന്നു ആർച്ച്ബിഷപ് സൂസപാക്യം പിതാവിന്റെ യാത്രകൾ. പുതിയൊരു കാർ വാങ്ങാൻ പലരും സ്നേഹപൂർവം നിർബന്ധിച്ചപ്പോഴെല്ലാം ആ താത്പര്യം സ്നേഹപൂർവം നിരസിച്ചു കൊണ്ടിരുന്നു. ഒരിക്കൽ തിരുവനന്തപുരം നഗരമധ്യത്തിൽ കാർ ബ്രേക്ക് ഡൗണ് ആയി. എന്തു ചെയ്യണമെന്നറിയാതെ ഡ്രൈവർ ആശങ്കയോടെ നിന്നപ്പോൾ സൂസപാക്യം പിതാവ് ഓട്ടോറിക്ഷ പിടിച്ച് ആർച്ച്ബിഷപ്സ് ഹൗസിലെത്തി.
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ. അതിനു പരിഹാരം തേടിയുള്ള പോരാട്ടങ്ങൾകൂടിയായിരുന്നു ജീവിതം. ആധ്യാത്മിക ജീവിതം നയിക്കുന്പോഴും സമൂഹത്തിലെ പ്രശ്നങ്ങൾക്കു നേരേ മുഖംതിരിച്ചു നിന്നില്ല. അദ്ദേഹം നടത്തിയ ഇടപെടലുകൾ ജനതയുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
നെയ്യാറ്റിൻകരയ്ക്കു സമീപം തീരദേശഗ്രാമമായ പൊഴിയൂർ വ്യാജവാറ്റിന്റെ കേന്ദ്രം എന്ന നിലയിലായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. പോലീസിനോ എക്സൈസിനോ മറ്റു സർക്കാർ സംവിധാനങ്ങൾക്കോ എത്തിനോക്കാൻ പോലും സാധിക്കാത്ത സ്ഥലം. പൊഴിയൂരിനെ മദ്യവിമുക്തമാക്കുന്നതിൽ തൊണ്ണൂറുകളുടെ ആരംഭത്തിൽ ഡോ. സൂസപാക്യം നേടിയ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
പലപ്പോഴും തീവ്രവികാരങ്ങൾക്കടിപ്പെട്ടു പോകുന്ന സമൂഹത്തെ സ്നേഹത്തിന്റെ ഭാഷയിൽ നേർവഴിക്കു നടത്താൻ അദ്ദേഹത്തിനു സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവർത്തനം പൊഴിയൂരിൽ മാത്രം ഒതുങ്ങിനിന്നില്ല. അതിരൂപതയുടെ കീഴിലുള്ള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെയും സ്ത്രീകളുടെയും കുടുംബയൂണിറ്റുകളുടെയുമെല്ലാം പിന്തുണ ലഭ്യമാക്കി.
പ്രഫ എം.പി. മന്മഥൻ, പ്രഫ. ജി. കുമാരപിള്ള, ജയപ്രകാശ് നാരായണൻ തുടങ്ങിയ മദ്യവിരുദ്ധ പ്രവർത്തകരുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളിലൂടെ തീരമേഖലയിൽ വ്യാജവാറ്റ് ഏറെക്കുറെ നിർത്തലാക്കാൻ സാധിച്ചു. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും മദ്യവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചത് സൂസപാക്യം പിതാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു.
നല്ല ഇടയന്റെ മാതൃക
വിദ്യാഭ്യാസത്തിന്റെ വെളിച്ചം തീരമേഖലയിൽ എത്തിക്കാൻ പിതാവ് എന്നും ശ്രദ്ധിച്ചിരുന്നു. കടലോരങ്ങളിലെ നിരക്ഷര സമൂഹത്തിൽനിന്നു മികവുള്ള കുട്ടികളെ കണ്ടെത്തി ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസത്തിനു പ്രത്യേക പരിശീലനം നൽകുന്ന സെന്റർ ഓഫ് എക്സലൻസ് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. സെന്റ് ജേക്കബ് ട്രെയിനിംഗ് സെന്ററും മരിയൻ എൻജിനീയറിംഗ് - ആർക്കിടെക്ചർ കോളജും ദുർബല വിഭാഗങ്ങൾക്കു പ്രഫഷണൽ വിദ്യാഭ്യാസം ലഭിക്കാൻ ഉപകരിച്ചു.
ആധ്യാത്മികരംഗത്ത് പുതുചൈതന്യം കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. രൂപതാ ഭരണം വികേന്ദ്രീകൃതമാക്കി. താഴേത്തട്ടിൽ മുപ്പതോളം കുടുംബങ്ങളടങ്ങുന്ന കുടുംബയൂണിറ്റുകൾ രൂപീകരിച്ച് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുകയായിരുന്നു. ഇടവകയെ ചെറുസമൂഹങ്ങളാക്കി തിരിച്ച് അവരെ നയിക്കാനുള്ള നേതാക്കളെ കണ്ടെത്തി ഇടവകയുടെ സമഗ്രവികസനമെന്ന കാഴ്ചപ്പാടാണ് നടപ്പിലാക്കിയത്. ഇതിലൂടെ അൽമായ നേതൃത്വത്തെ വളർത്തിയെടുക്കാനും സാധിച്ചു.
വിവിധ രൂപതകളിലായി അധിവസിച്ചിരുന്ന കേരളത്തിലെ ലത്തീൻ സമുദായാംഗങ്ങളെ സംഘടിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ രൂപീകരിച്ച കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്സിലിന്റെ പിന്നിലെ ചാലകശക്തിയും ഉൗർജവും മറ്റാരുമായിരുന്നില്ല.
2014 ജനുവരി 18 നു കണ്ണൂരിൽ ആരംഭിച്ച് കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് തിരുവനന്തപുരത്തു സമാപിച്ച ജനജാഗരണജാഥ സംഘാടകശേഷിയുടെ ഉദാഹരണമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പുത്തരിക്കണ്ടം മൈതാനിയിലേക്കു ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പ്രകടനം ലത്തീൻ സമുദായത്തിന്റെ ശക്തി വിളംബരം കൂടിയായിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും ഒരുപോലെ പെരുമാറുകയും ചെയ്തിരുന്ന ഇടയനാണു സൂസപാക്യം. എളിമയും ലാളിത്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ നിലപാടുകളിൽ അണുവിട പോലും വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും തയാറല്ല. ഇതിന്റെ പേരിൽ അധികാരകേന്ദ്രങ്ങളോടു കലഹിക്കാനും മടിച്ചിട്ടില്ല.
ശാന്തിദൂതൻ
അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനു മുന്തിയ പരിഗണന നൽകി. മതസൗഹാർദ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് ഗാന്ധിമാർഗം പിന്തുടരുന്നവരുടെ കൂട്ടായ്മയായ ശാന്തിസമിതിയുടെ പ്രേരകശക്തിയും ഇദ്ദേഹം തന്നെയായിരുന്നു. കവയിത്രി സുഗതകുമാരിയും ഗാന്ധിയൻ ഗോപിനാഥൻ നായരുമൊക്കെയായി ഒപ്പം ചേർന്നായിരുന്നു ഈ രംഗത്തെ പ്രവർത്തനങ്ങൾ. തിരുവനന്തപുരത്തെ തീരദേശങ്ങളിൽ വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെ ശാന്തിദൂതുമായി സൂസപാക്യം പിതാവ് അവിടെയെത്തി.
നിരവധി പ്രക്ഷോഭങ്ങൾക്കും ആർച്ച്ബിഷപ് സൂസപാക്യം നേതൃത്വം നൽകി. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിനും സുനാമി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരേയും വിഴിഞ്ഞം, പൂന്തുറ കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കുന്നതിനുമെല്ലാം ജനതയെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കാൻ മടിച്ചില്ല. മത്സ്യമേഖലയ്ക്കു ഭീഷണിയാകുന്ന നിയമങ്ങൾക്കും നയങ്ങൾക്കുമെതിരേ നിരന്തരം പോരാടി. ഏറ്റവുമൊടുവിൽ വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം തുറമുഖ നിർമാണമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും നീതി ലഭിക്കാൻ സഹായകമായത്.
സാന്ത്വനവും കരുതലും
2017 നവംബർ അവസാനമായിരുന്നു കേരളതീരത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നൂറ്റന്പതോളം പേർക്കു ജീവഹാനി നേരിട്ട ദുരന്തത്തിൽ തീരദേശം വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
ദുരന്തം നടക്കുന്പോൾ ആർച്ച്ബിഷപ് സൂസപാക്യം ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു. വിവരമറിഞ്ഞു നാട്ടിലേക്കു മടങ്ങിയ പിതാവ് വിമാനത്താവളത്തിൽ നിന്നു നേരേ പോയത് തീരത്തേക്കായിരുന്നു. ഉറ്റവർ എവിടെയെന്നറിയാൻ പോലും കഴിയാതെ ആർത്തലച്ചു കരഞ്ഞുകഴിഞ്ഞിരുന്ന അജഗണങ്ങൾക്കിടയിലേക്ക് ആശ്വാസവാക്കുകളുമായി ഇടയനെത്തി.
അപ്പോഴേക്കും കടൽ ശാന്തമായിരുന്നെങ്കിലും തീരം പ്രക്ഷുബ്ധമായിരുന്നു. സർക്കാർ ഫലപ്രദമായി രക്ഷാദൗത്യം നടത്തുന്നില്ലെന്നു പരാതിപ്പെട്ട ജനക്കൂട്ടം ഏതുസമയവും അക്രമാസക്തരാകാവുന്ന സ്ഥിതി. അവരുടെ വികാരം തണുപ്പിക്കുക എളുപ്പമല്ല.
വികാരവിക്ഷോഭങ്ങളുമായി ചുറ്റും കൂടിയ തീരജനതയെ സൗമ്യമായ ഭാഷയിൽ ആർച്ച്ബിഷപ് സമാശ്വസിപ്പിച്ചു. കടലിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ സഹോദരങ്ങളെ എങ്ങനെയും രക്ഷിക്കണം. ഇപ്പോൾ നിങ്ങൾ അതിനായി ശ്രമിക്കുക. ബാക്കി കാര്യങ്ങൾ എനിക്കു വിട്ടുതരിക- പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളോടു സൂസപാക്യം പിതാവ് പറഞ്ഞു. അനുസരണയോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. അതായിരുന്നു തീരത്തിനു സൂസപാക്യം പിതാവ്.
പിന്നീട് തീരജനതയ്ക്കുവേണ്ടി അധികാരകേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തിയും സ്വന്തം നിലയിൽ ഓഖി പാക്കേജ് നടപ്പിലാക്കിയും ആർച്ച്ബിഷപ് അദ്ഭുതമാകുകയായിരുന്നു. ഒരു പൈസ പോലും കണ്ടുവയ്ക്കാതെയാണ് 100 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുമനസുകളുടെ സഹായങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ദുരന്തത്തിൽ പെട്ട് തൊഴിൽ ചെയ്യാൻ പറ്റാതായവർക്ക് പ്രതിമാസ പെൻഷൻ, ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹത്തിനു സഹായം, ഭവനപദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
അജഗണങ്ങളെ ആധ്യാത്മികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാന്പത്തികമായും മുഖ്യധാരയ്ക്കൊപ്പമെത്തിക്കാനായിരുന്നു ആ ശുശ്രൂഷ. മുപ്പത്തിരണ്ടു വർഷം നീണ്ട അജപാലനശുശ്രൂഷയ്ക്കു വിരാമമാകുന്പോൾ കാലം അടയാളപ്പെടുത്തുന്നു, സഫലമീ ജീവിതം.
സാബു ജോണ്
സഫലമീ ശുശ്രൂഷ
07:22 AM Feb 13, 2022 | Deepika.com