ബംഗാൾ കൃഷി വകുപ്പിന്റെയും ഗവേഷകരുടെയും കർഷകരുടെയും ഭാഗത്തു പൊക്കാളി കൃഷിയ്ക്കു വലിയ സ്വീകാര്യതയാണു ലഭിച്ചതെന്നു ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു. കൂടുതൽ കർഷകർ പൊക്കാളി നടാനുള്ള തയാറെടുപ്പിലാണ്. ബംഗാളിൽ വിളഞ്ഞ വിത്ത് സ്വരൂപിച്ച് കൂടുതൽ കർഷകരിൽ എത്തിക്കാനുള്ള ക്രമീകരണമാണ് നടത്തിവരുന്നത്.
കഠിനാധ്വാനത്തിൽ വിയർപ്പൊഴുക്കി ജീവിതം പച്ചപിടിപ്പിക്കാൻ തീവണ്ടി കയറിവരുന്നവരാണ് ബംഗാളികളെന്ന പറച്ചിലിനു തിരുത്തെഴുത്ത്. കേരളത്തിൽ നിന്ന് കൂലി മാത്രമല്ല ഇവിടത്തെ തനതു കൃഷിയെയും വിത്തുകളെയും വംഗനാടിന്റെ മണ്ണിലെത്തിച്ചു വിതച്ചു വിളവെടുക്കാൻ ബംഗാളികൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉപ്പുരസത്തെയും വേലിയേറ്റങ്ങളെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ചു വളരുന്ന പൊക്കാളി നെല്ലിനെ അതിഥിത്തൊഴിലാളികൾ പശ്ചിമ ബംഗാളിലെ പാടങ്ങളിലെത്തിച്ചു. നന്നായി കതിരണിഞ്ഞ പൊക്കാളി അവിടത്തെ പാടങ്ങളിൽ അവർ വിളവെടുക്കാനും തുടങ്ങി.
നാലഞ്ചു സംസ്ഥാനങ്ങളും ദേശങ്ങളും കാലാവസ്ഥയും കടന്ന് ബംഗാളിലെ നോർത്ത് പർഗാന ജില്ലയിലെ ജോയിനഗറിൽ ദോസി, കൂൾതാലി, ദേഭിപൂർ ഗ്രാമങ്ങളിലാണ് കേരളത്തിന്റെ പൊക്കാളി വിജയകരമായി കൃഷി ചെയ്തുവരുന്നത്.
യാസ് ചുഴലിക്കാറ്റും കടലാക്രമണവും നാശംവിതച്ച പാടങ്ങളിൽ ഉപ്പുവെള്ളം കയറി നെൽകൃഷി അസാധ്യമായതോടെയാണ് ബാഗാളിലും പൊക്കാളിക്കു വേരു പടർന്നത്. ഉപ്പിൽ കയ്ച്ച മണ്ണിനെ പ്രതിരോധിക്കാനുള്ള പൊക്കാളിയുടെ കരുത്താണ് ഇത്തരത്തിലൊരു കൃഷി പരീക്ഷണത്തിലേക്കു ബംഗാളിനെ നയിച്ചത്.
കോൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ പ്രഫസറും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയുമായ ഡോ. സൗമിത്രോ ബാനർജിയാണു കേരളത്തിൽ നിന്നു പൊക്കാളി വിത്തിനെ അവിടെയെത്തിച്ചത്.
കേരളത്തിൽ പൊക്കാളി സംരക്ഷണ സമിതിയുടെ കണ്വീനറും സയൻസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമായ ഫ്രാൻസിസ് കളത്തിങ്കലാണു കൊച്ചി ചെല്ലാനത്തു നിന്നു പൊക്കാളി വിത്തുകൾ ബംഗാളിലേക്ക് അയച്ചത്. 20 കിലോ വിത്ത് കൊറിയറായി അയക്കുകയായിരുന്നു. വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം ബംഗാളിലെ പൊക്കാളി കൃഷിക്കു മാർഗനിർദേശങ്ങൾ നൽകി.
ചെല്ലാനം മറുവക്കാടിലെ കർഷകൻ ചന്തു മഞ്ചാടിപ്പറന്പിലിന്റെ പാടത്തുവിളഞ്ഞ വിത്താണ് ബംഗാൾ പാടങ്ങളിൽ ആദ്യം വിതച്ചത്. ഉപ്പിനെ മാത്രമല്ല ദിവസങ്ങളോളം വെള്ളക്കെട്ടിൽ ആഴ്ന്നുപോകുന്ന സാഹചര്യത്തെയും കരുത്തോടെ അതിജീവിക്കാൻ ശേഷിയുള്ളതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമാണ് പൊക്കാളി.
ദോസി ഗ്രാമത്തിൽ ബസുദേവ് പട്ടക്കാരെയുടെ പാടത്താണു പൊക്കാളിയുടെ കന്നിവിത നടത്തിയത്. സ്വന്തം പാടത്ത് ഉപ്പുവെള്ളം കയറിയതിനാൽ ബസുദേവ് പട്ടക്കാരെ നെൽകൃഷി ഉപേക്ഷിച്ചിരുന്നു. അരയേക്കർ പാടത്ത് 10 കിലോ പൊക്കാളി മുളപ്പിച്ചതിനുശേഷം ഞാറ്റുവേലയിൽ ഞാറ് പറിച്ചു നട്ടു. കരുത്തിന്റെ പച്ചപ്പിൽ കതിരണിഞ്ഞ് 110 ദിവസമെത്തിയപ്പോൾ ആഘോഷത്തോടെ കൊയ്ത്ത് നടത്തി. പത്തു കിലോ വിത്തിൽ നിന്നു കുത്തിയെടുത്തത് 800 കിലോ അരി.
ദേഭിപൂർ ഗ്രാമത്തിലെ കാർത്തിക് സസമലും പ്രഭാകർ മീറ്റിയും സമാനമായി പൊക്കാളി പരീക്ഷിച്ചപ്പോൾ അവർക്കും കിട്ടി നൂറുമേനി വിളവ്. കൃഷിയിടത്തിൽ വേറിട്ട നെല്ലിനം പ്രതീക്ഷയുടെ കതിരതിഞ്ഞതിന്റെ ആവേശത്തിലാണ് ഗ്രാമവാസികൾ.
ബംഗാൾ കൃഷി വകുപ്പിന്റെയും ഗവേഷകരുടെയും കർഷകരുടെയും ഭാഗത്തു പൊക്കാളി കൃഷിയ്ക്കു വലിയ സ്വീകാര്യതയാണു ലഭിച്ചതെന്നു ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു. കൂടുതൽ കർഷകർ പൊക്കാളി നടാനുള്ള തയാറെടുപ്പിലാണ്. ബംഗാളിൽ വിളഞ്ഞ വിത്ത് സ്വരൂപിച്ച് കൂടുതൽ കർഷകരിൽ എത്തിക്കാനുള്ള ക്രമീകരണമാണ് നടത്തിവരുന്നത്.
മാറിവരുന്ന കാലാവസ്ഥകളിൽ പൊക്കാളിയിനത്തെ പോഷിപ്പിക്കണമെന്നാണ് കാർഷിക വിദഗ്ധരുടെ അഭിപ്രായം. മറ്റു നെല്ലിനങ്ങളേക്കാൾ ഉയരക്കൂടുതലും പ്രതിരോധശേഷിയുമു ണ്ടെന്നതാണ് പൊക്കാളിയുടെ പ്രത്യേകത. പൊക്കാളി രണ്ടു മീറ്ററോളം ഉയരം വയ്ക്കും. പാടം നിറഞ്ഞൊഴുകിയാലും വെള്ളം കെട്ടിനിന്നാലും കതിരുകൾ ഉയർന്നു നിൽക്കുന്നതിനാൽ കൃഷിനാശമുണ്ടാകില്ല.
രാസവളങ്ങളും കീടനാശിനികളും കാര്യമായി വേണ്ടതില്ല. ലവണാംശത്തെ പ്രതിരോധിക്കാനുള്ള നൈസർഗിക ഗുണവുമുണ്ട്. അതുകൊണ്ടാണ് കടൽവെള്ളം കയറുന്ന തീരപ്പാടങ്ങൾ പൊക്കാളിക്ക് അനുകൂലമാകുന്നത്.
എറണാകുളം ജില്ലയിൽ കൊച്ചി, പറവൂർ, കണയന്നൂർ, തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കുകളിലാണ് പ്രധാനമായി പൊക്കാളി കൃഷിയുള്ളത്. വടക്കൻ ജില്ലകളിൽ നാമമാത്രമായി പൊക്കാളി പാടങ്ങളുണ്ട്.
ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ കടൽ ജലനിരപ്പ് ഉയരുന്പോൾ പൊക്കാളി നെൽകൃഷി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ കാർഷികശാസ്ത്രജ്ഞൻ ഡോ. കെ. ജി. പത്മകുമാർ പറയുന്നു.
നേരത്തെ കേരളത്തിൽനിന്നു പൊക്കാളി ശേഖരിച്ചിട്ടുള്ള മനിലയിലെ ഇന്റർനാഷൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട ഈ രംഗത്തു ഗവേഷണങ്ങൾ തുടരുന്നുണ്ട്.
സിജോ പൈനാടത്ത്
നമ്മുടെ പൊക്കാളി ബംഗാളിലും നൂറുമേനി
02:04 AM Feb 06, 2022 | Deepika.com